Monday, August 27, 2018

മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഒരു പ്രതിഷ്ഠയാണ് 'ജഡ്ജിയമ്മാവൻ'. തിരുവല്ല രാമവർമ്മപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ളയെയാണ് ഈ പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജയുടെ കോടതിയിലെ ജഡ്ജിയായിരുന്നു അദ്ദേഹം. സത്യസന്ധനും നീതിമാനുമായിരുന്ന അദ്ദേഹം മികച്ച രീതിയിൽ ശിക്ഷകൾ നടപ്പാക്കി കഴിഞ്ഞുപോന്നു. എന്നാൽ ഒരിയ്ക്കൽ, എന്തോ തെറ്റിദ്ധാരണയുടെ പേരിൽ സ്വന്തം അനന്തരവനെ അദ്ദേഹത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. അനന്തരവൻ നിരപരാധിയാണെന്ന് പറഞ്ഞപ്പോൾ സ്വന്തം വധശിക്ഷ നടപ്പാക്കാൻ അദ്ദേഹം ധർമ്മരാജയോട് അഭ്യർത്ഥിച്ചു. ധർമ്മരാജ മനസ്സില്ലാമനസ്സോടെ അത് നടപ്പാക്കി. ഇങ്ങനെ ദുർമരണം സംഭവിച്ച ജഡ്ജിയുടെ പ്രേതം പല സ്ഥലങ്ങളിലും അലഞ്ഞുതിരിഞ്ഞുനടന്ന് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ, പ്രശ്നവിധിപ്രകാരം അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചപ്പോൾ പ്രശ്നങ്ങളൊഴിഞ്ഞു.
രാത്രി പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഇവിടെ നടതുറക്കുന്നത്. ഭക്തർ തന്നെയാണ് ഇവിടെ പൂജകൾ നടത്തുന്നതും. നാളികേരവും പൂവും പഴവുമാണ് പൂജാവസ്തുക്കൾ. വിവിധ കേസുകളിൽ പെട്ടുവലയുന്നവർ ഇവിടെ വന്ന് പൂജകൾ നടത്താറുണ്ട്. 2013ൽ പ്രമുഖ ക്രിക്കറ്റർ ശ്രീശാന്ത് ഇവിടെ ദർശനം നടത്തിയിരുന്നു. ഐപിഎൽ വാതുവെപ്പുകേസിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് ക്രിക്കറ്റർമാരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർ ജയിൽമോചിതരായി. തുടർന്നാണ് ശ്രീശാന്ത് ഇവിടെ വന്നത്. തുടർന്ന് അദ്ദേഹത്തെ കോടതി വെറുതെ വിട്ടു.
ചരിത്രം
ആദ്യകാലത്ത് ആദിവാസികളുടെ കീഴിലായിരുന്ന ഈ ക്ഷേത്രം പിന്നീട് പല ഭൂപ്രഭുക്കന്മാരുടെയും കയ്യിലായി. തുടർന്ന് തിരുവിതാംകൂറിന്റെ കീഴിൽ വന്ന ഈ ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ക്ഷേത്രമാണിത്.
ഉത്സവങ്ങൾ
മീനമാസത്തിലെ മകയിരം നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടെ അവസാനിയ്ക്കുന്ന എട്ടുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. എട്ടുദിവസവും ക്ഷേത്രത്തിൽ വിവിധ പൂജകളും കലാപരിപാടികളുമുണ്ടാകും. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് വാഹനം എഴുന്നള്ളത്താണ്. ക്ഷേത്രത്തിലെ പൂജാരിമാർ ഭഗവതിയുടെ വാഹനമായ വേതാളത്തെ ചുമലിലേറ്റി ക്ഷേത്രത്തിന് മൂന്നുവലം വയ്ക്കുന്നതാണ് ഈ ചടങ്ങ്. അവസാനദിവസം ക്ഷേത്രക്കുളത്തിൽ ആറാട്ട് നടക്കുന്നു. കൂടാതെ, കന്നിമാസത്തിലെ നവരാത്രിയും ക്ഷേത്രത്തിൽ പ്രധാനമാണ്. ഈ ദിവസങ്ങളിലും വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. ദുർഗ്ഗാഷ്ടമി ദിവസം സന്ധ്യയ്ക്ക് ആയുധങ്ങളും പുസ്തകങ്ങളും സംഗീത-കായിക ഉപകരണങ്ങളും മറ്റും പൂജയ്ക്ക് വയ്ക്കുന്നു. മഹാനവമി ദിവസം അടച്ചുപൂജയാണ്.വിജയദശമി ദിവസം രാവിലെ പൂജകഴിഞ്ഞ് എല്ലാം തിരിച്ചെടുക്കുന്നു. അന്ന് ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം കുറിയ്ക്കുന്നു. മണ്ഡലകാലത്ത് 41 ദിവസവും ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടുമുണ്ടാകും. ഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ഈ ചടങ്ങുകൾ നടക്കുക

No comments: