No edit permissions for മലയാളം
ശ്ലോകം 4
ഭൂമിരാപോ ഽനലോ വായുഃ ഖം മനോബുദ്ധിരേവ ച
അഹംകാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ
അഹംകാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ
ഭൂമി – ഭൂമി; ആപഃ - ജലം; അനലഃ – അഗ്നി; വായു - വായു. ഖം - ആകാശം, മനഃ – മനസ്സ്; ബുദ്ധി – ബുദ്ധി; അഹങ്കാരഃ ച - അഹങ്കാരവും; ഇതി ഏവ - ഇങ്ങനെ തന്നെ; മേ - എന്റെ; ഇയം പ്രകൃതി - ഈ പ്രകൃതി; അഷ്ടധാ - എട്ടു വിധത്തിൽ; ഭിന്നാ - ഭിന്നമായിരിക്കുന്നു.
എന്റെ ഭിന്നമായ ഭൗതികപ്രകൃതി ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, മിഥ്യാഹങ്കാരം എന്നിങ്ങനെ എട്ടെണ്ണമടങ്ങുന്നതാണ്.
ഈശ്വരന്റെ സ്വരൂപത്തേയും അവിടുത്തെ വിവിധ ശക്തികളേയും വിശകലനംചെയ്യുന്നതാണ് ജീവശാസ്ത്രം. ഭൗതികസത്ത പ്രകൃതിയെന്ന് പറയപ്പെടുന്നു. തന്റെ വിവിധ പുരുഷാവതാരങ്ങളിലെ ഭഗവാന്റെ ശക്തിയാണ് ഭൗതികപ്രകൃതി. സാത്ത്വതതന്ത്രം ഇങ്ങനെ പറയുന്നു.
വിഷ്ണോസ്തു ത്രീണിരൂപാണി പുരുഷാഖ്യാന്യതോ വിദുഃ
ഏകം തു മഹതഃ സൃഷ്ടുർ ദ്വിതീയംത്വണ്ഡ സംസ്ഥിതം
തൃതീയം സർവഭൂതസ്ഥം താനി ജ്ഞാത്വാ വിമുച്യതേ
ഏകം തു മഹതഃ സൃഷ്ടുർ ദ്വിതീയംത്വണ്ഡ സംസ്ഥിതം
തൃതീയം സർവഭൂതസ്ഥം താനി ജ്ഞാത്വാ വിമുച്യതേ
'പ്രപഞ്ചസൃഷ്ടിക്കുവേണ്ടി കൃഷ്ണന്റെ പൂർണ്ണ രൂപവിസ്തരണം മൂന്ന് വിഷ്ണുരൂപങ്ങൾ കൈക്കൊള്ളുന്നു. ആദ്യത്തേത് മഹാവിഷ്ണു – മഹത് തത്ത്വമെന്ന സമഗ്രപപഞ്ചശക്തിയെ സൃഷ്ടിക്കുന്നു. ഓരോ പ്രപഞ്ചത്തിനും വൈവിദ്ധ്യം നൽകിക്കൊണ്ട് അവയിലെല്ലാമുൾപ്പൂകുന്ന ഗർഭോദകശായി വിഷ്ണുവാണ് രണ്ടാമത്തെ മൂർത്തി. മൂന്നാമത്തെ മൂർത്തി, ക്ഷീരോദകശായി വിഷ്ണു - സർവ്വ പ്രപഞ്ചവ്യാപ്തമായ പരമാത്മാവാണ്. അവിടുന്ന് ഓരോ അണുവിലും കുടികൊള്ളുന്നു. വിഷ്ണുവിന്റെ ഈ മൂർത്തിത്രയത്തെക്കുറിച്ച് അറിയുന്നവന് ഭൗതികബന്ധനങ്ങളിൽ നിന്ന് മുക്തനാകാൻ കഴിയും.’
ഭഗവച്ഛക്തികളിലൊന്നിന്റെ ക്ഷണികമായ ഒരു ആവിർഭാവമാണ് ഈ ഭൗതികലോകം. ഇതിന്റെ സകല പ്രവർത്തനങ്ങളും ഭഗവാൻ കൃഷ്ണന്റെ രൂപവിസ്തരണങ്ങളായ ഈ മൂന്ന് വിഷ്ണുമൂർത്തികളുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. ഈ മൂർത്തികളെ അവതാരങ്ങളെന്ന് പറയുന്നു. ദൈവത്തിന്റെ (കൃഷ്ണന്റെ) ഈ ശാസ്ത്രം ഗ്രഹിക്കാത്തവർ ഈ ലോകം ജീവസത്തകൾക്ക് സുഖിക്കാനുള്ളതാണെന്നും, ഇതിന് കാരണഭൂതരും ആസ്വാദകരും അധീശരും (പുരുഷന്മാർ) ആ ജീവാത്മാക്കൾ തന്നെയെന്നുമത്രേ പൊതുവേ കരുതുന്നത്. നിരീശ്വരരുടെ ഈ നിഗമനം ഭഗവദ്ഗീതാസിദ്ധാന്ത്രപ്രകാരം തെറ്റാണ്. പ്രകൃതിപ്രാദുർ ഭാവത്തിന് മൂലകാരണം കൃഷ്ണൻ തന്നെയെന്ന് ഈ ശ്ലോകം സ്പഷ്ടമാക്കുന്നുണ്ടല്ലോ. ശ്രീമദ് ഭാഗവതവും ഇങ്ങനെയാണ് പറയുന്നത്. ഭഗവാന്റെ ഭിന്നശക്തികളത്രേ ഭൗതികപ്രപഞ്ചത്തിന്റെ ഘടകങ്ങൾ. അദ്വൈതികളുടെ ആത്യന്തികലക്ഷ്യമായ ബ്രഹ്മജ്യോതിസ്സ് പരവ്യോമത്തിൽ ആവിർഭവിച്ച ഒരാത്മീയ ശക്തിയാണ്. വൈകുണ്ഠലോകത്തിലുള്ളതുപ്പോലെ ബ്രഹ്മജ്യോതിസ്സിൽ ആത്മീയവൈവിധ്യമില്ല. അവ്യക്തിഗത വാദി ആത്യന്തികവും ശാശ്വതവുമായ ലക്ഷ്യമായി അതിനെ സ്വീകരിക്കുന്നു. പരമാത്മാവും ക്ഷീരോദകശായി വിഷ്ണുവിന്റെ ക്ഷണികവും സർവ്വവ്യാപ്തവുമായ ഒരു ആവിർഭാവമാണ്. ആദ്ധ്യാത്മികലോകത്തിൽ ശാശ്വതമായ ഒന്നല്ല പരമാത്മവിസ്തരണം. അങ്ങനെ, യഥാർത്ഥമായ പരമസത്യം ഭഗവാൻ കൃഷ്ണൻ മാത്രമെന്നു മനസ്സിലാക്കാം. തികഞ്ഞ സർവ്വശക്തപുരുഷനായ അദ്ദേഹത്തിന് വിഭിന്നങ്ങളായ ഒട്ടേറെ ആന്തരശക്തികൾ ഉണ്ട്.
പ്രകൃതിശക്തിയുടെ മുഖ്യവിഭാഗങ്ങൾ എട്ടു വിധമെന്ന് മുമ്പ് പറഞ്ഞുവല്ലോ. അവയിൽ ആദ്യത്തെ അഞ്ചെണ്ണത്തെ - ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയെ - പഞ്ചമഹാഭൂതങ്ങളെന്നു പറയുന്നു. ഇവയാണ് അഞ്ച് ഇന്ദ്രിയവിഷയങ്ങൾ ഉൾക്കൊള്ളുന്നത്. ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നിവയുടെ പ്രത്യക്ഷീഭാവങ്ങളത്രേ ഈ മഹാഭൂതങ്ങൾ. ഭൗതികശാസ്ത്രം ഈ പത്തിനേയും അംഗീകരിക്കുന്നുണ്ടെങ്കിലും ബുദ്ധി, മനസ്സ്, അഹങ്കാരം എന്നീ മൂന്നിനേയും അവഗണിക്കുന്നു. മാനസികപ്രവർത്തനങ്ങളിൽ കൗതുകം കൊള്ളുന്ന തത്ത്വചിന്തകർക്കും പൂർണ്ണമായ ജ്ഞാനം നേടാനാവാത്തത് ഏതൊന്നിന്റേയും മൂലകാരണമായ കൃഷ്ണനെ അറിയാത്തതുകൊണ്ടാണ്. 'ഇത് ഞാൻ, ഇത് എന്റേത്’ എന്ന ഭൗതികജീവിതത്തിന്റെ ആണിക്കല്ലായ, മിഥ്യാഹങ്കാരം ഭൗതികപ്രവർത്തനങ്ങൾക്കാവശ്യമായ പത്ത് ഇന്ദ്രിയങ്ങളേയുമുൾക്കൊള്ളുന്നു. മഹത് തത്ത്വമെന്ന് അറിയപ്പെടുന്ന സമഗ്ര ഭൗതികസൃഷ്ടിയെ ബുദ്ധി എന്ന് വിവക്ഷിക്കുന്നു. ഇങ്ങനെ ഭഗവാന്റെ എട്ട് വിഭിന്ന ശക്തികളിൽ നിന്ന് സ്ഥലപ്രപഞ്ചത്തിലെ ഇരുപത്തിനാല് മൂലകങ്ങൾ ഉളവാകുന്നു. ഇവയെല്ലാറ്റിലുമാണ് നിരീശ്വരപരമായ സാംഖ്യസിദ്ധാന്തം ഊന്നി നിൽക്കുന്നത്. കൃഷ്ണന്റെ ശക്തിയിൽ നിന്ന് പൊട്ടി വളർന്ന് വേറിട്ടവയാണ് ഇവയെല്ലാം. പക്ഷേ അറിവ് കുറഞ്ഞ സാംഖ്യസിദ്ധാന്തികൾ കൃഷ്ണനാണ് സർവ്വകാരണങ്ങൾക്കും കാരണമെന്ന് അറിയുന്നില്ല. അവർക്ക് ചർച്ചാവിഷയമാകുന്നത് ഭഗവദ്ഗീതയിൽ വിവരിച്ചിട്ടുള്ളതുപോലെ ഭഗവാന്റെ ബാഹ്യശക്തിയുടെ ആവിഷ്ക്കാരം മാത്രമാണ്.
No comments:
Post a Comment