കൊട്ടിയൂർ വൈശാഖോത്സവം പ്രക്കൂഴം ഏപ്രിൽ 21 ( മേടം - 7 ) ഞായറാഴ്ച*
വൈശാഖോത്സവ ചിട്ടകളും കര്‍മങ്ങളും അളവുകളും നിശ്ചയിക്കുന്ന ചടങ്ങാണ് പ്രക്കൂഴം . ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രനടയ്ക്ക് താഴെയായി കല്ലുവാഴയുടെ ഇലകള്‍ നിരത്തി തേങ്ങയും ശര്‍ക്കരയും പഴവും വെച്ചതോടെ കര്‍മങ്ങള്‍ക്ക് തുടക്കമാകും . ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തില്‍ തിയതി കുറിക്കും അവില്‍ സമര്‍പ്പണം , നെല്ലളവ് , അരിയളവ് തുടങ്ങിയവയാണ് പ്രക്കൂഴം നാളുകളിലെ മറ്റു ചടങ്ങുകള്‍ . ഇക്കരെ കൊട്ടിയൂരിലെ കുത്തോട് എന്ന സ്‌ഥലത്ത് ഊരാളന്മാരും ക്ഷേത്രം സമുദായി ഭട്ടതിരിപ്പാട് , കണക്കപ്പിള്ള , ഏഴില്ലക്കാര്‍ , നമ്പീശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് നാള്‍കുറിക്കും . തുടര്‍ന്ന് തണ്ണീര്‍കുടി ചടങ്ങ് നടക്കും ഒറ്റപ്പിലാന്‍, കാടന്‍, പുറങ്കലയന്‍, കൊല്ലന്‍, ആശാരി എന്നീ സ്ഥാനികര്‍ ചേര്‍ന്നാണ് തണ്ണീര്‍കുടി ചടങ്ങ് നടത്തുന്നത് . ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രസന്നിധാനത്ത് ആയില്യാര്‍ കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തും മന്ദംചേരിയില്‍ അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ബാവലിപ്പുഴക്കരയില്‍ വച്ചും തണ്ണീര്‍കുടി ചടങ്ങും നടക്കും . ഒറ്റപ്പിലാന്‍, പെരുവണ്ണാന്‍, ആശാരി, പുറംകലയന്‍, കണിശന്‍, കൊല്ലന്‍, കാടന്‍ എന്നീ സമുദായങ്ങളെ പ്രതിനിധാനം ചെയ്‌ത് അവകാശികള്‍ എത്തും . ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത് മന്ദംചേരി കിഴക്കെനടയിലെ വലിയമാവിന്‍ ചുവട്ടില്‍ പരസ്‌പരം ഒത്തുചേര്‍ന്ന് വന്ദിച്ച് പ്രസാദം പങ്കുവയ്ക്കും . ഇതിനുശേഷം ക്ഷേത്രം ഊരാളന്മാര്‍ കുളിച്ച് ഈറനായി എത്തിയാണ് ഇക്കരെ ക്ഷേത്രത്തില്‍ നെല്ലളവ്, അരിയളവ്, അവില്‍ അളവ് എന്നീ ചടങ്ങുകള്‍ നടത്തുന്നത് . തിരുവഞ്ചിറയിലേക്കുള്ള വെള്ളം ഒഴുക്കലിനും തുടക്കമിടും . ഒറ്റപ്പിലാനും പുറംകലയനും ചേര്‍ന്ന് ഒരുമിച്ച് ബാവലിയില്‍ മൂന്നുതവണ മുങ്ങി മൂന്നുകല്ലുകള്‍ എടുത്ത് ബാവലി കെട്ടിനായി വെക്കുന്നതാണ് ഈ ചടങ്ങ് . ഇക്കരെ ക്ഷേത്രസന്നിധിയില്‍ കണക്കപ്പിള്ള ആദ്യം നെല്ല് അളക്കും ആചാരപ്രകാരം പിന്നീടത് നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളില്‍വച്ച് വീണ്ടും അളക്കും . പ്രക്കൂഴത്തിന്റെ വിളക്ക് തെളിക്കുവാനുള്ള പശുവിന്‍ നെയ്യ് മാലൂര്‍പടി ക്ഷേത്രത്തില്‍ നിന്ന് കുറ്റ്യേരി നമ്പ്യാർ എന്ന സ്ഥാനികന്റെ നേതൃത്വത്തിലും അവല്‍ പാല നരസിംഹക്ഷേത്രത്തിലെ മേല്‍ശാന്തിയുമാണ് കൊണ്ടുവരുന്നത് പ്രക്കൂഴത്തിന്റെ ഭാഗമായി ഏപ്രിൽ 21 അര്‍ധരാത്രി ആയില്യാര്‍കാവില്‍ ഗൂഢപൂജയും അപ്പട നിവേദ്യവും നടക്കും . ആചാരപ്രകാരം അനുവദിക്കപ്പെട്ട സ്ഥാനികര്‍ക്കല്ലാതെ മറ്റാര്‍ക്കും ആയില്യാര്‍ കാവിലെ പൂജയിലേക്ക് പ്രവേശനമില്ല. വര്‍ഷത്തില്‍ രണ്ടു ദിവസം മാത്രമാണ് ആയില്യാര്‍ കാവില്‍ പൂജകളും ചടങ്ങുകളും ഉണ്ടായിരിക്കുക. പ്രക്കൂഴത്തെ തുടര്‍ന്നുള്ള അടുത്ത ചടങ്ങ് മണത്തണയിലുള്ള കരിമ്പന ഗോപുരത്തില്‍ വച്ചു മുഴുവന്‍ സ്‌ഥാനികര്‍ക്കും വേണ്ടി നടത്തുന്ന പട്ടത്താനം സദ്യനടത്തും .പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീര്‍ക്കാരും മഠങ്ങളില്‍ കഠിന വ്രതം ആചരിക്കാന്‍ തുടങ്ങും.
No comments:
Post a Comment