Friday, August 31, 2018

ഇന്ദ്രിയനിയന്ത്രണവും വിവേകവും

സ്വാമി ഭൂമാനന്ദതീര്‍ഥര്‍
Saturday 1 September 2018 2:08 am IST
ഇന്ദ്രിയങ്ങളാണ് ആദ്യം വസ്തുക്കളെ കാണുന്നതും, കണ്ടതില്‍ ആകര്‍ഷണം ജനിപ്പിക്കുന്നതും. ഇതിന്റെ ഫലം പതിയുന്നതു മനസ്സിലാണ്. മനസ്സിന്റെ തുണയില്ലാതെ ഇന്ദ്രിയങ്ങള്‍ക്കു പ്രവര്‍ത്തിക്കാനാവില്ല. അതിനാല്‍ ഇന്ദ്രിയങ്ങളുടെ വടംവലികളെ നിയന്ത്രിക്കാന്‍ മനഃശക്തിയാണ് പ്രയോഗിക്കേണ്ടത്.
മനസ്സിനു ഗുണദോഷങ്ങള്‍ ഉദ്‌ബോധിപ്പിക്കാനാണ് ബുദ്ധി. ബുദ്ധികൊണ്ടാണ് പരിഗണനയും വിചിന്തനവും നടത്തി കാര്യങ്ങള്‍ വിലയിരുത്തി തരംതിരിക്കുക. ബുദ്ധിയുടെ വിലയിരുത്തലനുസരിച്ചേ മനസ്സ് പ്രവര്‍ത്തിക്കാവൂ. എന്നാലേ ജീവിതവും പ്രവൃത്തിയും ഫലപ്രദമാകയുള്ളു. അതിനാല്‍ വിവാഹത്തെപ്പറ്റിയും ലൈംഗിക കാര്യങ്ങളെപ്പറ്റിയും ശരിയായ ധാരണകള്‍ വളര്‍ത്തേണ്ടത് ആവശ്യമാണ്. 
വിവേകത്തില്‍ അധിഷ്ഠിതമാണ് വേദാന്ത വിദ്യയും സാധനയും. ആദ്യന്തം ഇതില്‍ മുഖ്യമായി പ്രവര്‍ത്തിക്കേണ്ടതു വിവേകംതന്നെ. ത്യാജ്യങ്ങളെ നീക്കിനിര്‍ത്താനും, ഗ്രാഹ്യങ്ങളെ കൊള്ളാനുമുള്ള ബലം നല്‍കേണ്ടതും വിവേകംതന്നെ. ലൈംഗികതയെ നിയന്ത്രിതവും പവിത്രവുമാക്കി നിര്‍ത്താനുള്ള ബലവും വിവേകപോഷണത്തില്‍ നിന്നു വേണം നേടാന്‍. വിവാഹത്തേയും ലൈംഗികപ്രേരണകളേയും വിലയിരുത്തണമെന്നു പറയാന്‍ ഇതാണ് കാരണം. ഇങ്ങനെ ശരിയായ ധാരണകള്‍ വളര്‍ത്തി, അതിന്റെ ബലത്താല്‍ മനസ്സ് ശാന്തവും സൗമ്യവുമായി ഒതുങ്ങിനില്‍ക്കുന്ന സ്ഥിതിയാണ് കൈവരിക്കേണ്ടത്.  
ശരീരവും അന്തരംഗവും തമ്മില്‍ എന്തെന്നില്ലാത്ത ബന്ധമുണ്ട്. ശരീരത്തിനു രൂപം നല്‍കി പ്രവര്‍ത്തനക്ഷമമാക്കുന്നത് അന്തരംഗംതന്നെ. ദേഹത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉള്‍ഘടകങ്ങളേയും ഉദ്ദേശിച്ചാണ് അന്തരംഗമെന്നു പറയുന്നത്, മനസ്സ്, ബുദ്ധി, ഹൃദയം എല്ലാംതന്നെ. ഇന്ദ്രിയങ്ങള്‍ രചിക്കുന്ന ആകര്‍ഷണങ്ങളെ നേരിടേണ്ടത് അന്തരംഗമാണ്. അന്തരംഗത്തെ സംസ്‌കരിച്ചു തന്മൂലമുണ്ടാകുന്ന വിവേകവും ഇച്ഛാശക്തിയുമാണ് ഇതില്‍ നിര്‍ണായകം.
കുണ്ഡലിനി പലരും കായികമായ യോഗക്രിയകള്‍ പരിശീലിച്ചു ലൈംഗികപ്രേരണകളെ അടക്കിനിര്‍ത്താന്‍ നോക്കുന്നു. കുണ്ഡലിനി എന്നൊന്നിനെ ലാക്കാക്കി എന്തെല്ലാമോ ചെയ്യുന്നു. കുണ്ഡലിനീസിദ്ധാന്തത്തെ നിരാകരിക്കുകയല്ല ഇവിടെ ഉദ്ദേശം. കുണ്ഡലിനിയെപ്പറ്റി വിവേകപൂര്‍വം ആലോചിച്ചു നോക്കുന്നത് ആവശ്യമാണല്ലോ. കുണ്ഡലിനി പ്രത്യക്ഷമാണോ എന്നു പരിശോധിക്കുമ്പോള്‍, അല്ലെന്നുതന്നെയാണ് മറുപടി. സ്വര്‍ഗനരകങ്ങളെപ്പറ്റി പൊതുവെ പറയാറുണ്ടല്ലോ. അവ പ്രത്യക്ഷമാണോ? അല്ല.  
ഭൂമിയില്‍നിന്ന് എങ്ങോ അകലെയുള്ള അപ്രത്യക്ഷപ്രദേശങ്ങളാണ് സ്വര്‍ഗനരകങ്ങള്‍. അതേ പ്രകാരത്തില്‍, നമ്മുടെ ശരീരത്തിനുള്ളില്‍, ഒളിഞ്ഞുകിടക്കുന്ന ഏതോ ഒരു അപ്രത്യക്ഷശക്തിയാണ് കുണ്ഡലിനിയും. വേദാന്തസാധകന്‍ അപ്രത്യക്ഷമായ സ്വര്‍ഗനരകങ്ങളെ തീരെ വകവെയ്ക്കാറില്ല. അപ്രത്യക്ഷവും അനുഭവസിദ്ധമല്ലാത്തതുമായ കുണ്ഡലിനിയേയും അതേപോലെതന്നെ ചെയ്യണം. ഇതാണ് വിവേകം നല്‍കുന്ന ഉപദേശം. വസ്തുതകളെ വിവേകപൂര്‍വം തുറന്നു പറയാതിരുന്നാല്‍, അതു വേദാന്തസിദ്ധാന്തത്തോടുള്ള അപരാധവും അപമാനവുമാകും.
മനസ്സും ബുദ്ധിയും നമുക്ക് അനുഭവസിദ്ധമാണല്ലോ. ഉണ്ടോ ഇല്ലയോ എന്ന സംശയത്തിന് ഇടമില്ലാത്ത ഇവയുപയോഗിച്ചു വേണം വിശേഷബുദ്ധിയുള്ളവര്‍ സാധന ചെയ്യാന്‍. സാധനയുടെ ഓരോ വശവും, അതു നല്‍കുന്ന നേട്ടവും, തികച്ചും അനുഭവസിദ്ധവും, യുക്തിസഹവുമായാലേ മനുഷ്യത്വം അന്വര്‍ഥമാകൂ.
കുണ്ഡലിനിയുണ്ടെങ്കില്‍, വിവേകം വര്‍ധിച്ച് ഇന്ദ്രിയങ്ങളും മനസ്സും ശുദ്ധമാകുന്നതോടെ, അതും ഉയര്‍ന്നുകൊള്ളട്ടെ. അന്തരംഗത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പ്രതികരണങ്ങള്‍ ദേഹാവയവങ്ങളില്‍ ഉണ്ടാകണമല്ലോ. കുണ്ഡലിനി ദേഹത്തിന്റെ സൂക്ഷ്മമായ ഒരു അവയവമായതിനാല്‍ ഈ മാറ്റം അതിനേയും ബാധിക്കാതിരിക്കുമോ? മനോഗതികളെ അനുസരിക്കുകയെന്ന സ്വഭാവം ദേഹസംഘാതത്തിനുണ്ട്, സ്പഷ്ടമാണിത്. അതില്‍ പ്രത്യേകിച്ച് ഒരു പ്രയത്‌നവും വേണ്ട.
സ്ത്രീദേഹത്തേയും അതിന്റെ പ്രകടമായ അംഗസൗഷ്ഠവത്തേയും കാണുമ്പോള്‍ പുരുഷനു സാമാന്യേന അവയില്‍ ആകര്‍ഷണം ജനിച്ചേക്കും. അതിന് അടിമയായി, വിവേകത്തെ പണയംവെച്ചുകൊണ്ട്, പ്രവര്‍ത്തിക്കുന്നപക്ഷം, മനുഷ്യത്വത്തിനു പൊരുത്തപ്പെടാത്ത പല സാഹസങ്ങളും അശ്ലീലങ്ങളും ചെയ്യാനിടയുണ്ട്. ഇതു വ്യക്തിജീവിതത്തിനും 

No comments: