Thursday, August 30, 2018

ദിവസം 209. ശ്രീമദ്‌ ദേവീഭാഗവതം. 8- 11. ഭാരത വര്‍ണ്ണനം

ദിവസം 209. ശ്രീമദ്‌ ദേവീഭാഗവതം. 8- 11. ഭാരത വര്‍ണ്ണനം

ഭാരതാഖ്യേ ച വർഷേ f സ്മിന്നഹമാദിജ പുരുഷ :
തിഷ്ഠാമി ഭവതാ ചൈവ സ്തവനം ക്രിയതേ f നിശം
ഓം നമോ ഭഗവതേ ഉപശമശീലായോപരതാനാത്മ്യായ 
നമോ f കിഞ്ചന വിത്തായ ഋഷി ഋഷഭായ നരനാരായണായ
പരമഹംസ പരമഗുരവേ ആത്മാരാമാധിപതയേ നമോ നമ ഇതി

ശ്രീ നാരായണൻ തുടർന്നു. "ഭാരതമെന്ന വർഷത്തിൽ ഞാനാണ് ആരാധനാമൂർത്തി. അവിടെയിരുന്ന് അങ്ങ് എന്നെയാണല്ലോ സദാ സ്തുതിക്കുന്നത്."

നാരദസ്തുതി: "തപസ്സ്, ശമാദികൾ എന്നിവയുടെ ഇരിപ്പിടമായ ശാന്തശീലനും അഹങ്കാരരഹിതനുമായ അവിടുന്ന് ദരിദ്രൻമാർക്ക് ധനമായും മുനികൾക്ക് വരേണ്യനായും ആത്മാരാമൻമാർക്ക് അധീശനായും പരമഹംസനായും വിളങ്ങുന്നു. അങ്ങിനെയുള്ള ഭഗവാനെ ഞാൻ നിത്യവും കൈകൂപ്പി നമസ്കരിക്കുന്നു.

സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് കാരണമാണെങ്കിലും അവയിലൊന്നിലും ബദ്ധനാവാതെ, വിവിധ ദേഹങ്ങളിൽ കുടികൊള്ളുന്നുവെങ്കിലും വിശപ്പും ദാഹവും ഒന്നും ബാധിക്കാതെ, സദാ സാക്ഷി ഭാവത്തിൽ വർത്തിക്കുമെങ്കിലും ദൃശ്യങ്ങളുടെ ദോഷമേതുമേൽക്കാത്ത ആ സാക്ഷി സ്വരൂപചിദ്ഘനത്തിനു മുന്നില്‍ ഞാൻ കുമ്പിടുന്നു. യോഗേശ്വരനായ ഹിരണ്യഗർഭൻ ഭഗവാൻ അരുളിച്ചെയ്തിട്ടുള്ളത് അന്ത്യകാലത്ത് ദേഹാഭിമാനം കളഞ്ഞ് നിർഗ്ഗുണനായ മഹേശനിൽ അഭയം പ്രാപിക്കണം എന്നാണ്. എന്നാൽ ഭാര്യാപുത്രഗൃഹാദികളിൽ ആസക്തി പൂണ്ടിരിക്കുന്ന മനുഷ്യർക്ക് ദേഹ സംബന്ധിയായ ഭോഗസുഖങ്ങൾ ഉപേക്ഷിക്കുക എന്നത് വളരെ ദുഷ്ക്കരമത്രേ. അങ്ങിനെ കഴിയുന്ന മനുഷ്യന്‍റെ എല്ലാ പ്രയത്നങ്ങളും നിർഫലമാണ്.

പ്രഭോ അങ്ങയുടെ മായാശക്തി കൊണ്ടു് എന്റെയീ കുത്സിത ദേഹത്തിൽ 'ഞാൻ,എന്റേത്', തുടങ്ങിയ ചിന്താഭ്രമങ്ങൾ വിട്ടു പോകാത്ത വിധം ഒട്ടിച്ചേര്‍ന്നു നില്ക്കുന്നു. ഭഗവാനേ, ദേഹത്ത് വേരുറപ്പിച്ചിട്ടുള്ള അവയെ നീക്കം ചെയ്യാനുതകുന്ന യോഗമാർഗ്ഗം  എനിക്ക് ഉപദേശിച്ചു തന്നാലും." സകലവേദത്തിന്‍റെയും സാരാമൃതം പാനം ചെയ്തിട്ടുള്ള നാരദൻ ശ്രീനാരായണനെ ഇങ്ങിനെയൊക്കെയാണ് സ്തുതിക്കുന്നത്.

ശ്രീനാരായണന്‍ തുടര്‍ന്നു: "ആ ഭാരതഭൂവിൽ നിറയെ പർവ്വതങ്ങളും നദികളും മറ്റുമുണ്ടു്. അവയെപ്പറ്റിയെല്ലാം ഞാൻ പറയാം. ശ്രദ്ധിച്ചു കേട്ടുകൊള്ളൂ. മലയം, മംഗള പ്രസ്ഥം, മൈനാകം, ത്രികൂടം, ഋഷഭം, കുടകം, കോല്ലം, സഹ്യൻ, ദേവഗിരി , ഋഷ്യമൂകം, ശ്രീശൈലം, വേങ്കടാദ്രി, മഹേന്ദ്രം, വാരിധാരം, വിന്ധ്യൻ, മുക്തിമാൻ, ഋക്ഷം, പാരിയാത്രം, ദ്രോണം, ചിത്രകൂടഗിരി, ഗോവർദ്ധനം, രൈവതകം, കകുഭം, നീലപർവതം, ഗൗരമുഖം, ഇന്ദ്രകീലം, കാമഗിരി, തുങ്ങിയ ഗിരിനിരകളും മറ്റു് പുണ്യപർവ്വതങ്ങളും ഭാരതത്തിലുണ്ട്. ഈ മലനിരകളിൽ നിന്നും പുറപ്പെടുന്ന നദികളും അരുവികളും നൂറായിരക്കണക്കിനാണുള്ളത് . ഈ പുണ്യനദികളിൽ സ്നാനം ചെയ്താൽത്തന്നെ മനുഷ്യരുടെ ത്രിവിധ പാപങ്ങൾക്ക് ശമനമാവും. ഇവയെ ദർശിക്കുക, ഇവയിലെ ജലം പാനം ചെയ്യുക, ഇവയെ പ്രകീർത്തിക്കുക, തുടങ്ങിയ പ്രവൃത്തികൾ പുണ്യ പ്രദമത്രെ.

താമ്രപർണ്ണി, ചന്ദ്രവശ, കൃതമാല, വടോദക, കാവേരി, വൈഹായസി, വേണ, പയസ്വിനി, തുംഗഭദ്ര, കൃഷ്ണവേണ, ശർക്കരാവർത്തക, ഗോദാവരി, ഭീമരഥി, നിർവിന്ധ്യാ, പയോഷ്ണിക, താപി, രേവ, സുരസാ, നർമ്മദ, സരസ്വതി, ചർമ്മണ്വതി, സിന്ധു, അന്ധ, ശോണ, ഋഷി കുല്യ, ത്രിസാമ, വേദസ്മൃതി, കൗശികി, യമുനാ, മന്ദാകിനി, ദൃഷദ്വതി, ഗോമതി, സരയു, രോധവതി, സപ്തവതി, സുഷോമ, ശതദ്രു, ചന്ദ്രഭാഗ, മരുദ് വൃധ, വിതസ്ത, അസിക്നി, വിശ്വാ എന്നിവയാണ് ഭാരത വർഷത്തിലെ പ്രമുഖ നദികൾ .

ഈ ഭാരത വർഷത്തിൽ ജനിക്കാൻ ഭാഗ്യം സിദ്ധിച്ച മനുഷ്യർ സാത്വിക, രാജസ, താമസ കർമ്മങ്ങളുടെ ശക്തിവിശേഷങ്ങൾ കൊണ്ടു് യഥായോഗ്യം സ്വർഗ്ഗനരകങ്ങളെ നേടുന്നു. ഇവിടെ വസിക്കുന്ന എല്ലാവർക്കും വൈവിദ്ധ്യമാർന്ന ഭോഗാനുഭവങ്ങൾ ആർജ്ജിക്കാം. അവർക്ക് ക്രമീകമായി വർണ്ണാശ്രമധർമ്മാനുഷ്ഠാനം ചെയ്ത് മോക്ഷവും നേടാം. മോക്ഷപ്രാപ്തിക്ക് ഉത്തമമായ ഇടമായാണ് ദേവൻമാരും സ്വർഗ്ഗവാസികളും ഭാരതവർഷത്തെ കണക്കാക്കുന്നത്.

പ്രാണിവർഗ്ഗങ്ങളിൽ ഭാരത വർഷത്തിൽ ജനിച്ചവരുടെയത്ര പുണ്യങ്ങൾ മറ്റാരും ചെയ്തിട്ടുണ്ടാവില്ല. അവിടെ ഭഗവാൻ ശ്രീഹരി സ്വയം വന്നവതരിച്ച് അവരിൽ കൃപ ചൊരിയുന്നുവല്ലോ. അവിടെ ജനിച്ചവർക്ക് മുകുന്ദ സേവ ചെയ്യാൻ അവസരം ലഭിക്കുന്നു. നാമാണെങ്കിൽ ആ ഭഗവാനെ സേവിക്കാൻ അവസരം കാത്തു കഴിയുകയുമാണ്.

നമുക്ക് സ്വർഗ്ഗപദവി കിട്ടിയത് തീവ്രമായ തപസ്സും യാഗങ്ങളുമൊക്കെ ചെയ്തതിനാലാണ്. പക്ഷെ അത് ശ്രീഹരിയുടെ പാദസേവ ചെയ്യാനുള്ള അവസരത്തിനോളം വരികയില്ല. ഭാരതത്തില്‍ ആ ഭാഗ്യം ലഭിക്കും. സ്വർഗ്ഗത്തിൽ ഇന്ദ്രിയഭോഗങ്ങള്‍ മാത്രമല്ലേ ലഭിക്കൂ.

സ്വർഗ്ഗത്തിൽ ഒരു കല്പാന്തം സുഖിച്ചു കഴിയാം എന്നതു ശരി. എന്നാൽ ആ കാലം കഴിഞ്ഞ് വീണ്ടും ജന്മമെടുത്ത് പുണ്യമാർജിക്കണമല്ലോ. അതുകൊണ്ടു് ഇവിടുത്തെ വാസത്തെക്കാൾ അഭികാമ്യം ഭാരതഭൂവിലെ ജന്മം തന്നെയാണ്. ഭാരതത്തിൽ ജനിച്ച വിവേകശാലികൾക്ക് കർമഭാരമൊക്കെ തീർത്ത് ഹരിപദമണയാൻ ക്ഷണനേരം മതി.

എവിടെ ഭഗവാൻ ഹരിയുടെ കഥകൾ നിത്യവും പാരായണം ചെയ്യപ്പെടുന്നില്ലയോ, എവിടെ ഭഗവാന്റെ ഭക്തൻമാരില്ലയോ, എവിടെ ഭഗവാന്റെ ഉത്സവങ്ങൾ കൊണ്ടാടപ്പെടുന്നില്ലയോ, അവിടം ബ്രഹ്മലോകമാണെങ്കിൽക്കൂടി വാസയോഗ്യമല്ലതന്നെ.

ജ്ഞാനം, ദ്രവ്യം, കർമ്മം എന്നിവയാൽ മനുഷ്യ ജന്മം ധന്യമത്രെ. ഭാരതത്തിൽ ഇങ്ങിനെയൊരു ധന്യമായ നരജന്മം ലഭിച്ചിട്ടും മുക്തിക്കായി പ്രവർത്തിക്കാത്തവന്റെ ജീവിതം വീണ്ടും വീണ്ടും വലയിൽ കുടുങ്ങുന്ന പക്ഷികളുടേതുപോലെയാണ്. വേടന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട പക്ഷി വീണ്ടും അവന്റെ പിടിയിൽത്തന്നെ ചെന്നു ചേരുന്ന അവസ്ഥയാണത്. ഭാരതത്തിൽ പിറന്നിട്ടും മായാബന്ധനത്തിൽ ചുറ്റിത്തിരിയുകയാണവർ.

വിധിയാംവണ്ണം യാഗാഗ്നിയിൽ സമർപ്പിക്കുന്ന ഹവിസ്സ് പല പല ദേവതകൾക്കായി നൽകപ്പെടുന്നുവെങ്കിലും അനന്തനാമങ്ങളുള്ള ഒരേ ഒരു പരമപ്രഭുവാണത് സ്വീകരിച്ചു ഭുജിക്കുന്നത്. അനന്തനും പരിപൂർണ്ണനുമാണവൻ.

മനുഷ്യൻ അർത്ഥിക്കുന്നതാണ് ഭഗവാൻ നൽകുന്നത്. എന്നാൽ ഇങ്ങിനി ഒരിക്കലും ഒന്നും അർത്ഥിക്കേണ്ടി വരാത്ത വിധത്തിലുള്ള ആ ഒന്നിനെ ഭഗവാൻ അര്‍ത്ഥിക്കുന്നവന് നല്കുന്നില്ല. നിഷ്കാമഭക്തൻ ആവശ്യപ്പെടാതെ തന്നെ അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറപ്പെടുന്നു. മാത്രമോ അങ്ങിനെയുള്ള ഭക്തന് ഭഗവാന്റെ പദകമലവും ലഭിക്കുന്നു

ഇതുവരെ ചെയ്ത സാധനകൾ ഞങ്ങളെ സ്വർഗ്ഗവാസികളാക്കി. അതിന്റെ ഭോജ്യങ്ങൾ ഞങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. എങ്കിലും ആ പുണ്യത്തിൽ അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഭാരതഭൂമിയിൽ ജനിക്കാൻ ഞങ്ങൾക്കും അവസരം കിട്ടണമേ എന്നാണ് പ്രാർത്ഥന. ഭാരതത്തിൽ ശ്രീഹരിയെ ഭജിക്കുന്നവർക്ക് സദ്ഗതി ഉറപ്പാണ്."

ശ്രീ നാരായണൻ പറഞ്ഞു. ഇങ്ങിനെയൊക്കെയാണ് ദേവൻമാരും സിദ്ധൻമാരും ഋഷികളും ഭരതവർഷത്തിന്റെ മഹാത്മ്യം വർണ്ണിക്കുന്നത്. നാരദരേ, ജംബൂദ്വീപിന് എട്ട് ഉപദ്വീപുകൾ ഉണ്ടു്. പണ്ടു് യാഗാശ്വത്തെ തേടി നടന്ന സാഗരൻമാർ ഉണ്ടാക്കിയതാണിവ.സ്വർണ്ണപ്രസ്ഥം, ചന്ദ്രശുക്രം, ആവർത്തനം, രമാണകം, മന്ദരം, ഹരിണം, പാഞ്ചജന്യം, സിംഹളം എന്നിവയാണ് ആ എട്ട് ദ്വീപുകൾ.

ഇനി പ്ലക്ഷാദികളായ ആറു ദ്വീപുകളെപ്പറ്റിയാണ് വിവരിക്കാനുള്ളത്.

No comments: