Wednesday, October 30, 2019

*ശ്രീമദ് ഭാഗവതം 320*
ഒരിക്കൽ ശരഭോജി മഹാരാജാവ്   ത്യാഗരാജസ്വാമികളുടെ കീർത്തനം കേട്ട് ത്യാഗരാജനെ രാജസദസ്സിലേക്ക് വിളിച്ചു.
വന്ന കാവല്ക്കാര് ത്യാഗരാജനോട് പറഞ്ഞു, സദസ്സിലേക്ക് വിളിക്കുമ്പോ രാജാവിനെ കുറിച്ച് ഒരു പാട്ട് പാടണമെന്ന്.

ത്യാഗരാജൻ പറഞ്ഞു.
രാമന്റെ സദസ്സിലല്ലാതെ ഒരിടത്തും പാടില്ല്യ

അപ്പഴും ഏട്ടൻ ഒരുപാട് ശകാരിച്ചു.
മുഖത്ത് വന്നു വീണ മഹാലക്ഷ്മിയെ തട്ടി ക്കളഞ്ഞു. നിന്റെ വിചാരം ന്താ.
നീ ആരാ ചക്രവർത്തിയോ.
ഇവിടെ വീട്ടില് ഉണ്ണാനും ഉടുക്കാനും വിഷമം.

കല്യാണം കഴിഞ്ഞാൽ നന്നാവും ന്ന് വിചാരിച്ചു കല്യാണം കഴിപ്പിച്ചു ത്യാഗരാജനെ ഏട്ടൻ. നന്നാവാൻ വേണ്ടീട്ട്.🤭
കല്യാണം കഴിച്ചു.
ഒരു പെൺകുഞ്ഞും ണ്ടായി.
എന്നിട്ടോ മൂന്നു പേരും കൂടി ഇരുന്നു ഭജനം ചെയ്യാ. ..!!
ഇവര് ,ത്യാഗരാജനും പത്നിയും പെൺകുട്ടിയും മൂന്ന് പേരും കൂടി ഭക്തി നാമജപവും കീർത്തനം പാടലും!!

 മൂന്നു പേരേയും നോക്കേണ്ട ചുമതലയായി ഏട്ടന്. ഇപ്പഴോ രാജാവ് വിളിച്ചിട്ടും പാടാൻ പോയില്യ. അപ്പോ ഏട്ടൻ കുറേ അധികം ചീത്ത പറഞ്ഞപ്പോഴാണ് ഈ പ്രസിദ്ധ കീർത്തനം,
 നിധി സാല സുഖമാ രാമൂ നി സന്നിധി സേവാ സുഖമാ.
ധാരാളം സമ്പത്ത് കിട്ടും ഇതൊക്കെ സുഖാണോ രാമാ മനസ്സേ പറയൂ അതോ രാമസന്നിധിയിലിരുന്ന് സേവ ചെയ്യുന്നത് സുഖമോ.
മമതാ ബന്ധന യുത നര സ്തുതി സുഖമാ. അവിടെ ചെന്നിട്ട് പാടിയാൽ എല്ലാവരും ചേർന്ന് കൈയ്യടി തരും. അതിലൊരു സുഖം ണ്ട്. ദധി നവനീതങ്ങളൊക്കെ കൂട്ടി (തൈരും വെണ്ണയും ഒക്കെ കൂട്ടി) ഊണ് കഴിക്കുന്നത് സുഖമാണോ അതോ രാമഭക്തി സുഖമോ എന്ന് മനസ്സിനോട് ചോദിക്കാണ്.

ഈ കീർത്തനത്തിന് നമ്മൾ ആദ്യം താങ്ക്സ് പറയേണ്ടത് ഏട്ടനെ ആണ്. അദ്ദേഹം വഴക്ക് പറഞ്ഞിട്ടില്ലെങ്കിൽ ഈ കീർത്തനം ഒന്നും വരില്യ. പലരുടേയും inspiration ഒക്കെ ഇത്തരത്തിലാണ്. ത്യാഗരാജൻ ആരാധിച്ച് വന്ന രാമവിഗ്രഹത്തിനെ കാവേരിയിൽ കൊണ്ടുപോയിട്ടു. അപ്പോ കുറേ ദിവസം രാമനെ തേടി അലഞ്ഞു നടന്നെഴുതിയതാണ് പ്രസിദ്ധമായ പല കീർത്തനങ്ങളും.

അവസാനം ഏട്ടൻ വീട് ഭാഗം പിരിച്ചു ചെറിയൊരു ഭാഗം ത്യാഗരാജനും ഭാര്യക്കുമായി കൊടുത്തു. പട്ടിണി കിടന്നാൽ ബുദ്ധി വരും എന്നു പറഞ്ഞിട്ട്.

ഈ ഭക്തന്മാർക്ക് ബുദ്ധിയേ വരില്യ. ഏട്ടൻ വിചാരിച്ചത് താൻ സമ്പാദിച്ചു കൊടുക്കണത് കൊണ്ടാണ് അദ്ദേഹം ജീവിക്കണത്. അതുകൊണ്ട് ഇനി തനിയെ സമ്പാദിക്കുന്നുവെങ്കിൽ സമ്പാദിക്കട്ടെ.

പട്ടിണി കിടന്നാൽ ബുദ്ധി വരും എന്ന് പറഞ്ഞിട്ട് ഒരു ഭാഗം പിരിച്ചു കൊടുത്തപ്പോ ഒരു ചെമ്പ് പാത്രം എടുത്തിട്ട് ഒരു കയറ് കെട്ടി കഴുത്തിലിട്ടു തെരുവിലൂടെ ഭക്തിയോടുകൂടെ പാടി നടക്കും  ഉഞ്ചവൃത്തി ചെയ്തു കൊണ്ട് വരുന്ന  അരി വേവിച്ച് മൂന്ന് പേരും സുഖമായി കഴിക്കും. പരിശുദ്ധ ഭോജനം!!
ഏട്ടൻ ചീത്ത പറയാനുമില്യ.
രാവും പകലും ഭജന.

ആ ഉഞ്ചവൃത്തി അരിയിൽ രാജാവ് ഒരിക്കൽ ഒരു പിടി സ്വർണ്ണനാണയം കൊണ്ടുപോയി ഇട്ടൂത്രേ. ത്യാഗരാജനെ ഒരു വിധത്തിലും രാജാവിന് സഹായിക്കാനേ പറ്റണില്ല്യ. അപ്പോ ശരഭോജി  മഹാരാജാവ് ഒരു ജോലിക്കാരനെ വിട്ട് ആരും അറിയാതെ സ്വർണനാണയം പുറകേ പോയി കുടത്തിൽ കൊണ്ട് പോയി ഇട്ടു.
കുറച്ച് നേരം കഴിഞ്ഞിട്ടാണ് ത്യാഗരാജൻ എന്തോ കിലുങ്ങണ ശബ്ദം കേട്ടത്. ഇതിലുള്ള അരി അശുദ്ധമായീ പറഞ്ഞ് കാവേരിയിൽ കൊണ്ടുപോയി ഒഴുക്കി ക്കളഞ്ഞത്രേ. തീവ്രവിരക്തി വൈരാഗ്യം!!

വീട്ടില് ഇത്രയധികം വിപരീതമായ ഒരു ജ്യേഷ്ഠൻ ണ്ടായിരിന്നിട്ടും ഭക്തിക്കൊന്നും കുറവില്യ. ജ്യേഷ്ഠനോട് ദ്വേഷവും ഇല്ല്യ. യാതൊരു വിരോധവും അദ്ദേഹത്തിനോടില്യ. അങ്ങടേയ്ക്ക് പ്രിയം മാത്രേ ഉള്ളൂ. എങ്കിലും രാമനോട് ചിലപ്പോഴൊക്കെ പ്രാർത്ഥിക്കും
രാമാ എന്നെ രക്ഷിക്കൂ.
സുഗ്രീവനെ നീ രക്ഷിച്ചില്ലേ
എന്നേയും രക്ഷിക്കൂ.
ബാലിശേഷു ദ്വിഷത്സു ച
വെറുക്കന്നവരുണ്ടെങ്കിൽ അവരോട് ഉപേക്ഷാ ഭാവം!
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments: