Saturday, October 19, 2019

കാളി മായയാണ്

Saturday 19 October 2019 2:52 am IST
  
പരമാണുഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടിക്കിളിന്റെ ലക്ഷണത്തെക്കുറിച്ച് ആധുനികശാസ്ത്രകാരന്മാര്‍ തലപുകച്ചപ്പോള്‍, അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന സ്പഷ്ടാസ്പഷ്ടതരങ്ങളായ ആനുഭൂതികജ്ഞാനത്തിന്റെ അനിശ്ചിതത്വത്തില്‍ അവര്‍ അത്ഭുതപരതന്ത്രരായി നില്‍ക്കെ, പൗരാണിക ഋഷിയുടെ വാക്യമായി ഈശാവാസ്യ ഉപനിഷത്തില്‍ അതിനെ സാക്ഷ്യപ്പെടുത്തിയതായി കാണാം - 
തദേജതി തന്നൈജതി
തദ്ദൂരേ തദ്വന്തികേ
തദന്തരസ്യ സര്‍വ്വസ്യ
തദു സര്‍വ്വസ്യാസ്യ ബാഹ്യതഃ
'അതു നില്‍ക്കുന്നു പോകുന്നിതോടുമന്യത്തിനപ്പുറം' എന്നും 'അതുദൂരമതന്തികം' (ഭാഷാന്തരം ശ്രീനാരായണഗുരു) എന്നും പറഞ്ഞതിനെ ഫ്രിജോഫ് കാപ്ര എന്ന ആസ്ട്രിയന്‍ ശാസ്ത്രജ്ഞന്‍ ഇത്തരത്തില്‍ വിശദീകരിക്കുന്നതായി തന്റെ 'ഊര്‍ജ്ജതാണ്ഡവം' എന്ന കൃതിയില്‍ സ്വാമി നിത്യചൈതന്യ യതി രേഖപ്പെടുത്തിയിരിക്കുന്നു-  ഒരു ഇലക്‌ട്രോണിന്റെ സ്ഥാനം സ്ഥിരമാണോ എന്നു ചോദിച്ചാല്‍, അല്ലെന്നു പറയേണ്ടിവരും.  കാലഗതിയനുസരിച്ച് അതിന്റെ സ്ഥിതി മാറുന്നുണ്ടോ എന്നുചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടിവരും.  ഒരു ഇലക്‌ട്രോണ്‍ നിശ്ചലമാണോ എന്നു ചോദിച്ചാല്‍, അതിനുത്തരം ഇല്ലായെന്നു പറയേണ്ടിവരും. 
'പാരമാണ്വിക മേഖലയില്‍ ഒരു പാര്‍ട്ടിക്കിളിന്റെ ഗതിമാത്ര അറിയാമെങ്കില്‍ അതിന്റെ സ്ഥാനം അറിയാന്‍ പാടില്ല.  സ്ഥാനം അറിയാമെങ്കില്‍ അതിന്റെ ഗതിമാത്ര അറിയാന്‍പാടില്ല.  രണ്ടും നമുക്ക് പ്രത്യേകിച്ച് പ്രത്യേകിച്ച് അറിയാം.  എന്നാല്‍ നിഷ്‌കൃഷ്ടമായിട്ട് ഒരു സമയത്ത് ഒന്നുമാത്രമേ അറിയാന്‍ കഴിയുകയുള്ളു.  പ്രപഞ്ചശാസ്ത്രത്തെ സംബന്ധിച്ച് പില്ക്കാലത്തു പ്രസിദ്ധമായിത്തീര്‍ന്ന, വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് എന്ന ശാസ്ത്രജ്ഞന്റെ അനിശ്ചിത തത്ത്വം (ഡിരലൃമേശി്യേ ജൃശിരശുഹല) അനുസരിച്ച് മനുഷ്യന്റെ സാമാന്യബുദ്ധിയില്‍ നിരന്തരം വിരോധാഭാസമുണ്ടാക്കുന്ന ഒരു പ്രത്യേക സാമര്‍ത്ഥ്യം ക്വാണ്ടം മെക്കാനിസത്തിനുണ്ട.്'  അതുതന്നെ മായാസ്വഭാവം. 

No comments: