Saturday, December 08, 2018

ബ്രഹ്മശ്രീ ചട്ടമ്പിസ്വാമികള്‍ സമാധി.
ബ്രഹ്മശ്രീ ചട്ടമ്പിസ്വാമികള്‍ സമാധി .
 മ. വ. ആയിരത്തിതൊണ്ണൂറ്റിയൊന്‍പതു മേടം ഇരുപത്തിമൂന്നാം തീയതി പുലര്‍ന്നു. അന്നു കാര്‍ത്തിക നക്ഷത്രം. സ്വാമികള്‍ കുമ്പളത്തിനെ അരികില്‍ വിളിച്ചു പറഞ്ഞു. ‘കാരണവര്‍ ഇന്ന് എങ്ങും പോകരുത്. നാലുമണി കഴിഞ്ഞോട്ടെ.’
മൂന്നുമണി കഴിഞ്ഞപ്പോള്‍, സന്തത സഹചാരിയായ പദ്മനാഭപ്പണിക്കരുടെ സഹായത്തോടെ സ്വാമികള്‍ എണീറ്റിരുന്നു. സ്വയം പത്മാസനം ബന്ധിച്ചു. ദൃഷ്ടികള്‍ ഏകാഗ്രമായി. ‘മതി എല്ലാം ശരിയായി.’ ആ തിരുനാവില്‍ നിന്നുതിര്‍ന്ന അവസാനവാക്കുകള്‍! മുഖം കൂടുതല്‍ പ്രകാശമാര്‍ന്നതുപോലെ കാണപ്പെട്ടു.
വാര്‍ത്ത കേരളമാകെ പെട്ടെന്നു പരന്നു. ആ നാമമെങ്കിലും കേട്ടിട്ടില്ലാത്തവര്‍ ഇല്ലല്ലോ. ആയിരത്താണ്ടുകള്‍ക്കിടയ്‌ക്കെങ്ങാനുദിച്ചു ലോകത്തെ അന്ധതമസ്സില്‍ നിന്നും അറിവിന്റെ ജ്യോതിസ്സിലേക്ക് നയിക്കുന്ന അപൂര്‍വ്വ സഹസ്രകിരണന്റെ അസ്തമയമായി മൂന്നു കേരളീയരെ സംബന്ധിച്ചിടത്തോളം ആ മഹാസമാധി.
ബ്രഹ്മശ്രീ ചട്ടമ്പിസ്വാമികള്‍ സമാധിയടഞ്ഞ വിവരം വര്‍ക്കല ശിവഗിരിമഠത്തില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ ഉടനെ അറിയിച്ചു. അറിഞ്ഞ ഉടന്‍ ശ്രീനാരായണന്‍ മഠത്തില്‍ അന്ന് ഉപവാസമനുഷ്ഠിക്കാന്‍ കല്പന നല്‍കി. വിശേഷാല്‍ പൂജയും പ്രാര്‍ത്ഥനയും നടത്താനും ഏര്‍പ്പാടാക്കി. എന്നിട്ടു മുറിക്കുള്ളില്‍ കയറി കതകടച്ചു ധ്യാനത്തില്‍ മുഴുകി. ഉണര്‍ന്നശേഷം പുറത്തുവന്നു താഴെക്കാണുന്ന പദ്യങ്ങള്‍ പറഞ്ഞുകൊടുത്ത് ഒരു ശിഷ്യനെക്കൊണ്ടെഴുതിച്ചു.
‘സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ
സദ്ഗുരുശ്ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്‌നി
പരിപൂര്‍ണ്ണകലാനിധിഃ
ലീലയാകാലമധികം
നീത്വാന്തേ സ മഹാപ്രഭുഃ
നിസ്വം വപുസ്സമുത്‌സൃജ്യ
സ്വം ബ്രഹ്മവപുരാസ്ഥിതഃ’
(സര്‍വ്വജ്ഞനും ഋഷിയും സദ്ഗുരുവുമായ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ശുകമാര്‍ഗ്ഗത്തില്‍കൂടി ഉയര്‍ന്നു പരാകാശത്തില്‍ പരിപൂര്‍ണ്ണകലാനിധിയായി പ്രകാശിക്കുന്നു. ആ മഹാപ്രഭു നമ്മുടെയിടയില്‍ വളരെനാള്‍ വിനോദമാത്രനായി കഴിഞ്ഞതിനുശേഷം, തന്റേതല്ലാത്ത ഈ മര്‍ത്ത്യശരീരം ഉപേക്ഷിച്ചു വീണ്ടും സ്വന്തം ബ്രഹ്മശരീരം കൈവരിച്ചിരിക്കുന്നു.)
‘ശ്രീബുദ്ധനേയും ശ്രീശങ്കരനേയും ഒഴിച്ചാല്‍ സര്‍വ്വജ്ഞപദംകൊണ്ട് ഉപശ്ലോകിക്കപ്പെടാവുന്ന യോഗ്യന്മാരെ ചരിത്രം അറിയുന്നില്ല. സത്യവാക്കായ ഭഗവാന്‍ ശ്രീനാരായണഗുരുദേവന്‍ പറയുന്നു വിദ്യാധിരാജ പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമികള്‍ സര്‍വ്വജ്ഞനാണെന്ന്. ചരിത്രത്തിനു മൂന്നാമതൊരു സര്‍വ്വജ്ഞനെ അംഗീകരിക്കാതിരിക്കുവാന്‍ ഇനി സാധ്യമല്ല.’

No comments: