Thursday, August 30, 2018

ദിവസം 213. ശ്രീമദ്‌ ദേവീഭാഗവതം. 8. 15. സൂര്യചാരം

ദിവസം 213. ശ്രീമദ്‌ ദേവീഭാഗവതം. 8. 15. സൂര്യചാരം

അത: പരം പ്രവക്ഷ്യാമി ഭാനോർഗമന മുത്തമം
ശ്രീഘ്ര മാന്ദ്യാദിഗതിഭി സ്ത്രിവിധം ഗമനം രവേ:
സർവ്വ ഗ്രഹാണാം ത്രീണ്യേവ സ്ഥാനാനി സുരസത്തമ
സ്ഥാനം ജാരദ്ഗവം മധ്യം തഥൈരാവതമുത്തമം

ശ്രീ നാരായണൻ പറഞ്ഞു: സൂര്യന്റെ ഗതി മാർഗ്ഗങ്ങളെപ്പറ്റി ഇനി ഞാൻ പറയാം. ശീഘ്രം, സമം, മന്ദം എന്നീ മൂന്നു ഗതിവേഗത്തിലാണ് ഭാനുമാന്റെ സഞ്ചാരം. ഗ്രഹങ്ങൾക്കെല്ലാം മൂന്നു സ്ഥാനങ്ങളാണ് പറഞ്ഞിട്ടുള്ളത്. വടക്ക് ഐരാവതം, തെക്ക് വൈശ്വാനരം, മദ്ധ്യസ്ഥാനം ജാരദ്ഗവം. അശ്വതി, ഭരണി, കാർത്തിക എന്നീ മൂന്നു നക്ഷത്രങ്ങൾ കൂടിയ മാർഗ്ഗത്തിന് നാഗവീഥി എന്നാണ് പറയുന്നത്. രോഹിണി, മകയിരം, തിരുവാതിര എന്നിവ ചേർന്ന് ഗജവീഥി. പുണർതം, പൂയം, ആയില്യം എന്നിവ ചേർന്ന് ഐരാവത വീഥീ. ഈ മൂന്നു വീഥികളും ചേർന്നുളള വീഥിക്ക് ഉത്തരായണമെന്നാണ് പേരു്.

മകം, പൂരം, ഉത്രം എന്നിവ ചേർന്ന് ആർഷഭ വീഥി. അത്തം, ചിത്തിര, ചോതി എന്നിവ ചേർന്ന് ഗോവീഥി. വിശാഖം, അനിഴം, കേട്ട, എന്നിവ ചേർന്ന് ജാരദ്ഗവ വീഥി. ഈ മൂന്നു വീഥികളും ചേർന്ന മദ്ധ്യമാർഗ്ഗമാണ് ജാരദ് ഗവം.

മൂലം, പൂരാടം, ഉത്രാടം എന്നിവ ചേർന്ന് അജവീഥി. തിരുവോണം, അവിട്ടം, ചതയം, എന്നിവ ചേർന്ന് മൃഗവീഥി. പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി, എന്നിവ ചേർന്ന് വൈശ്വാനര വീഥി. ഈ മൂന്നും ചേർന്ന് ദക്ഷിണായനം എന്നറിയപ്പെടുന്നു.

സൂര്യൻ ഉത്തരമാർഗ്ഗത്തിൽ സഞ്ചരിക്കുമ്പോൾ വായുബദ്ധമെന്ന ഞാൺ കയർ രണ്ടും വലിഞ്ഞു മുറുകി കയറ്റം കയറുന്നതിനാൽ യാത്ര അല്പം മന്ദഗതിയിലാവും. അപ്പോൾ പകൽ കൂടിയും രാത്രി കുറഞ്ഞുമിരിക്കും. ദക്ഷിണായനത്തിൽ ഇറക്കമാണ്. അപ്പോൾ ഞാൺ  അയച്ചു വിട്ടു് ഗതിവേഗം കൂടുന്നതിനാൽ പകൽ കുറഞ്ഞും രാത്രി കൂടിയുമിരിക്കും. എന്നാൽ വിഷുവത് ദിനങ്ങളിൽ ദിനരാത്രങ്ങൾ ഏകദേശം സമമായിരിക്കും. രണ്ടു ഞാണുകളിലും മുറുക്കവും അയവുമില്ലാത്ത സമാവസ്ഥയാണത്.

ഉത്തരായണത്തിൽ ധ്രുവത്തിൽ ഞാണുകൾ മുറുകെ വലിച്ചുപിടിക്കുമ്പോൾ സൂര്യന്റെ സഞ്ചാരം മണ്ഡലങ്ങൾക്കുള്ളിലാണ്. എന്നാൽ കയറുകൾ അയക്കുമ്പോൾ സൂര്യസഞ്ചാരം ബാഹ്യ മണ്ഡലത്തിലാവും.

മേരു പർവ്വതത്തിന്റെ കിഴക്ക് ഇന്ദ്രപുരിയായ ദേവധാനിക, തെക്ക് യമന്‍റെ സംയമനി, പടിഞ്ഞാറ് വരുണന്റെ നിമ്ളോചിനി, വടക്ക് കുബേരന്റെ വിഭാവരി, എന്നിവയാണ്. ഒരുദിവസം ഇന്ദ്രപുരിയിൽ ഉദിക്കുന്ന സൂര്യൻ ഉച്ചസമയത്ത് സംയമനിയിലെത്തി, സന്ധ്യക്ക് നിമ്ളോചിനി വഴി, അർദ്ധരാത്രി വിഭാവരിയിലെത്തുന്നു. ജീവജാലങ്ങൾ പ്രവർത്തിക്കുന്നത് സൂര്യന്റെ ഈ സഞ്ചാരത്തിനാലാണ്.

മേരുവിൽ ഉള്ളവർക്ക് എപ്പോഴും സൂര്യനെക്കാണാം. സൂര്യൻ സുവർണ്ണമായ മേരുവിനെ വലം വയ്ക്കുകയാണ്. അതു കൊണ്ട് അവിടെ ഉദയവും അസ്തമനവും ഒരേ നിശ്ചിത സമയത്തു തന്നെ ദിനവും കാണാകുന്നു. ഒരാൾക്ക് ആദിത്യനെ ദിനത്തിൽ എപ്പോൾ ആദ്യമായി കാണാൻ സാധിക്കുന്നുവോ അതാണ് ഉദയം. അയാള്‍ക്ക് സൂര്യനെ കാണാതായിത്തുടങ്ങുന്നതെപ്പോഴാണോ അതാണ് അസ്തമയം. വാസ്തവത്തിൽ സൂര്യൻ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല. കാണപ്പെടുക, കാണാതാവുക എന്നീ അവസ്ഥകൾ ഉദയാസ്തമയങ്ങൾ ആയി അറിയപ്പെടുന്നു മാത്രമേയുള്ളു.

ഇന്ദ്രപുരിയിൽ നില്കുമ്പോൾ, സൂര്യൻ മൂന്നു പുരങ്ങളേയും രണ്ട് കോണുകളെയും സ്പർശിക്കുന്നു. സൂര്യൻ കോണിൽ നില്ക്കുമ്പോൾ മുക്കോണും ത്രിപുരങ്ങളും തൊടുന്നു. സകലദ്വീപുകളുടെയും വടക്കായി മേരുപർവ്വതം നിലകൊള്ളുന്നു. ഒരാൾക്ക് എവിടെയാണോ ആദ്യമായി സൂര്യൻ പ്രത്യക്ഷനാവുന്നത് അതാണ് കിഴക്ക്. ആ ദിക്കിന് ഇടതു വശത്താണ് മേരുപർവ്വതം (വടക്ക്). ഇന്ദ്രപുരിയിൽ നിന്നും പതിനഞ്ചു നാഴിക സഞ്ചരിച്ച് സൂര്യൻ യമപുരത്തിൽ എത്തുന്നു. അതാണ് സംയമനി. അപ്പോഴേക്ക് ഭാനുമാൻ രണ്ടു കോടി മുപ്പത്തിയേഴ് ലക്ഷത്തി അറുപതിനായിരം യോജന സഞ്ചരിച്ചു കഴിയും. സൂര്യൻ ഇതു പോലെ സഞ്ചരിച്ച് വരണപുരിയിലും സൗമ്യപുരിയിലും തിരികെ ഇന്ദ്രപുരിയിലും എത്തുന്നു. ജീവജാലങ്ങളിൽ കാലബോധം ഉണ്ടാക്കാനാണീ യാത്ര.

സൂര്യനെപ്പോലെ സോമൻ മുതലായ ഗ്രഹങ്ങളും ഉദിച്ച് അസ്തമിക്കുന്നുണ്ട്. ഒരു മുഹൂർത്തം കൊണ്ടു് സൂര്യന്റെ രഥം മുപ്പത്തിനാലു ലക്ഷത്തി എണ്ണൂറ് യോജന സഞ്ചരിക്കുന്നു. പ്രവഹൻ എന്ന വായുവിനാൽ നാലു ദിക്കിലുള്ള നാലുപുരങ്ങളിൽ ഭാനുമാൻ ചുറ്റിക്കൊണ്ടേയിരിക്കുന്നു. സൂര്യന്റെ രഥത്തിന് ഒരു ചക്രവും പന്തണ്ട് ആരവും (മാസങ്ങൾ) മൂന്നു നാഭിയും (ചാതുർ മാസങ്ങൾ) ഉണ്ടു്. ഇവയും ആറ് ഋതുക്കളാകുന്ന അരപ്പട്ടകളും ചേർന്ന ഒരു സംവത്സരചക്രത്തെപ്പറ്റി ജ്ഞാനികൾ പറഞ്ഞിട്ടുണ്ടു്.

ഈ ചക്രത്തിന്റെ അച്ചുതണ്ട് സ്ഥാപിച്ചിരിക്കുന്നത് ഒരറ്റം മേരു ശിഖരത്തിലും മറ്റേ അറ്റം മാനസോത്തരഗിരിയിലുമാണ്. എണ്ണയാട്ടുന്ന ചക്രം പോലെ ഇത് സദാ ചുറ്റിക്കൊണ്ടിരിക്കുന്നു. മാനസോത്തരത്തിനു മുകളിലായി സൂര്യൻ സ്വമാർഗ്ഗത്തിൽ ഭ്രമണം ചെയ്യുന്നു. ഈ ചക്രത്തിനു സമീപം ഒരറ്റവും മറ്റേയറ്റം ധ്രുവത്തിലുമായി മറ്റൊരു അക്ഷം മുകളിലുമുണ്ട്. തൈലയന്ത്രത്തിന്റെ നുകത്തണ്ടുപോലെ വായു പാശം കൊണ്ടു് ഈ അക്ഷത്തെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു.

സൂര്യരഥക്കൂടിന്റെ ഉയരം മുപ്പത്തിയാറ് ലക്ഷം യോജനയാണ്. അതിന്റെ നാലിലൊന്നു നീളമാണ് ആ നുകത്തണ്ടിന്. അതിലാണ് ഛന്ദസ്സുകൾ എന്നറിയപ്പെടുന്ന ഏഴ് കുതിരകളെ ബന്ധിച്ചിരിക്കുന്നത്. സൂര്യദേവനു മുന്നിലിരുന്ന് അരുണൻ തെളിക്കുന്ന രഥത്തെ ഈ ഏഴ് കുതിരകളാണ് ഓടിക്കുന്നത്. അരുണൻ ഗരുഡപുത്രനാണ്. തള്ളവിരലിന്റെ അംശത്തോളം മാത്രം വലുപ്പമുള്ള അറുപതിനായിരം ബാലഖില്യൻമാർ വേദസൂക്തങ്ങൾ കൊണ്ടു് ആദിത്യനെ വാഴ്ത്തുന്നു. മാത്രമല്ല മറ്റ് ഋഷികളും ഗന്ധർവ്വാദികളും അപ്സരസ്സുകളും ദൈത്യൻമാരും ഉരഗങ്ങളും ഗ്രാമണികളും ദേവൻമാരുമെല്ലാം സൂര്യദേവനെ ഏഴു വിഭാഗമായി നിന്ന് ഓരോ മാസത്തിലും സ്തുതിക്കുന്നു.

ഭൂമണ്ഡലത്തിന്റെ നീളം തൊള്ളായിരത്തി അൻപതുലക്ഷം യോജനയാണ്. സർവ്വവ്യാപിയായ രവി രണ്ടായിരത്തി അഞ്ഞൂറ് യോജനയും ക്രോശദ്വയവും ക്ഷണനേരം കൊണ്ട് നിരന്തരം സഞ്ചരിച്ചു തീർക്കുന്നു.
SUKUMAR CANADA

No comments: