Wednesday, January 31, 2018

ഭാഷയുടെ ആവൃതഭംഗിയാണ് നാദം. സര്‍വനാദാത്മികയുടെ സൃഷ്ടി രണ്ടുവിധം-ശബ്ദസൃഷ്ടിയും അര്‍ത്ഥസൃഷ്ടിയും. വൃക്ഷവും ഛായയയും എങ്ങനെയോ അങ്ങനെ ഈ ഉഭയസൃഷ്ടികളും. ശബ്ദാര്‍ത്ഥങ്ങള്‍ക്ക് സൂക്ഷ്മതമം, സൂക്ഷ്മതരം, സൂക്ഷ്മം, സ്ഥൂലം എന്ന് നാലുവിഭാഗങ്ങള്‍. സൂക്ഷ്മതമത്തിന് 'പരാ' എന്ന് പേര്. 'പശ്യന്തി' എന്ന സൂക്ഷ്മതരം. സൂക്ഷ്മം 'മധ്യമാ.' 'വൈഖരി'യാണ് സ്ഥൂലം. ശബ്ദാര്‍ത്ഥ സൃഷ്ടിക്ക് കാരണം ശിവശക്തികളത്രെ. 'അ' കാരം ശിവവാചകമായ ശബ്ദം. 'ഹ'കാരം ശക്തിവാചകവും. 'അഹാകാരൗ ശിവശക്തി' എന്നു മന്ത്രം 'അഹം' ഞാന്‍ തന്നെ. അഹംഭാവത്തെ ഇല്ലാതാക്കി അഹംബോധത്തെ ശിവശക്തികള്‍ ഉണര്‍ത്തുന്നു. ഈ 'അഹ'ത്താല്‍ 'അഘ' (പാപം)ങ്ങളാകവേ അകലും. 'അഹമിതി സര്‍വാഭിധാനം' എന്ന് ഐതരീയോപനിഷത്ത്. പരാശക്തിയുടെ ആരാധനം മൂന്നുവിധത്തിലാണ്. ഒന്ന്: കൗളം. രണ്ട്: സമയം. മൂന്ന്: മിശ്രകം. ഈ ത്രിവിധ ഉപാസനകളും വിധിച്ചത് പരമശിവനാണ്. ശിവചക്രങ്ങളും ശക്തിചക്രങ്ങളുമടങ്ങുന്ന ശ്രീചക്രത്തെ സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങളില്‍ ലേഖനം ചെയ്ത് ജഗന്മാതാവിനെ ധ്യാനിച്ചു നടത്തുന്ന ഉപചാരപൂജയാണ് കൗളം. രജോഗുണവും തമോഗുണവും ഏറിയവര്‍ക്കാണ് കൗളം നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൂര്‍വകൗളം, ഉത്തരകൗളം എന്ന് കൗളമതം രണ്ടുവിധം. പൂര്‍വകൗളത്തില്‍ ദുഷ്‌കര്‍മങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരകൗളസിദ്ധാന്തമേര്‍പ്പെടുത്തിയത്. രണ്ടിലേയുമുപാസകര്‍ ബാഹ്യപൂജയില്‍ പഞ്ച'മ'കാരങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നുണ്ട്. താന്ത്രികരുടെ പഞ്ചമകാരങ്ങള്‍ ഇവയത്രെ. മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം. ഉത്തരകൗളത്തില്‍ തമോവൃത്തികളേറെയാണ്. ഉത്തരകൗളന്മാര്‍ക്ക് ശിവശക്തികള്‍ സമപ്രധാനങ്ങളല്ല. പൂര്‍വകൗളന്മാര്‍ക്ക് ശിവശക്തികള്‍ സമപ്രധാനങ്ങളാണുതാനും. ശിവന് ആനന്ദഭൈരവന്‍ എന്നും നവാത്മാ എന്നും കൗളമതത്തില്‍ നാമങ്ങളുണ്ട്. ശക്തിയെ ആനന്ദഭൈരവി, കൗളിനി എന്നും വിളിക്കുന്നു. നവാത്മാ എന്നത് ഉദാത്തമായ സങ്കല്‍പമാണ്. നവവ്യൂഹങ്ങളുടെ അധിപനാണ് നവാത്മാ. നവവ്യൂഹങ്ങള്‍ ചുവടെ ചേര്‍ക്കുന്നു 1. കാലവ്യൂഹം - ഭൂതഭാവിഭവത്കാലങ്ങള്‍ 2. കുലവ്യൂഹം - വര്‍ണങ്ങള്‍ 3. നാമവ്യൂഹം - നാമരൂപങ്ങള്‍ 4. ജ്ഞാനവ്യൂഹം - സവികല്‍പ നിര്‍വികല്‍പങ്ങള്‍ 5. ചിത്തവ്യൂഹം - ബുദ്ധി, മനസ്സ് 6. നാദവ്യൂഹം - പരാ, പശ്യന്തീ, മധ്യമ, വൈഖരി 7. ബിന്ദുവ്യൂഹം - ഷഡ്ചക്രങ്ങള്‍ 8. കലാവ്യൂഹം - അകാരാദിവര്‍ണങ്ങള്‍ 9. ജീവവ്യൂഹം - ജീവാത്മാക്കള്‍ ബോധവും ഊര്‍ജവും നവാത്മാവായ ആനന്ദഭൈരവന്‍തന്നെ. വസിഷ്ഠസംഹിത, ശുകസംഹിത, സനന്ദനസംഹിത, സനകസംഹിത, സനല്‍കുമാര സംഹിത, എന്നിവയ്ക്ക് 'ശുഭാഗമ' പഞ്ചകം അഥവാ തന്ത്രപഞ്ചകം എന്നു വിളിപ്പേര്. ഈ അഞ്ചുസംഹിതകളില്‍ പ്രതിപാദിച്ചിട്ടുള്ള ആചാരമാണ് 'സമയം' എന്നറിയപ്പെടുന്നത്. യോഗിയുടെ ചിത്തവൃത്തിനിരോധിതമായ ഹൃദയഭൂമികയാണ് ചിദാകാശം. ഇവിടെ നടത്തുന്ന പൂജതന്നെയാണ് സമയപൂജ. സമയമതത്തില്‍ ശ്രീചക്രം സൃഷ്ടിക്രമത്തിലാണ് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. സമയസിദ്ധാന്തത്തില്‍ ശ്രീചക്രത്തിന് ഇരുപത്തിനാല് മര്‍മങ്ങളും നാല്‍പ്പത്തിമൂന്ന് കോണങ്ങളും ഇരുപത്തിനാല് സന്ധികളുമാണുള്ളത്. ശക്തിപൂജയില്‍ ഏറെ പ്രാധാന്യം സമയമതത്തിനാണ്. കൗളസിദ്ധാന്തവും സമയസിദ്ധാന്തവും ഒന്നുചേര്‍ന്നതാണ് മിശ്രകം. 'മിശ്രകം കൗളമാര്‍ഗം ച പരിത്യാജ്യം.' (മിശ്രകവും കൗളവും പരിത്യജിക്കേണ്ടതാകുന്നു) എന്ന് ദേവിയോടുതന്നെ 'ശാക്ത്യന്‍' പ്രാര്‍ത്ഥിക്കുന്നുമുണ്ട്). ബ്രഹ്മദേവന്‍ പരാശക്തിയുടെ പാദാരവിന്ദത്തിലുള്ള അതിസൂക്ഷ്മമായ ഒരു രജഃകണത്തെ എടുത്താണ് ഈ ചരാചരാത്മകമായ പ്രപഞ്ചത്തെ നിര്‍മിക്കുന്നത്. മഹാവിഷ്ണു ഈ പ്രപഞ്ചത്തെ സംവഹിക്കുന്നു. രുദ്രന്‍ സംഹരിക്കുന്നു. വീണ്ടും സംഹാരം ഉള്ളടങ്ങിയ സര്‍ഗം സമാരംഭിക്കുകയായി. ബ്രഹ്മാവിഷ്ണുരുദ്രന്മാര്‍ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരത്തെ ചെയ്യുന്നത് ദേവിയുടെ പാദധൂളിയുടെ മഹിമാതിരേകംകൊണ്ടാകുന്നു എന്ന് ആദിശങ്കരന്‍. 'തനീയാംസം പാംസും തവചരണപങ്കേരുഹഭവം' (സൗന്ദര്യലഹരി ശ്ലോകം-2) മഹത്തായ കവിത ഈശ്വരമഹിമയ്ക്ക് സാക്ഷ്യം വഹിക്കുന്ന മഹത്വസങ്കീര്‍ത്തനമാണെങ്കില്‍ ശ്രീശങ്കരന്റെ സൗന്ദര്യലഹരി മഹത്തമമമായ കാവ്യമാകുന്നു. നൂറുശ്ലോകങ്ങളില്‍നിന്ന് ഒരെണ്ണം മാത്രം ഉദാഹരിക്കട്ടെ. അഹഃ സൂതേ സഖ്യം തവ നയനമര്‍ക്കാത്മകതയാ ത്രിയാമാം വാമം തേ സൃജതി രജനീനായക തയാ തൃതീയാ തേ ദൃഷ്ടിര്‍ദര ദളിതഹേമാംബുജരുചിഃ സമാധത്തേ സന്ധ്യാം ദിവസ നിശയോരന്തരചരീം (സൗന്ദര്യലഹരി: 48) അര്‍ത്ഥം: ഭഗവതിയുടെ വലയത്തെ നയനം സൂര്യാത്മകം. ഇടത്തേത് ചന്ദ്രാത്മകം. മൂന്നാമത്തേത് അഗ്നിരൂപം. പകല്‍നേരത്തിന്റെ കര്‍ത്താവ് സൂര്യന്‍. രാത്രിയുടെ നാഥന്‍ ചന്ദ്രന്‍. സന്ധ്യകള്‍ക്ക് കാരണം ഭഗവതിയുടെ തൃക്കണ്ണും. ശ്വേതം, രക്തം, നീലം എന്നീ നിറങ്ങളോടുകൂടിയതാണ് ദേവിയുടെ ത്രിനയനം. അതായത് വെളുത്തത്, തുടുത്തത്, കറുത്തത്. അനാദിയാണ് കാലം; അനന്തവുമാണ്. പകല്‍, രാത്രി, സന്ധ്യ, പക്ഷം, അയനം, ഋതു, സംവത്സരം, യുഗം, കല്‍പം...... എല്ലാ കാലഗണനകള്‍ക്കും കാരണം ത്രിപുരേശ്വരീദേവി തന്നെ. ജ്ഞാനാത്മകമായ ആധ്യാത്മികതയുടെ ലാവണ്യമാണ് 'സൗന്ദര്യലഹരി.' നാനാത്വദര്‍ശനമവസാനിക്കുമ്പോഴേ ഈ സൗന്ദര്യം സമാരാധ്യവും സമാസ്വാദ്യവും സമാകര്‍ഷകവുമാവൂ. ആ അദ്വൈതഭംഗിക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം: നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ...janmabhumi

No comments: