Monday, January 22, 2018

തമിഴ്‌നാട്ടിലെ രാമനാഥപുരത്തിന് സമീപം തിരുപ്പുല്ലാനിയിലാണ് ആദി ജഗന്നാഥന്‍ അഥവാ കല്യാണ ജഗന്നാഥന്‍ മുഖ്യപ്രതിഷ്ഠയായുള്ള ഈ വിഷ്ണുക്ഷേത്രം. രാമനാഥപുരത്തുനിന്ന് 8 കി.മീ. തെക്കുകിഴക്കായാണ് 108 വൈഷ്ണവ ദിവ്യദേശങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സീതാന്വേഷണത്തിനായെത്തിയ ശ്രീരാമന്‍ ഇവിടെ പ്രാര്‍ത്ഥിച്ച ശേഷമാണ് ലങ്കയിലേക്ക് യാത്ര തിരിച്ചത്. തിരു എന്നാല്‍ പവിത്രമായ; പുല മഹാനായ പുല മഹര്‍ഷിയെ സൂചിപ്പിക്കുന്നു; ആനി എന്നുവച്ചാല്‍ കാട്. ദര്‍ഭശയനം എന്നും ഈസ്ഥലത്തിന് പേരുണ്ട്. ശ്രീരാമന്‍ ഇവിടെ പവിത്രമായ ദര്‍ഭപ്പുല്ലില്‍ വിശ്രമിച്ചതിനാലത്രെ ഈ പേര്‍ സിദ്ധിച്ചത്. പൊതുസ്ഥലങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഈ സ്ഥലത്ത് മൂന്ന് രാത്രിയും മൂന്ന് പകലും ശ്രീരാമന്‍ തപസ്സനുഷ്ഠിച്ച വേളയിലായിരുന്നു വിശ്രമം. കടല്‍ കടക്കാനുള്ള വിഘ്‌നങ്ങളകന്ന് ലങ്കയില്‍ പോകാന്‍ കഴിയണമെന്ന പ്രാര്‍ത്ഥനയോടെയായിരുന്നു ഈ തപസ്സ്.
മുഖ്യ പ്രതിഷ്ഠയായ ആദിജഗന്നാഥന്‍ നില്‍ക്കുന്ന നിലയില്‍ കിഴക്കോട്ട് അഭിമുഖമായാണ്. ദേവിമാര്‍ പത്മാവതിയും കല്യാണവല്ലിയും. മറ്റു രണ്ടു സന്നിധികള്‍ പട്ടാഭിരാമ സന്നിധി, ദര്‍ഭശയനരാമന്‍ സന്നിധി. പട്ടാഭിരാമസന്നിധിക്ക് വേറെ കൊടിമരവും ദ്വാരപാലകരും മണ്ഡപവുമുണ്ട്. വിഭീഷണന്‍ രാമപാദങ്ങളില്‍ നമസ്‌കരിച്ച് പൂര്‍ണ സമര്‍പ്പണം നടത്തിയതിനാല്‍ ശരണാഗതി ക്ഷേത്രം എന്നു പേരുണ്ട്.
രണ്ടു പ്രകാരങ്ങളിലായാണ് ക്ഷേത്രം. ദര്‍ഭപ്പുല്ലിന്  വൈശിഷ്ട്യം സിദ്ധിച്ചതു സംബന്ധിച്ചും വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞുപോരുന്നു. പാലാഴിമഥന വേളയില്‍ മന്ഥരപര്‍വ്വതം കടലില്‍  താണുപോകാതെ ഉയര്‍ത്തിനിര്‍ത്തിയത് ആമയുടെ രൂപം പൂണ്ട മഹാവിഷ്ണുവായിരുന്നുവല്ലോ. ഈ സമയത്ത് മഹാവിഷ്ണുവിന്റെ തലമുടി വളരെയധികം കൊഴിഞ്ഞുവീണു. ഇത് കടലലകളുടെ ശക്തിയില്‍ തീരത്തടിഞ്ഞ് മുളച്ചു വളര്‍ന്നാണത്രെ ദര്‍ഭപ്പുല്ല് ഉണ്ടായത്. പാലാഴി കടഞ്ഞുകിട്ടിയ അമൃത് ദേവന്മാര്‍ കഴിക്കുമ്പോള്‍ അതിന്റെ അംശം ഈ പുല്ലില്‍ വീണതാണ് ദര്‍ഭയ്ക്ക് മഹത്വം സിദ്ധിക്കാന്‍ കാരണം എന്ന  പാഠഭേദവുമുണ്ട്. മോഹിനീരൂപം പൂണ്ട വിഷ്ണു ദേവന്മാര്‍ക്ക് അമൃത് വിതരണം ചെയ്യുമ്പോള്‍ കൊതിയോടെ കാത്തുനിന്നിരുന്ന അസുരന്മാരെ മോഹിപ്പിക്കാനായി ഒക്കത്തിരുന്ന അമൃതകുംഭം ആട്ടിക്കളിച്ചപ്പോള്‍ ഭൂമിയില്‍ ചിന്തിയ ഏതാനും തുള്ളി അമൃത് വേരുമുളച്ച് വളര്‍ന്നുണ്ടായതാണ് ദര്‍ഭ എന്നും പറഞ്ഞുവരുന്നു. കഥകള്‍ ഏതുമാകട്ടെ ദര്‍ഭപ്പുല്ലും മഹാവിഷ്ണുമായുള്ള ബന്ധം അത്രയ്ക്ക് അഭേദ്യമാണ്. ദര്‍ഭപ്പുല്ലിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഭാദ്ര (സപ്തംബര്‍) മാസത്തിലെ അഷ്ടമി നാളില്‍ ദര്‍ഭാഷ്ടമി എന്ന പേരില്‍ വിപുലമായ ഉത്സവം നടത്തിയിരുന്നു. പൂജാദി കര്‍മ്മങ്ങള്‍ക്കും പിതൃകര്‍മ്മങ്ങള്‍ക്കും ഒരുപോലെ ഒഴിച്ചുകൂടാനാകാത്ത വിശിഷ്ടവസ്തുവത്രെ ദര്‍ഭപ്പുല്ല്.
മഹാവിഷ്ണു പുല്ലര്‍ മഹര്‍ഷിക്ക് ദര്‍ശനം നല്‍കിയ വൃക്ഷത്തിനു മുന്നിലായി വലിയ ഒരു തീര്‍ത്ഥക്കുളം കാണാം. കുളത്തിനു ചുറ്റും ചെറിയ പര്‍ണശാലകളുമുണ്ട്. ഈ കുളത്തില്‍ അരയന്നത്തിന്റെ രൂപംപൂണ്ട് ശ്രീമന്നാരായണന്‍ ബ്രഹ്മാവിന് വേദോപദേശം നല്‍കിയത്രെ; അതുകൊണ്ട് തീര്‍ത്ഥക്കുളം ഹംസതീര്‍ത്ഥം എന്നറിയപ്പെടുന്നു.
പണ്ട് മാലി, സുമാലി, മാല്യവാന്‍ എന്ന് പേരുള്ള അതിക്രൂരരായ മൂന്ന് രാക്ഷസന്മാര്‍ ഇവിടെ താമസിച്ചിരുന്നു. ഇവര്‍ മഹര്‍ഷിമാരെ വല്ലാതെ ശല്യപ്പെടുത്തുക പതിവായിരുന്നു. ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കും ഇതുമൂലമുണ്ടാകുന്ന ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്ന അപേക്ഷയുമായി ദേവന്മാര്‍ മഹാവിഷ്ണുവിനെ സമീപിച്ചു. രാക്ഷസന്മാരെ കൊല്ലാനാവശ്യപ്പെട്ട് വിഷ്ണുഭഗവാന്‍ ഗരുഡനെ അങ്ങോട്ടയച്ചുവെങ്കിലും സാധാരണ അമ്പുകള്‍ ഒന്നും അവരെ കൊല്ലാന്‍ പര്യാപ്തമായില്ല. ഒടുവില്‍ മഹാവിഷ്ണു സുദര്‍ശനചക്രം അയച്ച് രാക്ഷസന്മാരുടെ തല അറുത്തു. മടങ്ങിവരാന്‍ ഒരുങ്ങിയ സുദര്‍ശന ചക്രത്തോട് ഹംസതീര്‍ത്ഥത്തില്‍ മുങ്ങി പാപങ്ങള്‍ കഴുകിക്കളഞ്ഞ് വരാനാവശ്യപ്പെട്ടു ഭഗവാന്‍. ഹംസതീര്‍ത്ഥത്തില്‍ മുങ്ങിയെത്തിയ ചക്രം ഭഗവാന്റെ വലതുകൈയില്‍ വീണ്ടും സ്ഥാനംപിടിച്ചു. ചക്രതീര്‍ത്ഥം, ധര്‍മ്മ തീര്‍ത്ഥം, വരുണീതീര്‍ത്ഥം എന്നൊക്കെയും പിന്നീട് ഈ തീര്‍ത്ഥത്തിന് പേരുണ്ടായി.
ഒരിക്കല്‍ അതീവ കോപിഷ്ഠനായ അഗസ്ത്യ മഹര്‍ഷി സമുദ്രത്തെ മുഴുവന്‍ തന്റെ വലതുകൈയിലേക്ക് ആവാഹിച്ച് ഒറ്റ ഇറക്കിന് അത് കുടിച്ച് വറ്റിച്ചു. അവിടെ ഒരു തീര്‍ത്ഥക്കുളം സൃഷ്ടിച്ച് മഹര്‍ഷി അതില്‍ മുങ്ങിക്കുളിച്ചു. പിന്നെ പൂര്‍വികര്‍ക്കും പിതൃക്കള്‍ക്കും ബലി ഇട്ട് തര്‍പ്പണം ചെയ്തു. അന്നുമുതല്‍ തീര്‍ത്ഥക്കുളം അഗസ്ത്യതീര്‍ത്ഥം എന്ന് അറിയപ്പെട്ടു.
വേദപാരംഗതനായ തേവാളര്‍ എന്ന മഹര്‍ഷി ഈ കാട്ടില്‍ തപസ്സനുഷ്ഠിച്ചുപോന്നു. ഈ സ്ഥലത്തിന്റെ അപാരസൗന്ദര്യത്തില്‍ ഭ്രമിച്ച ഏഴ് ദേവകന്യകമാര്‍  ഇവിടെ മരത്തണലില്‍ കളിച്ചു രസിച്ചു. കുറേനേരം കളിച്ചശേഷം അവര്‍ വസ്ത്രങ്ങള്‍ അഴിച്ച് കുളക്കരയില്‍ വച്ച് കുളത്തില്‍ കുളിക്കാനിറങ്ങി. തേവാളര്‍ മഹര്‍ഷിയും ഈ സമയത്ത് അവിടെ സ്‌നാനകര്‍മ്മങ്ങള്‍ക്കായി എത്തി. മഹര്‍ഷിയെ ശ്രദ്ധിക്കാതെ കന്യകമാര്‍ ജലക്രീഡകള്‍ തുടര്‍ന്നു. കോപിഷ്ഠനായ മഹര്‍ഷി അവരെ ശപിച്ചതിനെത്തുടര്‍ന്ന് സപ്തകന്യകകള്‍ സാധാരണ മനുഷ്യസ്ത്രീകളായി മാറി.
സപ്തകന്യകമാര്‍ ശാപമോചനത്തിനായി മഹര്‍ഷിയോട് അപേക്ഷിച്ചു. തീവ്രവിഷ്ണുഭക്തനായ പുല്ലര്‍ എന്നുപേരുള്ള ഒരു മഹര്‍ഷി ഈ വനത്തില്‍ തപസ്സ്  ചെയ്യുന്നുണ്ടെന്നും ശാപമോചനത്തിനുള്ള മാര്‍ഗം അദ്ദേഹം നിര്‍ദ്ദേശിക്കുമെന്നും തേവാളര്‍ മറുപടി നല്‍കി. കന്യകമാര്‍ പുല്ലര്‍ മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. മഹര്‍ഷിയോട് സംഭവങ്ങള്‍ വിശദീകരിച്ചു, ശാപമോചനത്തിനായപേക്ഷിച്ചു. മഹാവിഷ്ണു ശ്രീരാമനായി അവതരിച്ചശേഷം ഇവിടെ എത്തുമെന്നും അദ്ദേഹത്തെ ദര്‍ശിക്കുന്നതോടെ അവര്‍ക്ക് ശാപമോക്ഷം ലഭിക്കുമെന്നും മഹര്‍ഷി മറുപടി നല്‍കി. കന്യകമാര്‍ പ്രതീക്ഷയോടെ കഴിഞ്ഞു.
