Saturday, December 08, 2018

സര്‍വഭൂതജിതേന്ദ്രിയനും സര്‍വാത്മാവുമായ ഗുരുനാഥന് പ്രകൃതിവശവര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്റെ ഹിതാനുസരണം പ്രവര്‍ത്തിക്കാന്‍ അനുസരണയുള്ള കിങ്കരന്മാരെപ്പോലെ സര്‍വഭൂതങ്ങളും സന്നദ്ധമായിരുന്നു. പ്രകൃതിയുടെ അപ്രതിഹതങ്ങളായ അധീശശക്തികളെ അനായാസേന അനാവരണംചെയ്യുവാനും അത്ഭുകരമാംവണ്ണം നിയന്ത്രിക്കുവാനും കഴിവുള്ള പ്രഭുവായിരുന്നു ബ്രഹ്മശ്രീ നീലകണ്ഠഗുരു പാദര്‍. ”സ്ഥൂലസ്വരൂപ സൂക്ഷ്മാന്വയാര്‍ത്ഥവത്വസംയമാദ് ഭൂത ജയഃ” സ്ഥൂല സ്വരൂപങ്ങളുടെ സൂക്ഷ്മഭൂതമാത്രകളിലെ സംയമം കൊണ്ട് ഭൂതജയം സിദ്ധിക്കുന്നു. പൃത്ഥി തുടങ്ങിയ സ്ഥൂലമഹാഭൂതങ്ങള്‍ക്ക് സൂക്ഷ്മരൂപങ്ങളുമുണ്ട്. അപഞ്ചീകൃതപഞ്ചഭൂതംവരെ അവ ചെന്നെത്തുന്നു. സ്ഥൂലതകുറഞ്ഞും സൂക്ഷ്മതവര്‍ധിച്ചുമാണ് ഭൂതങ്ങള്‍ക്ക് ഈ മാറ്റം സംഭവിക്കുന്നത്.
സൂക്ഷ്മസ്വരൂപത്തിലൂടെയല്ലാതെ ജീവാത്മാവാന് ഭൂതമാത്രാസ്പര്‍ശം ലഭിക്കുന്നതല്ല. കാരണം ജീവാത്മാവ് അത്യന്തം സൂക്ഷ്മസ്വരൂപനാകുന്നു. ഈശ്വരന്റെ സൂക്ഷ്മപ്രകൃതിയാകുന്നു അവ്യക്തമഹാഭൂതം. ജീവാത്മചൈതന്യത്തിനും മേല്പറഞ്ഞ അവ്യക്തമഹാഭൂതത്തിനും തമ്മിലുള്ള അന്തരം സൂക്ഷ്മതരമാണ്. (അല്പം മാത്രമേ ഉള്ളൂ.) അതുകൊണ്ട് ജീവാത്മാവിന് അവ്യക്തമഹാഭൂതസ്പര്‍ശം സുഖസാദ്ധ്യമായിരിക്കുന്നു. അവ്യക്തമഹാഭൂതത്തില്‍ കൂടി മാത്രമേ ജീവാത്മാവിന് ഈ സൗഖ്യം ലഭിക്കുകയുള്ളു. അവ്യക്തം മുതല്‍ താഴോട്ട് ഓരോ മഹാഭൂതത്തിന്റെ സൂക്ഷ്മഭൂതാംശങ്ങളെയും യഥാക്രമം ജീവാത്മാവ് സ്പര്‍ശിക്കുന്നു. ഇങ്ങനെ സ്ഥൂലഭൂതത്തിലും സൂക്ഷ്മഭൂതത്തിലും വ്യാപരിക്കുവാനും അവയെ നിയന്ത്രിക്കുവാനുള്ള കഴിവ് ജീവാത്മാവിന് സിദ്ധമാകുന്നു.
punyabhumi

No comments: