Friday, April 12, 2019

അറുപത്തിരണ്ടാം ദശകം: (ഗോവര്‍ധന പൂജ) കാലാകാലങ്ങളില്‍ മഴ പെയ്യിച്ച് ഭൂമിയെ ജലസമ്പുഷ്ടമാക്കുന്ന ഇന്ദ്രദേവന് ബലിയോടു കൂടിയ യാഗം നടത്താന്‍ ഗോപന്മാര്‍ ഒരുമ്പെട്ടപ്പോല്‍ അങ്ങു പറഞ്ഞു. ഈ പര്‍വതമാണ് മനുഷ്യനാവശ്യമായതെല്ലാം തരുന്നത്. നമ്മുടെ കര്‍മ്മമാണ് പ്രകൃതിയില്‍ പ്രതിഫലിക്കുന്നത്. ഇന്ദ്രന്റെ അനുഗ്രഹമല്ല തന്നെ.
ജ്ഞാനികളാണ് ലോകത്തിന് നന്മ വരുത്തുന്നത്. അതുകൊണ്ട് യാഗവും യജ്ഞവും അവരെ പ്രീതിപ്പെടുത്താനാണ് വേണ്ടത് ഇന്ദ്രനു വേണ്ടിയല്ല ഇതൊക്കെ നടത്തേണ്ടതെന്നു പറഞ്ഞതനുസരിച്ച് ഗോപന്മാര്‍ പര്‍വതത്തേയും ജ്ഞാനികളേയും പ്രസാദിപ്പിക്കാനൊരുങ്ങി. ഇതുകണ്ടു ക്രുദ്ധനായ ഇന്ദ്രന്‍ ഗോകുലവും വനവും പശുക്കളേയും മറ്റെല്ലാത്തിനേയും പേമാരി കൊണ്ട് നശിപ്പിക്കാനായി ശക്തമായ മേഘങ്ങളെ അയച്ചു. തന്റെ ശാസ്ത്രയുക്തി വ്യക്തമായി മനസ്സിലാക്കിക്കൊടുത്ത ഭഗവാനെ അങ്ങ് അടിയന്റെ രോഗങ്ങളകറ്റേണമേ.
അറുപത്തിമൂന്നാം ദശകം: (ഗോവര്‍ധന പര്‍വത ഉദ്ധാരണം) അമ്പാടിയും ഗോകുലവും വനാന്തരങ്ങളും അതിശക്തമായ മഴ പെയ്തുകൊണ്ടിരുന്നു. അങ്ങ് അല്‍പം പതറാതെ ഒറ്റക്കൈകൊണ്ട് ഗോ വര്‍ധന പര്‍വതം ഉയര്‍ത്തി എല്ലാവരേയും, പശുക്കളേയും, ജീവജാലങ്ങളേയും കഠിനമഴയില്‍നിന്നു സംരക്ഷിച്ച് ഇന്ദ്രന്റെ അഹങ്കാരം തീര്‍ത്തു. അവിടുന്നടിയന്റെ രോഗം മാറ്റേണമേ ഗുരുവായൂരപ്പാ. ഭൂമിയെ വരാഹമായി ഉയര്‍ത്തിയ അങ്ങേക്ക് ഈ പര്‍വതം നിസ്സാരമായിരിക്കുന്നു)
അറുപത്തിനാലാം ദശകം: (അഭിഷേകം) ഇത്രയും മഹത്വമേറിയ കാര്യങ്ങളും അത്ഭുതങ്ങളും ചെയ്ത കൃഷ്ണന്റെ ജാതകഫലം വീണ്ടും വായിച്ചറിഞ്ഞവര്‍ ബഹുമാന ആദരവുകളോടെ കൃഷ്ണനെ സ്തുതിച്ചു.  എല്ലാവരുടേയും അസൂയയും അഹങ്കാരവും ക്ഷയിച്ച് അവര്‍ കൃഷ്ണനെ ഗംഗാജലത്തില്‍ അഭിഷേകം ചെയ്തു. അമ്പാടി ഐശ്വര്യപൂര്‍ണമായി. വരുണ ഭൃത്യന്‍ ഒരിക്കല്‍ നന്ദഗോപനെ പിടിച്ചുകൊണ്ടുപോയി. നന്ദഗോപനെ കൊണ്ടുവരാനായി അങ്ങ് വരുണ സന്നിധിയിലെത്തിയപ്പോള്‍, വരുണനും മറ്റെല്ലാവരും അങ്ങയേയും നന്ദഗോപരേയും കണ്ടാനന്ദിച്ച് പാദപൂജ നടത്തി. അങ്ങെന്റെ രോഗം മാറ്റേണമേ ഗുരുവായൂരപ്പാ.
അറുപത്തിയഞ്ചാം ദശകം: (ഗോപികമാരുടെ സ്വപ്നം) മാധുര്യഭാവഭക്തിയുടെ പാരമൃത്തിലെത്തിയ ഗോപികമാര്‍ കൃഷ്ണനെ കാമുകനായി കണ്ട് മാനസിക സ്വര്‍ഗാനുഭൂതി നുകരുന്നതാണിവിടെ വിവരിക്കുന്നത്. (ഭക്തന്മാരുടെ മാനസികാവസ്ഥ വിവരിക്കാനാണ് ഭാഗവതത്തിലും നാരായണീയത്തിലും ഇങ്ങനെയുള്ള അനുഭൂതികള്‍ വിവരിക്കുന്നതെന്ന് പ്രത്യേകം ഓര്‍മിക്കണം.)
അറുപത്തിയാറാം ദശകം: (ഗോപികാനന്ദം) ഗോപികമാരെ സന്തോഷിപ്പിക്കുന്ന വാക്കുകള്‍ ഉപദേശിച്ചും, ആത്മാനന്ദം പകര്‍ന്നും, മാധുര്യഭാവ ഭക്തിയുടെ അനുഭൂതി തലത്തിലേക്കവരെ ഉയര്‍ത്തിയും ശ്രീകൃഷ്ണന്‍ യമുനാ നദീതീരത്ത് അവരോടൊന്നിച്ച് ചെലവഴിച്ചതിനെക്കുറിച്ചിവിടെ വിവരിക്കുന്നു.
അറുപത്തിയേഴാം ദശകം: (ഗോപികമാരുടെ അഹങ്കാര ശമനം) അങ്ങ് ആരുടേയും സ്വന്തമല്ല, അങ്ങയുടെ സ്വന്തമായിട്ടും ആരുമില്ലെന്ന് ഓര്‍മിപ്പിക്കുവാന്‍ പാകത്തിനും ഗോപികമാരുടെ കൃഷ്ണന്‍ എന്റേതാണെന്ന തോന്നലിലൂടെയുണ്ടായ സ്വാര്‍ത്ഥതയുടെ അഹങ്കാരം കൃഷ്ണന്‍ അവരെയെല്ലാം ഉപേക്ഷിച്ചുപോയി അനുഭവിപ്പിച്ചു. ആ വേളയില്‍ അഹങ്കാരം അല്‍പം പോലും ഏല്‍ക്കാത്ത രാധ എന്ന ഗോപസ്ത്രീയുമായി മാത്രം കൃഷ്ണന്‍  സമയം ചെലവഴിച്ചു. പിന്നീട് കൃഷ്ണന്‍ ആരുടേയുമല്ല എല്ലാവരുടേതുമാണെന്ന ബോധം വന്ന ഗോപികമാരുടെ ഗര്‍വ് ശമിച്ചു. അങ്ങെന്നെ രക്ഷിക്കേണമേ ഗുരുവായൂരപ്പാ. (ബന്ധം നിലനിര്‍ത്തിയപ്പോഴും ബന്ധനമില്ലാതെ കൃഷ്ണന്‍ എല്ലാവരുമായും ഇടപഴകി)
അറുപത്തിയെട്ടാം ദശകം: (ഗോപികമാരുടെ സന്തോഷം) അകലങ്ങളില്‍ നിന്നു തിരിച്ചുവന്ന അങ്ങയെ പലവിധ വികാരങ്ങളോടെ സ്വീകരിച്ച ഗോപികമാരോട്, യമുനാതീരത്തു വച്ചുതന്നെ, അങ്ങ് ആശ്വാസവാക്കുകള്‍ പറഞ്ഞ് അങ്ങയോടുള്ള സ്‌നേഹം, ബന്ധമായി ബന്ധനമാകാതെ നിലനിര്‍ത്തി. അവര്‍ അങ്ങേക്കു പ്രിയപ്പെട്ടവരാണെന്നുവരെ അവരെ ബോധ്യപ്പെടുത്തി. അവരുടെ വേവലാതികളെല്ലാം അങ്ങ് കേട്ട് അവരെ ആശ്വസിപ്പിച്ചതുപോലെ എന്റെ രോഗം മാറ്റി എന്നെ രക്ഷിക്കേണമേ.
അറുപത്തിയൊമ്പതാം ദശകം: (രാസക്രീഡാ വിവരണം) തന്റെ സാന്നിദ്ധ്യത്തില്‍, എല്ലാ ഗോപികമാര്‍ക്കും കൃഷ്ണന്‍ അവരുടെ കൂടെ തന്നെയുണ്ടെന്നും, തന്നോടൊപ്പം നൃത്തം ചെയ്യുന്നുവെന്നുള്ള വിചാരമുണ്ടാക്കി, അവരുടെ മനസ്സില്‍ തീവ്രത വരുത്തിയ വിവരണമാണ് ഇവിടെ മേല്‍പുത്തൂര്‍ നല്‍കുന്നത്. ദേവന്മാരും വികാരപ്രകൃതിയുമെല്ലാം കുറച്ചുസമയം മാത്രം നീണ്ടുനിന്ന ഈ രാസക്രീഡാനൃത്തം ആസ്വദിക്കാനായി വന്നു നിന്നുവത്രെ. അതിന്റെ ആനന്ദാനുഭൂതിയുമാണ് ഇവിടെ വിവരിക്കുന്നത്. ഗോപസ്ത്രീകള്‍ക്കു ദര്‍ശന സ്പര്‍ശന സൗഭാഗ്യം നല്‍കിയതുപോലെ അടിയന്റെ രോഗമുക്തി നല്‍കേണമേ ഗുരുവായൂരപ്പാ.
(നാരായണീയം സംക്ഷിപ്തം എന്ന പുസ്തകത്തില്‍ നിന്ന്‌ email: iishservice1@gmail.com)​

No comments: