Thursday, December 06, 2018

മനുഷ്യന്റെ സര്‍വസാധ്യതകളുടേയും സാക്ഷാത്കാരമായ ആദിയോഗി

Friday 7 December 2018 3:47 am IST
യോഗശാസ്ത്രത്തില്‍ ശിവനെ ഈശ്വരനായല്ല, ആദിയോഗിയായാണ് ആരാധിക്കുന്നത്. മാനവരാശിക്കായി ആദിയോഗി ചെയ്ത സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ചും ലോകംമുഴുവന്‍ അറിയുന്നതിന് ലോകത്തിന്റെ നാലു കോണിലും ഓരോ ആദിയോഗി പ്രതിമ സ്ഥാപിക്കപ്പെടുന്നു.
എണ്ണായിരം മുതല്‍ പന്തീരായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ദക്ഷിണ അമേരിക്കയില്‍ ലിംഗാരാധന പ്രചാരത്തിലുണ്ടായിരുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തുര്‍ക്കിയിലും ഉത്തരാഫ്രിക്കയിലും ലിംഗാരാധന നിലനിന്നിരുന്നു. മിക്കവാറും എല്ലായിടത്തും സര്‍പ്പാരാധനയും പ്രചാരത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളായാണ് ഈ സമ്പ്രദായങ്ങള്‍ക്കു മാറ്റം വന്നത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അത് നാമാവശേഷമായി. ആരംഭകാലങ്ങളില്‍ എല്ലാ ഭാഗത്തും സപ്തര്‍ഷികളുടെ സ്വാധീനം പ്രബലമായിരുന്നു. 
ആദിയോഗി ആവിഷ്‌കരിച്ച യോഗശാസ്ത്രത്തിന്റെ പ്രഭാവം സ്പര്‍ശിക്കാത്ത ഒരു മനുഷ്യസമൂഹവും ഈ ലോകത്തിലില്ല. യോഗ ലോകമെങ്ങും വ്യാപിച്ചിരുന്നു. മതമോ, വിശ്വാസപ്രമാണമോ ആയിട്ടല്ല, ജീവിതശൈലികളുടെ രൂപത്തില്‍. കാലക്രമത്തില്‍ അതിന് പലവിധ മാറ്റങ്ങളും കോട്ടങ്ങളും സംഭവിച്ചു. എന്നാലും അറിഞ്ഞോ അറിയാതെയോ ലോകത്തിന്റെ പല ഭാഗങ്ങളിലായി ലക്ഷക്കണക്കിനാളുകള്‍ അവരവരുടേതായ രീതിയില്‍ യോഗാഭ്യാസം ചെയ്തു വരുന്നു. ലോകചരിത്രമെടുത്താല്‍, ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ ജനങ്ങള്‍ സ്വമേധയാ അനുഷ്ഠിച്ചുവരുന്ന ഒരേയൊരു ജീവിതരീതി യോഗത്തിന്റേതാണെന്നു കാണാം.
ആദിയോഗിയുടെ യോഗശാസ്ത്രത്തിന്റെ ഗുണഭോക്താക്കളാണ് ഈ ലോകത്തില്‍ വളര്‍ന്നു വികസിച്ചിട്ടുള്ള ഓരോ സംസ്‌കാരവും. ആരുടേയും ശാസനകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ, കഴിഞ്ഞ ഇരുപത് സഹസ്രാബ്ദങ്ങളായി ലോകത്തില്‍ യോഗ നിലനിന്നുവരുന്നു. ഒരു ഭരണകൂടവും ഇതിന്റെ പ്രചാരണത്തിനായി അടുത്തകാലംവരെ മുന്‍കൈ എടുത്തിട്ടില്ല. യോഗത്തിന്റെ തനതായ ശക്തിയും പ്രഭാവവും ഫലസിദ്ധിയും തന്നെയാണ് അതിന്റെ നിലനില്‍പിനു നിദാനം. പല കാലങ്ങളിലായി യോഗശാസ്ത്രത്തിന് പലവിധ തളര്‍ച്ചകള്‍ ബാധിച്ചിട്ടുണ്ട് എന്നത് വാസ്തവം. എന്നാല്‍, ഇപ്പോള്‍ അത് ശക്തമായൊരു തിരിച്ചുവരവിന്റെ പാതയിലാണ്. 
ആദിയോഗിക്ക് അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം. അതിനു വേണ്ടിയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇരുപത്തൊന്നടി ഉയരത്തിലുള്ള ആദിയോഗി പ്രതിമകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആ പ്രതിമകള്‍ തയാറായിവരുന്നു. ഓരോ ആദിയോഗി പ്രതിമയോടൊപ്പം 111 അടിനീളവും 111 അടിവീതിയുമുളള ഒരു വേദിയും, വൈദിക വിധിപ്രകാരം പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ശിവലിംഗവുമുണ്ടായിരിക്കും. സാധകനെ സ്വാഭാവികമായും ധ്യാനനിരതനാകാന്‍ വേണ്ട ചൈതന്യപ്രഭാവം അതില്‍ നിന്ന് പ്രസരിച്ചുകൊണ്ടേയിരിക്കും. ഈ മണ്ഡപം സ്ഥാപിക്കാന്‍ പോകുന്നത് യുഎസ്സിലെ ടെന്നിസി ആശ്രമത്തിനു സമീപമാണ്. സിനോസേയിലും, സിയാട്ടിലും ടൊറാന്റോയിലുമായിരിക്കും തുടര്‍ന്നുള്ള പ്രതിഷ്ഠകള്‍. യുഎസ്സില്‍ മാത്രം 50 ആദിയോഗി പ്രതിഷ്ഠകള്‍. വേറെയും നഗരങ്ങള്‍ ഇതിനായുള്ള അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. ഓരോ സംസ്ഥാനത്തിലും ഓരോ പ്രതിമ.
ഭാരതത്തിന്റെ നാലുകോണുകളിലായി 112 അടി ഉയരത്തില്‍ ഓരോ ആദിയോഗി പ്രതിമ സ്ഥാപിക്കണം. അരുണാചല്‍ പ്രദേശിലെ സര്‍ക്കാര്‍ ഈ ആവശ്യവുമായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സൂര്യകിരണങ്ങള്‍ ഏറ്റവുമാദ്യം പതിക്കുന്നത് അരുണാചലിലാണല്ലോ, ഇന്ത്യയില്‍ എത്തുന്ന സൂര്യകിരണം ആദിയോഗി പ്രതിമയുടെ മുഖത്തായിരിക്കണം ഏറ്റവുമാദ്യം വന്നുപതിക്കേണ്ടത് എന്നാണ് ആഗ്രഹം. ജാതിമതവര്‍ണലിംഗ വ്യത്യാസമെന്യേ എല്ലാവരും മാനവജാതിക്കുവേണ്ടി ആദിയോഗി നല്‍കിയിട്ടുള്ള സംഭാവനകള്‍ തിരിച്ചറിയണം. ആദരിക്കണം.
ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള എല്ലാ പരിമിതികള്‍ക്കുമപ്പുറത്തേക്ക് കടന്ന മഹാപുരുഷനായാകണം ആദിഗുരുവിനെ ആരാധിക്കേണ്ടത്, ഈശ്വരനായിട്ടല്ല. ഒരു മനുഷ്യന്റെ സര്‍വസാധ്യതകളുടേയും സാക്ഷാത്കാരമായിരുന്നു ആദിയോഗി. ഒരു മനുഷ്യന് അസാധ്യമായിട്ടുള്ളതെന്തെല്ലാമാണോ അതെല്ലാം അദ്ദേഹം ജീവിതത്തില്‍ സാധിച്ചു. മനുഷ്യനു മുന്നില്‍ അവന്റെ സാധ്യതകളുടെ ജാലകം ആദ്യമായി തുറന്നുകാട്ടിയത് ആദിയോഗിയാണ്. വെറുതെ വാക്കാല്‍ വിവരിക്കുകയല്ല അദ്ദേഹം ചെയ്തത്, സുവ്യക്തമായ വഴികളിലും രീതികളിലും അദ്ദേഹം അവതരിപ്പിച്ചു. എങ്ങനെയത് ജീവിതത്തില്‍ പ്രായോഗികമാക്കാമെന്നു പഠിപ്പിച്ചു. മനുഷ്യമനസ്സിനു വേണ്ടി ഇത്രയും മഹത്‌സംഭാവനകള്‍ അതിനു മുമ്പോ പിമ്പോ ആരും ചെയ്തിട്ടില്ല. 
112 അടി ഉയരത്തില്‍ നിര്‍മിക്കുന്ന മൂന്ന് ആദിയോഗി പ്രതിമകളില്‍ ഒന്ന് ഉത്തരാഖണ്ഡില്‍  സ്ഥാപിക്കണമെന്നു കരുതുന്നു. ഹരിദ്വാറിലേക്കുള്ള വഴിയില്‍. രണ്ടാമത്തേത് കന്യാകുമാരിയിലാകണം. മൂന്നാമത്തേത് രാജസ്ഥാനില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്കരികില്‍. നാടിന്റെ നാലു കോണുകളിലുമായി നാല് ഊക്കന്‍ ആദിയോഗി പ്രതിമകള്‍. ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാകില്ല. ആദിയോഗിയെ സംബന്ധിച്ച് ഒരു പുസ്തകവും തയാറാക്കുന്നു. അദ്ദേഹത്തെ ഒരു മനുഷ്യനായിത്തന്നെ കാണണം. എന്നാല്‍ മാത്രമേ അദ്ദേഹത്തെ മാതൃകയാക്കി നമുക്ക് നമ്മെ സ്വയം വാര്‍ത്തെടുക്കാനാകൂ. 
രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, യേശു... ആ നിര ഇങ്ങനെ നീണ്ടു പോകുന്നു. എന്നാല്‍ അവരെല്ലാം നമ്മുടെ സങ്കല്‍പത്തിലെ ദൈവങ്ങളാണ്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകള്‍ അനുസരിക്കാനോ വഴികള്‍ പിന്തുടരാനോ നമ്മള്‍ തയാറാകുന്നില്ല. കാരണം അവര്‍ ദൈവങ്ങള്‍, നമ്മള്‍ മനുഷ്യര്‍. അവരെക്കൊണ്ടായതൊന്നും നമ്മളെക്കൊണ്ടാവില്ല. എന്നാണ് നമ്മുടെ ചിന്ത. ആദിയോഗി ഒരു മനുഷ്യനായിരുന്നു. അതാണ് നമ്മള്‍ എപ്പോഴും ഓര്‍മിക്കേണ്ടത്. സ്വന്തം ജീവിത പശ്ചാത്തലം എന്തുതന്നെയായാലും ഓരോ മനുഷ്യനും ഈ ഔന്നത്യത്തിലേക്കെത്താന്‍ കഴിയുമെന്ന് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനു വേണ്ടത് ആത്മാര്‍ഥമായ പരിശ്രമം മാത്രം. 
ഒരു മനുഷ്യനും മനുഷ്യനായി മാത്രം കഴിയാന്‍ ജനിച്ചവനല്ല. അതിനപ്പുറത്തേക്ക് കടന്നുചെല്ലാനുള്ള സാധ്യതകളെ യോഗശാസ്ത്രത്തിലൂടെ ആദിഗുരു നമ്മെ ബോധ്യപ്പെടുത്തുന്നു. അവയെ വളര്‍ത്തിയെടുക്കാനും സഫലീകരിക്കാനുമുള്ള മാര്‍ഗങ്ങളും അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ഈ ഓര്‍മപ്പെടുത്തലാണ് ആദിയോഗിയുടെ പ്രതിമാ സ്ഥാപനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

No comments: