Sunday, August 26, 2018

ഓങ്കാരദ്ധ്വനി പ്രപഞ്ചത്തിന്റെയും അതിനെ പ്രകാശിപ്പിക്കുന്ന ആശയപ്രകാശനത്തിന്റെയും മൂലരൂപമാണ്. ഓങ്കാരം എല്ലാ ഭൂതങ്ങളുടെയുള്ളിലും താമരവളയത്തിലെ നൂലുപോലെ നാദസ്വരൂപമായി വസിക്കുന്നു. ഓങ്കാരത്തില്‍ നിന്നും അഭിവ്യഞ്ജിക്കപ്പെടുന്ന സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, ഊഷ്മാക്കള്‍, സ്പര്‍ശങ്ങള്‍ ഇങ്ങനെയുള്ള അക്ഷരങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെടുന്ന അനേകവിധ മാര്‍ഗങ്ങളുള്ള വചസ്സ് നിരമ്മിക്കപ്പെടുന്നു (മഹാഭാഗവതം, ഏകാദശസ്‌കന്ധം). ''ആശയങ്ങളുടെയും മനോവൃത്തികളുടെയും സംഘാതമാകുന്നു ഈ ജഗത്ത്. ആശയപ്രകാശനത്തിന് നാം ഉപയോഗിക്കുന്ന ഭാഷയുടെയും അതിലെ പദങ്ങളുടെയും എല്ലാം മൂലഭൂതമായിട്ടുള്ളത് ശബ്ദമാണ്. നാഭിയില്‍നിന്നും പുറപ്പെടുന്ന വായു ശബ്ദമായും അക്ഷരങ്ങളായും രൂപാന്തരപ്പെടുന്നത് കണ്ഠം മുതല്‍ ഓഷ്ഠംവരെയുള്ള വിവിധസ്ഥാനങ്ങളില്‍ സ്പര്‍ശിക്കുമ്പോഴാകുന്നു. ഓം എന്നുച്ചരിക്കുമ്പോള്‍ അകാരസ്ഥാനമായ കണ്ഠത്തില്‍ തട്ടിയുണ്ടാകുന്ന ശബ്ദം മറ്റെല്ലാസ്ഥാനങ്ങളും സ്പര്‍ശിച്ചു കടന്നുവന്ന് മകാരസ്ഥാനമായ ഓഷ്ഠത്തില്‍ തട്ടിയവസാനിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഓം എന്നത് എല്ലാ അക്ഷരങ്ങളുടെയും ഭാഷയുടെയും മൂലഭൂതമായ പ്രതീകമായി കണക്കാക്കാവുന്നതാണ്. തദ്വാരാ ആശയപ്രകാശനത്തിന് ആദികാരണമായി നില്‍ക്കുന്ന അധിഷ്ഠാനം ഓങ്കാരമാണെന്നു പറയാം. ഈ ദൃശ്യപ്രപഞ്ചത്തിന് അധിഷ്ഠാനമായത് ബ്രഹ്മവും''(മൃഢാനന്ദ സ്വാമികള്‍- മാണ്ഡൂക്യോപനിഷത്ത് വ്യാഖ്യാനം). 'ഏക ഏവ പുരാ വേദഃ പ്രണവം സര്‍വവാങ്മയം' - ആദിയില്‍ സകലവാക്കുകള്‍ക്കും നിദാനമായ പ്രണവം ഒന്നുമാത്രമാണ് വേദമായിരുന്നത്, എന്ന് ഭാഗവതം പറയുന്നു. ഓങ്കാരത്തില്‍ നിന്ന ഗായത്രിയുണ്ടായി. 'ഓങ്കാരസ്തു പരബ്രഹ്മ ഗായത്രീസ്യാത്തദക്ഷരം' - ഓം എന്ന ശബ്ദം പരബ്രഹ്മമാണ്. ഗായത്രി ഓങ്കാരത്തിന്റെ അക്ഷരമാണ് (പരബ്രഹ്മോപനിഷത്). 'പ്രണവലിപിമയീ' എന്ന് ഗായത്രിക്ക് മറ്റൊരു പേറുണ്ട്. 'മൂലമന്ത്രം തു സംശോധ്യ ഗായത്രീ വേദമാതരം' - മൂലമന്ത്രമായ പ്രണവത്തെ പരിശോധിച്ചാല്‍ വേദമാതാവായ ഗായത്രിയെ മനസ്സിലാക്കാം. ഓങ്കാരം തന്നെയാണ് ഗായത്രി; ഗായത്രിതന്നെയാണ് വേദമാതാവ്. 'ഓമിത്യേകാക്ഷരം ബ്രഹ്മ ധ്യേയം സര്‍വ മുമുക്ഷുഭിഃ' - എല്ലാ മോക്ഷേച്ഛുക്കളാലും ധ്യാനിക്കപ്പെടുന്ന ഏകാക്ഷരം ഓങ്കാരമാകുന്നു; അത് ബ്രഹ്മമാകുന്നു (ധ്യാനബിന്ദൂപനിഷത്). ഓമിത്യേകാക്ഷരം ബ്രഹ്മ എന്ന് ഗീതയും പറയുന്നു. യമന്‍ നചികേതസ്സിനോട് പറഞ്ഞു:- സര്‍വേ വേദാ യത്പദമാമനന്തി തപാംസി സര്‍വാണി യദ്വദതി യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി തത്തേ പദം സംഗ്രഹേണ ബ്രവീമ്യോമിത്യേതത് (കഠോപനിഷത്-ക / 2-15). എല്ലാ വേദങ്ങളും ഏതൊന്നിനെ പ്രാപ്യസ്ഥാനമായി പറയുന്നുവോ, എല്ലാ തപസ്സുകളും ഏതൊന്നിനെയാണോ ലക്ഷ്യമാക്കുന്നത്, ഏതൊന്നിനെ പ്രാപിക്കുവാനാണോ ബ്രഹ്മചര്യം മുതലായ വ്രതങ്ങളനുഷ്ഠിക്കുന്നത്, ആ പദം നിനക്ക് ഞാന്‍ ചുരുക്കത്തില്‍ പറഞ്ഞുതരാം: ഓം എന്നുള്ളതാണത്. 1980 -കളുടെ തുടക്കത്തില്‍ അമേരിക്കയിലെ ന്യൂമെക്‌സിക്കോ മരുഭൂമിയില്‍ ഏറ്റവും വലിയ ഒരു ടെലസ്‌കോപ്പ് അവര്‍ സ്ഥാപിച്ചിട്ട് പ്രപഞ്ച സൃഷ്ടിക്കുമുമ്പുണ്ടായിരുന്ന നാദ തരംഗങ്ങള്‍ ആകര്‍ഷിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ആ നാദം പ്രണവമായ ഓങ്കാരമാണെന്ന് തെളിയുകയും വാര്‍ത്ത പുറത്തുവിടുകയും ചെയ്തു.  janmabhumi

No comments: