Friday, January 19, 2018

ആത്മതീര്‍ത്ഥം:--10-ആം സോപാനം
ചൈത്യവിഗ്രഹേ ത്വയി രസാര്‍ണവേ
മധുനി ലീയതേ മാനസം മമ
ഈ അദ്ധ്യായത്തില്‍ നര്‍മ്മദാ തീരത്തെ ഓംകാ രേശ്വരിലെക്കുള്ള യാത്രയെപ്പറ്റി വിവരിയ്ക്കുന്നു
കാലടിയില്‍ നിന്നും പോന്നു ഒരു മാസം കഴിഞ്ഞിരിയ്ക്കും. ശങ്കരന്റെ മനസ്സ് പരിപൂര്‍ണ്ണ വൈരാഗിയുടെതുപോലെയായി.
'വിവേകം പരിപാകമായി സംസാരത്തിനെ ത്യജിച്ചവന്റെ ചിത്തം പതുക്കെ വെയിലത്ത് വറ്റുന്ന ജലം പോലെ മറയുന്നു. ആ വിരക്തന്റെ ഹൃദയത്തില്‍ ശുക്ളപക്ഷത്തിലെ ചന്ദ്രികപോലെ ആനന്ദത്തിന്റെ ശീതളത വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു പോരുന്നു.'--യോഗവാസിഷ്ടം
ശ്രുംഗഗിരിയില്‍ നിന്നും യതികളുടെ കൂട്ടത്തില്‍ ഉള്ള യാത്ര ശങ്കരന് മനസ്സുഖം നല്‍കി. ഈ സംഘം വൈരാഗ്യ സംവാദം, ഭജന, വേദാന്തവിചാരം എന്നീ വിഷയങ്ങളില്‍ സമയം ചെലവഴിച്ചു. ക്ഷീണമൊട്ടുമില്ലാതെ വനപ്രദേശങ്ങളില്‍ക്കൂടി പകല്‍ മുഴുവന്‍ നടന്നു.
ഇന്ദ്രിയങ്ങളെ അടക്കി സ്ഥിരമായിരുന്നു ബ്രഹ്മത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു സമാധി സ്ഥിതിയില്‍ ആ ബാലന്‍ ആനന്ദത്തില്‍ മുഴുകിയിരിയ്ക്കുന്നത് സംഘത്തിലെ വൃദ്ധതാപസരും മറ്റും അത്യാശ്ചാര്യത്തോടെ നോക്കിയിരുന്നു.
കൃഷ്ണാ, ഗോദാവരി,കാവേരി എന്നീ നദികളെ തരണം ചെയ്തു നര്‍മ്മദയുടെ സമീപത്തെത്തിയപ്പോള്‍ നദിയുടെ വ്യത്യസ്തമായ ജലരാശിയും, ആകാരവും, സ്വഭാവവും അവരെ വല്ലാതെ ആകര്‍ഷിച്ചു. ഒരു വൃദ്ധതാപസന്‍ ,
" നര്‍മ്മദായൈ നമ: പ്രാത: നര്‍മദായൈ നമോ നിശി "
എന്ന് സ്തുതിച്ചു നമസ്ക്കരിച്ചു.
മാന്ധാതാവ് വാണിരുന്ന 'വൈഡുരുമണി' എന്ന ഉയര്‍ന്ന വിശാലമായ ഗിരിശ്രുംഗം ഓംകാരെശ്വരില്‍ എത്തിയപ്പോള്‍ അവര്‍ ദര്‍ശിച്ചു. നര്‍മ്മദ, ഈ ശ്രുംഗത്തിനെ തഴുകിയാണ് ഒഴുകുന്നത്‌. 'ലിംഗഗര്ഭ' എന്ന പേരുണ്ട് നര്‍മ്മദയ്ക്കു. നര്‍മ്മദാ നദിയിലെ കല്ലുകളെല്ലാം ശിവലിംഗങ്ങളാണെന്ന് പുരാണങ്ങള്‍ പറയുന്നു.
ദണ്‍ഡകാരണ്യത്തില്‍ പ്രവേശിച്ച രാമന്‍ കണ്ടതുപോലുള്ള അത്ഭുത ദൃശ്യങ്ങളാണ് ശങ്കരനെയും സ്വാഗതം ചെയ്തത്.
അവിടവിടെയായി ഗുഹകള്‍, ധാരാളം 'ധുനികള്‍', അതിനു മുന്നിലിരുന്നു അഗ്നിയെ ആധാനം ചെയ്തു തപസ്സനുഷ്ടിയ്ക്കുന്ന ജടാധാരികളായ ധാരാളം താപസന്മാര്‍ . ചുറ്റും ധുനികള്‍ തീര്‍ത്ത്‌ മദ്ധ്യത്തില്‍ ജടയില്‍ അഗ്നിപാതം വെച്ച് ഊര്ദ്ധ് ദൃഷ്ടികളായി പഞ്ചാഗ്നി തപസ്സനുഷ്ടിയ്ക്കുന്ന താപസന്മാരെ ശങ്കരന്‍ കൌതുകത്തോടെ നോക്കിനിന്നു.
ഗുരു, ഗോവിന്ദ ഭഗവദ് പാദരെ അന്വേഷിച്ചു ശങ്കരന്‍ ഓംകാരനാഥ സന്നിധിയില്‍ എത്തിച്ചേര്‍ന്നു. തേജോമയമായ ആ മൂര്‍ത്തിയെ വന്ദിച്ചു ശങ്കരന്‍ ഇങ്ങിനെ സ്തുതിച്ചു.
" കാവേരികാ നര്‍മ്മദയോ: പവിത്രേ
സമാഗമേ സജ്ജനതാരണായ
സദൈവ മാന്ധാതുപുരേ വസന്ത-
മോംകാരമീശം ശിവമേകമീഡേ "
--------ദ്വാദാശലിംഗസ്തോത്രം
ശങ്കര ദേശിക മേ ശരണം

No comments: