Tuesday, January 23, 2018

വൈദിക യാഗത്തോടുള്ള വിരോധത്തിന്റെയും ബഹുമാനമില്ലായ്മയുടെയും പേരില്‍ ദസ്യുക്കളെ അധിക്ഷേപിക്കുകയും ശപിക്കുകയും ചെയ്തു. കാണുന്നുണ്ടെങ്കിലും വേദത്തില്‍ ഇവരുടെ പ്രത്യേകതകള്‍ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല.
ആര്യന്‍ വിവാദം വംശത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല. മറിച്ച് അവരുടെ യഥാര്‍ത്ഥ മൂലദേശത്തെക്കുറിച്ചും കൂടിയായിരുന്നു. ഓണ്‍ ദി ഒറിജിന്‍ ഓഫ് ദി ആര്യന്‍സ് എന്ന തന്റെ പുസ്തകത്തില്‍ കാനണ്‍ ഐസക് ടെയ്‌ലര്‍ ഇങ്ങനെ പറയുന്നു- വേദത്തില്‍ പറയുന്ന പക്ഷിമൃഗാദികള്‍ സൂചിപ്പിക്കുന്നത് ആര്യന്‍മാര്‍ മിതോഷ്ണ (ടെംപറേറ്റ്) മേഖലാനിവാസികള്‍ ആയിരുന്നു എന്നതാണ്. ട്യൂടോണിക് ആര്യനിസത്തിന്റെയും കെല്‍ടിക് ആര്യന്‍വാദത്തിന്റെയും വക്താക്കളായ പണ്ഡിതര്‍ ഇരുകൂട്ടരും ആര്യന്മാരുടെ മൂലവാസസ്ഥലം ചൂണ്ടിക്കാണിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. മാക്‌സ്മുള്ളര്‍ക്ക് അത് ലോകത്തിന്റെ ഏതു ഭാഗത്തായാലും സ്വീകാര്യമായിരുന്നു.
ഇന്ത്യന്‍ പണ്ഡിതരില്‍ ബാലഗംഗാധര തിലകന്‍ ആകട്ടെ ഗോര്‍ഡന്‍ ലാത്തം, ഹെന്റ്‌റി സ്വീറ്റ് എന്നിവരുടെ പാത പിന്തുടര്‍ന്നതായി തോന്നുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആ സ്ഥലം ആറുമാസം തുടര്‍ച്ചയായി ഇരുട്ട് ചൂഴ്ന്നു നില്‍ക്കുന്ന ധ്രുവപ്രദേശമായിരുന്നു. ജ്യോതിര്‍ഗണിത സംബന്ധമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആര്യന്‍ സാഹചര്യത്തെ സംബന്ധിച്ച് വേദത്തില്‍ കൊടുത്തിരിക്കുന്ന വിശദീകരണം ധ്രുവപ്രദേശത്തിന്റെയും സമീപസ്ഥലങ്ങളുടെയും പ്രത്യേകതകളുമായി പൊരുത്തപ്പെടുന്നതാണെന്ന നിഗമനത്തില്‍ തിലകന്‍ എത്തിച്ചേരുന്നു.
 വ്യാകരണം അനുസരിച്ച് ആര്യന്‍ എന്നാല്‍ നിലം ഉഴുകുന്ന, കിളയ്ക്കുന്ന ആളുകള്‍ എന്നാണര്‍ത്ഥം. ആര്യന്‍ സിദ്ധാന്തത്തെ സ്വീകരിക്കുന്നവര്‍ കരുതുന്നത് ഇപ്രകാരമാണ്- ഇക്കൂട്ടര്‍ പശു, ആട് എന്നിവയെ വളര്‍ത്തിയിരുന്നു. രഥം വലിക്കാനും നിലമുഴാനും കുതിരകളെ മെരുക്കിയെടുത്തിരുന്നു. യജുര്‍വേദത്തിലും മാധവാചാര്യര്‍ എഴുതിയ ഭാഷ്യത്തിലും കാണുന്ന വിവരണം അനുസരിച്ച് കുതിരകള്‍ക്ക് ആര്യന്മാരുടെ ജീവിതത്തില്‍ വലിയ പ്രാധാന്യം ഉണ്ടായിരുന്നു. യാഗത്തിലെ ബലിമൃഗമായും മറ്റും അവയെ ഉപയോഗിച്ചിരുന്നു. ആടിനും പശുവിനും ധ്രുവപ്രദേശത്തു ജീവിക്കാന്‍ സാധ്യമല്ല. കുതിരയ്ക്ക് ഒട്ടും സാധിക്കുകയില്ല. അതുകൊണ്ട് ഡോക്ടര്‍ ബി. ആര്‍. അംബേദ്കര്‍, തിലകന്റെ നിഗമനത്തെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചു.
        ജെ.സി. പവ്വല്‍-പ്രൈസ് ഇപ്രകാരം പറയുന്നു- ആര്യന്‍മാരുടെ യഥാര്‍ത്ഥ മാതൃദേശം എവിടെയായിരുന്നു എന്നു നമുക്കറിയില്ല.. ആര്യാവര്‍ത്തം എന്ന പഞ്ചാബ് പോലും കേവലം സങ്കല്‍പത്തിലും പ്രഭാഷണങ്ങളിലും മാത്രമാണ് ആര്യനായിരുന്നത്. കാരണം ആര്യന്മാര്‍ ഒരേ ഭാഷയോ, സാധര്‍മ്മ്യമുള്ള ഭാഷകളോ സംസാരിച്ചിരുന്നവരുടെ ഒരു മിശ്രണമായിരുന്നു, ആണ്. ആര്യാവര്‍ത്തത്തിന്റെ കേന്ദ്രം ഗംഗാസമതലത്തിലേക്ക് നീങ്ങി എന്നാണ്  പില്‍ക്കാലത്തെ വേദഭാഗങ്ങള്‍ കാണിക്കുന്നതും. 
ആര്യന്‍ എന്ന പദം തന്നെ അതിന്റെ  അര്‍ത്ഥം പല സ്ഥലത്തും പലര്‍ക്കും പല തരത്തിലാണെന്നതിനാല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ എളുപ്പമുള്ളതാണ്. റാല്‍ഫ്. ടി. എച്ച്. ഗ്രിഫിത് തര്‍ജ്ജമ ചെയ്ത 928 (ആകെ 1017 എണ്ണമുണ്ട്) വൈദിക ഋക്കുകളിലായി 39 ( ആകെ 53 തവണ) ഈ പദം പ്രയോഗിച്ചിട്ടുണ്ടെന്നു കാണാം. ലൈഫ് ഇന്‍ ഏന്‍ഷ്യന്റ് ഇന്‍ഡ്യ ഇന്‍ ദി ഏജ് ഓഫ് മന്ത്രാസ് എന്ന തന്റെ പുസ്തകത്തില്‍ പി.ടി. ശ്രീനിവാസ അയ്യങ്കാര്‍ 1,53,972 പദങ്ങളുള്ള മന്ത്രഭാഗങ്ങളിലായി 33 തവണ ഈ പദം പ്രയോഗിച്ചിട്ടുള്ളതായി പറയുന്നു. ആ പദത്തിന്റെ പ്രാധാന്യത്തിന്റെ അനുപാതം 1 : 4666 ആണ്.  വേദത്തിലും ക്‌ളാസിക്കല്‍ സംസ്‌കൃതത്തിലും തികച്ചും വ്യത്യസ്തമായാണ് ഇതിനെ ഉപയോഗിച്ചിരിക്കുന്നത്. സയന്‍സ് ഓഫ് ലാംഗ്വേജ് എന്ന തന്റെ പുസ്തകത്തില്‍ മാക്‌സ്മുള്ളര്‍ അര്, അര എന്നിവയ്ക്ക് ഉഴുത ഭൂമി എന്നാണ് അര്‍ത്ഥമെന്നും അതുകൊണ്ട് ആര്യപദത്തിന് ഗൃഹസ്ഥന്‍ എന്നാണര്‍ത്ഥമെന്നും പറഞ്ഞിരിക്കുന്നു.
തെറ്റുകളെ ഒഴിവാക്കുകയും ശരി ചെയ്യുകയും ചെയ്യുന്നതു വഴി മനുഷ്യന്റെ ആത്മാവ് ആര്യന്‍ ആയി മാറുന്നു എന്ന് ഋഗ്വേദം (8:16:6) അസന്ദിഗ്ധമായി പറയുന്നു. മരണശേഷം ശവം ദഹിപ്പിക്കുന്നതു പതിവുള്ള ആളുകള്‍ പണ്ട് യുറോപ്പിലേക്കും ബ്രിട്ടീഷ് ഐല്‍സു വരെയും എത്തിയിരുന്നു എന്നും അവരെയാണ് ആര്യന്മാര്‍ എന്നു പറഞ്ഞിരുന്നതെന്നും ചില പുരാവസ്തുശാസ്ത്രജ്ഞര്‍ ചുണ്ടിക്കാണിക്കുന്നു. അതുകൊണ്ട് വംശം എന്ന നിലയ്‌ക്കോ ഭാഷാസമൂഹം എന്ന നിലയ്‌ക്കോ കൃത്യമോ വ്യക്തമോ ആയ അര്‍ത്ഥം ആര്യന്‍ എന്ന പദത്തിന് ഇല്ല എന്നും ആര്യന്‍മാരുടെ മൂലദേശം പോലും ഇനിയും നിര്‍വചിക്കപ്പെടാതെ അവ്യക്തമായിരിക്കുന്നു എന്നും കാണാം.
എന്നാല്‍ ദാസ എന്ന പദത്തിനു വിപരീതമായി ഋഗ്വേദത്തിലെ മന്ത്രം(1:11:32) ആര്യ ശബ്ദം പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ ദാസ, ദസ്യു എന്നീ പദങ്ങളും ആര്യപദം പോലെ പല അര്‍ത്ഥങ്ങളുള്ളതാണ്. ഋഗ്വേദത്തില്‍ പൊതുവേ ഈ പദം ഇന്ദ്രന്റെ എതിരാളിയായ ദുഷ്ടനായ രാക്ഷസന്‍ എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. സോമരസത്തെ നിന്ദിക്കുന്ന നിഷഠുരനായ, പ്രാകൃതനായ ആളിന്റെ പര്യായം എന്ന നിലയ്ക്കും പ്രയോഗിച്ചിട്ടുണ്ട്.
വൈദിക യാഗത്തോടുള്ള വിരോധത്തിന്റെയും ബഹുമാനമില്ലായ്മയുടെയും പേരില്‍ ദസ്യുക്കളെ അധിക്ഷേപിക്കുകയും ശപിക്കുകയും ചെയ്തുകാണുന്നുണ്ടെങ്കിലും വേദത്തില്‍ ഇവരുടെ പ്രത്യേകതകള്‍ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. ഡോ.ഗുസ്താവ് ഒപ്പെര്‍ട്ടിന്റെ അഭിപ്രായത്തില്‍  ദാസപദത്തിന്റെ ആദ്യമുണ്ടായിരുന്ന അര്‍ത്ഥം നശിപ്പിക്കുന്നവന്‍, ദുഷ്ടനായ അഭൗമജീവി, ദേവതകളുടെ ശത്രു (ആര്യന്‍ ദേവതാരാധകനും) , ദുസ്സ്വഭാവമുള്ളവന്‍ എന്നെല്ലാമായിരുന്നു. അനുഷ്ഠാനങ്ങളില്ലാത്ത, സാമാന്യബുദ്ധിയില്ലാത്ത, മാനുഷികതയില്ലാത്ത, അന്യനിയമങ്ങള്‍ പാലിക്കുന്ന ദസ്യുക്കളാണ്  നമ്മുടെ ചുറ്റും, അവരെ പുറത്താക്കണം എന്ന് വൈദികര്‍ പറയുന്നത് വേദത്തില്‍ കാണാം. വിരോധികളായ ദാസന്മാരെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങളും അപേക്ഷകളുമടങ്ങുന്ന നിരവധി മന്ത്രങ്ങള്‍ വേദത്തില്‍ കാണാം. അവരെ ചിലപ്പോള്‍ അന്യഗണങ്ങളായും, ജലമാകുന്ന നിധികളെ തടുത്തു നിര്‍ത്തിയിരിക്കുന്ന…കറുത്ത മഴക്കാറുകളായും, വരള്‍ച്ച, ഇടിമിന്നല്‍ മുതലായ പ്രകൃതിയുടെ പേടിപ്പെടുത്തുന്ന അവസ്ഥകളുടെ പ്രതീകങ്ങളായും പ്രതിരൂപങ്ങളായും ആ ഋക്കുകളില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ദാസന്‍മാരെ അവരുടെ വിശ്വാസമില്ലായ്മ, യാഗകര്‍മ്മം അനുഷ്ഠിക്കാതിരിക്കല്‍, ധാര്‍ഷ്ട്യം എന്നിവയുടെ പേരില്‍ നിരന്തരം ഭര്‍ത്സിക്കുന്നു എന്ന് ഇ.ജെ. റാപ്‌സണ്‍ പറയുന്നു. ദാസന്മാര്‍ വൈദികജനതയുടെ വിശ്വാസങ്ങള്‍, ചടങ്ങുകള്‍, ജീവിതചര്യ എന്നിവ അനുസരിക്കുകയാണെങ്കില്‍ അവരോട് വിരോധം ഉണ്ടാകില്ലെന്നും ഇരുകൂട്ടരുടെയും ഇടയില്‍ സൗഹൃദം നിലനില്‍ക്കുമെന്നും ഋഗ്വേദം പരോക്ഷമായി പറയുന്നു എന്ന് ഡോ.സദാശിവന്‍ ചൂണ്ടിക്കാണിക്കുന്നു...vamanana

No comments: