Wednesday, April 18, 2018

നാറാണത്തുഭ്രാന്തന്‍

കേരളത്തിലെ ഐതിഹ്യങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന യോഗിവര്യന്‍. വരരുചിക്ക് പറയിയില്‍ ജനിച്ച പന്ത്രണ്ടു മക്കളില്‍ ഒരാളാണിദ്ദേഹം. നാറാണത്തുഭ്രാന്തന്റെ വിചിത്രവൃത്തികള്‍ വളരെയേറെയുണ്ട്. കല്ലുകള്‍ ഉരുട്ടി മലയുടെ നെറുകയില്‍ കയറ്റി താഴേക്കിട്ട് കൈകൊട്ടിച്ചിരിക്കുക, ശ്മശാനത്തിലെ ചിതയിലെ തീയില്‍ പാചകം ചെയ്യുക, ഇടതുകാലിലെ മന്ത് വലതുകാലിലേക്കും തിരിച്ചും മാറ്റുക, നീചജാതിക്കാരന്റെ വീട്ടില്‍ അത്താഴമുണ്ണുക എന്നിവയാണ് ഇവയില്‍ ചിലത്. മനുഷ്യന്റെ ദുഷ്ചിന്തകളെയും പ്രവര്‍ത്തികളെയും അവനു മനസ്സിലാക്കിക്കൊടുക്കുക എന്ന ധര്‍മമാണിവയ്ക്കെല്ലാം ആധാരം. പട്ടാമ്പിക്കടുത്തുള്ള രായിരനെല്ലൂര്‍ മലയാണ് ഇദ്ദേഹത്തിന്റെ മുഖ്യ വിഹാരരംഗമായി കരുതിവരുന്നത്. അവിടെ ഇപ്പോള്‍ മലമുകളില്‍ നാറാണത്തുഭ്രാന്തന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ദേവീക്ഷേത്രവും അവിടെയുണ്ട്. ഇന്ന് രായിര നെല്ലൂര്‍ മലകയറ്റം ഒരു വലിയ ഉത്സവമാണ്. നാറാണത്തുഭ്രാന്തന്റെ കഥയെ അടിസ്ഥാനമാക്കി മലയാളസാഹിത്യത്തില്‍ നിരവധി കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. കൂട്ടത്തില്‍ മധുസൂദനന്‍ നായരുടെ നാറാണത്തുഭ്രാന്തന്‍ എന്ന കവിത പ്രസിദ്ധമാണ്

No comments: