കാലടി ശ്രീകൃഷ്ണക്ഷേത്രം
വർഷത്തിലൊരിക്കൽ ഐശ്വര്യപൂർണ്ണമായ സ്വർണ നെല്ലിക്ക പ്രസാദമായി നൽകും ഈ തൃക്കാലടിയപ്പനായ ശ്രീ കൃഷ്ണഭഗവാൻകാലടിയെന്ന പേരു കേൾക്കാത്ത ഹിന്ദുക്കൾ വളരെ വിരളമാവും. ആദിശങ്കരന്റെ, ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മം കൊണ്ട് പരിപാവനമായ കേരളത്തിലെ കാലടിയെന്ന ഗ്രാമത്തെ തഴുകിയൊഴുകുന്ന പെരിയാർ (പൂർണ്ണാനദി ) നദിയുടെ തീരത്താണ് പ്രസിദ്ധമായ കാലടി ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാട് നിന്നും അദ്വൈത സിദ്ധാന്തത്തിന്റേയും ഉപനിഷത്ദർശനങ്ങളുടേയും പ്രചുരപ്രചാരകനായിരുന്ന ആദിശങ്കരന്റെ ജന്മസ്ഥലത്തെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരുടെ പ്രിയപ്പെട്ട ആരാധനാലയമാണ് ഈ ശ്രീകൃഷ്ണക്ഷേത്രം. മാത്രമല്ല, എ.ഡി.795ൽ ആദി ശങ്കരനാൽ പുനഃപ്രതിഷ്ഠിക്കപ്പെട്ട ശ്രീകൃഷ്ണവിഗ്രഹമാണ് ഇവിടെയുള്ളത് എന്നത് ഈ ക്ഷേത്രത്തിന്റെ വിശിഷ്ടമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ആദിശങ്കരൻറെ അമ്മയുടെ ദേഹവിയോഗവും അതേ തുടർന്ന്‍ ആ പ്രദേശത്തെ ബ്രാഹ്മണ കുടുംബങ്ങളിൽ നിന്നും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുണ്ടായ ബഹിഷ്കരണവും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അക്കാലത്തുണ്ടായിരുന്ന പത്ത് നമ്പൂതിരി കുടുംബങ്ങളിൽ ചടങ്ങിൽ പങ്ക് കൊണ്ട രണ്ട് ബ്രാഹ്മണ കുടുംബങ്ങളായ തലയാറ്റുമ്പള്ളിമനയുടേയും കാപ്പിള്ളി മനയുടേയും ഭരണനേതൃത്വത്തിലാണ് ക്ഷേത്രമിപ്പോൾ നിലകൊള്ളുന്നത്. ആദിശങ്കര മാതാവിൻറെ മരണാനന്തര ചടങ്ങിൽ, കാൽ (പാദം) പിടിക്കുകയും തല (ശിരസ്സ്) പിടിക്കുകയും ചെയ്ത പൂക്കാട്മനയും എടമന മനയും യഥാക്രമം തലയാറ്റുമ്പള്ളി മനയെന്നും കാപ്പിള്ളി മനയെന്നും പിന്നീട് അറിയപ്പെട്ടു എന്ന്‍ കുടുംബനാമചരിത്രം. തൃക്കാലടിയപ്പൻ" എന്ന്‍ കൂടി നാമമുള്ള ഇവിടുത്തെ ശ്രീകൃഷ്ണഭഗവാൻ കുലദൈവം ആയിരുന്നതിനാൽ ബാലനായിരുന്ന ശങ്കരനും അമ്മയും തൊട്ടടുത്തുള്ള പൂര്‍ണ്ണ നദിയിലെ സ്നാനത്തിന് ശേഷം ക്ഷേത്രത്തിലെത്തി നിത്യവും ഭജിച്ചു പോന്നിരുന്നു. ഒരിക്കൽ നിത്യസ്നാനത്തിനായി പൂര്‍ണ്ണ നദിയിലേക്ക് പോകുന്ന സമയം, ക്ഷീണിതയായിരുന്ന അമ്മയുടെ നടന്നെത്താനുള്ള ബുദ്ധിമുട്ട് കണ്ട് ശ്രീകൃഷ്ണഭഗവാനോട് അതിനൊരു അറുതി വരുത്തുവാൻ കണ്ണീരോടെ പ്രാർത്ഥിക്കുകയുമുണ്ടായി. കൃഷ്ണഭഗവാൻ ഉടൻ തന്നെ "നിൻറെ കാലടികൾ കൊണ്ട് അടയാളപ്പെടുത്തുന്ന സ്ഥലം വരെ നദി ഒഴുകിയെത്തട്ടെ" എന്ന്‍ പറഞ്ഞ് അനുഗ്രഹിച്ചു. അങ്ങനെ അദ്ദേഹം കാലടികളാൽ സ്ഥലം അടയാളപ്പെടുത്തുകയും പൂർണ്ണാനദി തൽക്ഷണം അവിടേയ്ക്ക് തിരിഞ്ഞൊഴുകുകയും ചെയ്തത്രെ! അതു വരെ സസലം എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം പിന്നീട് കാലടി എന്ന പേരിലും ആപൽബാന്ധവനായ ഭഗവാനെ "തൃക്കാലടിയപ്പൻ" എന്നും ഭഗവൽപ്പാദങ്ങൾ പതിഞ്ഞ പുഴക്കടവിനെ "ആറാട്ടുകടവെ"ന്നും അറിയപ്പെട്ടുവരുന്നു. മറ്റൊരിക്കൽ, ബാലനായ ശങ്കരൻ തന്റെ ഉപനയനവുമായി ബന്ധപ്പെട്ടുള്ള ഭിക്ഷാടനത്തിനിടെ നിത്യദാരിദ്ര്യത്തിലും അങ്ങേയറ്റം ദുഖത്തിലും വിഷമിക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ വീട്ടിൽ ചെല്ലുവാനിടയായി. ഒരു ഉണങ്ങിയ നെല്ലിക്കയല്ലാതെ മറ്റൊന്നും ഭിക്ഷ നൽകുവാനില്ലാതെ വിഷമിച്ച ആ സാധുസ്ത്രീയുടെ ദുഃഖം, ആദിശങ്കരന്റെ അതിപ്രശസ്തമായി തീര്‍ന്ന, "കനകധാരാസ്തവം സ്തോത്ര"മായി പുറപ്പെടുകയും ശ്ലോകം തീന്ന്‍ കഴിഞ്ഞപ്പോൾ, ആ ഭവനത്തിന്റെ വാതിൽപ്പടികളിലേക്ക് ഐശ്വര്യദായകവും സമ്പൽസമൃദ്ധവുമായ സ്വർണ്ണനെല്ലിക്കകൾ വർഷിക്കുവാനും തുടങ്ങി. അന്ന് മുതൽ ആ ഭവനം സ്വർണ്ണത്തുമന എന്ന പേരിൽ അറിയപ്പെട്ടു വരുന്നു. ഈ അത്ഭുത പ്രവർത്തിയുടെ ഓർമ്മയ്ക്കായി ഇപ്പോൾ എല്ലാ വർഷവും അക്ഷയതൃതീയദിനത്തിൽ ഈ ക്ഷേത്രത്തിൽ കനകധാരായജ്ഞം നടത്തുകയും യജ്ഞക്രിയകളിൽ പൂർണമായി പങ്കെടുക്കുന്നവർക്ക് ഭഗവത്പ്രസാദമായി കനകധാരാസ്തവസ്തോത്രം കൊണ്ട് പൂജിക്കപ്പെട്ട ഈ വിശിഷ്ടമായ സ്വർണ്ണനെല്ലിക്കകൾ നൽകുകകയും ചെയ്ത് വരുന്നു. അതിവിശിഷ്ഠമായ ഈ സ്വർണ്ണനെല്ലിക്കകൾ കൈവശം സൂക്ഷിച്ചാൽ സാമ്പത്തിക ക്ളേശങ്ങൾ മാറി ശിഷ്ടജീവിതത്തിൽ സർവൈശ്വര്യസിദ്ധി ലഭ്യമാകും എന്നാണ് വിശ്വാസം. അതിനാൽ എല്ലാ വർഷവും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ഈ യജ്ഞത്തിൽ പങ്ക്ചേരുക പതിവാണ്. പ്രധാന ദേവതയായ ഭഗവാൻ ശ്രീകൃഷ്ണനോടോപ്പം, ശിവപാർവതിമാർ, ഗണപതി, ശ്രീധർമ്മശാസ്താവ് എന്നീ ഉപദേവതകളും ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്. അക്ഷയതൃതീയദിനത്തിൽ നടത്തപ്പെടുന്ന കനകധാരായജ്ഞം , ശ്രീശങ്കരജയന്തി , തിരുവുത്സവം എന്നിവയാണ് വർഷം തോറും നടത്തി വരുന്ന ക്ഷേത്രത്തിലെ പ്രധാന വാര്‍ഷികാഘോഷങ്ങൾ. കേരളത്തിലെ ഏറ്റവും സുപ്രധാന റോഡുകളില്‍ ഒന്നായ എം.സി. റോഡില്‍ ഉള്ള കാലടി ജംഗ്ഷനില്‍ നിന്നും കേവലം ഒരു കിലോ മീറ്റര്‍ ദൂരം മാത്രമേയുള്ളൂ ക്ഷേത്രത്തിലേക്ക്. മാത്രമല്ല, ക്ഷേത്രത്തിന് വളരെയടുത്തായി (ഏകദേശം 7 കിലോ മീറ്റര്‍) കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളവും അങ്കമാലി-കാലടി റെയില്‍വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നതിനാല്‍ ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് സുഖമായി എത്തിച്ചേരുവാന്‍ സാധിക്കും. രാവിലെ 5 മണി മുതൽ പത്ത് വരെയും വൈകിട്ട് 5 മണിമുതൽ 7.30 വരെയുമാണ് ദർശനസമയം.
സർ, ഭഗവത് പാദരുടെ കാലം ഏകദേശം 2500 വർഷങ്ങൾക്ക് മുമ്പാണ്.2006 ൽ ഇത് ജർമ്മൻ സ് കൂടി സമ്മതിച്ചതോടെ.അംഗീകാരം ലഭിച്ചു.( നമ്മുടെ താളിയോല ഗ്രന്ഥങ്ങൾ ഭൂരിഭാഗവും ജർമ്മനിയിലാണ് ).
AD 750 ജീവിച്ചിരുന്ന ശൃംഗേരി.മഠാധിപതിയൊ കാഞ്ചി മഠാധിപതിയൊ ഭഗപത് പാദരോട് വളരെ സാദൃശ്യമുണ്ടായിരുന്നുവെന്നും പിന്നീട് ഇദ്ദേഹത്തെ ആദിശങ്കരനായിട്ട് തെറ്റി ദ്ധരിച്ചുവെന്നും പറഞ്ഞു കേൾക്കുന്നു
കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം
സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം ?ഇല്ലെങ്കിൽ അറിഞ്ഞോളൂ , നാദസ്വരൂപനായ മഹാദേവൻ കുടികൊള്ളുന്ന മഞ്ഞപ്ര കർപ്പിള്ളി ശിവക്ഷേത്രത്തിൽ തന്നെയാണത് ...
എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലാണ് ഭാരതത്തിലെ അതിപ്രധാനമായ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അങ്കമാലിയിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ കിഴക്കോട്ട് പോകണം. തെക്ക് കാലടി, വടക്ക് മൂക്കന്നൂർ, പടിഞ്ഞാറ് തുറവൂർ, കിഴക്ക് അയ്യമ്പുഴയും മലയാറ്റൂരും ഇവയാണ് മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്തിന്റെ അതിരുകൾ. എറണാകുളം ജങ്ക്ഷനില്‍ നിന്ന്‍ ആലുവ-അങ്കമാലി-തുറവൂര്‍-മഞ്ഞപ്ര അല്ലെങ്കില്‍ ആലുവ-ചൊവ്വര-കാലടി-മാണിക്കമംഗലം-മഞ്ഞപ്ര വഴി ഏകദേശം 38 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാവുന്നതാണ്.ഏറ്റവും അടുത്തുള്ള ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം 20 കിലോമീറ്റര്‍. റെയില്‍വേ വഴി വരുന്നവര്‍, ആലുവയില്‍ നിന്നുള്ള ബസ് റൂട്ട് മാര്‍ഗ്ഗ നിര്‍ദ്ദേശം ശ്രദ്ധിക്കുക.കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന്‍ കാലടി-മഞ്ഞപ്ര റോഡ് വഴി ക്ഷേത്രത്തിലേക്കുള്ള ദൂരം 11 കിലോമീറ്ററാണ് .ക്ഷേത്ര ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ
ആദ്യകാലങ്ങളില്‍ ശ്രീ പാര്‍വതി ദേവിയുടെ പ്രതിഷ്ഠയോട് കൂടിയ ക്ഷേത്രമായിരുന്നു ഇവിടുണ്ടായിരുന്നത്. ഒരിക്കൽ കാർത്തവീരാർജ്ജുനൻ ഇവിടെ ദേവീ ദർശനത്തിനായെത്തിയെന്നും തത്സമയം ദേവിയുടെ സാന്നിധ്യം അനുഭവപ്പെടാതിരുന്നതിനാല്‍ യഥാവിധി ശിവപ്രതിഷ്ഠ നടത്തുകയും അതിന് ശേഷം ക്ഷേത്രത്തിനു വടക്കു ഭാഗത്തായി ഒരു ഗുഹയുണ്ടാക്കി, അവിടെ ശിവ ധ്യാനനിമഗ്നനായി നിരവധി കാലം തപസ്സു ചെയ്യുകയും, തപസില്‍ സംപ്രീതനായ ഭഗവാന്‍ ശ്രീ ശങ്കരിയോടൊപ്പം പ്രത്യക്ഷപ്പെട്ട് തന്‍റെയും ശ്രീ പാര്‍വതിയുടേയും സാന്നിധ്യം ഇനി മുതല്‍ എന്നും ഇവിടെയുണ്ടാകുമെന്ന് അരുളിച്ചെയ്തു മറയുകയും ചെയ്തുവെന്നുമാണ് ഐതീഹ്യം. ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാണിക്കമംഗലം ഗ്രാമത്തിലുള്ള പാനയില്‍ പാഴൂര്‍ മനക്കാര്‍ ക്ഷേത്രത്തിന്‍റെ നവീകരണം നടത്തി പൂജകളും വഴിപാടുകളും തുടങ്ങിയെന്നാണ് ചരിത്രം. പിന്നീട് 1992-ല്‍ (ഏപ്രില്‍ 8 മുതല്‍ 18 വരെ) ക്ഷേത്രത്തില്‍ നവീകരണ കലശവും നടന്നിരുന്നു. ക്ഷേത്രമൂർത്തിയായ ഭഗവാൻ ശിവന്‍റെ പ്രതിഷ്ഠ പടിഞ്ഞാറ് ഭാഗത്തേക്കാണുള്ളത് എന്നത് ക്ഷേത്രത്തിന്‍റെ എടുത്ത് പറയാവുന്ന ഒരു പ്രത്യേകതയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാർത്തവീര്യാർജ്ജുനനാണ് കിരാതമൂർത്തി ഭാവത്തിലുള്ള ഭഗവാന്‍ പരമശിവന്‍റെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. വൈക്കം മഹാദേവക്ഷേത്രവും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് പോലെ കർപ്പിള്ളിക്കാവ് മഹാദേവനും അങ്കമാലിയിലുള്ള കുമരക്കുളം സുബ്രഹ്മണ്യ സ്വാമിയും തമ്മിലഭേദ്യ ബന്ധമുണ്ടെന്നാണ് മറ്റൊരു വിശ്വാസം. നാദസ്വരൂപനായ മഹാദേവന് സംഗീതാര്‍ച്ചന വളരെ വിശേഷപ്പെട്ടതായി കണക്കാക്കിയിട്ടുള്ളതിനാല്‍ സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും കാര്‍പ്പിള്ളി മഹാദേവ ക്ഷേത്രത്തിനുണ്ട്. തിരുനടയിലുള്ള സപ്തസ്വര മണികള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കപ്പെടുന്നു. പരമശിവന്‍റെ കിരാത മൂര്‍ത്തി സങ്കല്‍പത്തിലുള്ള പ്രധാന പ്രതിഷ്ഠയോടൊപ്പം, ദേവീ സാന്നിധ്യവും അനുഭവപ്പെടുന്ന ക്ഷേത്രത്തില്‍ ഗണപതി, കാര്‍ത്തവീര്യാര്‍ജുനന്‍, ധര്‍മ്മശാസ്താവ്, മഹാവിഷ്ണു സാന്നിധ്യമുള്ള സാളഗ്രാമം, ഭുവനേശ്വരി എന്നീ ഉപദേവതകളെ പ്രധാന ശ്രീകോവിലിനോട് ചേര്‍ന്നുള്ള ശ്രീകോവിലില്‍ ഒന്നിച്ച് പ്രതിഷ്ടിച്ചിരിക്കുന്നു. ദേവി പാർവതി, ഗണപതി, കാര്‍ത്തവീര്യാര്‍ജുനന്‍, ധര്‍മ്മശാസ്താവ്, സാളഗ്രാമം, ഭുവനേശ്വരി, രക്ഷസ്, സര്‍പ്പം ഇവയൊക്കെ ഉപദേവതകളാണ് .ക്ഷേത്രപ്രതിഷ്ഠ നടത്തിയത് സന്ധ്യാസമയത്ത് ആയതിനാലാണെന്ന്‍ വിശ്വസിക്കപ്പെടുന്നു, ക്ഷേത്രത്തിലെ പ്രദോഷ പൂജകൾ എല്ലാ ദിവസവും അതീവ പ്രാധാന്യത്തോടെയാണ് നടത്തുന്നത്. മകരമാസത്തിലാണ് എട്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കർപ്പിള്ളിക്കാവ് ഉത്സവം കൊടിയേറുന്നത്. ഈ ദിവസങ്ങളിൽ ഭഗവാനെ കണ്ടു വണങ്ങുന്നത് ഏറെ ഉത്തമമാണെന്ന് പറയപ്പെടുന്നു. ഈ എട്ടു ദിവസങ്ങളിൽ ഭഗവാൻ പരമശിവൻ ഏറെ സന്തുഷ്ടനും ഉത്സാഹവാനുമായിരിക്കുമത്രേ. ഈ എട്ടുദിവസങ്ങിൽ ഒരുദിവസമെങ്കിലും കർപ്പിള്ളിക്കാവ് ശിവനെ ദർശിച്ചാൽ ഇഷ്ടകാര്യസാദ്ധ്യം കൈവരുമത്രെ.പൂരത്തിൽ എഴുഗജവീരന്മാരാണ് എഴുന്നുള്ളിപ്പിൽ പങ്കെടുക്കുന്നത്.കൂടാതെ ധനുമാസത്തെ തിരുവാതിരയും, മണ്ഡലകാലവും, വിദ്യാരംഭവും അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. വിഷു ദിനത്തിൽ, അതായത് മേടമാസത്തിലെ ഉത്രം നക്ഷത്രത്തിനാണ് ക്ഷേത്ര പ്രതിഷ്ഠാ ദിനം. അന്നേദിവസവും ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. നിറപുത്തരിയും രാമായണമാസവുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റാഘോഷങ്ങൾ.തിരുവാതിര കേരളത്തിലെ പ്രധാനപ്പെട്ട ഒരു പരമ്പരാഗത ഉത്സവമാണ്. പ്രധാനമായും സ്ത്രീകളാണ് ഇത് ആഘോഷിക്കുക. വിവാഹിതരായ സ്ത്രീകള്‍, ഭര്‍ത്താവിന്‍റെ നെടുമാംഗല്യത്തിന് വേണ്ടി തിരുവാതിരയുടെ തലേ ദിവസമായ മകയിരം നാള്‍ മുതല്‍ സമ്പൂര്‍ണ്ണ ഉപവാസവും, കന്യകമാര്‍ ഇഷ്ടപ്പെട്ട വരനെ ലഭിക്കുന്നതിന് വേണ്ടി തിരുവാതിര ദിവസവും ഭാഗികമായ ഉപവാസം അനുഷ്ടിക്കുന്നു.ക്ഷേത്രദർശനം രാവിലെ 5.00 മുതല്‍ 9.30 വരെയും വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുമാണ് .ക്ഷേത്രം തന്ത്രി കരുമാല്ലൂർ വേഴപ്പറമ്പ് മനക്കാരാണ്.കാര്‍പ്പിള്ളിക്കാവ് മഹാദേവ ക്ഷേത്ര സേവ സമിതിയുടെ കീഴിലാണ് ഈ ക്ഷേത്രം.
മുക്തി നാഗ ക്ഷേത്രം
ഒറ്റക്കല്ലിൽ തീർത്ത, ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമയുള്ള ക്ഷേത്രം ?ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ - മൈസൂർ പാതയിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് മുക്തി നാഗ ക്ഷേത്രം. 36 ടൺ ഭാരമുള്ള ഇവിടുത്തെ നാഗപ്രതിമയാണ് ഏറെ പ്രശസ്‌തം. പതിനാറ് അടി ഉയരമുള്ള ഈ നാഗപ്രതിമയാണ് ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിമ. കെംഗേരിയിൽ നിന്നും അധികം ദൂരെയല്ലാതെ രാമോഹള്ളി എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പുതുതായി നിർമ്മിച്ച ക്ഷേത്രമാണെങ്കിലും ഏകദേശം 200 വർഷത്തിൽ അധികം പഴക്കമുള്ള ഐതിഹ്യ കഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പറയാനുണ്ട്. വർഷങ്ങളായി സർപ്പ ആരാധകരുടെ തീർത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം.ഇവിടെയുള്ള ചിതൽപുറ്റിൽ നാഗത്താൻ വസിക്കുന്നുണ്ടെന്ന വിശ്വാസത്തിൽ 90 ദിവസം ഇവിടെ വന്ന് ഒൻപത് പ്രാവിശ്യം ചിതൽപുറ്റ് വലം വെച്ചാൽ ആഗ്രഹം നടക്കും എന്നാണ് പറയപ്പെടുന്നത്. ജുഞ്ജപ്പയുടെ വയൽ എന്ന് അർത്ഥം വരുന്ന ജുഞ്ജപ്പന ബയലു എന്നാണ് ഈ സ്ഥലം തദ്ദേശീയരായ ആളുകളുടെ ഇടയിൽ അറിയപ്പെടുന്നത്.ഇവിടത്തെ ക്ഷേത്ര
ആചാര രീതി ഇപ്രകാരമാണ് . ഇവിടെ എത്തുന്ന സർപ്പ ദൈവ വിശ്വാസികൾ ആദ്യം ഒൻപത് വട്ടം പ്രദക്ഷിണം ചെയ്യുന്നു. അതിന് ശേഷം കാര്യ സിദ്ധി വിനായകനെ തൊഴുതതിന് ശേഷമാണ് മുക്തിനാഗനെ തൊഴുന്നത്.വിവിധ പ്രതിഷ്ഠകൾ ഉള്ള ക്ഷേത്ര സമുച്ഛയമാണ് മുക്തി നാഗ ക്ഷേത്രം. സുബ്രമണ്യനെയാണ് ഇവിടെ മുക്തി നാഗത്തിന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇതിന് സമീപത്ത് തന്നെയാണ് കാര്യ സിദ്ധി വിനായകന്റെ പ്രതിഷ്ഠയും.കാര്യ സിദ്ധി വിനായക ക്ഷേത്രത്തിന്റെ ഇടത് വശത്തായി ശക്തിധര സുബ്രമണ്യന്റെ ഏകശിലാ നിർമ്മിതമായ ഒരു പ്രതിമയുണ്ട്. 21 അടി ഉയരമുള്ള ഈ പ്രതിമയ്ക്ക് 56 ടൺ ഭാരം വരും.അതിനപ്പുറത്തായാണ് 107 നാഗങ്ങളുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. നടുവിലുത്തെ ഏഴ് നാഗങ്ങൾ വലുതും ഫണം വിടർത്തി നിൽക്കുന്നതുമാണ്.ക്ഷേത്രത്തിന്റെ മുൻവശത്തെ റോഡിനപ്പുറത്തും ഒന്ന് രണ്ട് ദേവി ക്ഷേത്രങ്ങൾ കാണാം.ബാംഗ്ലൂർ ബസ് സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കെംഗേരിയിൽ നിന്ന് ബിഗ് ബാന്യൻ ട്രീ റോഡിലൂടെ 5 കിലോമീറ്റർ യാത്ര ചെയ്തൽ ഈ ക്ഷേത്രത്തിൽ എത്താം. രാമോഹള്ളി ബസ് സ്റ്റാൻഡിൽ നിന്ന് 1 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്.കെ ആർ മാർക്കറ്റിൽ നിന്ന് ഈ ക്ഷേത്രത്തിലേക്ക് ബസുകൾ ലഭിക്കും 227Y എന്ന ബസിൽ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
ശ്രീരാമ ഭക്തനായ ഹനുമാൻ
എന്തുകൊണ്ടാണ് ഹനുമാൻ ഭക്തരിൽ ഉത്തമനും, കർമ്മയോഗികളിൽ അഗ്രഗണ്യനും ജ്ഞാനികളിൽ പരമ പൂജനീയനുമായത്?നമുക്കെല്ലാം സുപരിചിതനായ ഹനുമാൻ ശ്രീരാമ ഭക്തനായ വാനര ശ്രേഷ്ഠനാണ്. അതീവബലശാലി. അതീവ പരാക്രമശാലി, എന്നാൽ കാര്യങ്ങളെല്ലാം വിവേകപൂർവ്വം ചെയ്യുന്ന രാമദൂതൻ. ശ്രീരാമൻ പോലും തലകുലുക്കി സമ്മതിച്ച പണ്ഡിതനുമാണ് ഹനുമാൻ.
ഇതിപ്പോൾ ഹനുമാനെ ഇങ്ങിനെയങ്ങു പുകഴ്ത്താനുണ്ടോ എന്നു സംശയം തോന്നാം. ?
ഹനുമാനില്ലാത്ത രാമായണം നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. എവിടെ രാമനാമം കേൾക്കുന്നുവോ അവിടെ ഹനുമാനും വന്നെത്തുന്നു എന്നാണ്.
ഭക്തനില്ലെങ്കിൽ സ്വാമിയില്ല!. ഹനുമാനില്ലെങ്കിൽ ശ്രീരാമന് ഇത്രയേറെ പ്രസിദ്ധി ഉണ്ടാകുമായിരുന്നു?
ഭക്തി-കർമ്മ-ജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരൽ ഹനുമാനിൽ നമുക്കു കാണാം.അതാണ് ചിരഞ്ജീവിയായ ഹനുമാന്റെ മഹത്വം. അതു തന്നെയാണ് ഹനുമാൻ നമുക്കായി എന്നുമെന്നും നൽകി ക്കൊണ്ടിരിക്കുന്ന രാമയണസന്ദേശം. ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനിൽ നിന്ന് എന്തെങ്കിലും നേടുവാനുള്ള പ്രാർത്ഥനയോ അല്ല. തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ് ഹനുമാനെന്ന് വ്യക്തമാക്കുന്ന ഒരു കഥ വാല്മീകി രാമായണത്തിലുണ്ട്.
ആത്മീയ തത്വ ചിന്തകളെ എന്ത്രമാത്രം തെളിമയോ ടെയാണ് ഹനുമാൻ കൈകാര്യം ചെയ്യുന്നതെന്നു നോക്കുക.
ഒരിക്കൽ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത് വനത്തിലിരിക്കുമ്പോൾ ഹനുമാനോട് രാമൻ ചോദിച്ചു. ‘വായുപുത്രാ നീ എന്നെ നിരന്തരം സേവിക്കുന്നു. നിന്റെ ഭക്തി അനന്യ സാധാരണം തന്നെ. എന്നാൽ പറയൂ നിനക്ക് ഞാൻ ആരാണ്? എന്താണു നാം തമ്മിലുള്ള ബന്ധം?’
ഹനുമാന് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മനസ്സിൽ ദൃഢമായുറച്ച തെളിമയിൽ ഹനുമാൻ പറഞ്ഞു:
“ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:”
വളരെ ലളിതമായ നാലുവരികളിൽ ഹനുമാൻ പറഞ്ഞത് മലയാളത്തിൽ ഇങ്ങിനെ പരിഭാഷപ്പെടുത്താം:
“ദേഹബുദ്ധിയിൽ ഞാനവിടുത്തെ ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും നിത്യമേകമാം സത്തതൊന്നല്ലോ”
ശരീരബുദ്ധി വച്ചുനോക്കുമ്പോൾ അങ്ങു സ്വാമി, ഞാൻ അങ്ങയുടെ സേവകൻ; ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം.
അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു. ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരംപൊരുൾ മാത്രം. അവിടെ ഞാനും നീയുമില്ല.
വാസ്തവത്തിൽ നാമെല്ലാവരും ഒരു ദിവസത്തിൽ പലതവണ ഈ മൂന്നവസ്ഥകളിലൂടെ കടന്നുപോവുന്നുണ്ട്.
മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചു കൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാൻ എന്ന തോന്നലും നമുക്കുണ്ടാവും.
എന്നാൽ ഇതു രണ്ടുമല്ലാതെ സമയ ദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞു ചേരുന്ന ചില നിമിഷങ്ങളും നമുക്കുണ്ടാവും ഇതാണ് ഹനുമാൻ പറയുന്ന മൂന്നാമത്തെ ‘തത്വമസി’ എന്ന അവസ്ഥ.
‘അതു നീയാണ്’. എന്ന നിറവ്.
ഈ മൂന്നു തലങ്ങളിൽ ഹനുമാൻ പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തിൽ ഇന്നുള്ള മൂന്നു ആത്മീയ ചിന്താസരണികളുമായി താരതമ്യപ്പെടുത്താം.
ആദ്യത്തേത് ദ്വൈതം- ഭഗവാനും ഭക്തനും വേറെ വേറെ നില്ക്കുന്ന തലത്തിൽ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്.
അവന്റെ പ്രവർത്തനം ഭക്തിയാൽ പ്രചോദിതമായ കർമ്മ യോഗത്തിന്റേതുമാവണം.
തന്നെ ഭജിക്കുന്ന ഭൃത്യന്റെ കാര്യങ്ങൾ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ.
സെമിറ്റിക് മതങ്ങളുടെ കാഴ്ച്ചപ്പാടിങ്ങിനെയാണ്.പലപ്പോഴും ഈ ഒരു തലത്തിൽ നിന്ന് മാറാൻ പല ഭക്തന്മാർക്കും സാധിക്കാറില്ല.ചില മതങ്ങളിൽ ഈയൊരു ചിന്തയിൽ നിന്നു മാറുന്നതുപോലും പാപമാണെന്നു പറയുന്നുണ്ട്.
രണ്ടാമത്തേത് വിശിഷ്ട-ദ്വൈതമാണ്. ഇതിൽ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരു ഭാഗം അല്ലെങ്കിൽ പ്രതിഫലനമാണ്.ഇതിലും ഭക്തൻ പരമ്പൊരുളിൽ നിന്നും വിഭിന്നനാണ്.
ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ് ഭക്തൻ.രാജയോഗവും കർമ്മയോഗവും ചേർന്ന ക്രിയായോഗമാർഗ്ഗം ഇതിൽ നമുക്ക് ദർശിക്കാം.
എന്നാൽ മൂന്നാമതു പറയുന്ന അദ്വൈതം - രണ്ടില്ല എന്ന അവസ്ഥയാണ്. വേദാന്തികൾ പറയുന്ന തത്വമസി അവസ്ഥ. (ശബരിമലയിൽ തത്വമസി എന്ന ബോർഡു വച്ചിരിക്കുന്നത് ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഈ ഭാവനയിലാണ്)ഹനുമാന് ഇത് കേവലം വായിച്ചറിഞ്ഞ ജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ് ഹനുമാൻ പറയുന്നത്*
ഇതി മേ നിശ്ചിതാമതി:എന്ന്. അവിടുന്നും ഞാനും തമ്മിൽ ഭേദമേതുമില്ല എന്ന് ഹനുമാൻ അസന്നിഗ്ദ്ധ്മായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത. ആത്യന്തികമായി, ജ്ഞാനമാണ് പരമസാക്ഷാത്കാരത്തിലേയ്ക്കു നയിക്കുന്നതെ ന്നുറപ്പിക്കുന്ന യോഗവാസിഷ്ഠപ്രോാക്തമായ വിജ്ഞാനത്തിന്റെ നേരറിവാന് ഹനുമാൻ പറയുന്ന ഈ ആത്മഭാവം.
അങ്ങിനെ ഹനുമാൻ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാന ചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് നമുക്കൊരുജ്ജ്വല മാർഗ്ഗദീപമായി നിലകൊള്ളുന്നു. പലർക്കും അദ്വൈതത്തിന്റെ പാതയിലേയ്ക്കു നേരേ പ്രവേശിക്കാൻ കഴിയുകയില്ല. ദ്വൈതപാതയിൽ സേവനവും മറ്റും ചെയ്ത് മനസ്സുറപ്പിച്ച് പടിപടിയായി മാത്രമേ അതു സാദ്ധ്യമാവൂ. അദ്വൈതസിദ്ധാന്തം വഴങ്ങുന്നവർ ക്കുപോലും ഈ മൂന്നു സിദ്ധാന്തങ്ങളും പ്രായോഗികതലത്തിൽ സമഗ്രമായി ഒരു ‘ഇന്റഗ്രേറ്റഡ് പ്രാക്ടീസ്’ ആയി അനുവർത്തിക്കാവുന്നതാണല്ലോ. അതാണ് ഹനുമാൻ ദൃഢതയോടെ നമുക്ക് സുവ്യക്തമായി കാണിച്ചു തരുന്നത്.
ആദിയില്‍ ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ
ലോകത്ത് ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ...അതാണ് സത്യം...പ്രപഞ്ചാരംഭത്തില്‍ അല്ലെങ്കില്‍ ആദിയില്‍ ലോകത്ത് ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ന് ഏഴ് ഭൂഖണ്ഡങ്ങളിലെയും ജനങ്ങള്‍ ഹൈന്ദവ ദേവീ ദേവന്മാരെ ആരാധിക്കുന്നവരായിരുന്നു.
1. ജംബുദ്വീപം (ഏഷ്യ)
2. കൗഞ്ചുദ്വീപം (ആഫ്രിക്ക)
3. പുഷ്‌കരദ്വീപം (വടക്കേ അമേരിക്ക)
4. പ്ലക്ഷദ്വീപം(തെക്കേ അമേരിക്ക)
5. ശാകദ്വീപം (യൂറോപ്പ്)
6. ശാല്‍മലദ്വീപം (ഓസ്‌ട്രേലിയ)
7. കുശദ്വീപം (ഓഷ്യാനിയ)
എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഏഴ് ഭൂഖണ്ഡങ്ങള്‍ക്കും അതിരുകളായി
1. കശ്യപസാഗരം (കാസ്പിയന്‍ കടല്‍)
2. ശുദ്ധോദക (ഉത്തരപസഫിക്)
3. ഇക്ഷു (ദക്ഷിണപസഫിക്)
4. സുര (അത്‌ലാന്റിക്)
5. സര്‍പ്പി (ഇന്ത്യന്‍)
6. ദധി (ആര്‍ട്ടിക്)
7. ക്ഷീര (അന്റാര്‍ട്ടിക്)
8. ലവണ (ചാവുകടല്‍)
എന്നീ സമുദ്രങ്ങളെ നിശ്ചയിച്ച് സ്വയംഭൂ മനുപുത്രനായ പ്രിയവ്രതന്റെയും ബാര്‍ഹിഷ്മതിയുടെയും പുത്രനായ അഗ്നീധ്ര ചക്രവര്‍ത്തി പരിപാലിച്ചുപോന്നു.
ഇവയില്‍ ഏഷ്യയുടെ കുലദൈവങ്ങള്‍ നരനാരായണന്മാരും ആഫ്രിക്കക്കാരുടേത് വരുണനും വടക്കേ അമേരിക്കയുടേത് വിരിഞ്ചനും തെക്കേ അമേരിക്കയുടേത് ആദിത്യനും ആയിരുന്നു.
യൂറോപ്പിന്റേയും ഓസ്‌ട്രേലിയയുടേയും ഓഷ്യാനിയയുടേയും കുലദൈവങ്ങള്‍ യഥാക്രമം വായു, സോമന്‍, അഗ്നി എന്നിവരും.
മഹേച്ഛനായ അഗ്നീധ്രസമ്രാട്ട് ഏഷ്യയെ ഒമ്പത് രാജ്യങ്ങളാക്കി വിഭജിച്ചശേഷം അദ്ദേഹത്തിന് പൂര്‍വ ചിത്തി എന്ന അപ്‌സര സ്ത്രീയില്‍ ഉണ്ടായ നാഭി, അജനാഭന്‍, കിമ്പുരുഷന്‍, ഹരി, ഇളാവ്രതന്‍, രമുകന്‍, ഹിരഞ്ചയന്‍, കുരഭദ്രാശ്വന്‍, കേതുവാലന്‍ എന്നീ ഒമ്പത് മക്കളെ അവിടങ്ങളിലെ രാജാക്കന്മാരാക്കി. അവരില്‍ അജനാഭന്‍ ഭരിച്ച ‘അജനാഭവര്‍ഷം’ എന്ന രാജ്യമാണ് ഭാരതം. ഹിന്ദുസ്ഥാനത്തിന്റെ ആദ്യപേരും അതുതന്നെ - അജനാഭവര്‍ഷം എന്ന്; അജനാഭന്‍ ഭാരതത്തിന്റെ ആദ്യരാജാവും.
അജനാഭനുശേഷം ഭാരതത്തിന്റെ ചക്രവര്‍ത്തിപദം ചെന്നുചേര്‍ന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ നാഭിയുടെ പുത്രനായ ഋഷഭദേവന്റെയും ഇന്ദ്രപുത്രിയായ ജയന്തിയുടെയും നൂറുമക്കളില്‍ മൂത്തയാളായ ജഡഭരതനിലാണ്. അങ്ങനെ, പുണ്യാത്മാവായ ഭരതന്‍ ഭരിച്ചതിനാല്‍ ഇന്ത്യയ്ക്ക് ‘ഭാരതം’ എന്ന മഹത്തായ പേരും ലഭിച്ചു. പിന്നീടോ?
ദിലീപന്‍, രഘു, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍…..അവര്‍ക്കുശേഷം ചന്ദ്രഗുപ്തമൗര്യന്‍, അശോകന്‍, സമുദ്രഗുപ്തന്‍, ചന്ദ്രഗുപ്ത വിക്രമാദിത്യന്‍, രാജേന്ദ്ര ചോളന്‍, നെടുഞ്ചേരലാതന്‍, ഹര്‍ഷന്‍, പുലികേശി തുടങ്ങിയ ജഗതലപ്രതാപികളായ ഹിന്ദുസമ്രാട്ടുകള്‍ സത്വതമോരജസ്സുകളായ ഗുണത്രയങ്ങളോടും ജനിസ്മൃതി സദാചാരങ്ങളായ ചതുര്‍ധര്‍മങ്ങളോടും സിദ്ധിസാധനാ സഹായങ്ങളായ പഞ്ചനീതികളോടും സന്ധിവിഗ്രഹായനങ്ങളായ ഷഡ്‌നയങ്ങളോടും ശമദമയദയങ്ങളായ സപ്‌തൈശ്വര്യങ്ങളോടും ഗ്രഹണശ്രവണ ധാരണങ്ങളായ അഷ്ടബുദ്ധികളോടുംകൂടി ആ ചന്ദ്രതാരം വാണ രാജ്യമാണ് ഭാരതം.
കല്ലിനെയും കാറ്റിനെയും അഗ്നിയെയും സൂര്യനെയും ഇടിമിന്നലിനെയും ആരാധിക്കുന്ന ലോകത്തിലെ പ്രാചീനമതങ്ങളും ഗോത്രങ്ങളും വര്‍ഗങ്ങളും കുലങ്ങളുമെല്ലാം ഓരോ കാലത്തായി ഹിന്ദുമതത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയ പഴയ അംഗങ്ങള്‍ തന്നെയാണ്. സീയൂസ്, ജുപ്പിറ്റര്‍, പ്ലൂട്ടോ, ഥോര്‍, അഥീന തുടങ്ങിയ നാനാവിധ പേരുകളില്‍ ഇന്ദ്രനെയും കാലനെയും സൂര്യനെയും സരസ്വതിയെയും പൂജിച്ചിരുന്ന പുരാതന യവന, ഷിന്റോ, നോര്‍സ്, മെസപ്പൊട്ടേമിയന്‍ മതങ്ങളെല്ലാം തന്നെ ഹിന്ദുമതത്തില്‍നിന്ന് ഭാഗംപിരിഞ്ഞുപോയ കുടുംബാംഗങ്ങളും അനുയായികളും ചേര്‍ന്ന് സൃഷ്ടിച്ചവയാണ്.
ആടിന്റെ ശിരസ്സുമായി പ്രപഞ്ചപാലനം നടത്തിയ പ്രജാപതി ദക്ഷന്‍ തന്നെയാണ് ആട്ടിന്‍തലയുമായി ലോകപാലനം നിര്‍വഹിച്ച ഈജിപ്ഷ്യന്‍ സൃഷ്ടിദേവന്‍ അമോണ്‍. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലെ ടൈര്‍ എന്ന യുദ്ധദേവന്റെ പേരിന് ട്യൂട്ടോണിക് ഭാഷയില്‍ ഹിന്ദുദേവന്‍ എന്നാണര്‍ത്ഥം; ഇതേ ടൈര്‍ തന്നെയാണ് ഗ്രീക്, റോമന്‍ പുരാണങ്ങളില്‍ ഏരീസ്, മാഴ്‌സ് എന്നീ പേരുകളില്‍ ആരാധിക്കപ്പെടുന്നതറിയുമ്പോഴാണ് പല നാടുകളില്‍ പല പേരുകളില്‍ ആരാധിക്കപ്പെടുന്ന ഹിന്ദുദേവന്മാരാണ് ഇവരെല്ലാമെന്ന പരമാര്‍ത്ഥം വെളിപ്പെടുന്നത്. പുഥുചക്രവര്‍ത്തിക്കുമുന്നില്‍ പശുവായി നിന്ന ഭൂമിദേവിയില്‍നിന്ന് സര്‍വതും പിറന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍, ട്യൂട്ടോണിക് പുരാണങ്ങളില്‍ ഇതേ കര്‍മം ചെയ്യുന്നത് ഓഡുംല എന്ന ഗോമാതാവാണെന്നത് നോര്‍സ് ദൈവങ്ങളുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ എവിടേക്ക് നീളുന്നുവെന്ന് വ്യക്തമാക്കുന്നു.
തെക്കേ അമേരിക്കയിലെ ഇന്‍കാ വര്‍ഗ്ഗക്കാരുടെ അത്യുന്നതദൈവങ്ങള്‍ സൃഷ്ടിദേവനായ വിരാക്കോച്ചയും ആകാശദേവനായ ഇന്തിയുമാണ്; അവര്‍ക്ക് ഹിന്ദുക്കളുടെ സൃഷ്ടിദേവനായ വിരിഞ്ചന്‍, ആകാശദേവനായ ഇന്ദു എന്നിവരുടെ പേരുകളുമായുള്ള സാദൃശ്യം നോക്കു. പെറു, ചിലി മുതലായ രാജ്യങ്ങളിലെ പൂര്‍വികജനത ‘അയ്മാര ഇന്ത്യന്‍സ്’ ആണെന്നതും ഇന്തി, ഇന്ത്യ എന്നീ പേരുകളുടെ ചേര്‍ച്ചയും തെളിയിക്കുന്നത് ഹൈന്ദവ സ്വാധീനമല്ലാതെ മറ്റെന്താണ്? അതുപോലെ, യവനകഥകളില്‍ സിയൂസ് ദേവന്റെ തുടയില്‍നിന്ന് ഡയനീഷ്യസ് എന്ന മദ്യദേവന്‍ പിറക്കുമ്പോള്‍ ഹിന്ദുപുരാണങ്ങളില്‍ സ്വായംഭൂവമനുവിന്റെ പുത്രനായ വേനന്റെ തുടയില്‍നിന്ന് ഉന്മാദിയായ നിഷാദന്‍ പിറക്കുന്നുവെന്നത് കേവലം യാദൃശ്ചികം മാത്രമാണോ?
സുമേറിയരുടെ ഒരു പ്രധാന ദൈവം ജ്ഞാനത്തിന്റെ ദേവനായ ‘ഈ’ (ഋമ) ആണ്; ഹിന്ദുക്കളാവട്ടെ ജ്ഞാനത്തിന്റെ ദേവനായി കരുതി ആരാധിക്കുന്നത് കര്‍മസാക്ഷിയായ സൂര്യനെയും.
പ്രകാശത്തിന്റെ അധിപനായ സൂര്യദേവനെ പ്രതിനിധീകരിക്കുന്ന അക്ഷരമാണ് സംസ്‌കൃത-മലയാള ഭാഷകളിലെ നാലാമത്തെ സ്വരാക്ഷരമായ ‘ഈ’.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടത്തിവന്നിരുന്ന വിശുദ്ധവും പവിത്രവുമായ "ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം " എന്ന പൗരാണിക ഹൈന്ദവാചാരം ഇന്ന് കേവലം ഒരു വാർഷിക ചടങ്ങായി ക്ഷേത്രങ്ങളിൽ വഴിമാറിയിരിക്കുന്നു. വ്യക്‌തിപരമായി ഞാൻ ഇത്തരം ചടങ്ങുകളോട് യോജിക്കുന്നില്ല.ഇന്ന് കേരളത്തിൽ സാധാരണയായി നടത്തിവരുന്ന ഒരു ഹൈന്ദവ ആചാരമാണ് 'ഭാഗവത സപ്താഹ യജ്ഞം'. ഹൈന്ദവഗ്രന്ഥങ്ങളിൽ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങൾ കൊണ്ട് ഭക്തിപുരസ്സരം പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന യജ്ഞമാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗ്ഗത്തിനു പ്രാമുഖ്യമുള്ള അപൂർവമായ യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്. പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഇത്തരം ഭാഗവതസപ്താഹം ഒരു ചടങ്ങായി നടത്തപ്പെടുന്നു. .മദ്ധ്യ കേരളത്തിലെ ഏറ്റവും വലിയ സപ്താഹ യജ്ഞം നടക്കുന്നതു പത്തനംതിട്ട ജില്ലയിലെ ആറൻമുള, കോട്ട ശ്രീദേവീ ക്ഷേത്രത്തിലാണ് . ഭക്തർ അർപ്പിക്കുന്ന നിറപറകൾ ഏഴു ദിവസം യജ്ഞ ശാലയിൽ തന്നെ അനക്കം കൂടാതെ വയ്ക്കുകയാണ് സാധാരണ പതിവ്. ഏഴു ദിവിസം ഭാഗവത പാരായണവും, ഗണപതി ഹോമവും, വിശേഷാല്‍ പൂജകളും അടങ്ങിയ ഒരു യജ്ഞമാണ് ഭാഗവത സപ്താഹം.,ഏഴ് ദിവസവും ശുദ്ധിയോടെ വൃതമെടുത്ത് ഇതില്‍ പങ്കെടുത്ത് ഭക്തിയോടെ വായന കേള്‍ക്കുന്നവര്‍ക്കും മനനം ചെയ്യുന്നവര്‍ക്കും മോക്ഷം കിട്ടുകയും; അതോടൊപ്പം അവരുടെ പിതൃക്കള്‍ക്കും കൂടി മോക്ഷം കിട്ടുകയും ചെയ്യും എന്നാണ് വിശ്വാസം. ഇതിനു ഉപോൽബലമായി ഉദാഹരണത്തിന് ഒരു ഐതിഹ്യ കഥ നമുക്ക് ശ്രദ്ധിക്കാം
തുംഗഭദ്ര നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ആത്മദേവന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന്‍ താമസിച്ചിരുന്നു.
ധര്‍മ്മിഷ്ടനായ അദ്ദേഹത്തിന് സകല വേദങ്ങളും നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ പത്നിയുടെ പേര് ധുന്ധുളി എന്നായിരുന്നു. അവള്‍ നല്ല കുലത്തില്‍ പിറന്നവളാണ് ; അതുപോലെ സുന്ദരിയുമാണ്. എന്നാല്‍ തന്നിഷ്ടക്കാരിയും ബുദ്ധിമുട്ടുകളൊന്നും സഹിക്കാന്‍ ഇഷ്ടമല്ലാത്ത ഒരു വല്ലാത്ത സ്വഭാവക്കാരിയുമായിരുന്നു. കല്യാണം കഴിഞ്ഞ് വളെരെ വര്‍ഷങ്ങളായിട്ടും അവര്‍ക്ക് സന്തതിയുണ്ടായില്ല. കുട്ടികളുണ്ടാകാനായി ബ്രാഹ്മണന്‍ ധാന ധര്‍മ്മങ്ങളും,സല്ക്കര്‍മ്മങ്ങളും പലുതും ചെയ്തു നോക്കി; ഫലമുണ്ടായില്ല. ദുഃഖം സഹിക്കാനാവാതെ അദ്ദേഹം നാടുവിട്ടുപോയി. കാട്ടിലെത്തിയ അദ്ദേഹം ഒരു തടാകത്തില്‍ നിന്ന് വെള്ളം മുക്കികുടിച്ച് തീരത്ത് വിശ്രമിക്കാന്‍ ഇരുന്നു. അപ്പോള്‍ അവിടെ ഒരു സന്യാസി വന്നു ചേര്‍ന്നു. തന്റെ ദുഃഖ കാരണമെല്ലാം ആത്മദേവന്‍ സന്യാസിയെ ധരിപ്പിച്ചു. ജ്ഞാനദര്‍ശനത്തില്‍ കൂടി ആത്മദേവന് മക്കളില്ലാതിരിക്കുന്നതാണ് നല്ലതെന്ന് സന്യാസിക്ക് മനസ്സിലായി സന്യാസി ആ വിവരം ബ്രാഹ്മണനെ അറിയിച്ചു. എന്നിട്ടും ആ ബ്രാഹ്മണന്‍ തനിക്കു സന്താനം വേണമെന്ന് തന്നെ സന്യാസിയോട് അഭ്യര്‍ദ്ധിച്ചു . നിവൃത്തിയില്ലാതായപ്പോള്‍ സന്യാസി അദ്ദേഹത്തിനു ഒരു പഴം കൊടുത്തു; എന്നിട്ട് ഇപ്രകാരം പറഞ്ഞു; ” ഈ പഴം കഴിച്ച് ബ്രാഹ്മണപത്നി ഒരു വര്‍ഷം വ്രതമനുഷ്ടിക്കണം. ദിവസത്തില്‍ ഒരിക്കലെ ആഹാരം കഴിക്കാവൂ. സത്യത്തോടും ദയയോടും കൂടി നല്ല സ്വഭാവിയായി ഒരു വര്‍ഷം ഇങ്ങിനെ വ്രതമെടുത്ത് ജീവിക്കണം. എന്നാല്‍ നിര്‍മലനായ സല്പുത്രന്‍ ജനിക്കും” ഇത്രയും പറഞ്ഞ് ആ യോഗി അവിടെ നിന്നും മറഞ്ഞു. ആത്മദേവന് അതിയായ സന്തോഷമുണ്ടായി. വീട്ടില്‍ മടങ്ങിയെത്തിയ ആത്മദേവന്‍ ഭാര്യയുടെ കൈയ്യില്‍ പഴം കൊടുത്തിട്ട് സന്യാസി പറഞ്ഞ വിവരങ്ങളെല്ലാം പറഞ്ഞു മനസ്സില്ലാക്കി. എന്നാല്‍ ധുന്ധുളിയാകട്ടെ ഇതിനൊന്നും തയ്യാറാകാതെ പഴം തിന്നു എന്ന് ഭര്‍ത്താവിനോട് നുണയും പറഞ്ഞ് കഴിഞ്ഞുകൂടി. വസ്ത്രം കൊണ്ട് വയറു വലുതാക്കിയും ആ ബ്രാഹ്മണസ്ത്രീ തന്റെ ഭര്‍ത്താവിനെ ബോധിപ്പിച്ചിരുന്നു . ധുന്ധുളി പഴം തന്റെ പശുവിനു കൊടുക്കുകയും ചെയ്തു. അതെ സമയം തന്റെ അനുജത്തിയും ആ സമയത്ത് ഗര്‍ഭിണിയായിരുന്നു. യഥാകാലം അനുജത്തി ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു . ആത്മദേവനോട് ആ കുഞ്ഞ് തന്റെ കുഞ്ഞാണന്നു പറഞ്ഞ്, കുഞ്ഞിനെ നോക്കാനായി അനുജത്തിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. ആത്മദേവന് സന്തോഷമായി. കുഞ്ഞിനു ധുന്ധുകാരി എന്ന് പേരിട്ടു. കുറച്ചു നാളുകള്‍ക്കു ശേഷം ആ പശു ഒരു മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ ചെവികള്‍ രണ്ടും പശുവിന്റെത്പോലെയാണിരുന്നത് . ബ്രാഹ്മണന്‍ ആ കുഞ്ഞിനേയും സ്വന്തം കുഞ്ഞായി തന്നെ വളര്‍ത്തി. അവന് ഗോകര്‍ണന്‍ എന്ന പേരിട്ടു. രണ്ടു കുട്ടികളും ഒരുമിച്ചാണ് വളര്‍ന്നത്. എന്നാല്‍ രണ്ടും രണ്ടു സ്വാഭാവക്കാര്‍ . ധുന്ധുകാരി ദുഷ്ടനും , ഗോകര്‍ണനാകട്ടെ പണ്ഡിതനും ജ്ഞാനിയും സത്സ്വഭാവിയും ആയിരുന്നു. മനം നൊന്ത ആത്മദേവന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങി. അപ്പോഴേക്കും ഗോകര്‍ണന്‍ അവിടെയെത്തി അദ്ദേഹത്തിന് ആത്മോപദേശം നല്‍കി. ആത്മദേവന്‍ സകലതും ഉപേക്ഷിച്ച് വനത്തില്‍ പ്രവേശിച്ച് ഭാഗവതം ദശമ സ്കന്ധം പാരായണം ചെയ്തും, ഭാഗവതാരാധന ചെയ്തും ഭഗവദ്പദം പ്രാപിച്ചു . സഹികെട്ട ധുന്ധിളി കിണറ്റില്‍ ചാടി മരിച്ചു. ഗോകര്‍ണന്‍ തീര്ധയാത്രയ്ക്കും പോയി. അനാചാര പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ധുന്ധുകാരി ധനമെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ അനാശാസ്യ സ്ത്രീകളില്‍ നിന്നും കൊലപ്പെടുത്തുകയും ചെയ്തു.ധുന്ധുകാരിയുടെ ആത്മാവ് ദുഷ്പ്രേതമായി കാറ്റില്‍ അലഞ്ഞു നടന്നു. ജേഷ്ടന്റെ ദാരുണ മരണ വാര്‍ത്തയറിഞ്ഞ ഗോകര്‍ണന്‍ ആ ആത്മാവിന് പുണ്യം കിട്ടാന്‍ വേണ്ടി ഗയയിലും മറ്റനേകം തീര്‍ത്ഥങ്ങളിലും ശ്രാദ്ധമൂട്ടി.എന്നിട്ടും ആ പ്രേതത്തിനു ശാന്തി കിട്ടിയില്ല. പ്രഭാതമായപ്പോള്‍ ഗോകര്‍ണന്‍ സൂര്യനെ പ്രാര്‍ധിച്ച് തുടങ്ങി. ഭാഗവത സപ്താഹം നടത്തിയാല്‍ ഈ പ്രേതത്തിന് മുക്തി ലഭിക്കുമെന്നും അതില്‍
സംബന്ധിക്കുന്നവര്‍ക്കെല്ലാം പുണ്യം കിട്ടുമെന്നും സൂര്യന്‍ പറഞ്ഞുകൊടുത്തു. എല്ലാവരും ചേര്‍ന്ന് സപ്താഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു. ധാരാളം സജ്ജനങ്ങള്‍ വന്നുചേര്‍ന്നു. ഒരു വൈഷ്ണവ ബ്രാഹ്മണനെ മുഖ്യ ശ്രോതാവായി കല്‍പ്പിച്ച് ഗോകര്‍ണന്‍ തന്നെയാണ് പാരായണം നടത്തിയത്. ഭാഗവത സപ്താഹം ആരംഭിച്ചപ്പോള്‍ ധുന്ധുകാരിയുടെ പ്രേതം വായു രൂപത്തില്‍വന്ന് ഏഴ് മുട്ടുള്ള ഒരു മുളയുടെ അടിയില്‍ കയറിയിരുന്നു. അത്യന്തശ്രദ്ധയോടുകൂടി പ്രേതം ശ്രവണം തുടങ്ങി. അതോടൊപ്പം മനനവും തത്ത്വ നിധി ധ്യാനവും കൂടി ചെയ്തിരുന്നു . ഒന്നാം ദിവസം സന്ധ്യക്ക് പാരായണം നിര്‍ത്തിയപ്പോള്‍ മുളയുടെ താഴത്തെ ഒരു മുട്ട് പൊട്ടി പ്രേതം രണ്ടാമത്തേതില്‍ പ്രവേശിച്ചു . അങ്ങനെ ഏഴ് ദിവസം കൊണ്ട് പാരായണം അവസാനിച്ചപ്പോള്‍ എഴുമുട്ടുകളും പൊട്ടി പ്രേതം ദിവ്യ രൂപം ധരിച്ച് തുളസീമാലയണിഞ്ഞു മഞ്ഞ വസ്ത്രം ധരിച്ച് കിരീട കുന്ധലങ്ങലണിഞ്ഞ കൃഷ്ണഭഗവാനായി കാണപ്പെട്ടു . അങ്ങനെ ശ്രീകൃഷ്ണ രൂപധാരിയായ ധുന്ധുകാരി വേഗം ചെന്ന് ഗോകര്‍ണനെ വന്ദിച്ച് നന്ദി പറഞ്ഞു. അതോടെ വിഷ്ണുദൂതന്മാര്‍ പ്രഭയേറിയ വിമാനം കൊണ്ടുവന്ന് ധുന്ധുകാരിയെ അതില്‍ കയറ്റി സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി. സനല്‍കുമാര്‍ മഹര്‍ഷി, ചിത്രകൂട വാസിയായ ശാന്ധില്യ മഹര്‍ഷി പറഞ്ഞ ഈ ഇതിഹാസത്തെ നാരദമഹര്‍ഷിക്ക് പറഞ്ഞു കൊടുത്തു ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം മുപ്പതു വര്‍ഷം കഴിഞ്ഞ്പ്രോഷ്ടപദ മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് ശ്രീ ശുകമഹര്‍ഷി പരീക്ഷിത്തിനു വേണ്ടി ഭഗവതോപദേശം ചെയ്തത്. അതാണ് ലോകത്തില്‍ ഒന്നാമതായി നടന്ന സപ്താഹയജ്ഞം. അതിനുശേഷം ഇരുന്നൂറു കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഗോകര്‍ണന്റെ സപ്താഹം നടന്നത്. അത് ആഷാട മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് നടന്നത്. അതാണ് രണ്ടാമത്തെ സപ്താഹം. പിന്നെയും മുപ്പതു കൊല്ലം കൂടി കഴിഞ്ഞ് ഒരു കാര്‍ത്തിക മാസത്തില്‍ ശുക്ല പക്ഷത്തില്‍ നവമി തിഥി മുതല്‍ക്കാണ് നാരദനും സനകാദി മഹര്‍ഷിമാരും കൂടി നടത്തിയ മൂന്നാമത്തെ സപ്താഹയജ്ഞം. ഭാഗവത സപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ളതാകട്ടെ പരീക്ഷിത്ത് രാജാവിന്റെ കഥയാണ്. തക്ഷകസർപ്പത്തിന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസ്സിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു. ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു.യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത് ഇവയൊക്കെയാണ് . പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ .സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പാരായണം പാടുള്ളതല്ല.യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.മുൻനിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.
ഏഴ് ദിവസവും വെളുപ്പിനു തന്നെ കുളിച്ചു ശുദ്ധിയോടെ വൃതമെടുത്ത് വേണം ഇതില്‍ പങ്കെടുക്കുവാനും ഭക്തിയോടെ വായന കേള്‍ക്കുവാനും. ഭഗവത് നാമജപം, ഭഗവത് സ്മരണ എന്നിവ മാത്രമേ സപ്താഹത്തിൽ പങ്കെടുക്കുന്നവർ യജ്ഞശാലയില്‍ ചെയ്യാൻ പാടുള്ളു. യജ്ഞശാല ഒരുക്കിയിരിക്കുന്ന സ്ഥലത്തു ഉപവിഷ്ടരായാൽ മറ്റുള്ള എല്ലാവിധ സംഭാഷണങ്ങളും ഒഴിവാക്കണം,ഭക്ഷണ പാനീയങ്ങളും ഒഴിവാക്കണം.ഓർക്കുക , യജ്ഞശാലയിൽ ഓം നമോം ഭഗവതേ വാസുദേവായ എന്ന മന്ത്രം മാത്രമേ എപ്പോളും നാവില്‍നിന്നും ഉത്ഭവിക്കാവൂ , ഇതൊക്കെ ഇന്നത്തെ തലമുറക്കു യോജിച്ചു പോകാൻ പറ്റാത്ത കാര്യങ്ങളല്ലേ. ഒന്നാലോചിച്ചു നോക്കൂ . അപ്പോൾ ഇതുകൊണ്ട് എന്തുനേട്ടം ?
പരമാരദേവിക്ഷേത്രം
മംഗല്യപ്രദായിനി എന്ന് പുകഴ്‌പെറ്റ, വർഷത്തിലൊരുദിനം നെടുമംഗല്യത്തിന്റെ അടയാളമായ ചാന്തിൽ അഭിഷേകം ചെയ്യപ്പെടുന്ന ദേവിയെ, അതും എറണാകുളം നഗരത്തിന്റെ മദ്ധ്യത്തിൽ തന്നെ.ഏതുമാതാപിതാക്കളാണ് സ്വന്തം മക്കളുടെ വിവാഹം തടസ്സങ്ങളില്ലാതെ എത്രയും പെട്ടെന്ന് ഭംഗിയായും മംഗളകരമായും നടത്തണമെന്നാഗ്രഹിക്കാത്തത് ? എന്നാൽ ഒന്നിലധികം ഒട്ടേറെ സാഹചര്യങ്ങളാൽ വിവാഹാലോചനകൾ മുടങ്ങുമ്പോഴും വൈകുമ്പോഴും ദുഃഖിതരാകുന്ന മാതാപിതാക്കളുടെ അഭയസ്ഥാനമാണ് പരമാരാദേവി . മംഗല്യതടസ്സങ്ങൾ മാറ്റി ഉചിതവും മംഗളപൂർണവുമായ ദാമ്പത്യജീവിതത്തിനും നെടുമംഗല്യത്തിനും തുണയാണെന്നും ഭക്തരുടെ ദേവി. കേരളത്തിന്റെ നാനാഭാഗത്തുനിന്നും കാസർഗോഡ് മുതൽ കന്യാകുമാരിവരെയുള്ള അനേകം ഭക്തർ ഇവിടെ മംഗല്യത്തിനു ദേവിയുടെ അനുഗ്രഹത്തിനായി തിരുനടയിലെത്തുന്നു. വിവാഹം തടസ്സപ്പെടുന്ന കുടുംബം വിവാഹം തടസ്സപ്പെട്ട വ്യക്തിയടക്കം (ആണായാലും പെണ്ണായാലും ) ഭക്തിപുരസ്സരം ഇവിടെയെത്തി പ്രധാന വഴിപാടായ ഉമാമഹേശ്വര പൂജയും,മംഗല്യസൂത്ര പൂജയും കഴിച്ചു ദേവിക്ക് നാരങ്ങാമാലയും ചാർത്തിയാൽ ഒരുവർഷത്തിനുള്ളിൽ മംഗല്യ സൗഭാഗ്യം തീർച്ചയായും കൈവരുമെന്നതിനു അനുഭവസ്ഥരായവർ അനേകം പേരുണ്ട്, അവിടെയെത്തുമ്പോൾ അത്തരത്തിലുള്ളവരുടെ രണ്ടാം ദർശനവും കാണാം . മംഗല്യഭാഗ്യത്തിന് ദേവികടാക്ഷം ലഭ്യമാവാൻ വിവാഹശേഷം ഒരുവട്ടം കൂടി ആ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ സുഖകരമായ ദാമ്പത്യ ജീവിതത്തിനു ദേവിയുടെ അനുഗ്രഹാശ്ശിസ്സുകൾ നേടാം.
മദ്ധ്യകേരളത്തിലെ എറണാകുളം നഗരത്തിന്റെ വടക്കേയറ്റത്തായി എറണാകുളം ടൗൺഹാളിന്റെ നേരെ എതിർവശത്തായിട്ടാണ് പരമാരദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈറ്റിലയിൽ നിന്നും എറണാകുളം നോർത്തിലേക്കുള്ള ബസിൽ കയറി ടൗൺഹാളിന് മുന്നിൽ ഇറങ്ങാം.വടക്കോട്ട് ദർശനമരുളുന്ന ദേവീ ക്ഷേത്രങ്ങൾ കേരളത്തിൽ താരതമ്യേന വിരളമാണ്. അതിപുരാതനമായ പരമാരക്ഷേത്രത്തിൽ ഉഗ്രപ്രതാപിണിയായ ശ്രീഭദ്രകാളി വടക്കോട്ട് ദർശനമായിരുന്നു അനുഗ്രഹം നൽകുന്നു എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദിവ്യജ്ഞനായ ഒരു ബ്രാഹ്മണൻ ദേശാടനത്തിനിടയിൽ ഇന്ന്‍ എറണാകുളം എന്ന്‍ പേരുള്ള അന്നത്തെ ഋഷിനാഗകുളത്ത് എത്തുകയുണ്ടായി. അവിടെ പരമ്പനാർകുളങ്ങര (ഇന്നത്തെ പരമാരക്ഷേത്രമിരിക്കുന്ന സ്ഥലം) എന്ന സ്ഥലത്ത് തന്റെ ഉപാസനാമൂർത്തികളായ ദേവീദേവന്മാരുടെ ബിംബങ്ങൾ വച്ചു അദ്ദേഹം പൂജ ചെയ്തു. പൂജ കഴിഞ്ഞതും ദേവീബിംബം അവിടെ ഉറച്ചു പോയി! തുടർന്ന് ദേവപ്രശ്നവിധികൾ നടത്തി ഒരു ദേവീക്ഷേത്രം പണിയുകയും ബിംബം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്ഷേത്രോത്ഭവവുമായി ബന്ധപ്പെട്ട ചരിത്രം അവിടെ തുടങ്ങുന്നു. ദേശാടനപ്രിയനായിരുന്ന ആ ബ്രാഹ്മണശ്രേഷ്ഠൻ പൂജിച്ച ദേവവിഗ്രഹം തോട്ടത്തിങ്കൽ എന്ന സ്ഥലത്ത് മറ്റൊരു ക്ഷേത്രം നിർമ്മിച്ച് അങ്ങോട്ടേയ്ക്കു മാറ്റി പ്രതിഷ്ഠിച്ചു. അതാണ് ഇന്ന്‍ എറണാകുളത്തെ എസ്.ആർ.എം. റോഡിൽ കാണുന്ന തോട്ടത്തിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം. കൊച്ചി പ്രവിശ്യയിലെ അക്കാലത്തെ ഭരണകർത്താക്കൻമാരായിരുന്ന ചേരാനല്ലൂർ കർത്താക്കന്മാരാണ് അന്ന്‍ മുതല്‍ ക്ഷേത്രഭരണാധികാരികള്‍.പരമ്പനാർകുളങ്ങര ഭഗവതിയെന്നും പരമാരമുത്തിയെന്നും വളരെ വർഷങ്ങൾക്കു മുമ്പ് അറിയപ്പെട്ടിരുന്ന ഇവിടുത്തെ ഭഗവതി സാക്ഷാൽ കൊടുങ്ങല്ലൂരമ്മ തന്നെയാണെന്നും, ആലുങ്കല്‍ ഭഗവതി രൂപത്തില്‍ വളരുന്ന വിഗ്രഹമായി കിഴക്കേ ആല്‍ത്തറയില്‍ എഴുന്നള്ളി എത്തിയതാണെന്നും പറയപ്പെടുന്നു. കൊടുങ്ങല്ലൂരമ്മയെ കേരളത്തിലെ കാളീ ക്ഷേത്രങ്ങളുടെ മൂലദേവതയായി കണക്കാക്കപ്പെടുന്നു. രക്തബീജാസുരവധത്തിനായി ശ്രീമഹാദേവന്റെ തിരുനേത്രത്തിൽ പിറവി കൊണ്ട ഭദ്രകാളി വടക്കോട്ടിരുന്നാല്‍ കൊടും കാളിയുടെ ഉഗ്രതയണിയുമെന്നാണ് വൈദികമതം. പ്രധാനപ്രതിഷ്ഠയായ ശ്രീഭദ്രകാളിയെ കൂടാതെ ശ്രീമഹാവിഷ്ണു, ശ്രീഗണപതി, ശ്രീഅയ്യപ്പൻ, ശ്രീശിവൻ, ബ്രഹ്മരക്ഷസ്, നാഗരാജാവ്, നാഗയക്ഷി, ആലുങ്കൽഭഗവതി എന്നീ ഉപപ്രതിഷ്ഠകളുമുണ്ട്. എറണാകുളം മെട്രോ സിറ്റിക്ക് അകത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ വളരെയെളുപ്പം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്താവുന്നതാണ്. ദര്‍ശന സമയം രാവിലെ 5 മുതല്‍ 10.30 വരെയും വൈകിട്ട 5 മുതല്‍ 8 മണി വരെയും. പ്രതിഷ്ഠാ മഹോത്സവവും അതോടനുബന്ധിച്ചുള്ള ചാന്താട്ടവും (ഭദ്രകാളീ ക്ഷേത്രങ്ങളിൽ ദേവീപ്രീതിക്കായി നടത്തുന്ന ഒരു അപൂര്‍വ താന്ത്രിക ചടങ്ങാണ് ചാന്താട്ടം. ദേവീ വിഗ്രഹത്തിലാടിയ ചാന്തണിയുന്നത് സ്ത്രീകൾക്കു ഐശ്വര്യപ്രദമാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു) എല്ലാ വർഷവും മീനമാസത്തിലെ ചിത്തിര നക്ഷത്രത്തിൽ നടത്തപ്പെടുന്നു. (അടുത്ത പ്രതിഷ്ഠാ മഹോത്സവവും ചാന്താട്ടവും 1.4.2018-ന്). കൂടാതെ കുംഭ മാസത്തിലെ ഉത്രാടത്തില്‍ തുടങ്ങി ഉതൃട്ടാതിയില്‍ അവസാനിക്കുന്ന വിധത്തില്‍ താലപ്പൊലി മഹോത്സവം എല്ലാ വര്‍ഷവും ആഘോഷിക്കപ്പെടുന്നു. ലക്ഷാർച്ചന എല്ലാ വർഷവും കർക്കിടകമാസം ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെ നടത്തപ്പെടുന്നു.
തങ്ങളുടെ സന്താനങ്ങളുടെ മംഗല്യ സൗഭാഗ്യത്തിനായി കാത്തിരിക്കുന്ന മാതാപിതാക്കളുടെ കൈത്താങ്ങായി എന്നും പരമാര ഭഗവതി നിലകൊള്ളുന്നു.
ക്ഷേത്രങ്ങളുടെ ഭാരതീയ സങ്കല്‍പം
ദിവസേനയുള്ള ക്ഷേത്ര ദർശനത്തിലൂടെ മാനവരാശിക്കു ലഭ്യമാകുന്നതെന്ത്? ചില ശാസ്ത്രിയ പഠനത്തിലെ കണ്ടെത്തൽ...ക്ഷേത്രങ്ങളുടെ ഭാരതീയ സങ്കല്‍പം വളരെ പ്രത്യേകതയുള്ളതാണ്. മറ്റെല്ലാ വിശ്വാസികളും അവരുടെ ആരാധനാലയങ്ങളെ ഒരു പ്രാര്‍ത്ഥനാ മന്ദിരമായി മാത്രം കാണുന്നു. എന്നാല്‍ ഹൈന്ദവക്ഷേത്രങ്ങള്‍ ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ്. അക്ഷരാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ഇത് ഗീതയില്‍ പറഞ്ഞിട്ടുമുണ്ട്. ഈശ്വരവിഗ്രഹത്തിലെ ചൈതന്യംപോലെയും ശരീരം ആത്മചൈതന്യത്തെ വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയുമാണ്. അതിനാല്‍ ക്ഷേത്രം മനുഷ്യശരീരത്തെപ്പോലെ സംരക്ഷിക്കേപ്പെടേണ്ടതാണ്.
ആധുനിക ശാസ്ത്രം ക്ഷേത്രവിഗ്രഹത്തിന്റെ ഊര്‍ജ്ജ ആഗരണ-വികിരണ മഹത്വം വ്യക്തമാക്കുന്നുണ്ട്. കിര്‍ല്യണ്‍ ഫോട്ടോഗ്രാഫിയുടെയും മറ്റു പ്രകാശവികിരണ ഉപകരണങ്ങളുടെയും സഹായത്താല്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ ഈ ദിശയിലേക്ക് കാര്യമായ വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്നു.ആത്മീയചൈതന്യവും വിവരണാതീതമായ മനഃശാസ്ത്ര സ്വാധീനവും ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് തെളിഞ്ഞിരിക്കുന്ന ക്ഷേത്രവിഗ്രഹത്തിന്റെ ഭൗതിക ചൈതന്യം പോലും അത്യുജ്ജ്വലമാണ്.
വിഷ്ണുവിനും വൈഷ്ണവാവതാര വിഗ്രഹങ്ങള്‍ക്കും 3:1027 ഗോസ് ഇലക്‌ട്രോമാഗ്നറ്റിക് ഊര്‍ജ്ജം സംഭരിക്കുവാനുള്ള ശക്തിയുണ്ടത്രെ. ഉഗ്രമൂര്‍ത്തിയായ ശിവനും ശിവാവതാരങ്ങള്‍ക്കും 3:1030 യൂണിറ്റും, ഗണപതി, ശാസ്താവ് എന്നീ വിഗ്രഹങ്ങള്‍ക്ക് 3:1033 യൂണിറ്റും മഹാകാളി വിഗ്രഹത്തിന് 3:1035 ഉം, സര്‍പ്പരാജ്ഞി വിഗ്രഹത്തിന് 3:1039 ഗോസ് യൂണിറ്റും ഊര്‍ജ്ജം ആഗിരണം ചെയ്യുവാനും സാധിക്കുമത്രെ. (ഡോ. പി.ജി. കുറുപ്പ്, എഫ്ആര്‍സിപിയുടെ ലേഖനത്തില്‍ നിന്ന്) ഈ വിഗ്രഹങ്ങളുടെ രൂപഭാവ പ്രത്യേകതകളനുസരിച്ച് ഊര്‍ജ്ജ അളവിലും വ്യത്യാസം വരുന്നു. ഇതില്‍നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത് ക്ഷേത്രവിഗ്രഹം വെറും കല്‍പ്രതിമയല്ല മറിച്ച് ചൈതന്യവത്തായ ഒരു ശക്തികേന്ദ്രമാണ് എന്ന്. അതിന്റെ മുന്‍പിലിരുന്നു ധ്യാനിക്കുമ്പോള്‍ ശരീരത്തിലെ നാഡിവ്യൂഹങ്ങൾക്കും ഞരമ്പുകൾ ഉള്‍പ്പെടെയുള്ള ശരീരത്തെയാകെ ഉത്തേജിപ്പിക്കുവാന്‍ സാധിക്കുന്നു.
ക്ഷേത്രവും പഞ്ചേന്ദ്രിയ ഉത്തേജനവും: കൃത്യമായ അളവില്‍ ശരീരത്തില്‍ പ്രവേശിക്കുന്ന തന്മാത്രകള്‍ക്കുപോലും, അവയുടെ എണ്ണം എത്ര കുറവായിരുന്നാലും, ശരീരത്തെ കാര്യമായി സ്വാധീനിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടല്ലോ. ഹോമിയോപ്പതി ഔഷധങ്ങളില്‍ ഔഷധ തന്മാത്രകള്‍ ഏതാനും എണ്ണം മാത്രമേ ഉണ്ടാകുകയുള്ളൂ എങ്കില്‍പ്പോലും ശരീരത്തില്‍ അവയുണ്ടാക്കുന്ന സ്വാധീനം അനിര്‍വചനീയമാണ്. ഇതേ സിദ്ധാന്തത്തിന്റെ തന്നെ തെളിവുകള്‍ ക്ഷേത്രാരാധനയിലും കാണാം. കൃത്യ അളവിലുള്ള ഊര്‍ജ്ജ പ്രസരണത്തിലൂടെ പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനമാണ് ഈ പ്രക്രിയയിലൂടെ സാധ്യമാകുന്നത്.
ശ്രീകോവിലിലെ തിളങ്ങുന്ന സ്വര്‍ണനിറത്തിലുള്ള ഓട്, പിത്തള വിളക്കുകള്‍ വിഗ്രഹത്തിന്റെ പ്രഭാമണ്ഡപം, സ്വര്‍ണാവരണം, ജ്വലിക്കുന്ന ദീപനാളങ്ങള്‍, വിവിധ.വര്‍ണങ്ങളുള്ള പുഷ്പങ്ങള്‍ ഇവയെല്ലാം കണ്ണിലെ റെറ്റിനയെ ചൈതന്യവത്താക്കുന്നു. ക്ഷേത്രത്തിലെ സംഗീതാത്മകമായ മന്ത്രധ്വനി, മണിനാദം, വാദ്യമേളങ്ങള്‍, ശംഖ്, ഇടയ്ക്ക, സംഗീതാലാപനം ഇവയെല്ലാം ചെവിയെ ഉത്തേജിപ്പിക്കുന്നു. ഭസ്മം, കുങ്കുമം, ചന്ദനം, ചെവിയില്‍ ചൂടുന്ന ഔഷധ പുഷ്പങ്ങളും ഇലകളും ത്വക്കിനെ ഉത്തേജിപ്പിക്കുന്നു.
സുഗന്ധപുഷ്പങ്ങള്‍, സുഗന്ധ ഇലകള്‍, തിരി, കര്‍പ്പൂരം, സുഗന്ധം, തൈലം, പനിനീര്‍ ഇവയില്‍നിന്നു വമിക്കുന്ന ഗന്ധം നാസാരന്ധ്രങ്ങളെ ചൈതന്യവത്താക്കുന്നു. തൃമധുരം, തീര്‍ത്ഥം, നിവേദ്യം തുടങ്ങിയവ നാവിനേയും ചൈതന്യവത്താക്കുന്നു.
ഇപ്രകാരം കണ്ണ്, ചെവി, മൂക്ക്, ത്വക്ക്, നാക്ക് എന്നീപഞ്ചേന്ദ്രിയങ്ങളുടെ ചൈതന്യം സ്വശരീരത്തില്‍ അനുഭവിക്കുകയും മനസ്സിനെ ഏകാഗ്രഭാവത്തില്‍ വിഗ്രഹത്തിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് നമ്മുടെ ശരീരത്തിലേക്ക് ക്ഷേത്രചൈതന്യ പ്രസരണം നടക്കുന്നത്. ആധുനികശാസ്ത്രം എപ്രകാരം ഇത് പ്രാവര്‍ത്തികമാക്കുന്നു എന്നു പരിശോധിക്കാവുന്നതാണ്. പരമ്പരാഗതമായ ഭാരതീയ ചികത്സാരീതി ആയുര്‍വേദത്തെപ്പോലെ ഇപ്പോള്‍ അലോപ്പതിയുടെ ചികിത്സാരീതിയിലും ഔഷധങ്ങള്‍ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടുവാന്‍ ത്വക്കില്‍ ആലേപനം ചെയ്യാറുണ്ട്. മനുഷ്യശരീരത്തില്‍ ഏറ്റവുമധികം ആഗിരണശേഷിയുള്ള ത്വക്ക് ചെവിക്കു പിന്നിലുള്ളതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. തുളസിയുടെ ഔഷധസംയുക്തങ്ങള്‍ ശരീരത്തിലേക്ക് ചെവിക്കു പിന്നിലെ ത്വക്കിലൂടെ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുകയാണ്. (കര്‍ണ്ണേ തുളസിധാരണാത്) ചെവിയില്‍ തുളസി വക്കുന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് വ്യക്തം.
അരോമ തെറാപ്പി എന്നത് സുഗന്ധദ്രവ്യങ്ങളുപയോഗിച്ചുള്ള ചികിത്സയാണ്. സുഗന്ധമില്ലാത്ത പുഷ്പങ്ങളോ ഇലകളോ പൂജിക്കാറില്ല. ശ്രീകോവിലിനു മുന്‍പില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന ഭക്തന്, ഇവയില്‍നിന്നും വമിക്കുന്ന ഗന്ധമെത്തും എന്നും ശരീരത്തിനുത്തമമാണെന്നും ആധുനികശാസ്ത്രം അരോമ തെറാപ്പിയിലൂടെ തെളിയിക്കുന്നു. സംഗീതത്തിന് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുവാന്‍ സാധിക്കുന്ന സ്വാധീനം മഹത്തരമാണ് അതുപോലെയാണ് മന്ത്രധ്വനിയും. വിദേശങ്ങളില്‍ ഇത്തരം വിഷയപഠനങ്ങള്‍ സൈക്കോലിംഗിസ്റ്റിക്ക് ഇഫക്റ്റ്‌സ് എന്നും ന്യൂറോ ലിംഗിസ്റ്റിക് ഇഫക്റ്റ്‌സ് എന്നും അറിയപ്പെടുന്നു.
കാന്‍സര്‍ രോഗികളില്‍ സംഗീതത്തിനുളവാക്കുവാന്‍ സാധിക്കുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന ക്ലീവ്‌ലാന്റ് യൂണിവേഴ്‌സിറ്റി (യുഎസ്എ)യിലെ സംഗീത പ്രൊഫസര്‍. ടി. ടെമ്പില്‍ ടട്‌ലര്‍ പറയുന്നത്: കാന്‍സര്‍ രോഗികളുടെ വേദന കുറക്കുന്നതിനുള്ള മരുന്നുകള്‍ 100 മിഗ്രാം പ്രതിദിനം ഉപയോഗിക്കേണ്ട സ്ഥാനത്ത് കൂടെ സംഗീത ചികിത്സയുമുണ്ടെങ്കില്‍ 20 മി. ഗ്രാം ഉപയോഗിച്ചാല്‍ മതിയാകുമത്രെ! മന്ത്രധ്വനിയുടെ നന്മകളെ ഏറ്റവുമധികം സ്വീകരിക്കുന്ന ജനസമൂഹം ന്യൂ ഓര്‍ളിയന്‍സ് (യുഎസ്എ)കാരാണെന്ന് തോന്നുന്നു. ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും വഴിയിലെ തിരക്കില്‍ പെടുമ്പോഴുണ്ടാകുന്ന ടെന്‍ഷന്‍ കുറയ്ക്കാന്‍, കാറില്‍ വേദശ്രുതിയോടുകൂടിയ ഗായന്ത്രി മന്ത്രവും, മൃത്യുഞ്ജയ മന്ത്രവും റെക്കാര്‍ഡ് ചെയ്ത കാസറ്റുകളുപയോഗിച്ച് വരുന്നുവത്രെ. ഡ്രൈവ് ചെയ്യുമ്പോഴുണ്ടാകുന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്തുവാന്‍ ഇത് ഏറെ സഹായമാകുന്നുവെന്ന് ശാസ്ത്രമതം.
ക്ഷേത്ര ദർശനം ഭാരതീയ സംസ്കാരത്തിന്റെ നിത്യ ഭാഗമാകുന്നതു തന്നെ മാനവ സേവയ്ക്കാണ്.
മുനിക്കൽ ഗുഹാലയക്ഷേത്രം
തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആനയുടെ രൂപം പോലെയാണ് മലയുടെ മുകളിലുള്ള പാറ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്. ഈ പാറയുടെ മുകളിലുള്ള സ്വയംഭൂ ആയി ഗണേശ ഭഗവാന്‍ , ഗുഹക്കകത്തോ ശിവലിംഗത്തിൽ പ്രതിഷ്ഠിച്ച ബാലസുബ്രഹ്മണ്യൻ..
എറണാകുളത്തു നിന്നും ഏകദേശം 30 കി.മി. ദൂരത്തിൽ , ആലുവ പട്ടണത്തിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കുമാറിയാണ് ചെങ്ങമനാട് ഗ്രാമം.ഏതാണ്ടു 100 അടി ഉയരത്തില്‍ ഉള്ള ഒരു വലിയ പാറയുടെ മുകളില്‍ ആണ് ശ്രീ മുനിക്കൽ ഗുഹാലായ ക്ഷേത്രം. ജംഗമൻ എന്ന മുനിയുടെ തപോവനമായിരുന്നു ഇവിടമെന്നും ‘ജംഗമനാട്’ ലോപിച്ചാണ് ചെങ്ങമനാടായതെന്നുമാണ് ഐതിഹ്യം. ചെങ്ങമനാട് ജംഗ്ഷനിൽ നിന്ന് ഉദ്ദേശ്യം നൂറുമീറ്റർ പടിഞ്ഞാറ് റോഡിനോട് ചേന്നാണ് മുനിക്കൽ ഗുഹാലയ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗത്തിൽ ആവാഹിച്ചിരിക്കുന്ന ബാലമുരുകനാണ് ഇവിടത്തെ പ്രതിഷ്ഠ.കൂടാതെ സ്വയംഭൂവായ ഗണപതിയും ബ്രഹ്മ, വിഷ്ണു മഹേശ്വരന്മാരുടെ ചൈതന്യത്തോടെ ധർമ്മശാസ്താവും സർപ്പചൈതന്യങ്ങളും ആരാധനാമൂർത്തികളായുണ്ട്. ക്ഷേത്രം കരിമ്പാറകളുടെ മുകളിലാണ് നിർമ്മിച്ചി രിക്കുന്നത്. പടിഞ്ഞാട്ട് ദർശനം. വർഷങ്ങൾക്ക് മുൻപ് നിബിഡവനമായിരുന്ന ഈ സ്ഥലത്താണ് ജംഗമൻ എന്ന ഒരു ഋഷിവര്യൻ തപസ് അനുഷ്ടിച്ചിരുന്നതെന്നാണ് പുരാണം. തപസ്സിന് തടസ്സം വരുത്തിയ കാട്ടാനകളെ മുനി ശപിച്ച് കല്ലാക്കിയെന്നും ഐതിഹ്യം. ഈ പാറകൾക്കുള്ളിൽ അഞ്ച് ഗുഹകളുണ്ട്.അതുകൊണ്ട് ‘ഗുഹാലയം’ എന്നും മുനി തപസ് ചെയ്ത സ്ഥലമായതുകൊണ്ട് മുനിക്കൽ ഗുഹാലയം എന്നും ഐതിഹ്യം പറയുന്നു. വർഷങ്ങൾക്ക് മുമ്പ് വിശ്വകർമ്മ സമുദായത്തിൽപെട്ട കൊച്ചാപ്പുപണിക്കൻ എന്നയാളുടെ കൈവശമായിരുന്നു ഈ ക്ഷേത്ര സ്ഥലം. കൊച്ചാപ്പു പണിക്കൻ അവിവാഹിതനും ഭക്തനുമായിരുന്നു. ക്ഷേത്രസ്ഥലത്തിനു ചുറ്റും അന്ന് വിശ്വകർമ്മജർ കുടുംബമായി താമസിച്ചിരുന്നു.കൊച്ചാപ്പു പണിക്കന്റെ മേൽനോട്ടത്തിലും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ സാന്നിധ്യത്തിലും നിർദേശത്തിലും 1898 ൽ ബാലമുരുകനെ ശിവലിംഗത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് പഴമക്കാർ പറയുന്നത്. ആ സ്ഥലമാണ് ശ്രീബാലമുരുകന്റെ ശ്രീകോവിൽ ആയി സ്ഥിതിചെയ്യുന്നത്. ഗുഹന്‍ എന്നത് സുബ്രമണ്യ സ്വാമിയുടെ മറ്റൊരു നാമമാണ്,അതു കൊണ്ടു തന്നെ മുനിക്കല്‍ ഗുഹാലയം എന്ന പേരും അന്വര്‍ത്ഥമാണ് .കൊച്ചാപ്പു പണിക്കന്റെ കാലശേഷം വിശ്വകർമ്മ സമുദായ അംഗങ്ങളാണ് ക്ഷേത്രത്തിലെ നിത്യനിദാനകർമ്മങ്ങൾ നടത്തിപ്പോന്നിരുന്നത്. അന്നത്തെ ക്ഷേത്ര നടത്തിപ്പുകാരായിരുന്ന കാഞ്ഞിരക്കാട്ട് കുഞ്ഞുട്ടി വേലായുധൻ, ചെങ്ങശ്ശേരി വേലായുധൻ എന്നിവർ ക്ഷേത്രത്തിലെ പ്രധാന പ്രവർത്തകരായിരുന്നു. കാലക്രമേണ ക്ഷേത്രം ജീർണാവസ്ഥയിലായി. നിത്യനിദാന പൂജകൾക്കുള്ള വകകൾ ഇല്ലാതായതോടെ ക്ഷേത്രം ഹൈന്ദവ യൂണിയന്റെ കീഴിലാകുകയും ചെയ്തു. 1953 മുതൽ ഹൈന്ദവ യൂണിയന്റെ കീഴിലായി എന്നാണോർമ്മ. അന്ന് കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിൽ പങ്കെടുത്ത നാട്ടുകാരുടെയും എ.ആർ. നാരായണൻ,എൻ.കെ. കൃഷ്ണൻ, കരുണാകര പിള്ള, കെ.സി. നാരായണൻ മാസ്റ്റർ, ഇ.കെ. കൃഷ്ണപിള്ള, കാഞ്ഞിരക്കാട്ട് കുഞ്ഞുകുട്ടി വേലായുധൻ, ചെങ്ങശ്ശേരി വേലായുധൻ എന്നിവരുടെയും മറ്റ് വിശ്വകർമ്മ സമുദായ അംഗങ്ങളുടെയും ഹൈന്ദവ സമുദായത്തിൽപ്പെട്ട ആളുകളുടെയും നേതൃത്വത്തിൽ ക്ഷേത്രം ഏറ്റെടുത്ത് പ്രവർത്തിച്ചു തുടങ്ങി.അതിനുശേഷമാണ് ഈ ക്ഷേത്രം അഭിവൃദ്ധിയിലേക്ക് ഉയർന്നത്. ശിവന്‍റെ പ്രതിഷ്ടയും ശ്രീ സുബ്രമണ്യന്‍റെ പ്രതിഷ്ടയും ഒരേ സ്ഥാനത്ത് വരുന്നു എന്നത് ഇവിടത്തെ ഒരു പ്രധാന പ്രത്യേകതയാണ്.മകര മാസത്തിലെ പൂയം ഇവിടത്തെ പ്രധാന വിശേഷ ദിവസമാണ്.അന്നേ ദിവസം ഇവിടത്തെ തിരുവുത്സവമായി ആചരിക്കപ്പെടുന്നു, എല്ലാ മാസവുമുള്ള ഷഷ്ടിയും ഷഷ്ടി ഊട്ടും ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ബാലമുരുകൻ പ്രധാന പൂജ ഏറ്റുവാങ്ങുന്ന മാസമാണ് തുലാമാസം .തുലാമാസത്തിൽ സ്ത്രീ ഭക്‌തർ ഒരാഴ്ചത്തെ വൃതശുദ്ധിയോടെ ഭഗവാനെ തൊഴുന്നുതു അതിവിശേഷമെന്നാണ് വിശ്വാസം.
ഗോപുര സമീപം ആല്‍,മാവ്,പ്ലാവ് ത്രയം കാണപ്പെടുന്നു.മാഞ്ഞാലി ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഭാവിയില്‍ ഒരു ആത്മീയ തീര്‍ഥാടന കേന്ദ്രമായി വളരുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.ഈ ക്ഷേത്രം ‘കേരള പഴനി’ എന്ന പേരിലും അറിയപ്പെടുന്നു.
ഈ ക്ഷേത്രദർശനം എന്തുകൊണ്ടും വേറിട്ടൊരു അനുഭൂതിയേകും ,തീർച്ച.
ഉളിയന്നൂർ ശിവക്ഷേത്രം
വിവാഹം വേഗം നടക്കാനും, ഇഷ്ട കാര്യ ആഗ്രഹസാഫല്യത്തിനും ആലുവ ഉളിയന്നൂർ മഹാദേവ ക്ഷേത്രമത്രേ ശരണം.പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ആലുവയിലുള്ള ഉളിയന്നൂർ ശിവക്ഷേത്രം.രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തോട് ചേർന്ന് തന്നെ പരശുരാമനാൽ പ്രതിഷ്ഠിതമായ അതിപുരാതനമായ മറ്റൊരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു .അതാണ് മാടത്തിലപ്പൻ ശ്രീ മഹാദേവ ക്ഷേത്രം .ഈ ക്ഷേത്രത്തിന്റെ പഴക്കം കേരള ചരിത്രം തുടങ്ങിയത് എന്ന് വിശ്വസിക്കുന്ന കാലം മുതലേയുള്ളതാണ്. പെരുന്തച്ചൻ നിർമിച്ച ക്ഷേത്രത്തിൽ ശിവൻ കിഴക്കോട്ടും പിന്നിൽ പാർവതി പടിഞ്ഞാറോട്ടും ദർശനമായാണ് പ്രതിഷ്ഠ. അന്നപൂർണേശ്വരി ദേവി ഇവിടെ ഉപദേവതയാണ്.
കല്യാണം നടക്കാനായി ക്ഷേത്രത്തിൽ സ്വയംവര പുഷ്പാഞ്ജലിയും പട്ടും താലിയും ചാർത്തുകയും ചെയ്യുന്നത് നല്ലതാണ്. 12 തിങ്കളാഴ്ച മുടങ്ങാതെ വന്ന് തൊഴുതാൽ ഉടനെ വിവാഹം നടക്കും എന്നത് പലർക്കും അനുഭവമാണ്. എല്ലാ മാസവും മൂന്ന് ദിവസം ഇവിടെ മുറജപം നടക്കുന്നു. അതിന് ശേഷം ആട്ടിയ നെയ്യ് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഈ നെയ്യ് രാവിലെ കുളിച്ചു വന്ന് ശുദ്ധിയോടെ ഭക്തി പുരസ്സരം സേവിക്കുന്നത് പഠിക്കുന്ന കുട്ടികൾക്കും ഗർഭിണികൾക്കും അതി വിശേഷമാണ്. വരവിൽ കൂടുതൽ എന്നും ചിലവാകുമെന്നാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആയം - വ്യയം കണക്കിൽ വ്യയം അധികമായ അവസ്ഥയിലുള്ള ക്ഷേത്രമാണിത്. അതിനാൽ ചെലവ് കഴിഞ്ഞ് ഒരിക്കലും നീക്കിയിരുപ്പ് ഉണ്ടാകില്ല. പെരുന്തച്ചൻ ക്ഷേത്രം
നിർമ്മിച്ച കാലത്ത് തന്നെ ഇവിടെ ഈ പോരായ്മക്ക് പരിഹാരമായി കുബേരനെയും പ്രതിഷ്ഠിച്ചിരുന്നു. വ്യത്താകൃതിയിൽ ഉള്ള ഇത്തരം ശ്രീകോവിലുകൾ വളരെ കുറച്ചു മാത്രമേ കേരളത്തിലുള്ളൂ. അങ്ങനെ ഉള്ള ഈ വട്ട ശ്രീകോവിലിന് മുകളിൽ വീഴുന്ന വെള്ളം നടയ്ക്ക് മുൻപിൽ വീഴാതെ
വലത്തോട്ട് ഓടിന് മുകളിലൂടെ തന്നെ ഒഴുകി തീർഥ സ്ഥാനത്ത് തന്നെ പതിക്കത്തക്ക രീതിയിലാണ് ഓടുകൾ നിരത്തിയിരിക്കുന്നത്.
സാധാരണ വാസ്തു ശാസ്ത്രമനുസരിച്ച് ഒരു കോൽ എന്നത് 72 സെന്റിമീറ്ററാണ്. എന്നാൽ ഈ ക്ഷേത്രത്തിന് 70 സെ മി ആണ് പെരുംന്തച്ചൻ കണക്കാക്കിയിരിക്കുന്നത്.ക്ഷേത്രം രാവിലെ അഞ്ചുമണിക്ക് തുറക്കും. പത്തിന് നട അടയ്ക്കും. വൈകിട്ട് അഞ്ചു മുതൽ 7.30 വരെ നട തുറന്നിരിക്കും. വളരെ വലിയ ബലിക്കല്ലാണ് ക്ഷേത്രത്തിന് മുമ്പിലുള്ളത്. അതിനാൽ പുറത്ത് നിന്നാൽ ഭഗവാനെ കാണാൻ കഴിയില്ല. നാടൻ കാളയുടെ വലിപ്പത്തിലുള്ളതാണ്
നന്തിയുടെ പ്രതിമ. ടിപ്പുവിന്റെ ആക്രമണ സമയത്ത് നന്തി കാളയായി ചെന്ന് ആക്രമിച്ചെന്നും നന്തിയുടെ പ്രതിമയിലുള്ള മൂന്ന് പാടുകൾ അന്ന് വെട്ടുകൊണ്ട പാടുകൾ ആണ് ദേഹത്തുള്ളത് എന്നും വിശ്വാസമുണ്ട്.
പെരുന്തച്ചൻ നിർമ്മിച്ച ശ്രീകോവിലിൽ നിന്നും ഇറങ്ങുമ്പോൾ തല മുട്ടുമോ എന്ന് ശങ്കിച്ച് തല കുനിച്ചാൽ നിശ്ചയമായും ഉത്തരത്തിൽ തല
ഇടിക്കും. എന്നാൽ തല കുനിക്കാതെ നിവർന്ന് തന്നെ ഇറങ്ങിയാൽ തല മുട്ടുകയും ഇല്ല. എന്നതും പെരുന്തച്ചന്റെ ഒരു വിശിഷ്യ വാസ്തു വിദ്യയാണ്. പെരുന്തച്ചൻ നിർമ്മിച്ച പ്രസിദ്ധമായ പുരാതന ക്ഷേത്രകുളം ഇന്നില്ല. അത് റെയിൽവെ വന്നപ്പോൾ മൂടിപ്പോയി. ക്ഷേത്രത്തിന് മുന്നിലൂടെ ഇന്നൊഴുകുന്ന പെരിയാറിന്റെ കൈവഴി പെരുന്തച്ചന്റെ മകൻ നിർമ്മിച്ചതാണത്രേ. ക്ഷേത്രാവശ്യങ്ങൾക്കുള്ള കല്ലുവെട്ടി എടുത്ത സ്ഥലമാണ് നദിയായി വികസിച്ചത്. ആ കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിന്റെ മതിൽ കെട്ട് നിർമ്മിച്ചിരിക്കുന്നതും.
ചിങ്ങത്തിലെ ഇല്ലം നിറ പുത്തരി, വിനായക ചതുർഥി, നവരാത്രി, വൃശ്ചിക അഷ്ടമി ധനുമാസത്തിലെ തിരുവാതിര മകരത്തിലെ തിരുവുത്സവം, കുംഭത്തിലെ ശിവരാത്രി മേടത്തിലെ വിഷു, പ്രതിഷ്ഠാദിനം (മിഥുനത്തിൽ) എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷ ദിവസങ്ങൾ ആയി ആഘോഷിക്കുന്നത്. മകരത്തിൽ ചതയം മുതൽ 10 ദിവസം ആണ് ഇവിടെ ഉത്സവം.
ആലുവ റയിൽവേ സ്റ്റേഷനിലേക്ക് 3 കിലോമീറ്ററോളവും നെടുമ്പാശേരി എയർപോർട്ടിലേക്ക് 10 കിലോമീറ്ററും ആലുവ മണൽപ്പുറത്തേക്ക് രണ്ടര കിലോമീറ്ററുമാണ് ദൂരം . ഈ ക്ഷേത്രം ഇപ്പോൾ ഒരു ട്രസ്റ്റിന്റെ ഭരണത്തിലാണ്. ട്രസ്റ്റി പ്രസിഡന്റ് പി എൻ ഡി നമ്പൂതിരിയാണ്. ക്ഷേത്ര ത്തിലെ തന്ത്രി
ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയാണ്. മേൽശാന്തിയാകട്ടെ ജയപ്രകാശ് ആണ്. പെരുന്തച്ചൻ ഉളി എറിഞ്ഞ് മകനെ കൊന്നത് ഈ ക്ഷേത്രം നിർമിക്കുമ്പോൾ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.
മാടത്തിലപ്പൻ
പരശുരാമൻ പ്രതിഷ്ഠിച്ച 105 ശിവാലയങ്ങളിൽ ഒന്നാണിത്. തഷ്ടം ശിവക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത് . കേരളത്തിൽ ആകെ മൂന്ന് മാടത്തിലപ്പൻ പ്രതിഷ്ഠയാണ് ഉള്ളത് ഒന്ന് ഇവിടെയും രണ്ടാമത്തേത് തൃശൂരിൽ പെരുമനം ക്ഷേത്രവും മൂന്നാമത്തേത് കോഴിക്കോട് ചേളന്നൂരും ആണ് ഉള്ളത്
ഇവിടെ പന്ത്രണ്ടടി ഉയരത്തിലാണ് പ്രതിഷ്ഠ ശിവലിംഗം കുങ്കുമശിലയാണ്, ചുവപ്പ് കലർന്ന വെളുത്ത നിറമാണിതിന്. താഴെ നിന്നുവേണം തൊഴാൻ. ശ്രീകോവിലനോട് ചേർന്ന് സ്വയം ഭൂവായ ഗണപതി വിഗ്രഹം വളർന്നു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം, മാടം എന്നത് ഏറ്
മാടം പോലെ ഉയർന്നത് എന്നാണ് അർഥം. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാനായി ഗണപതിക്ക് കൂട്ടപ്പം നടത്തിയാൽ മതി. രാവിലെ 4.45 ന് ക്ഷേത്രം തുറക്കും പത്തുമണിക്ക് നട അടയ്ക്കും, വൈകിട്ട് അഞ്ചിന് നട തുറക്കും 7.30 ന് നട അടയ്ക്കും. ചിങ്ങമാസത്തിലെ വിനായക ചതുർഥി അതിവിശേഷമായി കൊണ്ടാടുന്നു. കള്ളന്മാർ കത്തിച്ച ഈ ക്ഷേത്രം പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ക്ഷേത്രം ഭാരവാഹികൾ. കുട്ടികളില്ലാതിരുന്ന ഒരു തമിഴ് ബ്രാഹ്മണൻ തനിക്ക് ഉണ്ണി പിറന്നാൽ ഇവിടെ ഗണപതിക്ക് അപ്പം കൊണ്ട് മൂടാം എന്ന് നേർന്നുവത്രേ. എന്നാൽ എത്ര അപ്പം ഇട്ടിട്ടും ഗണപതിയുടെ തല പുറത്തു തന്നെ നിന്നു. ഈ സമയം ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഒരു ജ്യോത്സ്യൻ പറഞ്ഞു ചെറിയ വിഗ്രഹം ആയതിനാൽ കുറച്ചപ്പം മതി എന്ന് കരുതിയത് കൊണ്ടല്ലേ അപ്പം മൂടൽ നേർന്നത്? ഭഗവാനെ കൊച്ചാക്കി കണ്ടത് കൊണ്ടാണ് ഭഗവാനും പരീക്ഷണത്തിന് മുതിർന്നത്. ക്ഷമ പറഞ്ഞ് ഒരു ഒറ്റയപ്പം ഇടാൻ ജ്യോത്സ്യൻ നിർദേശിച്ചു. അതിനു ശേഷമാണ് ശിരസും മൂടാനായത്. സന്താന ഭാഗ്യത്തിന് ഇന്നും ഇവിടെ ആളുകൾ അപ്പം മൂടൽ വഴിപാടായി നടത്തുകയും നേരുകയും ചെയ്യുന്നു. ഭഗവത് കടാക്ഷത്തോടൊപ്പം
ഈ ക്ഷേത്രങ്ങൾ കേരളിയ പുരാതന ക്ഷേത്രകലയുടെ സ്മരണകളുയർത്തും ഈ ക്ഷേത്ര ദർശനം.
ഹൈന്ദവ പ്രശ്നോത്തരി
| അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? | ഉലൂപി |
| ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? | നാഗദൈവങ്ങളെ |
| സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? | ചിത്രകൂടക്കല്ല് |
| ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത്? | ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം |
| ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത്? | സ്യമന്തകം |
| ദ്രോണര്‍ ആരുടെ പുത്രനാണ്? | ഭരദ്വാജ മഹര്‍ഷിയുടെ. |
| ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത്? | സൂര്യന് |
| വ്യാസന്റെ മാതാവ് ആരു? | സത്യവതി |
| ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം നിര്‍മ്മിച്ചത്? | പുരോചനന്‍ |
| നാരദന് നാഗവീണ നിര്‍മ്മിച്ച് കൊടുത്തത് ആര്? | സരസ്വതി |
| ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം? | നാഗപഞ്ചമി |
| ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്? | വാസുകിയെ |
| ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്? | നാഗപ്പത്തി വിളക്ക് |
| കൃഷ്ണദ്വൈപായനന്‍ ആര്? ആ പേര് എങ്ങനെ കിട്ടി? | വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി |
| ചതുര്‍ദന്തന്‍ ആര്? | ഐരാവതം – ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍ |
| ഹാലാഹലം എന്ത്? എവിടെനിന്നുണ്ടായി? | |
| ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി. പുരാരി ആരാണ്? ആ പേര് എങ്ങനെ കിട്ടി? | ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍ |
| പുരാണങ്ങള്‍ എത്ര? ഏതെല്ലാം? | പുരാണങ്ങള്‍ പതിനെട്ട് - ബ്രഹ്മം, പത്മം, വിഷ്ണു, ശിവ, ഭാഗവത, നാരദ, മാര്‍ക്കണ്ഡേയ, അഗ്നി, ഭവിഷ്യ, ബ്രഹ്മവൈവര്‍ത്ത, ലിംഗ, വരാഹ, സ്കന്ദ, വാമന, കൂര്‍മ, ഗാരുഡ, ബ്രഹ്മാണ്ഡ, മാത്സ്യപുരാണങ്ങള്‍ |
| വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം? | പരാശരനും സത്യവതിയും |
| പഞ്ചമവേദം എന്ന് പറയുന്നത് ഏത്? | മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍ |
| പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ്? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട്? | അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ |
| യുഗങ്ങള്‍ എത്ര? . ഏതെല്ലാം? | യുഗങ്ങള്‍ നാല് – കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം |
| ശ്രീകൃഷ്ണന്റെ ഗുരു ആരാണ്? | സാന്ദീപനി മഹര്‍ഷി |
| നാരായണീയത്തിന്റെ കര്‍ത്താവ് ആര്? | മേല്‍പത്തൂര്‍ നാരായണഭട്ടതിരി |
| എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ്? | 34 |
| ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്? | ഭഗവദ്ഗീത |
| ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശിൽപികൾ ക്ഷേത്ര വിഗ്രഹം നിർമ്മിക്കുന്നത്? | സ്ഥാപത്യശാസ്ത്രം |
| സഹദേവന്റെ ശംഖിന് പറയുന്ന പേരെന്ത്? | മണിപുഷ്പകം |
| കൂവളത്തിന്റെ ശാഖകൾ ഏത് സ്വരൂപമാണെന്നാണ് സങ്കല്പം? | വേദങ്ങൾ |
| ക്ഷേത്രത്തിലെ ഉത്സവത്തിന് കോടി കയറുമ്പോൾ മാവിലയോടു കൂടി കൂട്ടികെട്ടുന്ന ഇല ഏതാണ്? | ആലില |
| വജ്രായുധം നിർമ്മിച്ചത് ആരാണ്? | വിശ്വകർമ്മാവ് |
| ഭരതന്റെ പുത്രന്മാർ ആരെല്ലാം? | തക്ഷകൻ , പുഷ്കലൻ |
| തൃമധുരത്തിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം? | തേൻ , കദളി , കൽക്കണ്ടം |
| തഞ്ചാവൂരിലെ ശിവക്ഷേത്രം നിർമ്മിച്ച രാജാവ് ആരാണ്? | രാജരാജ ചോളൻ ഒന്നാമൻ |
| സപ്തസ്വരങ്ങൾ പൊഴിക്കുന്ന ഏഴു തൂണുകളുള്ള ക്ഷേത്രമേത്? | മധുര മീനാക്ഷി ക്ഷേത്രം |
| നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു? | സരസ്വതി |
| മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ പൂർണ്ണാവതാരം ഏതാണ്? | ശ്രീകൃഷ്ണൻ |
| പഞ്ചബാണാരി ആരാണ്? | പരമശിവൻ |
| കൊങ്കണ മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രമേത്? | തിരുപ്പതി |
| ഒറ്റ തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? | മഹാവ്യാധി |
| ശിവ ശരീരത്തിൽ അണിയുന്ന പൂണൂൽ നഗങ്ങളിൽ ഏത് പേരിലറിയപ്പെടുന്നു? | ശേഷൻ |
| ബുദ്ധിയുടെ വൃക്ഷമേത്? | അരയാൽ |
| ഏത് ദേവിയുടെ അവതാരമാണ് തുളസിചെടി? | ലക്ഷ്മി ദേവി |
| മൂന്നു മുഖമുള്ള രുദ്രാക്ഷം ഏത് പേരിലറിയപ്പെടുന്നു? | അനല |
ഗീതയുടെ പൊരുൾ
കര്‍മ്മത്തിന്‍റെ ഗതി ഗുഹ്യമാണ്ഭൂമിയില് ഒരാളെ പോലെ വേറൊരാളില്ലെന്ന് നമുക്കറിയാം. സ്വഭാവവും സംസ്കാരവും ചുറ്റുപാടുകളും ജന്മവും കര്‍മ്മവും കര്‍മ്മഫലവും എല്ലാം വ്യത്യസ്തപ്പെട്ടിരിക്കുന്നു. വൃക്ഷത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ ബീജത്തിലും വ്യത്യാസമുണ്ടായിരിക്കും. അപ്പോള്‍ ഈ വ്യത്യാസം അനാദിയാണൊ.... ?
അതേ അനാദിസ്വരൂപത്തില്‍ അനേകകോടി ആത്മാക്കളും, പരമാത്മാവും അതിസൂക്ഷ്മ പ്രകാശ ബിന്ദുക്കളായി പരംധാമത്തില്‍ പ്രകാശിച്ചു കൊണ്ടിരിക്കുന്നു. അവിടെ യാതൊരു വ്യത്യാസവുമില്ല. പിന്നെ വ്യത്യാസം വന്നതൊ ....!?
എത്ര മനുഷ്യരുണ്ടോ അത്രയും സ്വഭാവ - സംസ്കാരങ്ങളുമുണ്ട്. ഏകമായ ബ്രഹ്മം അനേക സ്വഭാവ സംസ്കാരമുള്ളവരായി മാറിയതാണൊ ....?
എങ്കില്‍ എന്തിന് ? അതിനു പുറകിലുള്ള കാരണം എന്താണ് ? ഭഗവാന്‍ പറയുന്നു ബ്രഹ്മം മാറിയിട്ടില്ല , മാറുകയുമില്ല....
ബ്രഹ്മം തത്വമാണ് , അത് ആത്മാക്കളുടെ വീടാണ്. അത് പരാപ്രകൃതിയാണ്. അനേകകോടി ആത്മാക്കള്‍ അനാദിയായി ബ്രഹ്മതത്വത്തില്‍ പ്രകാശിക്കുന്നുണ്ട്. അവിടെ നിന്നാണ് ആത്മാക്കള്‍ പൂര്‍വ്വ നിശ്ചിതമായ നാടകത്തിലെ ഭാഗം അനുസരിച്ച് അതിന്‍റെ നിശ്ചിത സമയത്ത് കര്‍മ്മ ക്ഷേത്രത്തിലേക്ക് വരുന്നത് . ഓരോ ആത്മാവിലും അനാദിയായിത്തന്നെ ഈ പ്രപഞ്ചനാടകത്തില്‍ അഭിനയിക്കേണ്ട ഒരു അവിനാശിയായ ഭാഗം കുറിച്ചിട്ടുണ്ട്. കര്‍മ്മക്ഷേത്രത്തില്‍ നടക്കുന്ന വിശാല നാടകത്തില്‍ സമയമാകുമ്പോള്‍ ഈ ആത്മാവ് ആദ്യമായി അമ്മയുടെ ഗര്‍ഭത്തില്‍ പ്രവേശിക്കുന്നു....
അവിടംമുതല്‍ അതിന്‍റെ ജന്മ - കര്‍മ്മചക്രം ആരംഭിക്കുകയാണ്. കൃഷ്ണന്‍റെയും ബുദ്ധന്‍റേയും ക്രിസ്തുവിന്‍റെയും ആത്മാക്കള്‍ പരംധാമില്‍ ഇരിക്കുമ്പോള്‍ ഒരുപോലെയാണ് , എന്നാല്‍ ഒന്നല്ല.... കൃഷ്ണന്‍റെ ആത്മാവില്‍ കൃഷ്ണനായി അഭിനയിക്കേണ്ട ഭാഗവും ബുദ്ധന്‍റെ ആത്മാവില്‍ ഭാരതത്തില്‍ ശുദ്ധോധനരാജാവിന്‍റെ പുത്രനായി ജനിച്ച് ബുദ്ധനായി അഭിനയിക്കാനുള്ള ഭാഗവും ക്രിസ്തുവിന്‍റെ ആത്മാവില്‍ ജറുസലേമില്‍ മറിയയുടെ പുത്രനായി ജനിച്ച് ക്രിസ്തുവായി അഭിനയിക്കാനുള്ള ഭാഗവും അനാദിയായി അടങ്ങിയിരിക്കുന്നു.
അപ്രകാരം ഓരോ ആത്മാവിലും അനാദിയായി അഭിനയിക്കേണ്ട ഭാഗമുണ്ട്. ആ നിശ്ചയിക്കപ്പെട്ട കര്‍മ്മം ആര്‍ക്കും ചെയ്യാതിരിക്കാന്‍ പറ്റില്ല . അതിനാലാണ് ഗീത പറയുന്നത് ''അര്‍ജ്ജുന! ജ്ഞാനികള്‍ പോലും അവരുടെ പ്രകൃതിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു, അതിനെ അമര്‍ത്തിവച്ചിട്ടെന്ത് കാര്യം '' (ഗീത 3 ; 33 ) അര്‍ജ്ജുന! നിന്‍റെ സ്വഭാവത്തില്‍ നിന്നുളവായ സ്വ കര്‍മ്മത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന നീ ഗത്യന്തരമില്ലാതെ നിന്‍റെ കര്‍മ്മം ചെയ്യേണ്ടിവരും (ഗീത 18 ; 60 )
യന്ത്രത്തില്‍ ഏറപ്പെട്ടവയെന്ന പോലെ എല്ലാ ജീവജാലങ്ങളും മായാശക്തിയാല്‍ ഭ്രമണം ചെയ്യപ്പെട്ടിരിക്കുകയാണ്.'' (ഗീത 18 ; 61 )
ആത്മ വൃക്ഷത്തിന്‍റെ ബീജമായിരിക്കുന്ന പരമാത്മാവിലും ഇപ്രകാരം നിശ്ചിതമായ ഒരു ഭാഗം ഉണ്ട്. അത് പരമമാണ്, ദിവ്യമാണ് -
കല്‍പ്പാവസാനം ദിവ്യജന്മം സ്വീകരിച്ച് , പതീത ലോകത്തെ പരിവർത്ഥനപ്പെടുത്തി , പാവനലോകത്തെ സ്ഥാപിക്കുക !
കല്‍പ്പാവസാനം ധര്‍മ്മത്തിന് അതിഗ്ളാനി സംഭവിക്കുമ്പോള്‍ ഭഗവാനും അവതരിക്കാതിരിക്കാനോ തന്‍റെ ഭാഗം ചെയ്യാതിരിക്കാനോ പറ്റില്ല .
നിരാകാരി , നിര്‍വികാരി , നിരഹങ്കാരി - ഇതാണ് ഈശ്വരന്‍റെ ഏറ്റവും വലിയ ഗുണവാചകം. ജ്ഞാനിയുടെ ലക്ഷ്യവും ഇതുതന്നെയാണ്.
ഇല്ലാതിരുന്ന ലോകം ഒരു ദിവസം ഈശ്വരന്‍ ഉണ്ടാക്കിയതാണെങ്കില്‍ ഈ ലോകത്തിലെ എല്ലാ പാപങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ഉത്തരവാദി ഈശ്വരന്‍ ആയിരിക്കും ''ഈശ്വരന്‍ ലോകത്തിന് കര്‍തൃത്ത്വത്തേയൊ കര്‍മ്മത്തേയൊ സൃഷ്ടിക്കുന്നില്ല. കര്‍മ്മഫലത്തോട് ബന്ധിക്കുന്നുമില്ല , പ്രകൃതിയാണ് എല്ലാം ചെയ്യുന്നത്.
പരമാത്മാവ് ആരുടേയും പാപത്തേയും എടുക്കുന്നില്ല , പുണ്യത്തേയും എടുക്കുന്നില്ല. അജ്ഞാനത്താല്‍ ജ്ഞാനം മറക്കപ്പെട്ട മനുഷ്യര്‍ മോഹിതരായിരിക്കുന്നു. (ഗീത 5 ; 14 . 15 ) ''
ഉള്ള കുഴപ്പങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയിട്ട് കുഴപ്പം പരിഹരിക്കാന്‍ വന്നാല്‍ അയാളെക്കാളും വലിയ ഒരു കുഴപ്പക്കാരന്‍ വേറെയുണ്ടോ ...?! ഈ ജ്ഞാനം , ഉള്ളവര്‍ ഒരുകാര്യത്തിലും ഈശ്വരനെ കുറ്റപ്പെടുത്തില്ല...!!
പൂര്‍വ്വനിശ്ചിതമായതുകൊണ്ട് മാത്രമാണ് ഭാവി പ്രവചിക്കാനും പറ്റുന്നത്. ''ഈ പടയാളികളെല്ലാം എന്നാല്‍ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ് , നീ കേവലം നിമിത്തമായാല്‍ മാത്രം മതി '' എന്ന ഉറപ്പ് ഭഗവാന്‍ നല്‍കുന്നതും അതുകൊണ്ടാണ്. (ഗീത 11 ; 33 . 34 )
ഇത്രയും അധര്‍മ്മം നിറഞ്ഞിരിക്കുന്ന ലോകം പരിവര്‍ത്തനപ്പെട്ട് സത്യയുഗം വരുമോയെന്ന് പലര്‍ക്കും സംശയം ഉണ്ടാകാം. വരും, എന്തുകൊണ്ടെന്നാല്‍ അത് പൂര്‍വ്വ നിശ്ചിതമാണ്
ഓടക്കുഴല്‍
ഗോപാലനായ ഭഗവാന്‍ തന്റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്.ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്റെ ഓടക്കുഴല്‍ വിളിക്ക് ഒരു കാരണം ആയിരുന്നിരിക്കാം; പക്ഷെ ഇതിനെല്ലാം ഉപരിയായി ലൌകിക ജീവിതത്തില്‍ മാത്രം രമിച്ചു കഴിയുന്ന സാധാരണ മനുഷ്യന്റെ മനസ്സിനും ബുദ്ധിക്കും അനായാസേന എത്തിപ്പെടാന്‍ കഴിയാത്ത മഹത്തായ ഒരുപാട് തത്വങ്ങളും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു.
ഭഗവാന്റെ ഓടക്കുഴല്‍വിളി ശ്രവിക്കുന്ന പശുക്കള്‍ ആ ഓടക്കുഴല്‍വിളി ആസ്വദിച്ചുകൊണ്ട് തന്നെ അവരുടെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അതായത് പുല്ലു തിന്നുന്നു. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്നു, ഇണ ചേരുന്നു. ഇങ്ങനെ ഇവരുടെ എല്ലാ കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നത് ഭഗവാന്റെ ഓടക്കുഴല്‍ വിളി ശ്രവിച്ചുകൊണ്ട്; അതില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ്. മാത്രമല്ല, അവരുടെ ശ്രദ്ധ ഈ ഓടക്കുഴല്‍ വിളിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ എന്ത് കര്‍മ്മം ചെയ്യുമ്പോഴും അവര്‍ ആ നാദത്തിന്റെ അതിര്‍ത്തിവിട്ട് മറ്റെവിടേയും പോകുന്നില്ല. അക്കാരണത്താല്‍ തന്നെ അവര്‍ സര്‍വ്വഥാ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കുകയും ചെയ്യും
ഇനി ഏതെങ്കിലും ഒരു പശു; ഈ നാദം ശ്രദ്ധിക്കാതെ, തന്റെ ഇഷ്ടത്തിന്; ഈ നാദത്തിന്റെ അതിര്‍ത്തി വിട്ടു പുറത്ത് പോയി എന്നിരിക്കുക. എന്ത് സംഭവിക്കും?
ഒരിക്കലും തിരിച്ച് ഭാഗവാനിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഒരുപാട് കാലം ഒറ്റപ്പെട്ട് അലയേണ്ടി വന്നേക്കാം. അതിനിടെ മറ്റു ക്രൂര മൃഗങ്ങളോ മനുഷ്യരോ ആക്രമിച്ചു കൊന്നു എന്നും വരാം. ഏതായാലും അപകടം ഉറപ്പ്.
ഒമ്പത് ദ്വാരങ്ങള്‍ ആണ് ഒരു ഓടക്കുഴലില്‍ ഉള്ളത്. മനുഷ്യ ശരീരത്തിലും ഈ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ട്.
“നവദ്വാരേ പുരേ ദേഹി”
അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്നു.
ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്റെ പ്രതീകം ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവായി, അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാരനാദം ആണ് ഭഗവാന്റെ ഓടക്കുഴല്‍ വിളി. ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ അടയാളമായ ഓംകാര നാദത്തില്‍ ശ്രദ്ധയെ ഉറപ്പിച്ചുകൊണ്ട് വേണം; നാം ഏതു കര്‍മ്മവും അനുഷ്ടിക്കുവാന്‍.
അങ്ങിനെ എപ്പോഴും ഭഗവാനില്‍ ശ്രദ്ധയുള്ള സുകൃതികളായ മനുഷ്യര്‍ സദാ ഓടക്കുഴല്‍ വിളി നാദത്തിന്റെ അതിര്ത്തിയ്ക്കുള്ളില്‍ മേയുന്ന പശുക്കളെപ്പോലെ എപ്പോഴും ഭഗവാന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കും. അല്ലാത്തവര്‍ ഭഗവാനില്‍ നിന്നും വേര്‍പ്പെട്ട് അനേക ജന്മങ്ങള്‍ അലയേണ്ടി വന്നേക്കാം; മാത്രമല്ല അവര്‍ എന്നും അപകടങ്ങളിലും ചതിക്കുഴികളിലും തുടര്‍ച്ചയായി അകപ്പെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യും.
ശ്രീ കൃഷ്ണ ഭഗവാനെ നാം പൂജാ മുറിയിലോ; ക്ഷേത്രങ്ങളിലോ പ്രതിഷ്ഠിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ആത്മാവായി നമ്മില്‍ സ്ഥിതി ചെയ്യുന്ന ഭഗവാനെ നാം എവിടെ പ്രതിഷ്ഠിക്കാന്‍?
പക്ഷെ നാം ആരും ആ ഭഗവാനെ അറിയുന്നില്ല എന്നതല്ലേ സത്യം ? ആ ഭഗവാനെ അറിയുവാനും; സക്ഷാത്കരിക്കുവാനും എന്താണ് മാര്‍ഗ്ഗം
ഭഗവാന്റെ ഓടക്കുഴല്‍ വിളിയായ പ്രണവനാദത്തെ സദാ സ്മരിക്കുക, ആ പ്രണവ നാദത്തില്‍ മാത്രം ശ്രദ്ധയോട് കൂടി സര്‍വ്വ കര്‍മ്മങ്ങളും അനുഷ്ഠിക്കുക കേവലം നാല്‍ക്കാലികളായ ഭഗവാന്റെ പശുക്കള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ മനുഷ്യരായ നമുക്ക് കഴിയില്ല എന്നുണ്ടോ
ഇനി അഥവാ തുടക്കത്തില്‍ ഇതിനു നിങ്ങള്ക്ക് കഴിയുന്നില്ല എങ്കില്‍ ഭഗവാനെ മൂര്‍ത്തീ രൂപത്തില്‍ ആരാധിക്കാവുന്നതാണ്. പക്ഷെ മൂര്‍ത്തി ഉപാസന ഭക്തിയിലേക്കുള്ള ആദ്യത്തെ ഒരു പടി മാത്രമാണ് എന്നറിയുക.
പക്ഷെ ഏതെങ്കിലും വിവരദോഷികള്‍ പറയുന്നത് കേട്ട് വിഗ്രഹത്തില്‍ നിന്നും ഓടക്കുഴല്‍എടുത്തു മാറ്റുന്നത് പോലെയുള്ള അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും ചെയ്യാതിരിക്കുക. അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല; സര്‍വ്വനാശം സംഭവിക്കുകയും ചെയ്തേക്കാം.
ഓടക്കുഴല്‍ ഇല്ലാത്ത ശ്രീ കൃഷ്ണവിഗ്രഹം അപൂര്‍ണമാണ് അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കര്‍മ്മങ്ങള്‍ തന്നെയും അപൂര്‍ണ്ണമാകാനേ സാദ്ധ്യതയുള്ളൂ അതിനാല്‍ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങള്‍ ചെയ്യുന്നതിലും ഭേദം വിഗ്രഹം തന്നെ വേണ്ട എന്ന് വെക്കുന്നതാണ്.
മനസ്സിന് ഒട്ടും ഏകാഗ്രത ഇല്ലാത്ത വ്യകതികള്‍ക്ക് മാത്രമേ ഒരു വിഗ്രഹം ആവശ്യമായി വരുന്നുള്ളൂ. വിഗ്രഹം ഒരു അടയാളം മാത്രമാണ്;അതുമായി ഈശ്വരന് യാതൊരു ബന്ധവുമില്ല
“ഹേ കുന്തീപുത്രാ
നീ എന്ത് ചെയ്യുന്നുവോ
എന്ത് ഭക്ഷിക്കുന്നുവോ
എന്ത് ഹോമിക്കുന്നുവോ എന്ത് കൊടുക്കുന്നുവോ എന്തിനു വേണ്ടി തപസ്സു ചെയ്യുന്നുവോ
അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടു കൂടി ശ്രദ്ധയോട് കൂടി ചെയ്യുക ഇപ്രകാരമായാല്‍ പുണ്യ-പാപ ഫലരൂപത്തിലുള്ള കര്‍മ്മവാസനാ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി; യോഗ യുക്തനായി പരമാത്മാവായ എന്നെ നീ പ്രാപിക്കും”
ഭഗവദ് ഗീത പഠിച്ചാൽ എന്ത് ഗുണം?
1. ഗീത പഠിച്ചാൽ എന്ത് ഗുണമുണ്ടാകുമെന്നാണ് ഗീതാമാഹാത്മ്യം പറയുന്നത് ?ദേഹത്തിലെ അഴുക്കുപോകാൻ ദിവസവും ശുദ്ധജലത്തിൽ കുളിക്കുന്നു. ഒരിക്കൽ ഗീതയാകുന്ന പവിത്രജലത്തിൽ കുളിച്ചാൽ ,ശ്രദ്ധിച്ചു പഠിച്ചാൽ , സംസാരജീവിതം മൂലമുണ്ടാകുന്ന പപമാകുന്ന അഴുക്കിൽ നിന്നും മുക്തി കിട്ടും
2 . ഗീതാമാഹാത്മ്യത്തെ കുറിച്ച് വിഷ്ണുഭഗവാൻ ഭൂമി ദേവിയോട് പറഞ്ഞിട്ടുള്ളതിൽ പ്രാധാന്യം ഏതിനാണ് ?
ഞാൻ ഗീതയെ ആശ്രയിച്ചാണ് നിലനിൽ ക്കുന്നത്. ഗീതയാണ് എന്റെ ശ്രേഷ്ടമായ ആലയം .ഗീതയിലെ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഞാൻ മൂന്നു ലോകവും പാലിക്കുന്നത് .
3 . ക്ഷത്രിയ ധർമ്മം എന്താണെന്നാണ് ഭഗവാൻ പറയുന്നത് ?
ക്ഷത്രിയന് യുദ്ധത്തേക്കാൾ ശ്രേഷ്ടമായ ധർമ്മം മറ്റൊന്നില്ല .ധർമ്മയുദ്ധത്തിനു അവസരം ലഭിക്കുന്ന ക്ഷത്രിയർ സുഖികളായി തീരും. ക്ഷത്രിയൻ യുദ്ധത്തിൽ നിന്നും പിന്തിരിയാൻ പാടില്ല .
4 . ഒരുവന് മരണത്തിലും മോശമായിട്ടുള്ളത് ഏതാണ് ?
ആദരിച്ചു ബഹുമാനിച്ചു പുകഴ്ത്തിയിരുന്ന ആളുകൾ പിന്നീട് നിന്ദിക്കുന്നതാണ് മരണത്തിലും ദുഖകരം !
5 . കർമ്മത്തെ കുറിച്ച് ഗീതയിൽ എന്ത് പറയുന്നു ?
ഒരുവൻ ഒരു നിമിഷം പോലും കർമ്മം ചെയ്യതിരിക്കുന്നില്ല . പ്രകൃതി സിദ്ധാമായിട്ടുള്ള രാഗദ്വെഷാദികൾക്ക് വഴങ്ങി മനുഷ്യൻ കർമ്മം ചെയ്തുകൊണ്ടേയിരിക്കും . ഞാനൊന്നും ചെയ്യുന്നില്ല എന്ന് പറയുന്നവൻ മൂഢനാണ്. എന്തെങ്ങിലും പ്രവൃത്തി ചെയ്യുന്നതാണ് നല്ലത് .ശരീരം നിലനിൽ ക്കണമെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തെ പറ്റൂ. അതിനാൽ നിശ്ചയമായും കർമ്മം അനുഷ്ടിക്കണം .
6 .ദൃഢബുദ്ധിയുടെ ലക്ഷണം എന്താണ് ?
ആമ കൈകാലുകളും തലയും പിൻവലിക്കുന്നതുപോലെ ഇന്ദ്രിയങ്ങളെ വിഷയ വാസനകളിൽ നിന്നും പിൻവലിക്കുന്നവൻറെ ബുദ്ധിയാണ് ദൃഢമായിട്ടുള്ളത്.
7 .ഒരുവന്റെ നാശത്തിനുള്ള കാരണം എന്ത് ?
ദർശന സ്പർശന ആദികളായ വിഷയങ്ങളെ നിരൂപിച്ചു കൊണ്ടിരിക്കുന്നവന് അത് ലഭിക്കണമെന്ന് ആശയുണ്ടാകും . അത് സാധിക്കാതെ വരുമ്പോൾ കൊപമുണ്ടാകും . കോപം വർധിച്ചാൽ ബുദ്ധി നേരെ അല്ലാതാവും . അപ്പോൾ സകലതും നശിക്കും .
8 . ആരാണ് ശാന്തിയെ പ്രാപിക്കുന്നത് ?
സകല ആഗ്രഹങ്ങളും വെടിഞ്ഞു ഒന്നിനോടും താൽപര്യമില്ലാതെ അഹങ്കാരലേശമന്യേ തന്റെതെന്ന ചിന്ത അല്പം പോലുമില്ലാതെ ജീവിക്കുന്നവൻ ശാന്തിയെ പ്രാപിക്കുന്നു .
9 . ലോകത്തിൽ രണ്ടു നിഷ്ഠകൾ ഉണ്ടെന്നു പറയുന്നു . അവ ഇതെല്ലാം ആണ്?
സംഖ്യന്മാർക്ക് ജ്ഞാനയോഗവും യോഗികൾക്ക് കർമ്മയോഗവും ആണ് ഭഗവാൻ നേരത്തെ പറഞ്ഞിട്ടുള്ള രണ്ടു നിഷ്ഠകൾ.
10 . ഈ ലോകം എങ്ങിനെ ആണ് നിലകൊള്ളുന്നത് ?
കർമ്മവുമായി ബന്ധിച്ചാണ് ലോകം നിലകൊള്ളുന്നത് .
11 . ജീവജാലങ്ങൾ ഉണ്ടാകുന്നത് എവിടെ നിന്നാണ് ?
ആഹാരത്തിൽനിന്ന്
12 .ആഹാരം എവിടെ നിന്നുണ്ടാകുന്നു ?
മേഘത്തിൽ (മഴ ) നിന്ന്
13 . മേഘം എങ്ങിനെ ഉണ്ടാകുന്നു ?
യജ്ഞത്തിൽ നിന്ന്
14 .യജ്ഞം എങ്ങിനെ ഉണ്ടാവുന്നു ?
കർമ്മത്തിൽ നിന്ന്
15 .കർമം എവിടെ നിന്ന് ഉദ്ഭവിക്കുന്നു ?
ബ്രഹ്മത്തിൽ നിന്ന്
16 .ബ്രഹ്മം എവിടെ നിന്നുണ്ടാവുന്നു?
അക്ഷരത്തിൽ നിന്ന്
17 . എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ശാശ്വതമായ ബ്രഹ്മം എന്തിലാണ് ഉറച്ചിരിക്കുന്നത് ?
യജ്ഞത്തിൽ
18 . ഞാൻ ആണ് ഇതെല്ലം ചെയ്യുന്നത് എന്ന് കരുതുന്നവർ ആരാണ് ?
അഹങ്കാരം കൊണ്ട് ബുദ്ധി വൈകല്യം സംഭവിച്ചവർ ഇതെല്ലാം ഞാൻ ആണ് ചെയ്യുന്നത് , ഞാൻ ഇല്ലെങ്ങിൽ -ഇല്ലായിരുന്നെങ്ങിൽ ഇതെല്ലാം നശിക്കുമാരുന്നു എന്ന് അഹങ്കരിക്കും .
19 .ഈശ്വരാനുഗ്രഹം എങ്ങിനെ ആണ് ലഭിക്കുന്നത് ?
ആര് , ഏതു രൂപത്തിൽ ഈശ്വരനെ ഭജിക്കുന്നുവോ അതിനു അനുരൂപമായ ഫലം ഈശ്വരൻ നൽകുന്നു .
20 . ചാതുർ വർണ്യത്തെ -നാല് ജാതികളെപ്പറ്റി ഗീതയിൽ എന്താണ് പറയുന്നത് ?
നാല് ജാതികളും ഭഗവാൻ തന്നെ ആണ് സൃഷ്ടിച്ചത് . അവരിലെ ഗുണത്തെയും , കർമങ്ങളെയും അടിസ്ഥാനമാക്കിയാണത് . (ഇതാണ് ഭഗവാൻ ഗീതയിൽ പറയുന്നത് .ജാതി ജനനത്തെ അടിസ്ഥാനമാക്കിയല്ലെന്നു അറിയാൻ ഇതിലധികം എന്താണ് വേണ്ടത് ).
കര്‍മ്മവും കര്‍മ്മ ഫലവും
എന്താണ് കര്‍മ്മം. ഓരോ പ്രവര്‍ത്തിയും, ഓരോ 1 വാക്കും, ഓരോ ചിന്തയും കര്‍മ്മങ്ങളാണ്.നമ്മുടെ സംസ്കാര മണ്‌ഡലത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പ്രതിഫലനങ്ങളാണ് കര്‍മ്മം. മറ്റൊരു തരത്തിലാണെങ്കില്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള സ്വാധീനമാണ് അഥവ മുദ്രകളാണ് കര്‍മ്മം.
ദുഷ് കര്‍മ്മങ്ങള്‍ കൊണ്ട് ദുഃഖവും, ആധിയും, വ്യാകുലതയും, അശാന്തിയും ഉണ്ടാക്കുന്നു. എന്നാല്‍ സദ് കര്‍മ്മങ്ങള്‍ കൊണ്ട് സുഖവും, ശാന്തിയും, പരമാനന്ദവും ലഭിക്കുന്നു.
പാപം എന്നാല്‍: ഒരു പ്രവര്‍ത്തി (മനസാ-വാചാ-കര്‍മ്മണാ എന്ന ആപ്‌ത വാക്യം ഓര്‍ക്കുക) മൂലം സ്വയമോ, മറ്റുള്ളവര്‍ക്കോ വേദനയോ, അസ്വസ്ഥതയോ, അസന്തുഷ്‌ടിയോ, ദുഃഖമോ, ദുരിതമോ ഉണ്ടാക്കുകയാണെങ്കില്‍ പാപമായി തീര്‍ന്നിടും.
പ്രകൃതിയിലെ അസന്തുലിതാവസ്ഥക്ക് കോട്ടം തട്ടുമ്പോള്‍ പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഇതിനടിസ്ഥാനം.
വാര്‍ത്താ മാദ്ധ്യമങ്ങളിലും മറ്റും ന്യൂന മര്‍ദ്ദം എന്ന് നാം ധാരാളം കേട്ടിരിക്കുന്നുവല്ലോ. നമ്മുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലവും നമ്മുടെ ശരീരത്തിലേയും, ചുറ്റുപാടുകളിലേയും പഞ്ചഭൂതങ്ങള്‍ക്കും കോട്ടം സംഭവിക്കുന്നു.
തന്മൂലം നമുക്ക് രോഗ ദുരിതാധികള്‍ ഉണ്ടാകുന്നു. പ്രകൃതിയിലെ കാലാവസ്ഥക്കും, മറ്റു ചരാചരങ്ങള്‍ക്കും കോട്ടവവും, ദുരിതങ്ങളും സംഭവിക്കുന്നു.
ഇതില്‍ നിന്നും പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയുടെ പ്രസക്തി മനസ്സിലാക്കിയിരിക്കുമല്ലോ.
ഇവിടെ ഈശ്വരവാദികളുടേയും നിരീശ്വരവാദികളടേയും വാദമുഖങ്ങളുടെ പ്രസക്തിയും ഊഹിക്കാമല്ലോ.
ഹിന്ദുവും, ഇസ്ലാമും, ക്രിസ്‌ത്യാനിയും ഒക്കെ പഞ്ചഭൂത സൃഷ്‌ടികളാണ്. ഒരേ സൂര്യന്റെ താപം സ്വീകരിക്കുന്നു. ഒരേ വായു ശ്വസിക്കുന്നു.
കര്‍മ്മദോഷങ്ങളെ പറ്റി യേശു ഇങ്ങിനെ പറയുന്നു. ‘നിങ്ങള്‍ വിതക്കുന്നത് നിങ്ങള്‍ കൊയ്യും.
നിനക്കു ലഭിക്കുന്ന സമ്മാനം നിന്റേതു മാത്രമാണ്. അതിനു മറ്റാര്‍ക്കും അര്‍ഹതയില്ല” എന്ന് ഖുറാന്‍ കര്‍മ്മത്തെക്കുറിച്ച് പറയുന്നു.
പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച് ധാരാളം വ്യാഖ്യാനിച്ചിട്ടുണ്ട്. ബോധപൂര്‍വ്വമായ കര്‍മ്മങ്ങളില്‍ നിന്ന് സംസ്കാരം സൃഷ്‌ടിക്കപ്പെടുന്നു.
പെട്ടുന്നുള്ള ആവേശത്തില്‍ നിന്ന് പ്രതിക്രിയകള്‍ സൃഷ്‌ടിക്കപ്പെടുന്നു.
അത്തരം ആവേശങ്ങള്‍ കര്‍മ്മ ബന്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുന്നു. കര്‍മ്മം രണ്ടു തരത്തില്‍ ഉണ്ട്.
1.പ്രതിക്രിയ,
2.അകര്‍മ്മം
അകര്‍മ്മം എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കല്‍ എന്നാണ്.
ഉദാഹരണമായി ഒരു വഴിപോക്കന്‍ നിങ്ങളോട് ഒരു കാര്യം ചോദിച്ചാല്‍ അതറിഞ്ഞിട്ടും കളവായി പ്രകടിപ്പിച്ചാല്‍ നിരുപദ്രവപരമാണെങ്കില്‍ പോലും അതും ഒരു കര്‍മ്മമാണ്.
ഈശ്വരന്റെ ഓർമയിലൂടെ ചെയ്യുന്ന ഒരോ പുണ്യ കര്‍മ്മവും എല്ലാവിധ കര്‍മ്മ ബന്ധനങ്ങളേയും ഇല്ലാതാക്കുന്നു.
ആത്മപരമാത്മ ജ്ഞാനം കൊണ്ടും കർമ്മ രഹസ്യങ്ങളുടെ ജ്ഞാനം കൊണ്ടും കര്‍മ്മങ്ങളെ ദുഷ്കർമ്മങ്ങളിൽ നിന്ന് സത്കർമ്മങ്ങളിലേക്ക് പരിവർത്തന പെടുത്താം. അതുമൂലം കര്‍മ്മങ്ങളില്‍ നിന്ന് സ്വതന്ത്രരാകാം.
കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണുള്ളത്.
പ്രാരാബ്‌ധ കര്‍മ്മം, സഞ്ചിത കര്‍മ്മം, ആഗാമി കര്‍മ്മം.
പ്രാരാബ്‌ധ കര്‍മ്മം:
തുടങ്ങിവെച്ചത് അഥവ ഇപ്പോള്‍ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് അര്‍ത്ഥം.
ഈ കര്‍മ്മത്തിന്റെ ഫലം ആരാലും മാറ്റുവാന്‍ സാദ്ധ്യമല്ല. എന്നു പറഞ്ഞാല്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം എന്ന് അര്‍ത്ഥം.
എന്നാല്‍ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്. എന്നു വെച്ചാല്‍ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂര്‍ണ്ണ ഫലങ്ങള്‍ അജ്ഞാനം കൊണ്ട് നാം അനുഭവിച്ചു തീര്‍ക്കണം എന്ന് സാരം.
ഉദാഹരണമായി നമ്മുടെ രണ്ടു കാലുകള്‍ ഭൂമിയില്‍ അല്ലെങ്കില്‍ തറയില്‍ ഉറപ്പിച്ചു വെക്കുക. അപ്പോള്‍ നാം തറയില്‍ ബന്ധിതനാണ്.
നാം നമ്മുടെ ഒരു കാല്‍ ഉയര്‍ത്തുക. ഒറ്റക്കാലില്‍ നമുക്ക് അധികം നേരം നില്‍ക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലില്‍ തനിച്ച് നില്‍ക്കുവാന്‍ കഴിയുമല്ലോ. തല്‍സമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്. നമ്മുടെ രണ്ടു കാലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വായുവില്‍ സ്വതന്ത്രനായി നില്‍ക്കുവാന്‍ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജീവിത കാലമത്രയും അങ്ങിനെ നില്‍ക്കുവാന്‍ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാല്‍ പഴയ പടി തന്നെ ബന്ധിതനാകും. അതു കൊണ്ട് പ്രാരാബ്‌ദ കര്‍മ്മത്തില്‍ മനുഷ്യന്‍ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ് എന്ന് പറയപ്പെടുന്നു.
സഞ്ചിത കര്‍മ്മം:
ശേഖരിക്കപ്പെട്ടത് അഥവ കൂട്ടി വെക്കപ്പെട്ടത് എന്നര്‍ത്ഥം.
കഴിഞ്ഞ ജന്മത്തില്‍ അഥവ പൂര്‍വ്വ ജന്മത്തില്‍ നിന്ന് ഈ ജന്മത്തിലേക്ക് കൊണ്ടു വരപ്പെട്ടത് എന്നര്‍ത്ഥം.
ഇവ വാസനാ രൂപത്തില്‍ ഒരു സംസ്‌കാരമായി നമ്മളില്‍ സ്ഥിതി ചെയ്യുന്നു.
വാസന ഒരു സൂക്ഷ്‌മമായ ഒരു കര്‍മ്മമാണ്. ഈ സൂക്ഷ്‌മ കര്‍മ്മ വാസനയാണ് നമ്മുടെ സ്വഭാവ രൂപീകരണത്തിന് പ്രധാന പങ്ക് വഹിക്കുന്നത്.
ഈ സ്വഭാവമാണ് നമ്മുടെ പ്രവര്‍ത്തി രൂപത്തിലും സൂക്ഷമ രൂപത്തിലും ഒരു ഓര്‍മ്മയായി വന്നു ചേരുന്നത്.
മുന്‍ പരിചയമില്ലാത്ത ചിലരെ കാണുമ്പോള്‍ വെറുപ്പോ, ദേഷ്യമോ സ്നേഹമോ മറ്റോ അനുഭവപ്പെടുന്നത് ഈ ഒരു ഓര്‍മ്മയിലൂടെയാണ്.
എന്നാല്‍ ഈ കര്‍മ്മ വാസന നമ്മുടെ പ്രവര്‍ത്തി രൂപത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ അവയെ നമുക്ക് ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും. അതിനാണ് പ്രാര്‍ത്ഥന, സാധന, സേവ, ധ്യാനം, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശ്യമായി വരുന്നത്.
ആഗാമി കര്‍മ്മം:
ഇതുവരെ സംഭവിച്ചിട്ടില്ലാത്തത് എന്നാണ് സാരം.
ഒന്നും കൂടി വിശദമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ സംഭവിക്കാത്തതും ഇനി വരാന്‍ പോകുന്നതും ആയ ഫലത്തോടുകൂടിയ കര്‍മ്മമാണ് ആഗാമി കര്‍മ്മം.
പ്രകൃതിയുടെ നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നുറപ്പാണ്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്നത് ഇതിന് ഉദാഹരണമാണ്. തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടും.
ഇന്നു ചെയ്യുന്ന ഓരോ കര്‍മ്മവും ശരിയായ രീതിയില്‍ അനുഷ്‌ഠിക്കപ്പെടുമ്പോള്‍ നാളെ അത് നിങ്ങളെ ശല്യപ്പെടുത്തുകയില്ല.
ഓരോ ശീലവും, ഓരോ പ്രവര്‍ത്തിയും കര്‍മ്മമായിട്ടാണ് പരിണമിക്കുന്നത്.
ഒരോ കര്‍മ്മവും സമയ ബന്ധിതമാണ്. ഓരോ കര്‍മ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തവുമാണ്.
നിശ്ചിതമാണ്. അനന്തമല്ല. അതിന് ഉദാഹരണങ്ങളാണ് ജയില്‍ ശിക്ഷകള.
ഓരോ കുറ്റ കൃത്യങ്ങള്‍ക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്.
കര്‍മ്മത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്.
അതാണ് ആത്മാ പരമാത്മാവിന്റേയും പ്രകൃതിയുടേ ആദി മധ്യ അന്ത്യ ത്തിന്റെയും ജ്ഞാനം.
പുനര്‍ജന്മത്തിന് പ്രേരകമാണ് കര്‍മ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത് അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക
പൂര്‍ണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക് കര്‍മ്മ മുക്തനാകുവാന്‍ കഴിയും. കര്‍മ്മ മുക്തി നമുക്ക് സ്വാതന്ത്ര്യം തരുന്നു.
ഉദാഹരണമായി ഒരു വിദ്യാലയത്തെ എടുക്കാം. ക്ലാസ്സു മുറികളില്‍ പ്രവേശിച്ചു കഴിഞ്ഞ കുട്ടികള്‍ക്ക് പിരീഡു കഴിയാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ല. അവര്‍ക്ക് ആ പിരിഡ് മുഴുവനായും സഹിച്ചേ പറ്റൂ. എന്നാല്‍ പ്രധാന അദ്ധ്യാപകന് എപ്പോള്‍ വേണമെങ്കിലും ക്ലാസ്സില്‍ പ്രവേശിക്കുവാനും പുറത്ത് പോകുവാനും സാധിക്കും. അവര്‍ എപ്പോഴും സര്‍വ്വ സ്വതന്ത്രരാണ്.
കര്‍മ്മം എന്നത് വളരെ അനന്തമാണ്.
1. ഓരോ വ്യക്തിയുടേയും കര്‍മ്മം. അതാണ് ഓരോ വ്യക്തിയും വ്യക്തിപരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ ഓരോ വ്യക്തിയുടേയും സുഖവും ദുഃഖവും അതില്‍ തന്നെ പെടുന്നു.
2. കടുംബത്തിന്റെ കര്‍മ്മം. ഇതില്‍ ഒരു കുടുംബത്തിലെ എല്ലാവ്യക്തികള്‍ക്കും ഒരു പോലെ സുഖവും സന്തോഷവും, ദുഃഖവും അനുഭവപ്പെടുന്നു.
3. സമൂഹത്തിന്റെ കര്‍മ്മം. ഒരു സമൂഹത്തിന് മൊത്തം ബാധിക്കുന്ന സുഖവും സന്തോഷവും, ദുഃഖവും ഇവിടെ പ്രകടമാകുന്നു. നാട്ടിലെ കൂട്ടക്കൊലകള്‍, വിമാന അപകടങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്
Thursday, 22 February 2018
പുനർജന്മം ഒരു സത്യമാണ്
അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്..
പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്.
എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ? ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.
മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. അതിനാൽ മൃഗങ്ങളുടെ ഗർഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.
ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.
ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...!ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കര്മങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു... തന്ടെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉൾക്കണ്ട , സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!!ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്...!!
നിങ്ങൾ ജനിച്ചുവെന്ന് പറയുന്നത് നിങ്ങളുടെ അമ്മയുടെ വയറ്റിൽ സ്പന്ദിച്ചു തുടങ്ങുമ്പോൾ.... അമ്മയിൽ നിന്നും പുറത്തു വരുമ്പോൾ അല്ലെ ....? ശരീരത്തില്നിന്നും ആത്മാവ് വേര്പെടുന്നതിനെ മരണമെന്നും പറയുന്നു....
അങ്ങിനെ എങ്കിൽ ഈ മരണവും ജനനവും ജീവിതവും, ഒന്നിന്റെ ആരംഭമോ അവസാനമോ ആണോ..? അത് ഒരു തുടർച്ച അല്ലെ..? ഈ ശരീരം ആത്മാവിന്റെ ഒരു വസ്ത്രം മാത്രമല്ലെ..? ഈ ശരീരം കേടാകുമ്പോൾ / ആത്മാവിന് അതിലെ കർമം അവസാനിക്കുമ്പോൾ അത് മാറുന്നു അതാണ് സത്യം!! ദുഃഖം ഉള്ള ജീവിതവും സുഖം ഉള്ള ജീവിതവും ഓരോ ജന്മത്തിലും കിട്ടാൻ കാരണം നമ്മുടെ മുൻജന്മത്തിലും ഈ ജന്മത്തിലും ഉള്ള ധർമ്മനിഷ്ട കർമങ്ങളും, ധർമ്മ നിഷേധ കർമങ്ങളുമാണ്... അവിനശിയായ ഒരു ഊർജമാണ് ആത്മാവ് അത് നമ്മുടെ ജീവിത കർമ്മങ്ങളുടെ അത് ധാര്മികമായാലും അധാർമികമായാലും ഉള്ള കർമ്മ ഫലങ്ങളെ കൂടെ കൊണ്ടുപോകുന്നു. അടുത്ത ജന്മത്തിൽ അതിനനുസരിച്ചുള്ള സാഹചര്യത്തില്‍ വന്ന്ജന്മം എടുക്കുന്നു.. അവിടെ നിങ്ങളുടെ പ്രസ്തുത ഗുണ വിശേഷമനുസരിച്ചു നിങ്ങൾ പുതിയ ശരീരമാകുന്ന "യന്ത്ര"ത്തിൽ (ശരീരത്തിൽ) പ്രവൃത്തി തുടരുന്നു..... ഇതാണ് സത്യം!
ഹിന്ദുധർമ്മത്തിനു അങ്ങേയറ്റം കളങ്കമേൽപ്പിച്ച ,ഹൈന്ദവസമൂഹത്തിന്റെ ഐക്യത്തിന് ഇന്നും വിഘാതം നിൽക്കുന്ന ,രാഷ്ട്രപുരോഗതിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന അനാചാരമാണ് ജാതിവ്യവസ്ഥ.ഈ അനാചാരത്തിനു വേദപ്രാമാണ്യം ഉണ്ടോ ?
ഹിന്ദു ധർമ്മം ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ? ഈ വിഷയങ്ങൾ യുക്തി യുക്തം പരിശോധിക്കാം.
അണ്ഡജം ,ഉദ്ഭിജ്ജം,സ്വേദജം,യോനിജം (ജരായുജം).
( മനുസ്‌മൃതി 1 - 43 മുതൽ 46 വരെ )
അണ്ഡജം എന്നാൽ മുട്ടയിൽ നിന്ന് ജന്മം എടുക്കുന്ന ജീവികൾ ,
ഉദ്ഭിജ്ജം എന്നാൽ വിത്തിൽ നിന്ന് ജന്മം എടുക്കുന്നവ ,
സ്വേദജം എന്നാൽ ഊഷ്മാവില്‍ നിന്ന് ജന്മം എടുക്കുന്നവ ,
യോനിജം അഥവാ ജരായുജം എന്നാൽ ഗർഭപാത്രത്തിൽ നിന്ന് വരുന്നവ.ഇവ നാലാകുന്നു സ്‌മൃതികള്‍ പ്രകാരം. ജാതി എന്ന വാക്കിനെ GENUS എന്ന അർത്ഥത്തിലോ SPECIES എന്ന അർത്ഥത്തിലോ ആണ് മനസ്സിലാക്കേണ്ടത്. ഇതിൽ പരം ഒരർത്ഥവും മനു ജാതിക്കു കൽപ്പിക്കുന്നില്ല.
നാം എല്ലാം യോനിജം എന്ന ജാതിയിൽ മനുഷ്യൻ എന്ന ഉപജാതിയിൽ പെടുന്നു.ഈ ജാതി തീർച്ചയായും ജന്മസിദ്ധം തന്നെ.
ശ്രീനാരായണ ഗുരുദേവൻ ഈ വസ്തുത മനോഹരമായ ഒരു ശ്ലോകത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
മനുഷ്യാണാം മനുഷ്യത്വം
ജാതിർ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ ! തത്വം വേത്തി കോ പി ന (ജാതി നിർണ്ണയം )
ഗോവിന് ഗോത്വം പോലെ മനുഷ്യന് മനുഷ്യത്വം ആണ് ജാതി, ബ്രാഹ്മണൻ തുടങ്ങിയവ ജാതി അല്ല.കഷ്ടം, ഈ തത്വത്തെ ആരും തന്നെ അറിയുന്നില്ലല്ലോ
അപ്പോൾ ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ ,ശൂദ്രൻ എന്നിവ എന്താണ്?
ഇവ വർണ്ണം ആകുന്നു.ഈ നാല് വർണ്ണങ്ങളെ വേദാദി ശാസ്ത്രങ്ങൾ ചാതുർവർണ്യം എന്ന് വിളിക്കുന്നു. എന്താണ് ചാതുർവർണ്യം ?
ചാതുർവർണ്ണ്യത്തെ ഏറ്റവും സമഗ്രവും സംക്ഷിപ്തവുമായ വാക്കുകളിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ വിവരിക്കുന്നു;
ചാതുർവർണ്ണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശഃ - (ഭഗവത്‌ഗീത 4 -13 )
ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ നാല് വർണ്ണങ്ങളും എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഈ ശ്ലോകത്തെ. ക്രമികമായി ശ്രദ്ധിക്കാം...
വൃഞ് വരണേ എന്ന ധാതുവിൽ നിന്ന് ഉത്ഭവിക്കുന്ന വർണ്ണം എന്ന പദത്തിന് വരിക്കുക എന്നാണ് അർത്ഥം.
വരിക്കുക എന്നാൽ സ്വീകരിക്കുക, ആർജ്ജിക്കുക.അപ്പോൾ വർണ്ണം എന്ന വാക്കിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാവുന്നു ,വർണ്ണം ജന്മസിദ്ധമല്ല മറിച്ഛ് നേടിയെടുക്കേണ്ടത് ആകുന്നു.
വരിക്കുന്നതു വർണ്ണം. എന്തിനെയാണ് വരിക്കുന്നത് ? വരിക്കുന്നതിന്റെ അടിസ്ഥാനം എന്ത് ?
വരിക്കുന്നത് ഒരുവന്റെ കർമ്മത്തെ ആണ് ,
അതിന്റെ അടിസ്ഥാനം അവന്റെ ഗുണവും....
ഭൂമിയിൽ എവിടെയൊക്കെ മനുഷ്യൻ സാമൂഹികമായും, സാമാജികമായും ജീവിക്കുന്നുവോ അവിടെയൊക്കെ മനുഷ്യന്റെ കർമ്മങ്ങളെ (തൊഴിൽ) പ്രായേണ നാലായി വിഭജിച്ചു കാണാം.
1. ജ്ഞാനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന INTELLECTUAL CLASS
( അധ്യാപകർ ,ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ തുടങ്ങിയവർ ).
2. രാജ്യഭരണം,പ്രജാസംരക്ഷണം എന്നീ കർമ്മങ്ങൾ ചെയ്യുന്ന MILITARY / POLITICAL CLASS (സൈനികർ,പോലീസുകാർ,ഭരണകർത്താക്കൾ തുടങ്ങിയവർ ).
3. ധനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന BUSINESS CLASS.
4. സേവനാധിഷ്ഠിത കർമ്മങ്ങൾ ചെയ്യുന്ന LABOUR /SERVICE /WORKING ക്ലാസ്.
ഇത് സാർവത്രികവും,സാർവ്വലൗകികവും ആയിട്ടുള്ള ഒരു കർമ്മ വിഭജനം ആണ്.
സമൂഹത്തിന്റെയ്യും വ്യക്തിയുടെയും നിലനിൽപ്പിനും, വികാസത്തിനും ഇപ്രകാരം ഒരു കർമ്മ വിഭജനം അത്യന്താപേക്ഷിതമാണ്.
സമൂഹത്തിൽ ഓരോ വ്യക്തിയും തന്റെ സ്വഭാവഗുണത്തിനും അഭിരുചിക്കും അനുസരിച്ചു് ,തനിക്കു യോജിച്ച ഒരു കർമ്മത്തെ സ്വീകരിച്ചു് ആ കർമ്മമേഖലയിൽ പ്രവർത്തിക്കുന്നു.
ഒരുവന് തന്റെ സ്വഭാവഗുണത്തിനു യോജിക്കാത്ത കർമ്മത്തെ ചെയ്യാൻ സാധിക്കുകയില്ല.
അഥവാ അപ്രകാരം കർമ്മം ചെയ്യുകയാണെങ്കിൽ ആ കർമ്മം കൊണ്ട് അവനോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടാകുന്നില്ല.
ഇത് തികച്ചും ശാസ്ത്രീയമായ ഒരു വ്യവസ്ഥയാകുന്നു.
# ഇത് തന്നെയാകുന്നു ചാതുർവർണ്ണ്യവ്യവസ്ഥ.
ഭഗവത് ഗീത വീണ്ടും പറയുന്നു ;
ബ്രാഹ്മണ ക്ഷത്രിയ വിശാം ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി സ്വഭാവ പ്രഭവൈർഗുണൈ : (ഗീത 18 -41 )
ബ്രാഹ്മണ, ക്ഷത്രിയ ,വൈശ്യ, ശൂദ്രന്മാരുടെ കർമ്മങ്ങൾ സ്വഭാവ ജന്യമായ ഗുണങ്ങളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു.
ഇവരുടെ കർമ്മങ്ങൾ എന്ത് ? മനുസ്‌മൃതി പറയുന്നു ;
1. അധ്യാപനം അധ്യയനം യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ ബ്രാഹ്മണാനാം അകൽപ്പയത് ( 1 - 88 )
പഠിക്കുക ,പഠിപ്പിക്കുക ,യജ്ഞം ചെയ്യുക,യജ്ഞം ചെയ്യിക്കുക,
തുടങ്ങിയവയാകുന്നു മുഖ്യമായ ബ്രാഹ്മണ കർമ്മങ്ങൾ.
2. പ്രജാനാം രക്ഷണം ദാനമിജ്യാധ്യയനമേവ ച
വിഷയേഷ്വപ്രസക്തിശ്ച ക്ഷത്രിയസ്യ സമാസത : ( 1 -89 )
പ്രജാരക്ഷണം ആകുന്നു ക്ഷത്രിയന്റെ മുഖ്യകർമ്മം.
3. പശൂനാം രക്ഷണം ദാനമിജ്യാധ്യയനമേവ
വണിക്ക്പദം കുസീദം ച വൈശ്യസ്യ കൃഷിമേവ ച (1 - 90 )
കന്നുകാലി സംരക്ഷണം ,വ്യാപാരം ,കൃഷി,ധനവ്യാപാരം
തുടങ്ങിയവയാകുന്നു വൈശ്യകർമങ്ങൾ.
4. ഏകമേവതു ശൂദ്രസ്യ പ്രഭു: കർമ്മ സമാദിശത്.
ഏതേഷാമേവ വർണാനാം ശുശ്രൂഷാമനസൂയയാ. ( 1 - ൯൧ )
പരിചര്യാത്മകമായ കർമ്മങ്ങൾ ആകുന്നു ശൂദ്രന്റേത്.
(പാചകവൃത്തി,രജകവൃത്തി,ക്ഷൗരവൃത്തി,ഭാരവാഹനം തുടങ്ങിയവ )
ഈ കർമ്മങ്ങൾ ഓരോന്നും, ഓരോ വ്യക്തിയുടെയും സ്വഭാവ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കേണ്ടത് ആകുന്നു.അല്ലാതെ ഇവയൊന്നും ജന്മസിദ്ധമല്ല.
ജന്മം കൊണ്ട് ഒരാളും ബ്രാഹ്മണൻ ആകില്ല.ജന്മം കൊണ്ട് ഒരാളും ശൂദ്രനും ആകുന്നില്ല.
ബ്രാഹ്മണന്റെ മകൻ ബ്രാഹ്മണൻ ആകണമെന്ന് ഒരു നിർബന്ധവും ഇല്ല.അപ്രകാരം തന്നെ ശൂദ്രന്റെ മകൻ ശൂദ്രനാകണമെന്നും ഒരു നിർബന്ധവും ഇല്ല.ബ്രാഹ്മണന് ശൂദ്ര ഗുണമുള്ള സന്താനം ജനിക്കാം,അപ്രകാരം തന്നെ ശൂദ്രന് ബ്രാഹ്മണ ഗുണമുള്ള സന്താനവും ജനിക്കാം.
ജന്മം കൊണ്ട് ആർക്കും വിശേഷാധികാരം ഒന്നുംതന്നെ ഇല്ല.ഒരുവന്റെ കർമ്മം അവന്റെ ഗുണത്തെയും പ്രയത്നത്തെയും മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ്.ഇവിടെ നാം വളരെ വ്യക്തമായി മനസിലാക്കേണ്ട ഒരു കാര്യമുണ്ട് എല്ലാവര്ക്കും എല്ലാ കർമ്മങ്ങളും ചെയ്യാൻ സാധിക്കില്ല.
ഓരോ കർമ്മത്തിനും അധികാരിയുണ്ട്. കാരണം വ്യക്തികളുടെ അഭിരുചിയും,കഴിവും വ്യത്യസ്‍തമാകുന്നു.കേവലം എന്തെങ്കിലും ആയിത്തീരാനുള്ള ആഗ്രഹം മാത്രം പോരാ ,അതിനുള്ള അഭിരുചിയും, കഴിവും സർവ്വോപരി പ്രയത്‌നവും ഉണ്ടാകണം.ഇവയാകുന്നു ഒരുവന്റെ വർണ്ണത്തെ നിശ്ചയിക്കുന്നത് അല്ലാതെ അവന്റെ ജന്മമോ കുലമഹിമയോ ഒന്നും അല്ല.
അപ്രകാരം തന്നെ കർമ്മങ്ങൾ എല്ലാം തന്നെ ശ്രേഷ്ഠമാകുന്നു.ഏതെങ്കിലും കർമ്മം ഉത്‌കൃഷ്ടമാണെന്നും ,മറ്റേതെങ്കിലും കർമ്മം നികൃഷ്ട്ടമാണെന്നുമുള്ള വീക്ഷണം വേദത്തിനില്ല.
എല്ലാ കർമ്മങ്ങളും ശ്രേഷ്ഠമാണു എന്നതാകുന്നു ഭാരതീയ വീക്ഷണം.കർമ്മങ്ങളെല്ലാം പരസ്പരപൂരകമായി വർത്തിക്കുന്നതാണ്. രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്ക് നാല് വർണ്ണങ്ങളുടെയും പരസ്പ്പര സഹകരണത്തോടു കൂടിയ പ്രവർത്തനം അനിവാര്യമാണ്.
വേദം പറയുന്നത് നോക്കൂ...;
രുചം നോ ധേഹി ബ്രാഹ്മണേഷു രുചം രാജസു നസ്കൃധി I
രുചം വിശ്യേഷു ശൂദ്രേഷു മയി ധേഹി രുചാ രുചം II
( യജുർവേദം 18 - 48 )
അല്ലയോ പ്രകാശസ്വരൂപനായ ഈശ്വരാ, ഞങ്ങളുടെ ബ്രാഹ്മണന്മാരെയും,
ക്ഷത്രിയന്മാരെയും ,വൈശ്യന്മാരെയും, ശൂദ്രന്മാരെയും
തേജസ്വികളാക്കിയാലും..
ഇതിൽപ്പരം എന്ത് തെളിവുകളാണ് വേണ്ടത്..!! നാല് വർണ്ണികരും രാഷ്ട്രത്തിന്റെ ,സമാജത്തിന്റെ അവിഭാജ്യ ഘടകമാകുന്നു...ഉച്ഛനീചത്വത്തിന്റെ ഒരു കണിക പോലും വേദത്തിൽ കാണുക അസാധ്യമാണ്..
അപ്പോൾ മുൻപ് പറഞ്ഞ ശ്ലോകത്തെ നമുക്ക് പൂർണ്ണമാക്കാം...
ചാതുർവർണ്ണ്യം മയാസൃഷ്ടം ഗുണകർമ്മ വിഭാഗശഃ
നാല് വർണ്ണങ്ങളും ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
വ്യക്തിയുടെയും സമാജത്തിന്റെയും നിലനിൽപിനുമായി നിലകൊള്ളുന്ന ഈ ചാതുർ വർണ്ണ്യ വ്യവസ്ഥയെ ഭഗവാൻ സൃഷ്ട്ടിച്ചു എന്ന് പറയുമ്പോൾ നാം എന്താണ് മനസിലാക്കേണ്ടത് ? ഈ ലോകത്തിൽ ഏതൊരു നിയമക്രമമുണ്ടോ അഥവാ നിയാമക ശക്തിയുണ്ടോ അതിനാൽ ചാതുർവർണ്ണ്യം എന്ന വ്യവസ്ഥ നിയമിതമായിരിക്കുന്നു എന്ന് മനസിലാക്കണം...
ഈ വ്യവസ്ഥയ്ക്കനുസൃതമായി ഒരുവൻ തന്റെ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കുന്ന കർമ്മത്തെ സ്വധർമ്മം എന്ന് പറയുന്നു.സ്വധർമ്മം ആചരിക്കുക എന്നത് നമ്മുടെയെല്ലാം കർത്തവ്യമാകുന്നു..സ്വധർമ്മനുഷ്ട്ടാനം കൊണ്ട് എന്ത് പ്രയോജനം? ഭഗവാൻ പറയുന്നു ;
സ്വേ സ്വേ കർമ്മണ്യഭിരത: സംസിദ്ധിം ലഭതേ നര: (ഗീത 18 -45 )
സ്വകർമ്മങ്ങളിൽ അഭിരതനാകുന്ന മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു.
സ്വകർമ്മനുഷ്ഠാനം ഈശ്വരാർപ്പണമായി ചെയ്യുന്ന പക്ഷം അത് ഈശ്വരോപാസനയായി ഭവിക്കുന്നു,അഥവാ സ്വന്തം കർമ്മാചരണം തന്നെയാകുന്നു ഏറ്റവും ശ്രേഷ്ഠമായ ഈശ്വരോപാസന.
ധർമ്മം ,അർഥം ,കാമം ,മോക്ഷം -ഇവ നാലും ഒരുവൻ നേടിയെടുക്കുന്നത് കർമ്മാചരണത്തിലൂടെ തന്നെ. )
ഇതാകുന്നു ചുരുക്കത്തിൽ വേദ പ്രതിപാദിതമായ ചാതുർവർണ്ണ്യവ്യവസ്ഥയുടെ സൈദ്ധാന്തിക വശം.
ഇത് ഭാരതത്തിൽ എത്രത്തോളം പ്രാവർത്തികമാക്കിയിരുന്നു എന്ന് പരിശോധിക്കാം ?
ഒരുവന്റെ ജന്മത്തിനു അനുസരിച്ചല്ല മറിച്ച് ഗുണത്തിനും കർമ്മത്തിനും അനുസരിച്ചാണ് വർണ്ണം നിശ്ചയിക്കുന്നത്.
എങ്കിൽ ഈ വർണ്ണത്തെ നിശ്ചയിക്കുന്നത് ആര് ? അല്ലെങ്കിൽ എങ്ങനെ ?
പൗരാണിക ഭാരതത്തിലെ വിദ്യാഭ്യാസം ഗുരുകുല വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.ഏഴാമത്തെ വയസ്സിൽ മാതാപിതാക്കൾ സന്താനത്തെ ഗുരുകുലത്തിലേക്കു പറഞ്ഞയക്കുന്നു (ഉപനയനം).
പിന്നീടുള്ള 12 വർഷക്കാലം ( ഏറ്റവും ചുരുങ്ങിയത്) ശിഷ്യൻ ഗുരുവിനും സഹപാഠികൾക്കുമൊപ്പം ഗുരുകുലത്തിൽ കഴിച്ചുകൂട്ടുന്നു.
ഈ കാലയളവിനെ ബ്രഹ്മചര്യം എന്ന് പറയുന്നു. ശിഷ്യനെ സദാ സമയവും നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്ത്, നിരന്തര മൂല്യനിർണ്ണയവും നടത്തുന്ന ഗുരുനാഥൻ അവന്റെ കഴിവും അഭിരുചിയും അനുസരിച്ചു അവനു യോജ്യമായ വിദ്യാഭ്യാസം അവനു നൽക്കുന്നു.
വിദ്യാഭ്യാസം പൂർത്തിയാക്കി ഗുരുകുലം ഉപേക്ഷിച് ഗൃഹത്തിലേക്ക് മടങ്ങുമ്പോൾ ഗുരുനാഥൻ അവന് അവന്റെ വർണ്ണത്തെ നല്കുന്നു.
ഈ ചടങ്ങിനെ സമാവർത്തനം എന്ന് പറയുന്നു.
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ GRADUATION DAY.
ഗുരുനാഥൻ നൽകുന്ന ബിരുദമാകുന്നു ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ, ശൂദ്രൻ എന്നിവ. ഗുരുനാഥനാൽ നൽകപ്പെട്ട വർണ്ണത്തെയാണ് അയാൾ പിന്നീട് തന്റെ ജീവിതത്തിൽ അനുവർത്തിക്കുന്നത്.
ഒരുവൻ ഏതെങ്കിലും വർണ്ണം സ്വീകരിച്ചു എന്നത് കൊണ്ട് ജീവിതകാലം മുഴുവൻ അതേ വർണ്ണത്തിൽ തന്നെ തുടരണം എന്നും നിർബന്ധമില്ല.മറ്റൊരു വർണ്ണത്തിനു വിധിച്ച കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള യോഗ്യത ഒരുവന് കൈവരുന്ന പക്ഷം അയാൾക്ക് ആ വർണ്ണത്തെ സ്വീകരിക്കാനും അധികാരമുണ്ട്. ഇവയ്‌ക്കൊന്നും തന്നെ കുലവുമായി ഒരു ബന്ധവും ഇല്ല.ഒട്ടനവധി ഉദാഹരണങ്ങൾ ഇതിനു ശാസ്ത്രങ്ങളിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ സാധിക്കും.
ഛാന്ദോഗ്യ ഉപനിഷത്തിൽ ,സ്വന്തം അച്ഛൻ ആരെന്നു പോലും അറിയാത്ത സത്യജാമബാലൻ എന്ന ബാലകൻ ജാബാല മഹർഷിയായി തീർന്നത് കാണാം..
ക്ഷത്രിയരായ മാതാപിതാക്കൾക്ക് ജനിച്ച വിശ്വാമിത്രനും ,
ചണ്ഡാള കുലത്തിൽ ജനിച്ച മതംഗനും ബ്രാഹ്മണന്മാരായി മാറിയത് നമുക്ക് കാണാം.
ചണ്ഡ കർമ്മങ്ങൾ അഥവാ ധാർമ്മികമല്ലാത്ത കർമ്മങ്ങളെ ചെയ്യുന്നവൻ ആരോ അവൻ ചണ്ഡാളൻ , ആയതിനാൽ തന്നെ അയാൾ വർണ്ണ ബാഹ്യനാകുന്നു.
ഇതും ജന്മസിദ്ധമല്ല എന്ന് മനസിലാക്കുക.അധാർമ്മികമായ പ്രവർത്തികൾ ആര് ചെയ്താലും അയാൾ ചണ്ഡാളൻ ആയിത്തീരുന്നു.)
മഹാഭാരതം പറയുന്നു;
കഥം പ്രാപ്തം മഹാരാജ ക്ഷത്രിയേണ മഹാത്മനാ
വിശ്വാമിത്രേണ ധർമാത്മൻ ബ്രാഹ്മണത്വം നരശർഷഭ II
(മഹാഭാരതം അനുശാസനപർവ്വം 3 -1 -2 )
ക്ഷത്രിയകുലജാതനെങ്കിലും മഹാത്മാവായ വിശ്വാമിത്രൻ എങ്ങനെ
ബ്രാഹ്മണ്യം നേടി ?
സ്ഥാനേ മതംഗോ ബ്രാഹ്മണ്യം ആലഭദ് ഭരതർഷഭ
ചണ്ഡാലയോനൗ ജാതോ ഹി കഥം ബ്രാഹ്മണ്യമാപ്തവാൻ II
( മഹാഭാരതം അനുശാസനപർവ്വം 3 19 )
ചണ്ഡാലയോനിയിൽ പിറന്ന മതംഗൻ എങ്ങനെ ബ്രാഹ്മണ്യം നേടി ?
ഒട്ടനവധി ഉദാഹരണങ്ങൾ ഇതിഹാസങ്ങളിൽ ചൂണ്ടിക്കാണിക്കാൻ സാധിക്കും.
സർവ്വ വർണ്ണികരാലും പൂജിക്കപ്പെടുന്ന ശ്രീരാമനും ശ്രീകൃഷ്ണനും ബ്രാഹ്മണരായിരുന്നില്ല.രാമൻ ക്ഷത്രിയകുലജാതനായിരുന്നെങ്കിൽ കൃഷ്ണൻ യാദവ കുലജാതനായിരുന്നു.ബ്രാഹ്മണ കുലജാതനായ ദ്രോണൻ ക്ഷത്രിയനായിത്തീർന്നു.
അന്വേഷിക്കുന്നവർക്ക് ഇനിയും നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ജാതിയുടെ ഉച്ഛനീചത്വങ്ങളൊന്നും പൗരാണിക ഭാരതത്തിൽ ഉണ്ടായിട്ടില്ലാ എന്നതിന് ഇവ മതിയായ തെളിവുകൾ തന്നെ.
# ഇനി ചാതുർവർണ്ണ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട് സ്ഥിരം ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം....
ചോദ്യം 1. വേദപഠനം ശൂദ്രന് നിഷിദ്ധമാണോ ?
ഉത്തരം : ഒരിക്കലും അല്ല. എന്തുകൊണ്ടെന്നാൽ ബ്രാഹ്മണനും, ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ഒരു പോലെ വേദാധികാരം ഉണ്ട് എന്ന് വേദം തന്നെ പറയുന്നത് കൊണ്ട്...
യജുർവേദം പറയുന്നത് കാണുക ;
യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യ
ബ്രഹ്മ രാജന്യാഭ്യാം ശൂദ്രായ
ചാര്യയായ ച സ്വായ ചാരണായ (യജുർവേദം 26 - 2 )
ഈ മംഗളകരമായ വേദവാണിയെ ബ്രാഹ്മണനും ,ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ,ഒപ്പം ചരിക്കുന്ന സർവർക്കും ഉപദേശിച്ചാലും.
ഇതിൽപ്പരം ഇനിയെന്തെങ്കിലും തെളിവ് വേണോ..?
വേദം സർവ്വ പ്രപഞ്ചത്തിനും അവകാശപ്പെട്ടതാണ്.കേവലം ബ്രാഹ്മണന് മാത്രം അവകാശപ്പെട്ടതല്ല...
ചോദ്യം 2 : പൗരാണിക ഭാരതത്തിലെ സാമൂഹിക വ്യവസ്ഥയിൽ ശൂദ്രൻ
പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നോ ?
ഉത്തരം : ഇല്ലാ എന്ന് തന്നെയാണ്. മഹാഭാരതത്തിൽ ശാന്തിപർവ്വത്തിൽ , രാജാവിന്റെ രാജഭരണം എങ്ങനെ ഉള്ളതായിരിക്കണം എന്ന് വിശദമായി പറയുന്നു. രാജാവിന് 8 മന്ത്രിമാർ ഉണ്ടാകണം. രാജാവിനെ ഉപദേശിക്കാൻ 2 അമാത്യ സഭ ( ഉപദേശക സമിതി) ഉണ്ടായിരിക്കണം.
ഈ ഉപദേശക സമിതിയിൽ ഓരോന്നിലും 21 വൈശ്യന്മാർ , 18 ക്ഷത്രിയന്മാർ , 4 ബ്രാഹ്മണന്മാർ , 3 ശൂദ്രന്മാർ എന്നിവർ അവശ്യം ഉണ്ടാകണം എന്ന് പറയുന്നു.
( ശാന്തിപർവം 85 -7 - 6 - 11 ).
യുധിഷ്ടരന്റെ സഭയിലും ഇപ്രകാരമായിരുന്നു അമാത്യസഭയുടെ ഘടന. പാർശ്വവത്ക്കരിക്കപ്പെട്ട , വിദ്യാരഹിതനായ ശൂദ്രൻ എങ്ങനെ രാജാവിനെ ഉപദേശിക്കും ? തൊട്ടു കൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ശൂദ്രന് ഉണ്ടായിരുന്നെങ്കിൽ അവൻ രാജ്യസഭ സ്വപ്നം കാണുകയെങ്കിലും സാധ്യമാണോ ? ചിന്തിക്കുക...
ചോദ്യം 3 : ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ആണോ ശൂദ്രൻ ജനിച്ചത് ?
ഉത്തരം : അല്ല എന്ന് തന്നെ.
എന്ത് കൊണ്ട് ? ഈശ്വരന് പാദങ്ങൾ ഇല്ലാ എന്നത് കൊണ്ട് തന്നെ.
ഈശ്വരനെ അകായം എന്ന് വേദം വിശേഷിപ്പിക്കുന്നു.
അകായം എന്നാൽ ശരീരരഹിതമായതു.
ശരീരരഹിതമായ ഈശ്വരന്റെ പാദങ്ങളിൽ നിന്നു ശൂദ്രൻ എങ്ങനെ ജനിക്കാൻ ? അപ്പോൾ പുരുഷ സൂക്തത്തിൽ ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ശൂദ്രൻ ജനിച്ചു എന്ന് പറയുന്നതോ ?
പുരിയിൽ ശയിക്കുന്നവൻ ആരോ അവൻ പുരുഷൻ.
സർവ്വതിലും വ്യാപിച്ചു ഈശ്വരൻ നിലകൊള്ളുന്നു.ആയതിനാൽ പ്രപഞ്ചം എന്ന പുരിയിൽ ശയിക്കുന്ന ഈശ്വരനെ പുരുഷൻ എന്ന് വിളിച്ചു. ഈ പ്രപഞ്ചത്തെ ഈശ്വരന്റെ ശരീരമായി കൽപ്പിച്ച്, ബ്രാഹ്മണനെ അവന്റെ മുഖമായും, ക്ഷത്രിയനെ അവന്റെ ബാഹുക്കളായും , വൈശ്യനെ അവന്റെ തുടകളായും , ശൂദ്രനെ അവന്റെ പാദങ്ങളായും കൽപിച്ചിരിക്കുന്നു.
നാല് വർണ്ണങ്ങളുടെയും പാരസ്പ്പര്യത്തെയാണ് ഇവിടെ എടുത്തു കാണിക്കുന്നത്.ഒരു ശരീരാങ്ഗം നഷ്ടപ്പെട്ടാൽ നാം എങ്ങനെ അപൂർണ്ണനാവുന്നുവോ അപ്രകാരം ഏതെങ്കിലും ഒരു വർണത്തിന്റെ അഭാവത്തിൽ സമൂഹവും അപൂർണ്ണമാകുന്നു.
ചില ദോഷൈകദൃക്കുകൾ ഇപ്രകാരം പറഞ്ഞു കേട്ടിട്ടുണ്ട് ; ശൂദ്രൻ പാദത്തിൽ നിന്ന് ജനിച്ചതിനാൽ നികൃഷ്ടനാണ്. അത്തരക്കാർക്കു തങ്ങളുടെ പാദങ്ങൾ നികൃഷ്ട്ടമായി തോന്നുന്നുണ്ടാവും അതുകൊണ്ടാകും ഇപ്രകാരം പറയുന്നത് എന്നേ മനസ്സിലാക്കാൻ സാധിക്കൂ.
ഒരു കാര്യം ഓർക്കുക നാം ഗുരുവിന്റെയും മാതാവിന്റെയും പിതാവിന്റെയും പാദങ്ങളെ തൊട്ടു വന്ദിക്കുന്നവരാണ് ; ഈശ്വരന്റെ പാദാരവിന്ദങ്ങളെ നമസ്ക്കരിക്കുന്നവരാണ്.നാം അനുഗ്രഹത്തിനായി ആരുടേയും തലയിലേക്ക് ചാടി വീഴാറില്ല.ആ നമുക്ക് ഈശ്വരന്റെ പാദങ്ങൾ നിന്ദ്യമാണോ എന്ന് സ്വയം വിലയിരുത്തുക.
ചോദ്യം 4 : മനുസ്‌മൃതിയിൽ ശൂദ്ര വിരുദ്ധമായ പരാമർശങ്ങൾ ഉണ്ടോ ?
ഉത്തരം : അതെ, ഉണ്ട് എന്ന് തന്നെ ആണ് മറുപടി. മനുവിനാൽ രചിക്കപ്പെട്ട സ്‌മൃതി ഒരു നിയമ സംഹിതയാണ്. ഇത് സർവ്വകാലത്തിനും സർവ്വദേശത്തിനും വേണ്ടി എഴുതി വച്ച ഒരു ഗ്രൻഥമല്ല.
സ്‌മൃതി ദേശകാലങ്ങൾക്കനുസരിച്ചു മാറ്റം വരുത്തേണ്ടവയാകുന്നു.ആയതിനാൽ തന്നെ മനുസ്‌മൃതിയിലെ പല ആശയങ്ങളും ഈ കാലഘട്ടത്തിനു യോജിച്ചതല്ല.
എന്നാൽ ഒന്ന് മനസ്സിലാക്കുക മനുസ്‌മൃതിയിലെ ശൂദ്ര ,സ്ത്രീ വിരുദ്ധ ശ്ലോകങ്ങൾ ഒന്നും മനു എഴുതിയതല്ല.മനു മഹാനായ ഒരു ഋഷിയാണ് ,അദ്ദേഹത്തിന്റെ നാവിൽ നിന്ന് വേദവിരുദ്ധമായ ഒരു ഉപദേശവും വരില്ല.
മനുസ്‌മൃതിയിലെ ശൂദ്ര ,സ്ത്രീ വിരുദ്ധ ശ്ലോകങ്ങൾ എല്ലാം തന്നെ പിൽക്കാല പ്രക്ഷിപ്തങ്ങൾ ആണ്. ശ്രദ്ധയോടെ മനുസ്‌മൃതിയിലൂടെ കടന്നു പോകുന്നവർക്ക് അതിലെ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കും.
പ്രഥമ പ്രമാണം വേദമാണ്.മനു തന്നെ പറയുന്നു ;
വേദോഖിലോ ധർമ്മ മൂലം ( മനുസ്‌മൃതി 2 - 6 )
വേദമാകുന്നു അഖില ധർമ്മത്തിന്റെയും അടിസ്ഥാനം.
ആയതിനാൽ വേദവിരുദ്ധമായതെല്ലാം അസ്വീകാര്യമാണ്.
സ്‌മൃതിയിലെ നന്മയെ മാത്രം സ്വീകരിച്ചു അല്ലാത്തതിനെ ഉപേക്ഷിക്കുക.
യുക്തിയുക്തമുപാദേയം വചനം ബാലകാദപി
അന്യത് തൃണമിവ ത്യാജ്യം അപ്‍യുക്തം പത്മജനാന
യുക്തിയുക്തമായ കാര്യങ്ങൾ ബാലകനിൽ നിന്നും സ്വീകരിക്കണം ,യുക്തിരഹിതമായതു ബ്രഹ്‌മാവ് പറഞ്ഞാലും പുല്ലു പോലെ ഉപേക്ഷിക്കണം.
ചോദ്യം 5 : ഗുണകർമ്മത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന ശാസ്ത്രീയമായ വർണ്ണ വ്യവസ്ഥ അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത് എങ്ങനെ ? എപ്പോൾ ?
ഉത്തരം : അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത്.
വേദ പഠനം ലോപിച്ചത് കൊണ്ടും വേദത്തിന്റെ അന്തസത്ത കൈമോശം വന്നത് കൊണ്ടും തന്നെ..
സത്യയുഗ സമൂഹവും ത്രേതായുഗ സമൂഹവും വേദപ്രതിപാദിതമായ വർണ്ണ വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.
ജാതീയതയുടെ ഒരു സൂചനയും വേദത്തിലോ രാമായണത്തിലോ നമുക്ക് കാണാൻ സാധിക്കില്ല.
ജാതീയതയുടെ ഭ്രൂണാവസ്ഥ കാണുന്നത് മഹാഭാരതത്തിൽ ആണ്.സൂത പുത്രനായി ജനിച്ചു എന്ന കാരണത്താൽ പാണ്ഡവരുടെ പരിഹാസത്തിനു വിധേയനാകുന്ന കർണ്ണനെ മഹാഭാരതത്തിൽ കാണുന്നു.
എങ്കിൽപ്പോലും പിൽക്കാലത്തു ഭാരതത്തിൽ നിലവിൽ വന്ന സങ്കുചിതമായ ജാതി വ്യവസ്ഥ അപ്പോഴും നിലവിൽ ഉണ്ടായിരുന്നില്ല.ആയിരുന്നെങ്കിൽ സൂതപുത്രനായ കര്ണ്ണന് അംഗ രാജ്യത്തിന്റെ രാജാവാകാൻ സാധിക്കുമായിരുന്നില്ല.
എന്നാൽ ഓർക്കുക രാമായണത്തിൽ ദശരഥന്റെ മന്ത്രിയായിരുന്ന സുമന്ത്രരെ , രാജകാര്യങ്ങളിൽ വ്യാപാരിക്കുമ്പോൾ സുമന്ത്രാ എന്നും തേരാളിയായി കർമ്മം ചെയ്യുമ്പോൾ സൂതാ എന്നും ദശരഥനും ശ്രീരാമനും അഭിസംബോധന ചെയ്യുന്നതായിക്കാണാം സൂതൻ എന്നത് രാമായണ കാലഘട്ടത്തിൽ ഒരു സമുദായമോ കുലമോ ആയിരുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു
പില്ക്കാല ഭാരതത്തിൽ ശൂദ്ര കുലജാതനായ ചന്ദ്രഗുപ്ത മൗര്യൻ , ചാണക്യൻ എന്ന ബ്രാഹ്മണന്റെ സഹായത്തോടെ മൗര്യ സാമ്രാജ്യം പടുത്തുയർത്തി എന്ന് ചരിത്രം.
അപ്പോൾ ഈ കാലഘട്ടത്തിലും ജന്മാധിഷ്ഠിതമായ ജാതീ വ്യവസ്ഥ നിലവിൽ വന്നിട്ടില്ല എന്ന് തന്നെ മനസിലാക്കണം.
കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും , ഇവിടെ ചേകവന്മാരെ അന്നും ഇന്നും ക്ഷത്രിയരായി തന്നെയാണ് ഗണിക്കുന്നത്. ചേകവന്മാർ ഈഴവ,തീയ്യ സമുദായത്തിലെ പോരാളികൾ ആയിരുന്നു.
വടക്കൻ പാട്ടിലെ വീര നായിക ഉണ്ണിയാർച്ചയും, ആരോമൽ ചേകവരും , ചന്തുവും ഇവർ തന്നെ. കടത്തനാട്ടിൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെ ചേകവന്മാർ രാജാക്കന്മാർക്ക് വേണ്ടി പോരാടിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.
എന്നാൽ പിൽക്കാല അവസ്ഥ കേരളത്തിൽ എന്തായിരുന്നു എന്ന് ചിന്തിക്കുക.
നാല് വർണ്ണികർ , വർണ്ണബാഹ്യനായ ചണ്ഡാലൻ , ഈ അഞ്ചു പേരെ കുറിച്ച് മാത്രമേ വേദം പറയുന്നുള്ളു.എന്നാൽ ഇന്ന് ഭാരതത്തിൽ എത്ര സമുദായങ്ങൾ ഉണ്ട് ?ആർക്കെങ്കിലും എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കുമോ?
ഇവയിൽ അധികവും മുസ്ലിം / കൊളോണിയൽ ഭരണകാലഘട്ടങ്ങളിൽ രൂപപ്പെട്ടുവന്നവയാണ്.
ഇന്ന് സമുദായമായി അംഗീകരിക്കുന്നവയിൽ പലതും മുന്‍ കാലങ്ങളിൽ അങ്ങനെയല്ലായിരുന്നു എന്ന് കാണാൻ സാധിക്കും.ഇതിനു ഏറ്റവും നല്ല ഉദാഹരണം രജപുത്രന്മാർ തന്നെ.
ആധുനിക ചരിത്ര ഗവേഷകന്മാർ അഭിപ്രായപ്പെടുന്നത്, ഇന്ന് കാണുന്ന ജാതി വ്യവസ്ഥ ( തൊട്ടു കൂടായ്‌മയും തീണ്ടിക്കൂടായ്മയും ഉള്ള ) രൂഢമൂലമാവുന്നതു പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ആണ് എന്നാകുന്നു.
CAMBRIDGE സർവ്വകലാശാല പ്രസിദ്ധീകരിച്ച THE NEW CAMBRIDGE HISTORY OF INDIA സീരീസിൽ , ചരിത്രകാരി SUSAN BAYLY രചിച്ച
CASTE ,SOCIETY AND POLITICS IN INDIA എന്ന പുസ്തകത്തിൽ ഈ വിഷയം വ്യക്തമായി പ്രതിപാദിക്കുന്നു.ജാതീയത ഭാരത സമൂഹത്തിന്റെ സഹജമായ ഒരു സ്വഭാവം അല്ലായിരുന്നുവെന്നും , 17 ആം നൂറ്റാണ്ടിന്റെ അന്ത്യ കാലഘട്ടങ്ങളിൽ ആണ് ഇവ വ്യവസ്ഥാപിതമാകുന്നത് എന്നും ഗവേഷക അഭിപ്രായപ്പെടുന്നു.
ഏതൊരു ആചരണത്തിന്റെ പിന്നിലും ഒരറിവുണ്ട്.അറിഞ്ഞു ചെയ്യുമ്പോൾ ആണ് ആചാരമാകുന്നത് , അല്ലാത്തപക്ഷം അത് അനാചാരമോ ദുരാചാരമോ ആയി മാറിത്തീരും. ജാതീയതയും ഇപ്രകാരം നമ്മെ ബാധിച്ച ഒരു ദുരാചാരം തന്നെ.
ഇതിനെ ഉന്മൂലനം ചെയ്യാനുള്ള ഏക പോംവഴി ശരിയായ അറിവ് സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതാകുന്നു.
ശ്രീ നാരായണ ഗുരുദേവനും , ചട്ടമ്പി സ്വാമികളും , ആര്യ സമാജ സ്ഥാപകൻ മഹർഷി ദയാനന്ദ സരസ്വതിയും , ശ്രീ രാജാ രാം മോഹൻ റോയിയും ചെയ്തത് ഇത് തന്നെ. ഇവരാരും സ്വധർമ്മത്തെ നിഷേധിച്ചവരല്ല.
ഹിന്ദു ധർമ്മത്തിൽ അടിയുറച്ചു നിന്ന് കൊണ്ട് തന്നെ ഇവർ ധർമ്മോദ്ധാരണം ചെയ്തു, അനാചാരങ്ങളോട് പടവെട്ടി...
ജാതീയതയെ ഉന്മൂലനം ചെയ്യാൻ സ്വീകരിക്കേണ്ട പന്ഥാവ് ഇതാകുന്നു
രാഗാദി രോഗാൻ സതതാൻ അനുഷ്ക്താൻ
അശേഷകായ പ്രസൃതാൻ അശേഷാൻ
ഔത്സുക്യ മോഹ അരതിദാൻ ജഘാന
യോ അപൂർവ വൈദ്യായ നമോ അസ്തു തസ്മൈ
ഇഷ്ട ദേവതാ സ്മരണ ചെയ്യുന്നതു എതൊരു കര്യത്തിന്റെയും വിജയത്തിനാവശ്യമാണല്ലോ, അതുകൊണ്ടു തന്നെ ഇവിടെ വൈദ്യരിൽ വൈദ്യനായതു ആരോ അവനെ നമസ്കരിക്കുന്നു .
രാഗാദികളായ രോഗങ്ങളെ ജയിച്ച ആ അപൂർവ്വ വൈദ്യനു എന്റെ നമസ്കാരം
രാഗാദികൾ മാനസികങ്ങളായ രോഗങ്ങളാണു അവയാകട്ടെ ജനനം മുതൽ മരണം വരെ മനുഷ്യന്റെ സന്തത സഹചാരിയാണു. അവയേ ജയിക്കുക സാധാരണ വൈദ്യനു സാധ്യമല്ലാ അതുകൊണ്ടു അവയെ ജയിച്ച വൈദ്യനെ നമിക്കുന്നു
രഗദികൾ- ക്രോധ , കാമ , മദ, മാത്സര്യാദികൾ
അതാഥ ആയുഷ് കാമീയം
അധ്യായം വ്യാഖ്യാസ്യാമ:
ഇതിഹ സ്മാഹു: അത്രേയാദയോ മഹർഷയ:
അത്രേയാദിഭഗവാനാൽ പറയപ്പെട്ട അയുഷ്കാമീയം എന്ന അദ്ധ്യാത്തെ കുറിച്ചു ഇവിടെ പറയാം
ആയു കാമയമനേന ധർമ്മ അർത്ഥ സുഖ സാധനം
ആയുർവേദോപദേശേഷു വിധേയ പരമാദര
1
പുരുഷാർത്ഥങ്ങളായ ധർമ്മം അർത്ഥം കാമം എന്നിവയെ ആഗ്രഹിക്കുന്നവൻ ആയുസിനെ സംരക്ഷിക്കേണ്ടതു പുരുഷാർത്ഥ സാധനത്തിനു അത്യാവശ്യമാണു
അങ്ങനെ പുരുഷാർത്ഥങ്ങൾ പൂർത്തീകരിക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ ആയുസ്സിനേയും ആരോഗ്യത്തേയും രക്ഷിക്കുവാൻ എല്ലവിധ ആദരവോടും കൂടി ആയുർവേദത്തിൽ പറയപ്പെട്ടിട്ടുള്ള തത്വങ്ങളെ ആചരിച്ചു പോരേണ്ടതാകുന്നു
ബ്രഹ്മാ സ്മൃത്വാ ആയുഷോ വേദം പ്രജാപതിം അജിഗ്രഹൽ
സോ അശ്വിനൗ തൗ സഹസ്രാക്ഷം സോ അത്രി പുത്രാദികാൻ മുനീൻ
തേ അഗ്നിവേശാദികാം തേ: തു പൃഥക് തന്ത്രാണി തേനിര
2
ബ്രഹ്മാവിനാൽ ഓർത്തെടുക്കപ്പെട്ട ആയുസ്സിന്റെ വേദം പ്രജാപതിക്കും പ്രജാപതിയിൽ നിന്നും അശ്വിനി കുമാരന്മാർക്കും അവരിൽ നിന്നും ഇന്ദ്രനും (സഹസ്രാക്ഷൻ) ഇന്ദ്രനിൽ നിന്നും ആത്രേയാദി മുനിമാർക്കും അവരിൽ നിന്നും
അഗിനിവേശനും മറ്റു മുനിമാരിലേക്കും പകർന്നു നല്കി അതിൽ നിന്നും അഗിവേശാദികൾ സ്വന്തമായി വെവ്വേറെ തന്ത്രങ്ങൾ രചിച്ചു
തേഭ്യോ അതി വിപ്രകീർണേഭ്യ:
പ്രായ: സാര തരോച്ചയ:
ക്രിയതേ അഷ്ടാംഗഹൃദയം ന
അതി സംക്ഷേപ വിസ്തരം
കായ ബാല ഗ്രഹ ഊർദ്ധ്വാംഗ
ശല്യ ദംഷ്ട്രാ ജരാ വൃഷാൻ
അഷ്ടവംഗാനി തസ്യ ആഹു
ചികിത്സാ യേഷു സംശ്രിതാ
3
അതിൽ അങ്ങുമിങ്ങുമായി ചിതറികിടക്കുന്ന സാരംശങ്ങൾ എല്ലാം എടുത്തു അധികം നീട്ടാതെയും അധികം കുറുക്കാതെയും കായ , ബാല , ഗ്രഹ , ഊർദ്ധ്വാംഗം , ശല്യ , ദംഷ്ട്രാ, ജരാ, വൃഷാൻ എന്നീ എട്ടംഗങ്ങളൊടു കൂടിയ അഷ്ടാംഗഹൃദയം എന്ന ഈ ഗ്രന്ഥം രചിക്കുകയുണ്ടായി
വായു: പിത്ത കഫ: ച ഇതി
ത്രയോ ദോഷ സമാസത:
വികൃത അവികൃതാ ദേഹം
ഘ്നന്തി തേ വർത്തയന്തി ച
തേ വ്യാപിനോ അപി ഹൃത് നാഭ്യോ:
അധോ മദ്ധ്യ ഊർദ്ധ്വ സംശ്രയാ:
4
വായു:(വാതം), പിത്തം, കഫം എന്നിങ്ങനെ മൂന്നു ദോഷങ്ങൾ, ഈ ദോഷങ്ങളുടെ വികൃതി(സമാവസ്ഥയിൽ നിന്നും ഉള്ള വ്യതിചലനം)രോഗങ്ങൾ ഉണ്ടാകുന്നതിനും അവികൃതി (സമാവസ്ഥ)ശരീരത്തിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്കും കാരണമാകുന്നു
ഈ മുന്നു ദോഷങ്ങൾ ഹൃദയം , നാഭി, മദ്ധ്യ ശരീരത്തിലും ഊർദ്ധ്വ ഭാഗത്തുമായി വ്യാപിച്ചിരിക്കുന്നു. ഇവിടെ മൂന്നു ദോഷങ്ങളും അവയുടെ പൊതുവായൊരു സ്ഥാനവും പറഞ്ഞിരിക്കുന്നു (അദ്ധ്യായം 12 ദോഷഭേദിയ അധ്യായത്തിൽ ഈ ദോഷങ്ങളെക്കുറിച്ചും അവയുടെ ഓരോന്നിന്റെയും അഞ്ചു വിധഭേദങ്ങളും കർമ്മങ്ങളും വിശദമായി പറഞ്ഞിട്ടുണ്ടു)
ഇവിടെ ത്രിദോഷങ്ങൾക്കു അവയുടെ ഒരു ക്രമം പറഞ്ഞിരിക്കുന്നു ഒന്നു നോക്കിയാൽ സംഹിതയിൽ പലയിടത്തും ഈ ക്രമത്തിനെ പിന്തുടർന്നു പല കാര്യങ്ങളും പറംഞ്ഞിട്ടുള്ളതായി കാണാം
വാതം പിത്തം കഫം എന്നിങ്ങനെയുള്ള മൂന്നു ദോഷങ്ങളിൽ വാതവും പിത്തവും അവയുടെ സാമാന്യമായ ഗുണഗണങ്ങളാൽ ഗോചരമകുന്നു എന്നാൽ കഫത്തിനെ ഗുണഗണങ്ങാളാലും ശ്ലേഷ്മരൂപത്തിലും കാണുവാൻ
വയോ: അഹോരാത്രി ഭുക്താനാം
തേ അന്ത മദ്ധ്യാദിഗ ക്രമാൽ
തൈ: ഭവേത് വിഷമ തീക്ഷ്ണോ
മന്ദ ച അഗ്നി സമൈ: സമൈ:
കോഷ്ട: ക്രൂരോ മൃദു: മദ്ധ്യോ
മദ്ധ്യ: സ്യാത് തസ്മൈ: അപി
ശുക്ലാർത്തവ തൈ: ജന്മാദൗ
വിഷേണ ഏവ വിഷക്രിമേ:
തൈ: ച തിസ്ര: പ്രകൃതയോ
ഹീന മദ്ധ്യോത്തമാ പൃഥക്
സമധാതു സമസ്താസു
ശ്രേഷ്ഠാ നിന്ദ്യാ ദ്വിദോഷജാ:
5
വയസ്സ് ദിവസം( ദിനവും രാത്രിയും)ആഹാരം കഴിച്ചതിനു ശേഷം എന്നിവയുടെ അവസാനത്തിൽ, മധ്യത്തിൽ, ആദ്യം എന്നീ ക്രമത്തിൽ വാതം പിത്തം കഫം എന്നിവ പ്രധാനമായും ഉണ്ടാവും
അതായതു വയസ്സിന്റെ ആദ്യം ബാല്യാവസ്ഥയിൽ കഫത്തിനു പ്രാധാന്യവും മധ്യാവസ്ഥയിൽ യൗവനത്തിൽ പിത്തത്തിനും വാർധക്യാവസ്ഥയിൽ വാതത്തിനും ആയിരിക്കും പ്രാധാന്യം
അഗ്നി - ശരീരത്തിൽ പതിമൂന്നു വിധ അഗ്നികളാണു ഉള്ളതു അവ
പഞ്ച ഭൗതിക അഗ്നികൾ - 5 എണ്ണം
സപ്തധാത്വാഗ്നികൾ -7എണ്ണം
ജഠരാഗ്നി -1
ഈ പതിമൂന്നും വാത പിത്ത കഫങ്ങളുടെ ഏറ്റകുറച്ചിലുകൾക്കനുസരിച്ചു മൂന്നായി തിരിയുന്നു.
വാതം- വിഷമഗ്നിയ്ക്കും
പിത്തം - തീക്ഷ്ണാഗ്നിയ്ക്കും
കഫം - മന്ദാഗ്നിയ്ക്കും കാരണമാകുന്നു.
അതുപോലെ തന്നെ കോഷ്ടം- കോഷ്ടം എന്നതു വയറ്റിലെ ആന്തരികാവയവങ്ങളെയാണു ഇവിടെ കണക്കാക്കിയിരിക്കുന്നതു ഈ കോഷ്ടം അവയുടെ സ്വഭാവം അനുസരിച്ചു മൂന്നായി തരം തിരിക്കാം
ക്രുര മൃദു മദ്ധ്യമം എന്നിങ്ങനെ മുൻപു അഗ്നിയെ മൂന്നയി തിരിചതുപോലെ ഇവിടെ ആന്തരികാവയവങ്ങളേയും തിരിച്ചിരിക്കുന്നു
ശുക്ളം ആർത്തവം ഇവയുടെ സംയോഗത്താൽ ഉണ്ടാകുന്ന ഗർഭത്തിൽ പുംബീജത്തിലും സ്ത്രീ ബീജത്തിലും ഉണ്ടായിരുന്ന ദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വിഷത്തിൽ നിന്നും വിഷക്രിമികൾ ഉണ്ടാകുന്നതു പോലെ മതാപിതാക്കളുടെ ബീജസ്വഭാവത്തിൽ നിന്നും എകദോഷപൃക്രുതിയായും , ദ്വിദോഷ പ്രകൃതിയായും, സമപ്രകൃതിയായും സന്താനങ്ങൾ ഉണ്ടാകും
ഇവമൂന്നിലും സമദോഷപ്രകൃതി ശ്രേഷ്ടവും, ദ്വിദോഷജ പ്രകൃതി
തത്ര രൂക്ഷോ ലഘുശീത: ഖര:
സൂക്ഷ്മ ചലോ അനില:
പിത്തം സസ്നേഹ തീക്ഷ്ണ
ഉഷ്ണം ലഘു വിസ്രം സരം ദ്രവം
സ്നിഗ്ദ ശീതോ ഗുരു: മന്ദ:
ശ്ലക്ഷ്ണോ മൃത്സ്ന: സ്ഥിര കഫ:
സംസർഗ സന്നിപാത: ച തദ്
ദ്വി ത്രി ക്ഷയ കോപത:
6
വായുവിന്റെ ഗുണഗണങ്ങൾ
രൂക്ഷത ലഘുത ശീതത ഖരത സൂക്ഷ്മത ചലസ്വഭാവം
പിത്തത്തിന്റെ ഗുണഗണങ്ങൾ
സ്നേഹത്വം, തീക്ഷ്ണത, ഉഷ്ണത, ലഘുത, വിസ്രത, സരത, ദ്രവത
കഫത്തിന്റെ ഗുണഗണങ്ങൾ
സ്നിഗ്ദധത , ശീതത, ഗുരുത, മന്ദത, ശ്ലക്ഷ്ണത, മൃത്സ്നത, സ്ഥിരത
രസ അസൃക് മാംസ മേദോ
അസ്ഥി മജ്ജ ശുക്ലാനി ധാതവഃ
സപ്ത ദൂഷ്യാ മലാ മൂത്ര
ശകൃത് സ്വേദാദയഃ മലഃ അപി ച
വൃദ്ധിഃ സമാനൈഃ സർവ്വേഷാം
വിപരീതൈഃ വിപര്യയഃ
7
രസം, അസൃക്(രക്തം), മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്രം എന്നിങ്ങനെ ഏഴു ധാതുക്കളും ഈ എഴു ധാതുക്കളെ തന്നെ ദൂഷ്യങ്ങൾ എന്നും പറയപ്പെടുന്നു മൂന്നു മലങ്ങൾ മലം, മൂത്രം പിന്നെ സ്വേദം (വിയർപ്പ്) എന്നിങ്ങനെ
പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്.
എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ? ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.
മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. അതിനാൽ മൃഗങ്ങളുടെ ഗർഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.
ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.
ബന്ധങ്ങൾ
മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം – ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...!ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കര്മങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു... തന്ടെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉൾക്കണ്ട , സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!!ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്...!!
നിങ്ങൾ ജനിച്ചുവെന്ന് പറയുന്നത് നിങ്ങളുടെ അമ്മയുടെ വയറ്റിൽ സ്പന്ദിച്ചു തുടങ്ങുമ്പോൾ.... അമ്മയിൽ നിന്നും പുറത്തു വരുമ്പോൾ അല്ലെ ....? ശരീരത്തില്നിന്നും ആത്മാവ് വേര്പെടുന്നതിനെ മരണമെന്നും പറയുന്നു....
അങ്ങിനെ എങ്കിൽ ഈ മരണവും ജനനവും ജീവിതവും, ഒന്നിന്റെ ആരംഭമോ അവസാനമോ ആണോ..? അത് ഒരു തുടർച്ച അല്ലെ..? ഈ ശരീരം ആത്മാവിന്റെ ഒരു വസ്ത്രം മാത്രമല്ലെ..? ഈ ശരീരം കേടാകുമ്പോൾ / ആത്മാവിന് അതിലെ കർമം അവസാനിക്കുമ്പോൾ അത് മാറുന്നു അതാണ് സത്യം!! ദുഃഖം ഉള്ള ജീവിതവും സുഖം ഉള്ള ജീവിതവും ഓരോ ജന്മത്തിലും കിട്ടാൻ കാരണം നമ്മുടെ മുൻജന്മത്തിലും ഈ ജന്മത്തിലും ഉള്ള ധർമ്മനിഷ്ട കർമങ്ങളും, ധർമ്മ നിഷേധ കർമങ്ങളുമാണ്... അവിനശിയായ ഒരു ഊർജമാണ് ആത്മാവ് അത് നമ്മുടെ ജീവിത കർമ്മങ്ങളുടെ അത് ധാര്മികമായാലും അധാർമികമായാലും ഉള്ള കർമ്മ ഫലങ്ങളെ കൂടെ കൊണ്ടുപോകുന്നു. അടുത്ത ജന്മത്തിൽ അതിനനുസരിച്ചുള്ള സാഹചര്യത്തില്‍ വന്ന്ജന്മം എടുക്കുന്നു.. അവിടെ നിങ്ങളുടെ പ്രസ്തുത ഗുണ വിശേഷമനുസരിച്ചു നിങ്ങൾ പുതിയ ശരീരമാകുന്ന "യന്ത്ര"ത്തിൽ (ശരീരത്തിൽ) പ്രവൃത്തി തുടരുന്നു..... ഇതാണ് സത്യം!
ചാതുർവർണ്യം
ഹിന്ദുധർമ്മത്തിനു അങ്ങേയറ്റം കളങ്കമേൽപ്പിച്ച ,ഹൈന്ദവസമൂഹത്തിന്റെ ഐക്യത്തിന് ഇന്നും വിഘാതം നിൽക്കുന്ന ,രാഷ്ട്രപുരോഗതിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന അനാചാരമാണ് ജാതിവ്യവസ്ഥ.ഈ അനാചാരത്തിനു വേദപ്രാമാണ്യം ഉണ്ടോ ?
ഹിന്ദു ധർമ്മം ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ? ഈ വിഷയങ്ങൾ യുക്തി യുക്തം പരിശോധിക്കാം.
ജാതി എന്നാൽ എന്താണ്?
പൗരാണിക ഭാരതത്തിലെ നിയമ സംഹിതകളിൽ ഒന്നായ മനുസ്‌മൃതി നാല് ജാതികളെ കുറിച്ച്പറയുന്നു.അണ്ഡജം ,ഉദ്ഭിജ്ജം,സ്വേദജം,യോനിജം (ജരായുജം).
( മനുസ്‌മൃതി 1 - 43 മുതൽ 46 വരെ )
അണ്ഡജം എന്നാൽ മുട്ടയിൽ നിന്ന് ജന്മം എടുക്കുന്ന ജീവികൾ ,
ഉദ്ഭിജ്ജം എന്നാൽ വിത്തിൽ നിന്ന് ജന്മം എടുക്കുന്നവ ,
സ്വേദജം എന്നാൽ ഊഷ്മാവില്‍ നിന്ന് ജന്മം എടുക്കുന്നവ ,
യോനിജം അഥവാ ജരായുജം എന്നാൽ ഗർഭപാത്രത്തിൽ നിന്ന് വരുന്നവ.ഇവ നാലാകുന്നു സ്‌മൃതികള്‍ പ്രകാരം. ജാതി എന്ന വാക്കിനെ GENUS എന്ന അർത്ഥത്തിലോ SPECIES എന്ന അർത്ഥത്തിലോ ആണ് മനസ്സിലാക്കേണ്ടത്. ഇതിൽ പരം ഒരർത്ഥവും മനു ജാതിക്കു കൽപ്പിക്കുന്നില്ല.
നാം എല്ലാം യോനിജം എന്ന ജാതിയിൽ മനുഷ്യൻ എന്ന ഉപജാതിയിൽ പെടുന്നു.ഈ ജാതി തീർച്ചയായും ജന്മസിദ്ധം തന്നെ.
ശ്രീനാരായണ ഗുരുദേവൻ ഈ വസ്തുത മനോഹരമായ ഒരു ശ്ലോകത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
മനുഷ്യാണാം മനുഷ്യത്വം
ജാതിർ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ ! തത്വം വേത്തി കോ പി ന (ജാതി നിർണ്ണയം )
ഗോവിന് ഗോത്വം പോലെ മനുഷ്യന് മനുഷ്യത്വം ആണ് ജാതി, ബ്രാഹ്മണൻ തുടങ്ങിയവ ജാതി അല്ല.കഷ്ടം, ഈ തത്വത്തെ ആരും തന്നെ അറിയുന്നില്ലല്ലോ
അപ്പോൾ ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ ,ശൂദ്രൻ എന്നിവ എന്താണ്?
ഇവ വർണ്ണം ആകുന്നു.ഈ നാല് വർണ്ണങ്ങളെ വേദാദി ശാസ്ത്രങ്ങൾ ചാതുർവർണ്യം എന്ന് വിളിക്കുന്നു. എന്താണ് ചാതുർവർണ്യം ?
ചാതുർവർണ്ണ്യത്തെ ഏറ്റവും സമഗ്രവും സംക്ഷിപ്തവുമായ വാക്കുകളിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ വിവരിക്കുന്നു;
ചാതുർവർണ്ണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശഃ - (ഭഗവത്‌ഗീത 4 -13 )
ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ നാല് വർണ്ണങ്ങളും എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഈ ശ്ലോകത്തെ. ക്രമികമായി ശ്രദ്ധിക്കാം...
വൃഞ് വരണേ എന്ന ധാതുവിൽ നിന്ന് ഉത്ഭവിക്കുന്ന വർണ്ണം എന്ന പദത്തിന് വരിക്കുക എന്നാണ് അർത്ഥം.
വരിക്കുക എന്നാൽ സ്വീകരിക്കുക, ആർജ്ജിക്കുക.അപ്പോൾ വർണ്ണം എന്ന വാക്കിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാവുന്നു ,വർണ്ണം ജന്മസിദ്ധമല്ല മറിച്ഛ് നേടിയെടുക്കേണ്ടത് ആകുന്നു.
വരിക്കുന്നതു വർണ്ണം. എന്തിനെയാണ് വരിക്കുന്നത് ? വരിക്കുന്നതിന്റെ അടിസ്ഥാനം എന്ത് ?
വരിക്കുന്നത് ഒരുവന്റെ കർമ്മത്തെ ആണ് ,
അതിന്റെ അടിസ്ഥാനം അവന്റെ ഗുണവും....
ഭൂമിയിൽ എവിടെയൊക്കെ മനുഷ്യൻ സാമൂഹികമായും, സാമാജികമായും ജീവിക്കുന്നുവോ അവിടെയൊക്കെ മനുഷ്യന്റെ കർമ്മങ്ങളെ (തൊഴിൽ) പ്രായേണ നാലായി വിഭജിച്ചു കാണാം.
1. ജ്ഞാനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന INTELLECTUAL CLASS
( അധ്യാപകർ ,ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ തുടങ്ങിയവർ ).
2. രാജ്യഭരണം,പ്രജാസംരക്ഷണം എന്നീ കർമ്മങ്ങൾ ചെയ്യുന്ന MILITARY / POLITICAL CLASS (സൈനികർ,പോലീസുകാർ,ഭരണകർത്താക്കൾ തുടങ്ങിയവർ ).
3. ധനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന BUSINESS CLASS.
4. സേവനാധിഷ്ഠിത കർമ്മങ്ങൾ ചെയ്യുന്ന LABOUR /SERVICE /WORKING ക്ലാസ്.
ഇത് സാർവത്രികവും,സാർവ്വലൗകികവും ആയിട്ടുള്ള ഒരു കർമ്മ വിഭജനം ആണ്.
സമൂഹത്തിന്റെയ്യും വ്യക്തിയുടെയും നിലനിൽപ്പിനും, വികാസത്തിനും ഇപ്രകാരം ഒരു കർമ്മ വിഭജനം അത്യന്താപേക്ഷിതമാണ്.
സമൂഹത്തിൽ ഓരോ വ്യക്തിയും തന്റെ സ്വഭാവഗുണത്തിനും അഭിരുചിക്കും അനുസരിച്ചു് ,തനിക്കു യോജിച്ച ഒരു കർമ്മത്തെ സ്വീകരിച്ചു് ആ കർമ്മമേഖലയിൽ പ്രവർത്തിക്കുന്നു.
ഒരുവന് തന്റെ സ്വഭാവഗുണത്തിനു യോജിക്കാത്ത കർമ്മത്തെ ചെയ്യാൻ സാധിക്കുകയില്ല.
അഥവാ അപ്രകാരം കർമ്മം ചെയ്യുകയാണെങ്കിൽ ആ കർമ്മം കൊണ്ട് അവനോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടാകുന്നില്ല.
ഇത് തികച്ചും ശാസ്ത്രീയമായ ഒരു വ്യവസ്ഥയാകുന്നു.
# ഇത് തന്നെയാകുന്നു ചാതുർവർണ്ണ്യവ്യവസ്ഥ.
ഭഗവത് ഗീത വീണ്ടും പറയുന്നു ;
ബ്രാഹ്മണ ക്ഷത്രിയ വിശാം ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി സ്വഭാവ പ്രഭവൈർഗുണൈ : (ഗീത 18 -41 )
ബ്രാഹ്മണ, ക്ഷത്രിയ ,വൈശ്യ, ശൂദ്രന്മാരുടെ കർമ്മങ്ങൾ സ്വഭാവ ജന്യമായ ഗുണങ്ങളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു.
ഇവരുടെ കർമ്മങ്ങൾ എന്ത് ? മനുസ്‌മൃതി പറയുന്നു ;
1. അധ്യാപനം അധ്യയനം യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ ബ്രാഹ്മണാനാം അകൽപ്പയത് ( 1 - 88 )
പഠിക്കുക ,പഠിപ്പിക്കുക ,യജ്ഞം ചെയ്യുക,യജ്ഞം ചെയ്യിക്കുക,
തുടങ്ങിയവയാകുന്നു മുഖ്യമായ ബ്രാഹ്മണ കർമ്മങ്ങൾ.
2. പ്രജാനാം രക്ഷണം ദാനമിജ്യാധ്യയനമേവ ച
വിഷയേഷ്വപ്രസക്തിശ്ച ക്ഷത്രിയസ്യ സമാസത : ( 1 -89 )
പ്രജാരക്ഷണം ആകുന്നു ക്ഷത്രിയന്റെ മുഖ്യകർമ്മം.
3. പശൂനാം രക്ഷണം ദാനമിജ്യാധ്യയനമേവ
വണിക്ക്പദം കുസീദം ച വൈശ്യസ്യ കൃഷിമേവ ച (1 - 90 )
കന്നുകാലി സംരക്ഷണം ,വ്യാപാരം ,കൃഷി,ധനവ്യാപാരം
തുടങ്ങിയവയാകുന്നു വൈശ്യകർമങ്ങൾ.
4. ഏകമേവതു ശൂദ്രസ്യ പ്രഭു: കർമ്മ സമാദിശത്.
ഏതേഷാമേവ വർണാനാം ശുശ്രൂഷാമനസൂയയാ. ( 1 - ൯൧ )
പരിചര്യാത്മകമായ കർമ്മങ്ങൾ ആകുന്നു ശൂദ്രന്റേത്.
(പാചകവൃത്തി,രജകവൃത്തി,ക്ഷൗരവൃത്തി,ഭാരവാഹനം തുടങ്ങിയവ )
ഈ കർമ്മങ്ങൾ ഓരോന്നും, ഓരോ വ്യക്തിയുടെയും സ്വഭാവ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കേണ്ടത് ആകുന്നു.അല്ലാതെ ഇവയൊന്നും ജന്മസിദ്ധമല്ല.
ജന്മം കൊണ്ട് ഒരാളും ബ്രാഹ്മണൻ ആകില്ല.ജന്മം കൊണ്ട് ഒരാളും ശൂദ്രനും ആകുന്നില്ല.
ബ്രാഹ്മണന്റെ മകൻ ബ്രാഹ്മണൻ ആകണമെന്ന് ഒരു നിർബന്ധവും ഇല്ല.അപ്രകാരം തന്നെ ശൂദ്രന്റെ മകൻ ശൂദ്രനാകണമെന്നും ഒരു നിർബന്ധവും ഇല്ല.ബ്രാഹ്മണന് ശൂദ്ര ഗുണമുള്ള സന്താനം ജനിക്കാം,അപ്രകാരം തന്നെ ശൂദ്രന് ബ്രാഹ്മണ ഗുണമുള്ള സന്താനവും ജനിക്കാം.
ജന്മം കൊണ്ട് ആർക്കും വിശേഷാധികാരം ഒന്നുംതന്നെ ഇല്ല.ഒരുവന്റെ കർമ്മം അവന്റെ ഗുണത്തെയും പ്രയത്നത്തെയും മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ്.ഇവിടെ നാം വളരെ വ്യക്തമായി മനസിലാക്കേണ്ട ഒരു കാര്യമുണ്ട് എല്ലാവര്ക്കും എല്ലാ കർമ്മങ്ങളും ചെയ്യാൻ സാധിക്കില്ല.
ഓരോ കർമ്മത്തിനും അധികാരിയുണ്ട്. കാരണം വ്യക്തികളുടെ അഭിരുചിയും,കഴിവും വ്യത്യസ്‍തമാകുന്നു.കേവലം എന്തെങ്കിലും ആയിത്തീരാനുള്ള ആഗ്രഹം മാത്രം പോരാ ,അതിനുള്ള അഭിരുചിയും, കഴിവും സർവ്വോപരി പ്രയത്‌നവും ഉണ്ടാകണം.ഇവയാകുന്നു ഒരുവന്റെ വർണ്ണത്തെ നിശ്ചയിക്കുന്നത് അല്ലാതെ അവന്റെ ജന്മമോ കുലമഹിമയോ ഒന്നും അല്ല.
അപ്രകാരം തന്നെ കർമ്മങ്ങൾ എല്ലാം തന്നെ ശ്രേഷ്ഠമാകുന്നു.ഏതെങ്കിലും കർമ്മം ഉത്‌കൃഷ്ടമാണെന്നും ,മറ്റേതെങ്കിലും കർമ്മം നികൃഷ്ട്ടമാണെന്നുമുള്ള വീക്ഷണം വേദത്തിനില്ല.
എല്ലാ കർമ്മങ്ങളും ശ്രേഷ്ഠമാണു എന്നതാകുന്നു ഭാരതീയ വീക്ഷണം.കർമ്മങ്ങളെല്ലാം പരസ്പരപൂരകമായി വർത്തിക്കുന്നതാണ്. രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്ക് നാല് വർണ്ണങ്ങളുടെയും പരസ്പ്പര സഹകരണത്തോടു കൂടിയ പ്രവർത്തനം അനിവാര്യമാണ്.
വേദം പറയുന്നത് നോക്കൂ...;
രുചം നോ ധേഹി ബ്രാഹ്മണേഷു രുചം രാജസു നസ്കൃധി I
രുചം വിശ്യേഷു ശൂദ്രേഷു മയി ധേഹി രുചാ രുചം II
( യജുർവേദം 18 - 48 )
അല്ലയോ പ്രകാശസ്വരൂപനായ ഈശ്വരാ, ഞങ്ങളുടെ ബ്രാഹ്മണന്മാരെയും,
ക്ഷത്രിയന്മാരെയും ,വൈശ്യന്മാരെയും, ശൂദ്രന്മാരെയും
തേജസ്വികളാക്കിയാലും..
ഇതിൽപ്പരം എന്ത് തെളിവുകളാണ് വേണ്ടത്..!! നാല് വർണ്ണികരും രാഷ്ട്രത്തിന്റെ ,സമാജത്തിന്റെ അവിഭാജ്യ ഘടകമാകുന്നു...ഉച്ഛനീചത്വത്തിന്റെ ഒരു കണിക പോലും വേദത്തിൽ കാണുക അസാധ്യമാണ്..
അപ്പോൾ മുൻപ് പറഞ്ഞ ശ്ലോകത്തെ നമുക്ക് പൂർണ്ണമാക്കാം...
ചാതുർവർണ്ണ്യം മയാസൃഷ്ടം ഗുണകർമ്മ വിഭാഗശഃ
നാല് വർണ്ണങ്ങളും ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
വ്യക്തിയുടെയും സമാജത്തിന്റെയും നിലനിൽപിനുമായി നിലകൊള്ളുന്ന ഈ ചാതുർ വർണ്ണ്യ വ്യവസ്ഥയെ ഭഗവാൻ സൃഷ്ട്ടിച്ചു എന്ന് പറയുമ്പോൾ നാം എന്താണ് മനസിലാക്കേണ്ടത് ? ഈ ലോകത്തിൽ ഏതൊരു നിയമക്രമമുണ്ടോ അഥവാ നിയാമക ശക്തിയുണ്ടോ അതിനാൽ ചാതുർവർണ്ണ്യം എന്ന വ്യവസ്ഥ നിയമിതമായിരിക്കുന്നു എന്ന് മനസിലാക്കണം...
ഈ വ്യവസ്ഥയ്ക്കനുസൃതമായി ഒരുവൻ തന്റെ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കുന്ന കർമ്മത്തെ സ്വധർമ്മം എന്ന് പറയുന്നു.സ്വധർമ്മം ആചരിക്കുക എന്നത് നമ്മുടെയെല്ലാം കർത്തവ്യമാകുന്നു..സ്വധർമ്മനുഷ്ട്ടാനം കൊണ്ട് എന്ത് പ്രയോജനം? ഭഗവാൻ പറയുന്നു ;
സ്വേ സ്വേ കർമ്മണ്യഭിരത: സംസിദ്ധിം ലഭതേ നര: (ഗീത 18 -45 )
സ്വകർമ്മങ്ങളിൽ അഭിരതനാകുന്ന മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു.
സ്വകർമ്മനുഷ്ഠാനം ഈശ്വരാർപ്പണമായി ചെയ്യുന്ന പക്ഷം അത് ഈശ്വരോപാസനയായി ഭവിക്കുന്നു,അഥവാ സ്വന്തം കർമ്മാചരണം തന്നെയാകുന്നു ഏറ്റവും ശ്രേഷ്ഠമായ ഈശ്വരോപാസന.
ധർമ്മം ,അർഥം ,കാമം ,മോക്ഷം -ഇവ നാലും ഒരുവൻ നേടിയെടുക്കുന്നത് കർമ്മാചരണത്തിലൂടെ തന്നെ. )
ഇതാകുന്നു ചുരുക്കത്തിൽ വേദ പ്രതിപാദിതമായ ചാതുർവർണ്ണ്യവ്യവസ്ഥയുടെ സൈദ്ധാന്തിക വശം.
ഇത് ഭാരതത്തിൽ എത്രത്തോളം പ്രാവർത്തികമാക്കിയിരുന്നു എന്ന് പരിശോധിക്കാം ?
ഒരുവന്റെ ജന്മത്തിനു അനുസരിച്ചല്ല മറിച്ച് ഗുണത്തിനും കർമ്മത്തിനും അനുസരിച്ചാണ് വർണ്ണം നിശ്ചയിക്കുന്നത്.
എങ്കിൽ ഈ വർണ്ണത്തെ നിശ്ചയിക്കുന്നത് ആര് ? അല്ലെങ്കിൽ എങ്ങനെ ?
പൗരാണിക ഭാരതത്തിലെ വിദ്യാഭ്യാസം ഗുരുകുല വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.ഏഴാമത്തെ വയസ്സിൽ മാതാപിതാക്കൾ സന്താനത്തെ ഗുരുകുലത്തിലേക്കു പറഞ്ഞയക്കുന്നു (ഉപനയനം).
പിന്നീടുള്ള 12 വർഷക്കാലം ( ഏറ്റവും ചുരുങ്ങിയത്) ശിഷ്യൻ ഗുരുവിനും സഹപാഠികൾക്കുമൊപ്പം ഗുരുകുലത്തിൽ കഴിച്ചുകൂട്ടുന്നു.
ഈ കാലയളവിനെ ബ്രഹ്മചര്യം എന്ന് പറയുന്നു. ശിഷ്യനെ സദാ സമയവും നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്ത്, നിരന്തര മൂല്യനിർണ്ണയവും നടത്തുന്ന ഗുരുനാഥൻ അവന്റെ കഴിവും അഭിരുചിയും അനുസരിച്ചു അവനു യോജ്യമായ വിദ്യാഭ്യാസം അവനു നൽക്കുന്നു.
വിദ്യാഭ്യാസം പൂർത്തിയാക്കി ഗുരുകുലം ഉപേക്ഷിച് ഗൃഹത്തിലേക്ക് മടങ്ങുമ്പോൾ ഗുരുനാഥൻ അവന് അവന്റെ വർണ്ണത്തെ നല്കുന്നു.
ഈ ചടങ്ങിനെ സമാവർത്തനം എന്ന് പറയുന്നു.
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ GRADUATION DAY.
ഗുരുനാഥൻ നൽകുന്ന ബിരുദമാകുന്നു ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ, ശൂദ്രൻ എന്നിവ. ഗുരുനാഥനാൽ നൽകപ്പെട്ട വർണ്ണത്തെയാണ് അയാൾ പിന്നീട് തന്റെ ജീവിതത്തിൽ അനുവർത്തിക്കുന്നത്.
ഒരുവൻ ഏതെങ്കിലും വർണ്ണം സ്വീകരിച്ചു എന്നത് കൊണ്ട് ജീവിതകാലം മുഴുവൻ അതേ വർണ്ണത്തിൽ തന്നെ തുടരണം എന്നും നിർബന്ധമില്ല.മറ്റൊരു വർണ്ണത്തിനു വിധിച്ച കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള യോഗ്യത ഒരുവന് കൈവരുന്ന പക്ഷം അയാൾക്ക് ആ വർണ്ണത്തെ സ്വീകരിക്കാനും അധികാരമുണ്ട്. ഇവയ്‌ക്കൊന്നും തന്നെ കുലവുമായി ഒരു ബന്ധവും ഇല്ല.ഒട്ടനവധി ഉദാഹരണങ്ങൾ ഇതിനു ശാസ്ത്രങ്ങളിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ സാധിക്കും.
ഛാന്ദോഗ്യ ഉപനിഷത്തിൽ ,സ്വന്തം അച്ഛൻ ആരെന്നു പോലും അറിയാത്ത സത്യജാമബാലൻ എന്ന ബാലകൻ ജാബാല മഹർഷിയായി തീർന്നത് കാണാം..
ക്ഷത്രിയരായ മാതാപിതാക്കൾക്ക് ജനിച്ച വിശ്വാമിത്രനും ,
ചണ്ഡാള കുലത്തിൽ ജനിച്ച മതംഗനും ബ്രാഹ്മണന്മാരായി മാറിയത് നമുക്ക് കാണാം.
ചണ്ഡ കർമ്മങ്ങൾ അഥവാ ധാർമ്മികമല്ലാത്ത കർമ്മങ്ങളെ ചെയ്യുന്നവൻ ആരോ അവൻ ചണ്ഡാളൻ , ആയതിനാൽ തന്നെ അയാൾ വർണ്ണ ബാഹ്യനാകുന്നു.
ഇതും ജന്മസിദ്ധമല്ല എന്ന് മനസിലാക്കുക.അധാർമ്മികമായ പ്രവർത്തികൾ ആര് ചെയ്താലും അയാൾ ചണ്ഡാളൻ ആയിത്തീരുന്നു.)
മഹാഭാരതം പറയുന്നു;
കഥം പ്രാപ്തം മഹാരാജ ക്ഷത്രിയേണ മഹാത്മനാ
വിശ്വാമിത്രേണ ധർമാത്മൻ ബ്രാഹ്മണത്വം നരശർഷഭ II
(മഹാഭാരതം അനുശാസനപർവ്വം 3 -1 -2 )
ക്ഷത്രിയകുലജാതനെങ്കിലും മഹാത്മാവായ വിശ്വാമിത്രൻ എങ്ങനെ
ബ്രാഹ്മണ്യം നേടി ?
സ്ഥാനേ മതംഗോ ബ്രാഹ്മണ്യം ആലഭദ് ഭരതർഷഭ
ചണ്ഡാലയോനൗ ജാതോ ഹി കഥം ബ്രാഹ്മണ്യമാപ്തവാൻ II
( മഹാഭാരതം അനുശാസനപർവ്വം 3 19 )
ചണ്ഡാലയോനിയിൽ പിറന്ന മതംഗൻ എങ്ങനെ ബ്രാഹ്മണ്യം നേടി ?
ഒട്ടനവധി ഉദാഹരണങ്ങൾ ഇതിഹാസങ്ങളിൽ ചൂണ്ടിക്കാണിക്കാൻ സാധിക്കും.
സർവ്വ വർണ്ണികരാലും പൂജിക്കപ്പെടുന്ന ശ്രീരാമനും ശ്രീകൃഷ്ണനും ബ്രാഹ്മണരായിരുന്നില്ല.രാമൻ ക്ഷത്രിയകുലജാതനായിരുന്നെങ്കിൽ കൃഷ്ണൻ യാദവ കുലജാതനായിരുന്നു.ബ്രാഹ്മണ കുലജാതനായ ദ്രോണൻ ക്ഷത്രിയനായിത്തീർന്നു.
അന്വേഷിക്കുന്നവർക്ക് ഇനിയും നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ജാതിയുടെ ഉച്ഛനീചത്വങ്ങളൊന്നും പൗരാണിക ഭാരതത്തിൽ ഉണ്ടായിട്ടില്ലാ എന്നതിന് ഇവ മതിയായ തെളിവുകൾ തന്നെ.
# ഇനി ചാതുർവർണ്ണ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട് സ്ഥിരം ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം....
ചോദ്യം 1. വേദപഠനം ശൂദ്രന് നിഷിദ്ധമാണോ ?
ഉത്തരം : ഒരിക്കലും അല്ല. എന്തുകൊണ്ടെന്നാൽ ബ്രാഹ്മണനും, ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ഒരു പോലെ വേദാധികാരം ഉണ്ട് എന്ന് വേദം തന്നെ പറയുന്നത് കൊണ്ട്...
യജുർവേദം പറയുന്നത് കാണുക ;
യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യ
ബ്രഹ്മ രാജന്യാഭ്യാം ശൂദ്രായ
ചാര്യയായ ച സ്വായ ചാരണായ (യജുർവേദം 26 - 2 )
ഈ മംഗളകരമായ വേദവാണിയെ ബ്രാഹ്മണനും ,ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ,ഒപ്പം ചരിക്കുന്ന സർവർക്കും ഉപദേശിച്ചാലും.
ഇതിൽപ്പരം ഇനിയെന്തെങ്കിലും തെളിവ് വേണോ..?
വേദം സർവ്വ പ്രപഞ്ചത്തിനും അവകാശപ്പെട്ടതാണ്.കേവലം ബ്രാഹ്മണന് മാത്രം അവകാശപ്പെട്ടതല്ല...
ചോദ്യം 2 : പൗരാണിക ഭാരതത്തിലെ സാമൂഹിക വ്യവസ്ഥയിൽ ശൂദ്രൻ
പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നോ ?
ഉത്തരം : ഇല്ലാ എന്ന് തന്നെയാണ്. മഹാഭാരതത്തിൽ ശാന്തിപർവ്വത്തിൽ , രാജാവിന്റെ രാജഭരണം എങ്ങനെ ഉള്ളതായിരിക്കണം എന്ന് വിശദമായി പറയുന്നു. രാജാവിന് 8 മന്ത്രിമാർ ഉണ്ടാകണം. രാജാവിനെ ഉപദേശിക്കാൻ 2 അമാത്യ സഭ ( ഉപദേശക സമിതി) ഉണ്ടായിരിക്കണം.
ഈ ഉപദേശക സമിതിയിൽ ഓരോന്നിലും 21 വൈശ്യന്മാർ , 18 ക്ഷത്രിയന്മാർ , 4 ബ്രാഹ്മണന്മാർ , 3 ശൂദ്രന്മാർ എന്നിവർ അവശ്യം ഉണ്ടാകണം എന്ന് പറയുന്നു.
( ശാന്തിപർവം 85 -7 - 6 - 11 ).
യുധിഷ്ടരന്റെ സഭയിലും ഇപ്രകാരമായിരുന്നു അമാത്യസഭയുടെ ഘടന. പാർശ്വവത്ക്കരിക്കപ്പെട്ട , വിദ്യാരഹിതനായ ശൂദ്രൻ എങ്ങനെ രാജാവിനെ ഉപദേശിക്കും ? തൊട്ടു കൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ശൂദ്രന് ഉണ്ടായിരുന്നെങ്കിൽ അവൻ രാജ്യസഭ സ്വപ്നം കാണുകയെങ്കിലും സാധ്യമാണോ ? ചിന്തിക്കുക...
ചോദ്യം 3 : ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ആണോ ശൂദ്രൻ ജനിച്ചത് ?
ഉത്തരം : അല്ല എന്ന് തന്നെ.
എന്ത് കൊണ്ട് ? ഈശ്വരന് പാദങ്ങൾ ഇല്ലാ എന്നത് കൊണ്ട് തന്നെ.
ഈശ്വരനെ അകായം എന്ന് വേദം വിശേഷിപ്പിക്കുന്നു.
അകായം എന്നാൽ ശരീരരഹിതമായതു.
ശരീരരഹിതമായ ഈശ്വരന്റെ പാദങ്ങളിൽ നിന്നു ശൂദ്രൻ എങ്ങനെ ജനിക്കാൻ ? അപ്പോൾ പുരുഷ സൂക്തത്തിൽ ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ശൂദ്രൻ ജനിച്ചു എന്ന് പറയുന്നതോ ?
പുരിയിൽ ശയിക്കുന്നവൻ ആരോ അവൻ പുരുഷൻ.
സർവ്വതിലും വ്യാപിച്ചു ഈശ്വരൻ നിലകൊള്ളുന്നു.ആയതിനാൽ പ്രപഞ്ചം എന്ന പുരിയിൽ ശയിക്കുന്ന ഈശ്വരനെ പുരുഷൻ എന്ന് വിളിച്ചു. ഈ പ്രപഞ്ചത്തെ ഈശ്വരന്റെ ശരീരമായി കൽപ്പിച്ച്, ബ്രാഹ്മണനെ അവന്റെ മുഖമായും, ക്ഷത്രിയനെ അവന്റെ ബാഹുക്കളായും , വൈശ്യനെ അവന്റെ തുടകളായും , ശൂദ്രനെ അവന്റെ പാദങ്ങളായും കൽപിച്ചിരിക്കുന്നു.
നാല് വർണ്ണങ്ങളുടെയും പാരസ്പ്പര്യത്തെയാണ് ഇവിടെ എടുത്തു കാണിക്കുന്നത്.ഒരു ശരീരാങ്ഗം നഷ്ടപ്പെട്ടാൽ നാം എങ്ങനെ അപൂർണ്ണനാവുന്നുവോ അപ്രകാരം ഏതെങ്കിലും ഒരു വർണത്തിന്റെ അഭാവത്തിൽ സമൂഹവും അപൂർണ്ണമാകുന്നു.
ചില ദോഷൈകദൃക്കുകൾ ഇപ്രകാരം പറഞ്ഞു കേട്ടിട്ടുണ്ട് ; ശൂദ്രൻ പാദത്തിൽ നിന്ന് ജനിച്ചതിനാൽ നികൃഷ്ടനാണ്. അത്തരക്കാർക്കു തങ്ങളുടെ പാദങ്ങൾ നികൃഷ്ട്ടമായി തോന്നുന്നുണ്ടാവും അതുകൊണ്ടാകും ഇപ്രകാരം പറയുന്നത് എന്നേ മനസ്സിലാക്കാൻ സാധിക്കൂ.
ഒരു കാര്യം ഓർക്കുക നാം ഗുരുവിന്റെയും മാതാവിന്റെയും പിതാവിന്റെയും പാദങ്ങളെ തൊട്ടു വന്ദിക്കുന്നവരാണ് ; ഈശ്വരന്റെ പാദാരവിന്ദങ്ങളെ നമസ്ക്കരിക്കുന്നവരാണ്.നാം അനുഗ്രഹത്തിനായി ആരുടേയും തലയിലേക്ക് ചാടി വീഴാറില്ല.ആ നമുക്ക് ഈശ്വരന്റെ പാദങ്ങൾ നിന്ദ്യമാണോ എന്ന് സ്വയം വിലയിരുത്തുക.
ചോദ്യം 4 : മനുസ്‌മൃതിയിൽ ശൂദ്ര വിരുദ്ധമായ പരാമർശങ്ങൾ ഉണ്ടോ ?
ഉത്തരം : അതെ, ഉണ്ട് എന്ന് തന്നെ ആണ് മറുപടി. മനുവിനാൽ രചിക്കപ്പെട്ട സ്‌മൃതി ഒരു നിയമ സംഹിതയാണ്. ഇത് സർവ്വകാലത്തിനും സർവ്വദേശത്തിനും വേണ്ടി എഴുതി വച്ച ഒരു ഗ്രൻഥമല്ല.
സ്‌മൃതി ദേശകാലങ്ങൾക്കനുസരിച്ചു മാറ്റം വരുത്തേണ്ടവയാകുന്നു.ആയതിനാൽ തന്നെ മനുസ്‌മൃതിയിലെ പല ആശയങ്ങളും ഈ കാലഘട്ടത്തിനു യോജിച്ചതല്ല.
എന്നാൽ ഒന്ന് മനസ്സിലാക്കുക മനുസ്‌മൃതിയിലെ ശൂദ്ര ,സ്ത്രീ വിരുദ്ധ ശ്ലോകങ്ങൾ ഒന്നും മനു എഴുതിയതല്ല.മനു മഹാനായ ഒരു ഋഷിയാണ് ,അദ്ദേഹത്തിന്റെ നാവിൽ നിന്ന് വേദവിരുദ്ധമായ ഒരു ഉപദേശവും വരില്ല.
മനുസ്‌മൃതിയിലെ ശൂദ്ര ,സ്ത്രീ വിരുദ്ധ ശ്ലോകങ്ങൾ എല്ലാം തന്നെ പിൽക്കാല പ്രക്ഷിപ്തങ്ങൾ ആണ്. ശ്രദ്ധയോടെ മനുസ്‌മൃതിയിലൂടെ കടന്നു പോകുന്നവർക്ക് അതിലെ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കും.
പ്രഥമ പ്രമാണം വേദമാണ്.മനു തന്നെ പറയുന്നു ;
വേദോഖിലോ ധർമ്മ മൂലം ( മനുസ്‌മൃതി 2 - 6 )
വേദമാകുന്നു അഖില ധർമ്മത്തിന്റെയും അടിസ്ഥാനം.
ആയതിനാൽ വേദവിരുദ്ധമായതെല്ലാം അസ്വീകാര്യമാണ്.
സ്‌മൃതിയിലെ നന്മയെ മാത്രം സ്വീകരിച്ചു അല്ലാത്തതിനെ ഉപേക്ഷിക്കുക.
യുക്തിയുക്തമുപാദേയം വചനം ബാലകാദപി
അന്യത് തൃണമിവ ത്യാജ്യം അപ്‍യുക്തം പത്മജനാന
യുക്തിയുക്തമായ കാര്യങ്ങൾ ബാലകനിൽ നിന്നും സ്വീകരിക്കണം ,യുക്തിരഹിതമായതു ബ്രഹ്‌മാവ് പറഞ്ഞാലും പുല്ലു പോലെ ഉപേക്ഷിക്കണം.
ചോദ്യം 5 : ഗുണകർമ്മത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന ശാസ്ത്രീയമായ വർണ്ണ വ്യവസ്ഥ അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത് എങ്ങനെ ? എപ്പോൾ ?
ഉത്തരം : അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത്.
വേദ പഠനം ലോപിച്ചത് കൊണ്ടും വേദത്തിന്റെ അന്തസത്ത കൈമോശം വന്നത് കൊണ്ടും തന്നെ..
സത്യയുഗ സമൂഹവും ത്രേതായുഗ സമൂഹവും വേദപ്രതിപാദിതമായ വർണ്ണ വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.
ജാതീയതയുടെ ഒരു സൂചനയും വേദത്തിലോ രാമായണത്തിലോ നമുക്ക് കാണാൻ സാധിക്കില്ല.
ജാതീയതയുടെ ഭ്രൂണാവസ്ഥ കാണുന്നത് മഹാഭാരതത്തിൽ ആണ്.സൂത പുത്രനായി ജനിച്ചു എന്ന കാരണത്താൽ പാണ്ഡവരുടെ പരിഹാസത്തിനു വിധേയനാകുന്ന കർണ്ണനെ മഹാഭാരതത്തിൽ കാണുന്നു.
എങ്കിൽപ്പോലും പിൽക്കാലത്തു ഭാരതത്തിൽ നിലവിൽ വന്ന സങ്കുചിതമായ ജാതി വ്യവസ്ഥ അപ്പോഴും നിലവിൽ ഉണ്ടായിരുന്നില്ല.ആയിരുന്നെങ്കിൽ സൂതപുത്രനായ കര്ണ്ണന് അംഗ രാജ്യത്തിന്റെ രാജാവാകാൻ സാധിക്കുമായിരുന്നില്ല.
എന്നാൽ ഓർക്കുക രാമായണത്തിൽ ദശരഥന്റെ മന്ത്രിയായിരുന്ന സുമന്ത്രരെ , രാജകാര്യങ്ങളിൽ വ്യാപാരിക്കുമ്പോൾ സുമന്ത്രാ എന്നും തേരാളിയായി കർമ്മം ചെയ്യുമ്പോൾ സൂതാ എന്നും ദശരഥനും ശ്രീരാമനും അഭിസംബോധന ചെയ്യുന്നതായിക്കാണാം സൂതൻ എന്നത് രാമായണ കാലഘട്ടത്തിൽ ഒരു സമുദായമോ കുലമോ ആയിരുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു
പില്ക്കാല ഭാരതത്തിൽ ശൂദ്ര കുലജാതനായ ചന്ദ്രഗുപ്ത മൗര്യൻ , ചാണക്യൻ എന്ന ബ്രാഹ്മണന്റെ സഹായത്തോടെ മൗര്യ സാമ്രാജ്യം പടുത്തുയർത്തി എന്ന് ചരിത്രം.
അപ്പോൾ ഈ കാലഘട്ടത്തിലും ജന്മാധിഷ്ഠിതമായ ജാതീ വ്യവസ്ഥ നിലവിൽ വന്നിട്ടില്ല എന്ന് തന്നെ മനസിലാക്കണം.
കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും , ഇവിടെ ചേകവന്മാരെ അന്നും ഇന്നും ക്ഷത്രിയരായി തന്നെയാണ് ഗണിക്കുന്നത്. ചേകവന്മാർ ഈഴവ,തീയ്യ സമുദായത്തിലെ പോരാളികൾ ആയിരുന്നു.
വടക്കൻ പാട്ടിലെ വീര നായിക ഉണ്ണിയാർച്ചയും, ആരോമൽ ചേകവരും , ചന്തുവും ഇവർ തന്നെ. കടത്തനാട്ടിൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെ ചേകവന്മാർ രാജാക്കന്മാർക്ക് വേണ്ടി പോരാടിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.
എന്നാൽ പിൽക്കാല അവസ്ഥ കേരളത്തിൽ എന്തായിരുന്നു എന്ന് ചിന്തിക്കുക.
നാല് വർണ്ണികർ , വർണ്ണബാഹ്യനായ ചണ്ഡാലൻ , ഈ അഞ്ചു പേരെ കുറിച്ച് മാത്രമേ വേദം പറയുന്നുള്ളു.എന്നാൽ ഇന്ന് ഭാരതത്തിൽ എത്ര സമുദായങ്ങൾ ഉണ്ട് ?ആർക്കെങ്കിലും എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കുമോ?
ഇവയിൽ അധികവും മുസ്ലിം / കൊളോണിയൽ ഭരണകാലഘട്ടങ്ങളിൽ രൂപപ്പെട്ടുവന്നവയാണ്.
ഇന്ന് സമുദായമായി അംഗീകരിക്കുന്നവയിൽ പലതും മുന്‍ കാലങ്ങളിൽ അങ്ങനെയല്ലായിരുന്നു എന്ന് കാണാൻ സാധിക്കും.ഇതിനു ഏറ്റവും നല്ല ഉദാഹരണം രജപുത്രന്മാർ തന്നെ.
ആധുനിക ചരിത്ര ഗവേഷകന്മാർ അഭിപ്രായപ്പെടുന്നത്, ഇന്ന് കാണുന്ന ജാതി വ്യവസ്ഥ ( തൊട്ടു കൂടായ്‌മയും തീണ്ടിക്കൂടായ്മയും ഉള്ള ) രൂഢമൂലമാവുന്നതു പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ആണ് എന്നാകുന്നു.
CAMBRIDGE സർവ്വകലാശാല പ്രസിദ്ധീകരിച്ച THE NEW CAMBRIDGE HISTORY OF INDIA സീരീസിൽ , ചരിത്രകാരി SUSAN BAYLY രചിച്ച
CASTE ,SOCIETY AND POLITICS IN INDIA എന്ന പുസ്തകത്തിൽ ഈ വിഷയം വ്യക്തമായി പ്രതിപാദിക്കുന്നു.ജാതീയത ഭാരത സമൂഹത്തിന്റെ സഹജമായ ഒരു സ്വഭാവം അല്ലായിരുന്നുവെന്നും , 17 ആം നൂറ്റാണ്ടിന്റെ അന്ത്യ കാലഘട്ടങ്ങളിൽ ആണ് ഇവ വ്യവസ്ഥാപിതമാകുന്നത് എന്നും ഗവേഷക അഭിപ്രായപ്പെടുന്നു.
ഏതൊരു ആചരണത്തിന്റെ പിന്നിലും ഒരറിവുണ്ട്.അറിഞ്ഞു ചെയ്യുമ്പോൾ ആണ് ആചാരമാകുന്നത് , അല്ലാത്തപക്ഷം അത് അനാചാരമോ ദുരാചാരമോ ആയി മാറിത്തീരും. ജാതീയതയും ഇപ്രകാരം നമ്മെ ബാധിച്ച ഒരു ദുരാചാരം തന്നെ.
ഇതിനെ ഉന്മൂലനം ചെയ്യാനുള്ള ഏക പോംവഴി ശരിയായ അറിവ് സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതാകുന്നു.
ശ്രീ നാരായണ ഗുരുദേവനും , ചട്ടമ്പി സ്വാമികളും , ആര്യ സമാജ സ്ഥാപകൻ മഹർഷി ദയാനന്ദ സരസ്വതിയും , ശ്രീ രാജാ രാം മോഹൻ റോയിയും ചെയ്തത് ഇത് തന്നെ. ഇവരാരും സ്വധർമ്മത്തെ നിഷേധിച്ചവരല്ല.
ഹിന്ദു ധർമ്മത്തിൽ അടിയുറച്ചു നിന്ന് കൊണ്ട് തന്നെ ഇവർ ധർമ്മോദ്ധാരണം ചെയ്തു, അനാചാരങ്ങളോട് പടവെട്ടി...
ജാതീയതയെ ഉന്മൂലനം ചെയ്യാൻ സ്വീകരിക്കേണ്ട പന്ഥാവ് ഇതാകുന്നു
അഷ്ടാംഗഹൃദയം അദ്ധ്യായം 1
ആയുഷ്കാമീയംരാഗാദി രോഗാൻ സതതാൻ അനുഷ്ക്താൻ
അശേഷകായ പ്രസൃതാൻ അശേഷാൻ
ഔത്സുക്യ മോഹ അരതിദാൻ ജഘാന
യോ അപൂർവ വൈദ്യായ നമോ അസ്തു തസ്മൈ
ഇഷ്ട ദേവതാ സ്മരണ ചെയ്യുന്നതു എതൊരു കര്യത്തിന്റെയും വിജയത്തിനാവശ്യമാണല്ലോ, അതുകൊണ്ടു തന്നെ ഇവിടെ വൈദ്യരിൽ വൈദ്യനായതു ആരോ അവനെ നമസ്കരിക്കുന്നു .
രാഗാദികളായ രോഗങ്ങളെ ജയിച്ച ആ അപൂർവ്വ വൈദ്യനു എന്റെ നമസ്കാരം
രാഗാദികൾ മാനസികങ്ങളായ രോഗങ്ങളാണു അവയാകട്ടെ ജനനം മുതൽ മരണം വരെ മനുഷ്യന്റെ സന്തത സഹചാരിയാണു. അവയേ ജയിക്കുക സാധാരണ വൈദ്യനു സാധ്യമല്ലാ അതുകൊണ്ടു അവയെ ജയിച്ച വൈദ്യനെ നമിക്കുന്നു
രഗദികൾ- ക്രോധ , കാമ , മദ, മാത്സര്യാദികൾ
അതാഥ ആയുഷ് കാമീയം
അധ്യായം വ്യാഖ്യാസ്യാമ:
ഇതിഹ സ്മാഹു: അത്രേയാദയോ മഹർഷയ:
അത്രേയാദിഭഗവാനാൽ പറയപ്പെട്ട അയുഷ്കാമീയം എന്ന അദ്ധ്യാത്തെ കുറിച്ചു ഇവിടെ പറയാം
ആയു കാമയമനേന ധർമ്മ അർത്ഥ സുഖ സാധനം
ആയുർവേദോപദേശേഷു വിധേയ പരമാദര
1
പുരുഷാർത്ഥങ്ങളായ ധർമ്മം അർത്ഥം കാമം എന്നിവയെ ആഗ്രഹിക്കുന്നവൻ ആയുസിനെ സംരക്ഷിക്കേണ്ടതു പുരുഷാർത്ഥ സാധനത്തിനു അത്യാവശ്യമാണു
അങ്ങനെ പുരുഷാർത്ഥങ്ങൾ പൂർത്തീകരിക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ ആയുസ്സിനേയും ആരോഗ്യത്തേയും രക്ഷിക്കുവാൻ എല്ലവിധ ആദരവോടും കൂടി ആയുർവേദത്തിൽ പറയപ്പെട്ടിട്ടുള്ള തത്വങ്ങളെ ആചരിച്ചു പോരേണ്ടതാകുന്നു
ബ്രഹ്മാ സ്മൃത്വാ ആയുഷോ വേദം പ്രജാപതിം അജിഗ്രഹൽ
സോ അശ്വിനൗ തൗ സഹസ്രാക്ഷം സോ അത്രി പുത്രാദികാൻ മുനീൻ
തേ അഗ്നിവേശാദികാം തേ: തു പൃഥക് തന്ത്രാണി തേനിര
2
ബ്രഹ്മാവിനാൽ ഓർത്തെടുക്കപ്പെട്ട ആയുസ്സിന്റെ വേദം പ്രജാപതിക്കും പ്രജാപതിയിൽ നിന്നും അശ്വിനി കുമാരന്മാർക്കും അവരിൽ നിന്നും ഇന്ദ്രനും (സഹസ്രാക്ഷൻ) ഇന്ദ്രനിൽ നിന്നും ആത്രേയാദി മുനിമാർക്കും അവരിൽ നിന്നും
അഗിനിവേശനും മറ്റു മുനിമാരിലേക്കും പകർന്നു നല്കി അതിൽ നിന്നും അഗിവേശാദികൾ സ്വന്തമായി വെവ്വേറെ തന്ത്രങ്ങൾ രചിച്ചു
തേഭ്യോ അതി വിപ്രകീർണേഭ്യ:
പ്രായ: സാര തരോച്ചയ:
ക്രിയതേ അഷ്ടാംഗഹൃദയം ന
അതി സംക്ഷേപ വിസ്തരം
കായ ബാല ഗ്രഹ ഊർദ്ധ്വാംഗ
ശല്യ ദംഷ്ട്രാ ജരാ വൃഷാൻ
അഷ്ടവംഗാനി തസ്യ ആഹു
ചികിത്സാ യേഷു സംശ്രിതാ
3
അതിൽ അങ്ങുമിങ്ങുമായി ചിതറികിടക്കുന്ന സാരംശങ്ങൾ എല്ലാം എടുത്തു അധികം നീട്ടാതെയും അധികം കുറുക്കാതെയും കായ , ബാല , ഗ്രഹ , ഊർദ്ധ്വാംഗം , ശല്യ , ദംഷ്ട്രാ, ജരാ, വൃഷാൻ എന്നീ എട്ടംഗങ്ങളൊടു കൂടിയ അഷ്ടാംഗഹൃദയം എന്ന ഈ ഗ്രന്ഥം രചിക്കുകയുണ്ടായി
വായു: പിത്ത കഫ: ച ഇതി
ത്രയോ ദോഷ സമാസത:
വികൃത അവികൃതാ ദേഹം
ഘ്നന്തി തേ വർത്തയന്തി ച
തേ വ്യാപിനോ അപി ഹൃത് നാഭ്യോ:
അധോ മദ്ധ്യ ഊർദ്ധ്വ സംശ്രയാ:
4
വായു:(വാതം), പിത്തം, കഫം എന്നിങ്ങനെ മൂന്നു ദോഷങ്ങൾ, ഈ ദോഷങ്ങളുടെ വികൃതി(സമാവസ്ഥയിൽ നിന്നും ഉള്ള വ്യതിചലനം)രോഗങ്ങൾ ഉണ്ടാകുന്നതിനും അവികൃതി (സമാവസ്ഥ)ശരീരത്തിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്കും കാരണമാകുന്നു
ഈ മുന്നു ദോഷങ്ങൾ ഹൃദയം , നാഭി, മദ്ധ്യ ശരീരത്തിലും ഊർദ്ധ്വ ഭാഗത്തുമായി വ്യാപിച്ചിരിക്കുന്നു. ഇവിടെ മൂന്നു ദോഷങ്ങളും അവയുടെ പൊതുവായൊരു സ്ഥാനവും പറഞ്ഞിരിക്കുന്നു (അദ്ധ്യായം 12 ദോഷഭേദിയ അധ്യായത്തിൽ ഈ ദോഷങ്ങളെക്കുറിച്ചും അവയുടെ ഓരോന്നിന്റെയും അഞ്ചു വിധഭേദങ്ങളും കർമ്മങ്ങളും വിശദമായി പറഞ്ഞിട്ടുണ്ടു)
ഇവിടെ ത്രിദോഷങ്ങൾക്കു അവയുടെ ഒരു ക്രമം പറഞ്ഞിരിക്കുന്നു ഒന്നു നോക്കിയാൽ സംഹിതയിൽ പലയിടത്തും ഈ ക്രമത്തിനെ പിന്തുടർന്നു പല കാര്യങ്ങളും പറംഞ്ഞിട്ടുള്ളതായി കാണാം
വാതം പിത്തം കഫം എന്നിങ്ങനെയുള്ള മൂന്നു ദോഷങ്ങളിൽ വാതവും പിത്തവും അവയുടെ സാമാന്യമായ ഗുണഗണങ്ങളാൽ ഗോചരമകുന്നു എന്നാൽ കഫത്തിനെ ഗുണഗണങ്ങാളാലും ശ്ലേഷ്മരൂപത്തിലും കാണുവാൻ
വയോ: അഹോരാത്രി ഭുക്താനാം
തേ അന്ത മദ്ധ്യാദിഗ ക്രമാൽ
തൈ: ഭവേത് വിഷമ തീക്ഷ്ണോ
മന്ദ ച അഗ്നി സമൈ: സമൈ:
കോഷ്ട: ക്രൂരോ മൃദു: മദ്ധ്യോ
മദ്ധ്യ: സ്യാത് തസ്മൈ: അപി
ശുക്ലാർത്തവ തൈ: ജന്മാദൗ
വിഷേണ ഏവ വിഷക്രിമേ:
തൈ: ച തിസ്ര: പ്രകൃതയോ
ഹീന മദ്ധ്യോത്തമാ പൃഥക്
സമധാതു സമസ്താസു
ശ്രേഷ്ഠാ നിന്ദ്യാ ദ്വിദോഷജാ:
5
വയസ്സ് ദിവസം( ദിനവും രാത്രിയും)ആഹാരം കഴിച്ചതിനു ശേഷം എന്നിവയുടെ അവസാനത്തിൽ, മധ്യത്തിൽ, ആദ്യം എന്നീ ക്രമത്തിൽ വാതം പിത്തം കഫം എന്നിവ പ്രധാനമായും ഉണ്ടാവും
അതായതു വയസ്സിന്റെ ആദ്യം ബാല്യാവസ്ഥയിൽ കഫത്തിനു പ്രാധാന്യവും മധ്യാവസ്ഥയിൽ യൗവനത്തിൽ പിത്തത്തിനും വാർധക്യാവസ്ഥയിൽ വാതത്തിനും ആയിരിക്കും പ്രാധാന്യം
അഗ്നി - ശരീരത്തിൽ പതിമൂന്നു വിധ അഗ്നികളാണു ഉള്ളതു അവ
പഞ്ച ഭൗതിക അഗ്നികൾ - 5 എണ്ണം
സപ്തധാത്വാഗ്നികൾ -7എണ്ണം
ജഠരാഗ്നി -1
ഈ പതിമൂന്നും വാത പിത്ത കഫങ്ങളുടെ ഏറ്റകുറച്ചിലുകൾക്കനുസരിച്ചു മൂന്നായി തിരിയുന്നു.
വാതം- വിഷമഗ്നിയ്ക്കും
പിത്തം - തീക്ഷ്ണാഗ്നിയ്ക്കും
കഫം - മന്ദാഗ്നിയ്ക്കും കാരണമാകുന്നു.
അതുപോലെ തന്നെ കോഷ്ടം- കോഷ്ടം എന്നതു വയറ്റിലെ ആന്തരികാവയവങ്ങളെയാണു ഇവിടെ കണക്കാക്കിയിരിക്കുന്നതു ഈ കോഷ്ടം അവയുടെ സ്വഭാവം അനുസരിച്ചു മൂന്നായി തരം തിരിക്കാം
ക്രുര മൃദു മദ്ധ്യമം എന്നിങ്ങനെ മുൻപു അഗ്നിയെ മൂന്നയി തിരിചതുപോലെ ഇവിടെ ആന്തരികാവയവങ്ങളേയും തിരിച്ചിരിക്കുന്നു
ശുക്ളം ആർത്തവം ഇവയുടെ സംയോഗത്താൽ ഉണ്ടാകുന്ന ഗർഭത്തിൽ പുംബീജത്തിലും സ്ത്രീ ബീജത്തിലും ഉണ്ടായിരുന്ന ദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വിഷത്തിൽ നിന്നും വിഷക്രിമികൾ ഉണ്ടാകുന്നതു പോലെ മതാപിതാക്കളുടെ ബീജസ്വഭാവത്തിൽ നിന്നും എകദോഷപൃക്രുതിയായും , ദ്വിദോഷ പ്രകൃതിയായും, സമപ്രകൃതിയായും സന്താനങ്ങൾ ഉണ്ടാകും
ഇവമൂന്നിലും സമദോഷപ്രകൃതി ശ്രേഷ്ടവും, ദ്വിദോഷജ പ്രകൃതി
തത്ര രൂക്ഷോ ലഘുശീത: ഖര:
സൂക്ഷ്മ ചലോ അനില:
പിത്തം സസ്നേഹ തീക്ഷ്ണ
ഉഷ്ണം ലഘു വിസ്രം സരം ദ്രവം
സ്നിഗ്ദ ശീതോ ഗുരു: മന്ദ:
ശ്ലക്ഷ്ണോ മൃത്സ്ന: സ്ഥിര കഫ:
സംസർഗ സന്നിപാത: ച തദ്
ദ്വി ത്രി ക്ഷയ കോപത:
6
വായുവിന്റെ ഗുണഗണങ്ങൾ
രൂക്ഷത ലഘുത ശീതത ഖരത സൂക്ഷ്മത ചലസ്വഭാവം
പിത്തത്തിന്റെ ഗുണഗണങ്ങൾ
സ്നേഹത്വം, തീക്ഷ്ണത, ഉഷ്ണത, ലഘുത, വിസ്രത, സരത, ദ്രവത
കഫത്തിന്റെ ഗുണഗണങ്ങൾ
സ്നിഗ്ദധത , ശീതത, ഗുരുത, മന്ദത, ശ്ലക്ഷ്ണത, മൃത്സ്നത, സ്ഥിരത
രസ അസൃക് മാംസ മേദോ
അസ്ഥി മജ്ജ ശുക്ലാനി ധാതവഃ
സപ്ത ദൂഷ്യാ മലാ മൂത്ര
ശകൃത് സ്വേദാദയഃ മലഃ അപി ച
വൃദ്ധിഃ സമാനൈഃ സർവ്വേഷാം
വിപരീതൈഃ വിപര്യയഃ
7
രസം, അസൃക്(രക്തം), മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്രം എന്നിങ്ങനെ ഏഴു ധാതുക്കളും ഈ എഴു ധാതുക്കളെ തന്നെ ദൂഷ്യങ്ങൾ എന്നും പറയപ്പെടുന്നു മൂന്നു മലങ്ങൾ മലം, മൂത്രം പിന്നെ സ്വേദം (വിയർപ്പ്) എന്നിങ്ങനെ
വിവാഹ സംസ്ക്കാരം
ആച്യാരാനുവാദപ്രകാരം സ്നാതകനായി ഗുരുകുലത്തിൽ നിന്ന് സ്വഗൃഹത്തിലേക്ക് മടങ്ങിവന്ന് ബ്രഹ്മചാരി തന്റെ ഗുണകർമ്മങ്ങക്ക് അനുയോജ്യയും ലക്ഷണയുക്തയുമായ കന്യകയെ വിവാഹം ചെയ്യണമെന്ന് മനുസ്മൃതി തുടങ്ങിയ ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്വിവാഹമെന്നത് സ്ത്രീപുരുഷ്ന്മാർ തമ്മിലുള്ള ഒരു ജീവിതകരാറല്ല, ധർമ്മാചരണത്തിനും ആദ്ധ്യാത്മികസാധനക്കുമിടയിൽ ഉണ്ടാകാവുന്ന വിടവുകളുടെ സംയോജനമാകുന്നു.
കർത്തവ്യകർമ്മങ്ങളുടെ പൂർത്തീകരണത്തിന് വിധിച്ചിട്ടുള്ള യജ്ഞമാകുന്നു. അക്കാരണത്താൽ പരമാർത്ഥിക ലക്ഷ്യത്തോടുകൂടിയ ജീവിതത്തിൽ ധർമ്മം ക്രമം തെറ്റാതെ ആചരിക്കുവാൻ സ്ത്രീയും പുരുഷനും അന്യോന്യം സഹകരിക്കുന്നതിന്റെ ഹരിശ്രീ ആണ് വിവാഹ സംസ്കാരം തികച്ചും ദീർഘവീക്ഷണത്തോടും സദുദ്ദേശത്തോടും കൂടി നിർവഹിക്കേണ്ടുന്ന പവിത്രസംസ്കാരമാണിത്.
ബ്രഹ്മചര്യാശ്രമാന്തരം ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാഥമിക ശുഭകർമ്മമായി വിവാഹം വിധിച്ചിരിക്കുന്നു. ധർമ്മപോഷണവും സത്സന്താനലാഭവുമാണ് ഇതിന്റെ വിശിഷ്ട പ്രയോജനം.
സ്ത്രീയുടെ ഉള്ളിലുള്ള ചൈതന്യം ശക്തിയായിട്ടും പുരുഷന്റെ ഉള്ളിലുള്ള ചൈതന്യം ശിവനായിട്ടും പരിഗണിക്കുന്നു.
യഥാർത്ഥത്തിൽ ശിവനും ശക്തിയും തമ്മിലുള്ള സംയോഗമാണ് വിവാഹം.
ബ്രാഹ്മം, ദൈവം, ആർഷം, പ്രജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം , പൈശാചം എന്നിങ്ങനെ എട്ട് വിധത്തിലുള്ള വിവാഹരീതികളെ പറ്റി ശാസ്ത്രങ്ങളിൽ പരാമർശിച്ചു കാണുന്നുണ്ട്.
ബ്രാഹ്മം വിധി പ്രകാരമുള്ള ബ്രഹ്മചാര്യവൃതത്തോടുകൂടി സമ്പാദിക്കപ്പെട്ടിട്ടുള്ള പൂർണ്ണ വൈദുഷ്യം, ധാർമികത്വം സൗശീല്യം എന്നിവയോടുകൂടിയ വധൂവരന്മാർക്ക് പരസ്പരം പ്രീതിയോടുകൂടി നടത്തുന്ന വിവാഹമാണ് ബ്രാഹ്മം.
ദൈവവിവാഹം വലിയ യാഗം നടക്കുന്ന അവസരങ്ങളിൽ ഋത്വിക്കിന്റെ കർമ്മം നടത്തുന്ന യാജകനെ ജാമാതാവായി വരിച്ച് പൊൻ പണ്ടങ്ങളിഞ്ഞ് പുത്രിയെ കന്യാദാനം ചെയ്യുന്നതിനെ ദൈവവിവാഹം എന്നു പറയുന്നു.
ആർഷം വധുവിന്റെ സ്വഭാവഗുണം മാത്രം നോക്കി അവളെ സഹധർമ്മിണിയായി സ്വീകരിക്കുന്നതിനെ ആർഷം എന്നു പറയുന്നു
പ്രജാപത്യം ധർമ്മത്തിന്റെ അഭിവൃദ്ധിയെ പരമപ്രയോജനമായി കരുതിചെയ്യുന്ന വിവാഹത്തിന് പ്രജാപത്യം എന്നുപറയുന്നു,
ആസുരം വരനോ വധുവിനോ കുറെധനം കൊടുത്ത് നടത്തുന്ന വിവാഹത്തിന് ആസുരം എന്നു പറയുന്നു.
ഗാന്ധർവ്വം വിവാഹത്തിനുള്ള സമയത്തെയും നിയമത്തെയും അനുസരിക്കാതെ വധൂ-വരന്മാർക്കിരുവർക്കും തമ്മിൽ ഉളവാകുന്ന കാമമോ അനുരാഗമോ കൊണ്ട് പരസ്പരം ഭാര്യാ-ഭർത്താക്കന്മാരായി വരിക്കുന്നതിനെ ഗാന്ധർവ്വം എന്നു പറയുന്നു.
രാക്ഷസം ബലാൽക്കാരേണയോ കപടം പ്രയോഗിച്ചിട്ടോ കന്യകയെ ഭാര്യയാക്കുന്ന സമ്പ്രദായമാണ് രാക്ഷസം.
പൈശാചികം ഉറങ്ങികിടക്കുമ്പോഴും മറ്റും ബലാൽക്കാരമായി ( കന്യകയുടെ സമതമില്ലാതെ ) തട്ടികൊണ്ടുപോകുന്നത് പൈശാചികം.
ഇതിൽ സാമാന്യമായും ലഘുവായും നടത്താവുന്ന പ്രജാപത്യ വിവാഹക്രമത്തെ പരിചയപ്പെടുത്താം.
"ഋതുമഗ്നേ പ്രഥമം ജജ്ഞേഋതേ സത്യം പ്രതിഷ്ഠിതം യദീയം കുമാര്യഭിജാതാ തദിയമിഹ പ്രതിപദ്യതാം യത്സത്യം തദ് ദൃശ്യതാം"
എന്ന എന്ന അശ്വലായൻ ഗൃഹ്യസൂത്രപ്രകാരം യുവതി-യുവാക്കന്മാർക്ക് പ്രരസ്പരം കണ്ട് സംസാരിക്കുന്നതിനും അങ്ങനെ പരസ്പരധാരണക്ക് ശേഷം ഗുരുജനങ്ങളുടെ അനുമതിയോടുകൂടി വിവാഹലോചന നടത്തുന്നതിനും സാധിക്കും .
വരൻ വധുവിന്റെ കഴുത്തിൽ താലികൊട്ടുമ്പോൾ ചെല്ലുന്ന മന്ത്രം ..
"ഓം മംഗള ദേവതഃ പ്രിയതാം"
സുമംഗല്യം എന്നത്തേക്കും യശസ്ക്കരമായിട്ടിരിക്കുവാൻ ദേവന്മാർ സന്തോഷപൂർവ്വം അനുഗ്രഹിക്കട്ടെ .
വധൂവർന്മാർ പരസ്പരം മാലയിടുമ്പോൾ ചൊല്ലുന്ന മന്ത്രം ..
"മമ ഹൃദയേ ഹൃദയം തേ അസ്തു മമ ചിത്തേ ചിത്തമസ്തുതെ "
എന്റെ ഹൃദയത്തിൽ അങ്ങയുടെ ഹൃദയം ലയിക്കട്ടെ എന്റെ ചിത്തത്തിൽ അങ്ങയുടെ ചിത്തം ഐക്യപ്പെടട്ടെ
വധുപിതാവ് വധുവിന്റെ വലം കൈപിടിച്ച് വരന്റെ വലംകൈക്കകത്ത് വെച്ചുകൊടുക്കുമ്പോൾ ചൊല്ലുന്നമന്ത്രം.
"സഹധർമ്മശ്ചര്യതാം ഇഹേമാവിന്ദ്രസംനുദ ചക്രവാകേവ ദമ്പതീ"
സഹധർമ്മത്തെ നീ ആചരിച്ചാലും .... ഹേ ഇന്ദ്രാ !!! ഈ ദമ്പതികളെ ചക്രവാകങ്ങളെ പോലെ അത്ര ഹൃദയംഗമമായി യോജിപ്പിച്ചാലും.
ഇനി വധുവരന്മാർ പരസ്പരം ചൊല്ലുന്ന മറ്റൊരു മന്ത്രം നോക്കാം
സമഞ്ജന്തു വിശ്വേദേവഃ
സംആപോ ഹൃദയാനിനൗ
സംമാതിരിശ്വാ സംധാതാ
സമുദേഷ്ടീദധാതുനൗ
സകലദേവന്മാരും ആപസ്സും ഞങ്ങളുടെ ഹൃദയങ്ങളെ സമ്യക്കാകും വണ്ണം ബന്ധിപ്പിക്കട്ടെ ദേവതകൾ ഞങ്ങളെ സമ്പൂർണ്ണമായി യോജിപ്പിക്കട്ടെ.
'കുങ്കുമാധാരണശേഷം വരൻ വധുവിനെ നോക്കി ചൊല്ലുന്ന മന്ത്രാർത്ഥം നോക്കാം
സൗഭാഗ്യത്തിനായി ഞാൻ ഭവതിയുടെ കരം ഗ്രഹിക്കുന്നു.
ഭർത്താവായ എന്നോട് കൂടി വാർദ്ധക്യാവസാനം വരെ ജീവിക്കുക.
ആര്യമാ സവിതാ ദിദേവതകൾ എന്റെ ഗൃഹനായികയായിരിക്കുന്നതിനായി ഭവതിയെ നൽകി. ഞാൻ സാമവേദമാണ് ഭവതി ഋഗ്വേദവും, ഞാൻ ആകശവും ഭവതി പൃഥ്വിയുമാണ്.
അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും സഹോദരികൾക്കും സാമ്രാജ്ഞിയായി ഗൃഹത്തിൽ വാഴുക..’
വേണ്ടവിധം പരിഗണിക്കപ്പെടാതെ പല സംസ്കാരകർമ്മങ്ങളും മറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും വിവാഹം പലയിടങ്ങളിലും പരിഷ്കൃതമായോ പ്രാകൃതമായോ നടന്നുകൊണ്ടിരിക്കുന്നു. അർത്ഥ- കാമങ്ങളുടെ അതിമോഹം അതിലും കാണാം.
ബ്രഹ്മചര്യാശ്രമാവസാനം കിശോരാവസ്തയിൽ ഒരു തീർത്ഥാടനം ചെയ്തിരിക്കണമെന്നു ഉണ്ട്
ഈ ദേശാടനത്തിൽ ഗൃഹജീവിതത്തിന്റെ വിവിധമാതൃകകൾ നേരിട്ട് കണ്ടറിയുവാൻ വിവാഹതിനാകാൻ പോകുന്ന ആ യുവാവിന് സാധിക്കുന്നു. സന്താനം, ചാരിത്രം, കുലം, കർമ്മം എന്നിവ വിവാഹ സംസ്ക്കാരത്താൽ രക്ഷിക്കപ്പെടുന്നു.
സുനിയമിതമായ വിവാഹപദ്ധതി സ്ത്രീ-പുരുഷ്ന്മാരുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ സമ്മേളനമാണ് അത് സമുദായത്തെ താങ്ങുന്ന തൂണാണ്. ഈ സംസ്കാരം കൊണ്ട് കാമവും ധർമ്മമായി തീരുന്നു. ധർമ്മശാസ്ത്രങ്ങളിലെല്ലാം തന്നെ വിവാഹത്തെ യജ്ഞമായി കരുതി ആചരിക്കുവാനുള്ള നിയമങ്ങൾ നിദ്ദേശിച്ചിട്ടുണ്ട്.
വേദമന്ത്രത്താൽ തന്നെ വധുവും വരനും പരസ്പരം സംബോധന ചെയ്യുന്നതു കാണാം. അതിന്റെ മന്ത്രാർത്ഥം നോക്കാം.
വരൻ - ഹേ വധൂ! നിന്റെ അന്തഃകരത്തെയും ആത്മാവിനെയും എന്റെ കർമ്മത്തിനനുകൂലമായി ധരിക്കുന്നു. എന്റെ ചിത്തത്തിനനുകൂലമാവിധം നിന്റെ ചിത്തവും ഭവിക്കട്ടെ. എന്റെ വാക്കുകളെ മുഖ്യശ്രദ്ധാപൂർവ്വം ഗ്രഹിക്കുക. പ്രജാപതിയായ പരമാത്മാ ഉത്തമകാര്യാർത്ഥം നമ്മെ യോജിപ്പിച്ചിരിക്കുന്നു.
വധു- പ്രിയ സ്വാമി! അങ്ങയുടെ ഹൃദയും ആത്മാവും അന്തഃകരണവും എന്റെ ഹിതത്തിനായി ഞാൻ ധരിക്കുന്നു, എന്റെ ചിത്തവൃത്തിക്കനുകൂലമായി അങ്ങയുടെ ചിത്തം പ്രവർത്തനനിരതമാകട്ടെ . മിതഭാഷണത്തിലൂടെ അങ്ങയെ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന എന്റെ വാക്കുകൾ അങ്ങ് ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും. അങ്ങയെ പ്രജാപതിയായ പരമാത്മാ എന്റെ അധീനതയിൽ ഏൽപ്പിച്ചിരിക്കുന്നു. എന്നെ അങ്ങക്കും അധീനപ്പെടുത്തിയിരിക്കുന്നു. നാം പരസ്പര ധാരണയോടുകൂടി ജീവിതസാഫല്യം നേടട്ടെ.
ഇങ്ങനെ സംസ്കാര കർമ്മത്തിന്റെ ഓരോ മന്ത്രവും അർത്ഥപൂർണ്ണവ്വും ഉപദേശ പ്രദവുമാണെന്നുകാണാം
വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു കൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു.
ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം.. വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥ പ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമ ധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു. മനുസ്മൃതിയിൽ പറയുന്നു-- സർവ്വ ജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച് ജീവിക്കുന്നു
ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റുമൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും, ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആ കാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു.
ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യകർമ്മനിഷ്ഠാപൂർവ്വം നിർവഹിക്കേണ്ടതാകുന്നു. അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.
ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും മനുഷ്യസ്വഭാവ രൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളാണല്ലോ. അതിൽ പ്രഥമവും പ്രധാനവുമായ വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു. അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദി സൽകർമ്മനിരതനായി സദാ പ്രസന്നചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.
ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.
ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ട വിചാരം പാടില്ല. ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും - ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ് മാതൃകാദമ്പതികൾ , സർവ്വ സൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ ധർമ്മം . അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.
സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം.
പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്. ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ. അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ. ഗൃഹാശ്രമസംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം , -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോ ഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാരകർമ്മങ്ങളാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസംതന്നെ പതി പത്നിമാർ ചേർന്ന് വിധിയാം വണ്ണം അതു അനുഷ്ഠിക്കണം.
ഓരോ കുടുംബത്തിലും പ്രതിദിനം ശ്രദ്ധാപൂർവ്വം അറിഞ്ഞ് അനുഷ്ഠിക്കേണ്ടതായ അഞ്ചു യജ്ഞനങ്ങളെ പറ്റി ധർമ്മ ശാസ്ത്രങ്ങളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. മനുസ്മൃതിയിൽ ഇപ്രകാരം പറയുന്നു. ഋഷിയജ്ഞം , ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം , പിതൃയജ്ഞം, എന്നി പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു.
ബ്രഹ്മയജ്ഞം
വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം
പിതൃയജ്ഞം
അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.
വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിന്റെ ഒരു ഭാഗമാണ്.
"മാതൃദേവോഭവ പിതൃദേവോഭവ, ആചാര്യദേവോ ഭവ"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.
"ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"
ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്
ദേവയജ്ഞം
ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
നൃയജ്ഞം
വായസബലി മുതലായത് ഭൂതയജ്ഞവും. അതിഥികൾക്ക് ആഹാരം കൊടുക്കുന്നത് മാനുഷിക യജ്ഞവുമാണ്. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു.
ഭൂത യജ്ഞം
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു.
കർമ്മത്തിന്റെ ഗതി ഗഹനമാണ് ധർമ്മശാസ്ത്രം പറയുന്നതിന്റെ താല്പാര്യം ഇതാണ്. വാസ്തവത്തിൽ ഒറ്റപ്പെട്ട ജീവിതമേ ഇല്ല ജനിച്ചതുമുതൽ മരണം വരെ നാം അറിയുന്നവരും അറിയാത്തവരുമായ കണക്കില്ലാത്ത ജനങ്ങളും ജന്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
കർത്തവ്യകർമ്മങ്ങളുടെ പൂർത്തീകരണത്തിന് വിധിച്ചിട്ടുള്ള യജ്ഞമാകുന്നു. അക്കാരണത്താൽ പരമാർത്ഥിക ലക്ഷ്യത്തോടുകൂടിയ ജീവിതത്തിൽ ധർമ്മം ക്രമം തെറ്റാതെ ആചരിക്കുവാൻ സ്ത്രീയും പുരുഷനും അന്യോന്യം സഹകരിക്കുന്നതിന്റെ ഹരിശ്രീ ആണ് വിവാഹ സംസ്കാരം തികച്ചും ദീർഘവീക്ഷണത്തോടും സദുദ്ദേശത്തോടും കൂടി നിർവഹിക്കേണ്ടുന്ന പവിത്രസംസ്കാരമാണിത്.
ബ്രഹ്മചര്യാശ്രമാന്തരം ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാഥമിക ശുഭകർമ്മമായി വിവാഹം വിധിച്ചിരിക്കുന്നു. ധർമ്മപോഷണവും സത്സന്താനലാഭവുമാണ് ഇതിന്റെ വിശിഷ്ട പ്രയോജനം.
സ്ത്രീയുടെ ഉള്ളിലുള്ള ചൈതന്യം ശക്തിയായിട്ടും പുരുഷന്റെ ഉള്ളിലുള്ള ചൈതന്യം ശിവനായിട്ടും പരിഗണിക്കുന്നു.
യഥാർത്ഥത്തിൽ ശിവനും ശക്തിയും തമ്മിലുള്ള സംയോഗമാണ് വിവാഹം.
ബ്രാഹ്മം, ദൈവം, ആർഷം, പ്രജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം , പൈശാചം എന്നിങ്ങനെ എട്ട് വിധത്തിലുള്ള വിവാഹരീതികളെ പറ്റി ശാസ്ത്രങ്ങളിൽ പരാമർശിച്ചു കാണുന്നുണ്ട്.
ബ്രാഹ്മം വിധി പ്രകാരമുള്ള ബ്രഹ്മചാര്യവൃതത്തോടുകൂടി സമ്പാദിക്കപ്പെട്ടിട്ടുള്ള പൂർണ്ണ വൈദുഷ്യം, ധാർമികത്വം സൗശീല്യം എന്നിവയോടുകൂടിയ വധൂവരന്മാർക്ക് പരസ്പരം പ്രീതിയോടുകൂടി നടത്തുന്ന വിവാഹമാണ് ബ്രാഹ്മം.
ദൈവവിവാഹം വലിയ യാഗം നടക്കുന്ന അവസരങ്ങളിൽ ഋത്വിക്കിന്റെ കർമ്മം നടത്തുന്ന യാജകനെ ജാമാതാവായി വരിച്ച് പൊൻ പണ്ടങ്ങളിഞ്ഞ് പുത്രിയെ കന്യാദാനം ചെയ്യുന്നതിനെ ദൈവവിവാഹം എന്നു പറയുന്നു.
ആർഷം വധുവിന്റെ സ്വഭാവഗുണം മാത്രം നോക്കി അവളെ സഹധർമ്മിണിയായി സ്വീകരിക്കുന്നതിനെ ആർഷം എന്നു പറയുന്നു
പ്രജാപത്യം ധർമ്മത്തിന്റെ അഭിവൃദ്ധിയെ പരമപ്രയോജനമായി കരുതിചെയ്യുന്ന വിവാഹത്തിന് പ്രജാപത്യം എന്നുപറയുന്നു,
ആസുരം വരനോ വധുവിനോ കുറെധനം കൊടുത്ത് നടത്തുന്ന വിവാഹത്തിന് ആസുരം എന്നു പറയുന്നു.
ഗാന്ധർവ്വം വിവാഹത്തിനുള്ള സമയത്തെയും നിയമത്തെയും അനുസരിക്കാതെ വധൂ-വരന്മാർക്കിരുവർക്കും തമ്മിൽ ഉളവാകുന്ന കാമമോ അനുരാഗമോ കൊണ്ട് പരസ്പരം ഭാര്യാ-ഭർത്താക്കന്മാരായി വരിക്കുന്നതിനെ ഗാന്ധർവ്വം എന്നു പറയുന്നു.
രാക്ഷസം ബലാൽക്കാരേണയോ കപടം പ്രയോഗിച്ചിട്ടോ കന്യകയെ ഭാര്യയാക്കുന്ന സമ്പ്രദായമാണ് രാക്ഷസം.
പൈശാചികം ഉറങ്ങികിടക്കുമ്പോഴും മറ്റും ബലാൽക്കാരമായി ( കന്യകയുടെ സമതമില്ലാതെ ) തട്ടികൊണ്ടുപോകുന്നത് പൈശാചികം.
ഇതിൽ സാമാന്യമായും ലഘുവായും നടത്താവുന്ന പ്രജാപത്യ വിവാഹക്രമത്തെ പരിചയപ്പെടുത്താം.
"ഋതുമഗ്നേ പ്രഥമം ജജ്ഞേഋതേ സത്യം പ്രതിഷ്ഠിതം യദീയം കുമാര്യഭിജാതാ തദിയമിഹ പ്രതിപദ്യതാം യത്സത്യം തദ് ദൃശ്യതാം"
എന്ന എന്ന അശ്വലായൻ ഗൃഹ്യസൂത്രപ്രകാരം യുവതി-യുവാക്കന്മാർക്ക് പ്രരസ്പരം കണ്ട് സംസാരിക്കുന്നതിനും അങ്ങനെ പരസ്പരധാരണക്ക് ശേഷം ഗുരുജനങ്ങളുടെ അനുമതിയോടുകൂടി വിവാഹലോചന നടത്തുന്നതിനും സാധിക്കും .
വരൻ വധുവിന്റെ കഴുത്തിൽ താലികൊട്ടുമ്പോൾ ചെല്ലുന്ന മന്ത്രം ..
"ഓം മംഗള ദേവതഃ പ്രിയതാം"
സുമംഗല്യം എന്നത്തേക്കും യശസ്ക്കരമായിട്ടിരിക്കുവാൻ ദേവന്മാർ സന്തോഷപൂർവ്വം അനുഗ്രഹിക്കട്ടെ .
വധൂവർന്മാർ പരസ്പരം മാലയിടുമ്പോൾ ചൊല്ലുന്ന മന്ത്രം ..
"മമ ഹൃദയേ ഹൃദയം തേ അസ്തു മമ ചിത്തേ ചിത്തമസ്തുതെ "
എന്റെ ഹൃദയത്തിൽ അങ്ങയുടെ ഹൃദയം ലയിക്കട്ടെ എന്റെ ചിത്തത്തിൽ അങ്ങയുടെ ചിത്തം ഐക്യപ്പെടട്ടെ
വധുപിതാവ് വധുവിന്റെ വലം കൈപിടിച്ച് വരന്റെ വലംകൈക്കകത്ത് വെച്ചുകൊടുക്കുമ്പോൾ ചൊല്ലുന്നമന്ത്രം.
"സഹധർമ്മശ്ചര്യതാം ഇഹേമാവിന്ദ്രസംനുദ ചക്രവാകേവ ദമ്പതീ"
സഹധർമ്മത്തെ നീ ആചരിച്ചാലും .... ഹേ ഇന്ദ്രാ !!! ഈ ദമ്പതികളെ ചക്രവാകങ്ങളെ പോലെ അത്ര ഹൃദയംഗമമായി യോജിപ്പിച്ചാലും.
ഇനി വധുവരന്മാർ പരസ്പരം ചൊല്ലുന്ന മറ്റൊരു മന്ത്രം നോക്കാം
സമഞ്ജന്തു വിശ്വേദേവഃ
സംആപോ ഹൃദയാനിനൗ
സംമാതിരിശ്വാ സംധാതാ
സമുദേഷ്ടീദധാതുനൗ
സകലദേവന്മാരും ആപസ്സും ഞങ്ങളുടെ ഹൃദയങ്ങളെ സമ്യക്കാകും വണ്ണം ബന്ധിപ്പിക്കട്ടെ ദേവതകൾ ഞങ്ങളെ സമ്പൂർണ്ണമായി യോജിപ്പിക്കട്ടെ.
'കുങ്കുമാധാരണശേഷം വരൻ വധുവിനെ നോക്കി ചൊല്ലുന്ന മന്ത്രാർത്ഥം നോക്കാം
സൗഭാഗ്യത്തിനായി ഞാൻ ഭവതിയുടെ കരം ഗ്രഹിക്കുന്നു.
ഭർത്താവായ എന്നോട് കൂടി വാർദ്ധക്യാവസാനം വരെ ജീവിക്കുക.
ആര്യമാ സവിതാ ദിദേവതകൾ എന്റെ ഗൃഹനായികയായിരിക്കുന്നതിനായി ഭവതിയെ നൽകി. ഞാൻ സാമവേദമാണ് ഭവതി ഋഗ്വേദവും, ഞാൻ ആകശവും ഭവതി പൃഥ്വിയുമാണ്.
അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും സഹോദരികൾക്കും സാമ്രാജ്ഞിയായി ഗൃഹത്തിൽ വാഴുക..’
വേണ്ടവിധം പരിഗണിക്കപ്പെടാതെ പല സംസ്കാരകർമ്മങ്ങളും മറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും വിവാഹം പലയിടങ്ങളിലും പരിഷ്കൃതമായോ പ്രാകൃതമായോ നടന്നുകൊണ്ടിരിക്കുന്നു. അർത്ഥ- കാമങ്ങളുടെ അതിമോഹം അതിലും കാണാം.
ബ്രഹ്മചര്യാശ്രമാവസാനം കിശോരാവസ്തയിൽ ഒരു തീർത്ഥാടനം ചെയ്തിരിക്കണമെന്നു ഉണ്ട്
ഈ ദേശാടനത്തിൽ ഗൃഹജീവിതത്തിന്റെ വിവിധമാതൃകകൾ നേരിട്ട് കണ്ടറിയുവാൻ വിവാഹതിനാകാൻ പോകുന്ന ആ യുവാവിന് സാധിക്കുന്നു. സന്താനം, ചാരിത്രം, കുലം, കർമ്മം എന്നിവ വിവാഹ സംസ്ക്കാരത്താൽ രക്ഷിക്കപ്പെടുന്നു.
സുനിയമിതമായ വിവാഹപദ്ധതി സ്ത്രീ-പുരുഷ്ന്മാരുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ സമ്മേളനമാണ് അത് സമുദായത്തെ താങ്ങുന്ന തൂണാണ്. ഈ സംസ്കാരം കൊണ്ട് കാമവും ധർമ്മമായി തീരുന്നു. ധർമ്മശാസ്ത്രങ്ങളിലെല്ലാം തന്നെ വിവാഹത്തെ യജ്ഞമായി കരുതി ആചരിക്കുവാനുള്ള നിയമങ്ങൾ നിദ്ദേശിച്ചിട്ടുണ്ട്.
വേദമന്ത്രത്താൽ തന്നെ വധുവും വരനും പരസ്പരം സംബോധന ചെയ്യുന്നതു കാണാം. അതിന്റെ മന്ത്രാർത്ഥം നോക്കാം.
വരൻ - ഹേ വധൂ! നിന്റെ അന്തഃകരത്തെയും ആത്മാവിനെയും എന്റെ കർമ്മത്തിനനുകൂലമായി ധരിക്കുന്നു. എന്റെ ചിത്തത്തിനനുകൂലമാവിധം നിന്റെ ചിത്തവും ഭവിക്കട്ടെ. എന്റെ വാക്കുകളെ മുഖ്യശ്രദ്ധാപൂർവ്വം ഗ്രഹിക്കുക. പ്രജാപതിയായ പരമാത്മാ ഉത്തമകാര്യാർത്ഥം നമ്മെ യോജിപ്പിച്ചിരിക്കുന്നു.
വധു- പ്രിയ സ്വാമി! അങ്ങയുടെ ഹൃദയും ആത്മാവും അന്തഃകരണവും എന്റെ ഹിതത്തിനായി ഞാൻ ധരിക്കുന്നു, എന്റെ ചിത്തവൃത്തിക്കനുകൂലമായി അങ്ങയുടെ ചിത്തം പ്രവർത്തനനിരതമാകട്ടെ . മിതഭാഷണത്തിലൂടെ അങ്ങയെ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന എന്റെ വാക്കുകൾ അങ്ങ് ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും. അങ്ങയെ പ്രജാപതിയായ പരമാത്മാ എന്റെ അധീനതയിൽ ഏൽപ്പിച്ചിരിക്കുന്നു. എന്നെ അങ്ങക്കും അധീനപ്പെടുത്തിയിരിക്കുന്നു. നാം പരസ്പര ധാരണയോടുകൂടി ജീവിതസാഫല്യം നേടട്ടെ.
ഇങ്ങനെ സംസ്കാര കർമ്മത്തിന്റെ ഓരോ മന്ത്രവും അർത്ഥപൂർണ്ണവ്വും ഉപദേശ പ്രദവുമാണെന്നുകാണാം
വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു കൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു.
ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം.. വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥ പ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമ ധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു. മനുസ്മൃതിയിൽ പറയുന്നു-- സർവ്വ ജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച് ജീവിക്കുന്നു
ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റുമൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും, ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആ കാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു.
ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യകർമ്മനിഷ്ഠാപൂർവ്വം നിർവഹിക്കേണ്ടതാകുന്നു. അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.
ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും മനുഷ്യസ്വഭാവ രൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളാണല്ലോ. അതിൽ പ്രഥമവും പ്രധാനവുമായ വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു. അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദി സൽകർമ്മനിരതനായി സദാ പ്രസന്നചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.
ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.
ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ട വിചാരം പാടില്ല. ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും - ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ് മാതൃകാദമ്പതികൾ , സർവ്വ സൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ ധർമ്മം . അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.
സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം.
പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്. ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ. അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ. ഗൃഹാശ്രമസംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം , -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോ ഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാരകർമ്മങ്ങളാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസംതന്നെ പതി പത്നിമാർ ചേർന്ന് വിധിയാം വണ്ണം അതു അനുഷ്ഠിക്കണം.
ഓരോ കുടുംബത്തിലും പ്രതിദിനം ശ്രദ്ധാപൂർവ്വം അറിഞ്ഞ് അനുഷ്ഠിക്കേണ്ടതായ അഞ്ചു യജ്ഞനങ്ങളെ പറ്റി ധർമ്മ ശാസ്ത്രങ്ങളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. മനുസ്മൃതിയിൽ ഇപ്രകാരം പറയുന്നു. ഋഷിയജ്ഞം , ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം , പിതൃയജ്ഞം, എന്നി പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു.
ബ്രഹ്മയജ്ഞം
വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം
പിതൃയജ്ഞം
അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.
വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിന്റെ ഒരു ഭാഗമാണ്.
"മാതൃദേവോഭവ പിതൃദേവോഭവ, ആചാര്യദേവോ ഭവ"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.
"ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"
ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്
ദേവയജ്ഞം
ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
നൃയജ്ഞം
വായസബലി മുതലായത് ഭൂതയജ്ഞവും. അതിഥികൾക്ക് ആഹാരം കൊടുക്കുന്നത് മാനുഷിക യജ്ഞവുമാണ്. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു.
ഭൂത യജ്ഞം
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു.
കർമ്മത്തിന്റെ ഗതി ഗഹനമാണ് ധർമ്മശാസ്ത്രം പറയുന്നതിന്റെ താല്പാര്യം ഇതാണ്. വാസ്തവത്തിൽ ഒറ്റപ്പെട്ട ജീവിതമേ ഇല്ല ജനിച്ചതുമുതൽ മരണം വരെ നാം അറിയുന്നവരും അറിയാത്തവരുമായ കണക്കില്ലാത്ത ജനങ്ങളും ജന്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
No comments:
Post a Comment