പുല്ലാരണ്യത്തിന്റെ വടക്കുവശത്ത് കണ്വമഹര്‍ഷിയുടെ ആശ്രമവും മറ്റുമായിരുന്നു. ആശ്രമത്തിന് മുന്നിലൂടെ ഒരു പുണ്യനദിയും ഒഴുകിയിരുന്നു. ആ മഹര്‍ഷി പതിവായി ഈ നദിയില്‍ കുളിക്കാന്‍ എത്തുകയും ഭഗവാന്‍ വാസുദേവന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും പതിവായിരുന്നു. ഭഗവാന്‍ ശ്രീരാമന്‍ ഈ വനത്തിലെത്തുമെന്നും അപ്പോള്‍ മഹര്‍ഷിയുടെ ആഗ്രഹം സഫലമാകുമെന്നും ഒരു അശരീരി ഉണ്ടായത് കണ്വമഹര്‍ഷിയും കേള്‍ക്കാനിടയായി. അശരീരി കേട്ട ആ മഹര്‍ഷിയും ശ്രീരാമന്റെ സാന്നിദ്ധ്യം ആകാംക്ഷയോടെ കാത്തിരുന്നു.
സമയമായപ്പോള്‍ ശ്രീരാമന്‍ തന്റെ വാനരസേനയുമായി ഈ വനത്തിലെത്തി. ശ്രീരാമന്‍ സപ്തകന്യകമാരെ കണ്ട ഉടന്‍ അവര്‍ ശാപമോചനം നേടി ദേവകന്യകമാരായി. 
യാദൃച്ഛികമായി അവിടെ എത്തിയ വേട്ടക്കാരനും ശ്രീരാമന്റെ ദര്‍ശനം ലഭിച്ചു; അനുഗ്രഹവും.
അവിടം ഒരു ചെറുഗ്രാമമായി മാറ്റിയെടുക്കണമെന്ന് ശ്രീരാമന്‍ വേട്ടക്കാരനോട് ആവശ്യപ്പെട്ടു. വനത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കണമെന്നും പിന്നീട് സേതു (പാലം) ശ്രദ്ധിക്കണമെന്നും പറഞ്ഞു. ശ്രീരാമന്‍ സേതുപാലകന്‍ എന്ന് അയാള്‍ക്ക് പേരും നല്‍കി.
പുല്ലമഹര്‍ഷിക്കും ശ്രീരാമനും ആദിജഗന്നാഥന്റെ ദര്‍ശനം ലഭിച്ചതിന്റെ ഓര്‍മ്മയ്ക്കായി പങ്കുനി (മാര്‍ച്ച്-ഏപ്രില്‍)മാസത്തില്‍ ഇവിടെ വിപുലമായ ഉത്സവം നടത്തുക പതിവാണ്. ചിത്തിര(ഏപ്രില്‍-മെയ്) മാസത്തില്‍ ബ്രഹ്മോത്സവവും പതിവാണ്. ശ്രീരാമനായും മഹാവിഷ്ണു/ആദിജഗന്നാഥനായും രണ്ടുതവണ ഭഗവല്‍സാന്നിദ്ധ്യം ഇവിടെ ഉണ്ടായതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ഉത്സവം.
രാവിലെ 7 മണിക്ക് തുറന്ന് ഉച്ചയ്ക്ക് 12.30 ന് അടയ്ക്കുന്ന അമ്പലം ഉച്ചതിരിഞ്ഞ് 3.30 ന് തുറന്ന് രാത്രി 8.30 ന് അടയ്ക്കും.

No comments: